ട്രംപിന്റെ ഭീഷണിക്കെതിരേ പ്രതിഷേധം, പ്രതികാരം പരിധിവിടുമെന്ന് ഇറാന്‍

ഒരുവശത്ത് ഇറാനെ നരകത്തില്‍ എത്തിക്കുമെന്നു പറയുന്ന ട്രംപ് മറുവശത്ത് സമാധാനത്തെ കുറിച്ച് പറയുന്നു

Iran War Updates

ഇറാനില്‍ തകര്‍ന്നുവീണ യുഎസ് വിമാനത്തിലെ പൈലറ്റിനെ രക്ഷപ്പെടുത്താനുള്ള ദൗത്യത്തില്‍ ഇസ്രയേല്‍ അമേരിക്കയെ സഹായിച്ചതായി പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു സൂചിപ്പിച്ചു. തിങ്കളാഴ്ച പുലര്‍ച്ചെ എക്‌സില്‍ പങ്കുവെച്ച കുറിപ്പില്‍, താന്‍ ഡൊണാള്‍ഡ് ട്രംപുമായി സംസാരിച്ചതായും, ശത്രുരാജ്യത്ത് നിന്ന് പൈലറ്റിനെ രക്ഷിക്കാന്‍ ട്രംപ് എടുത്ത ധീരമായ തീരുമാനത്തെയും ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കിയതിനെയും അഭിനന്ദിച്ചതായും അദ്ദേഹം അറിയിച്ചു.

ട്രംപിനെതിരേ രൂക്ഷ വിമര്‍ശനം

ഇറാനിലെ വൈദ്യുതി നിലയങ്ങളും പാലങ്ങളും തകര്‍ക്കുമെന്ന് സോഷ്യല്‍ മീഡിയയിലൂടെ അസഭ്യവര്‍ഷം നടത്തി ഭീഷണിപ്പെടുത്തിയതിന് ഡൊണാള്‍ഡ് ട്രംപിനെതിരെ കടുത്ത വിമര്‍ശനം ഉയരുന്നുണ്ട്.

‘ഭ്രാന്തന്‍മാരേ, ആ കടലിടുക്ക് തുറക്കൂ, അല്ലെങ്കില്‍ നിങ്ങള്‍ നരകത്തില്‍ കഴിയേണ്ടി വരും,’ എന്നായിരുന്നു ട്രംപിന്റെ ഞായറാഴ്ചത്തെ പോസ്റ്റ്. എന്നാല്‍, അഞ്ച് ആഴ്ചയായി തുടരുന്ന യുദ്ധം അവസാനിപ്പിക്കാന്‍ തിങ്കളാഴ്ചയോടെ ധാരണയിലെത്താന്‍ ‘നല്ല സാധ്യതയുണ്ടെന്നും’ ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നും അദ്ദേഹം പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു.

ട്രംപിന്റെ പ്രസ്താവനകളെ സെനറ്റ് ഡെമോക്രാറ്റ് നേതാവ് ചക്ക് ഷുമര്‍ രൂക്ഷമായി വിമര്‍ശിച്ചു. അമേരിക്കന്‍ പ്രസിഡന്റ് ഒരു ‘നിയന്ത്രണമില്ലാത്ത ഭ്രാന്തനെപ്പോലെ’ പെരുമാറുകയാണെന്നും അദ്ദേഹം യുദ്ധക്കുറ്റങ്ങള്‍ ചെയ്യാന്‍ ഭീഷണിപ്പെടുത്തുകയാണെന്നും ഷുമര്‍ കുറ്റപ്പെടുത്തി. മുന്‍പ് ട്രംപിന്റെ അനുയായിയായിരുന്ന മാര്‍ജോറി ടെയ്ലര്‍ ഗ്രീനും ഇതിനെതിരെ രംഗത്തെത്തി. പ്രസിഡന്റിന്റെ ‘ഭ്രാന്തില്‍’ ഇടപെടാന്‍ അദ്ദേഹത്തിന്റെ ഭരണകൂടത്തിലെ ക്രിസ്ത്യാനികളോട് അവര്‍ ആവശ്യപ്പെട്ടു.

ഇറാന്റെ മുന്നറിയിപ്പ്

സിവിലിയന്‍ ലക്ഷ്യങ്ങള്‍ ആക്രമിക്കപ്പെട്ടാല്‍ ‘കൂടുതല്‍ വിനാശകരമായ’ പ്രതികാരം ചെയ്യുമെന്ന് ഇറാന്റെ ഭീഷണി.

ലെബനനില്‍ ഇസ്രയേല്‍ ആക്രമണം ശക്തമാക്കുന്നു

ഞായറാഴ്ച ലെബനനില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണങ്ങളില്‍ ഒരു നാല് വയസ്സുകാരി ഉള്‍പ്പെടെ 15 പേര്‍ കൊല്ലപ്പെട്ടു. ബെയ്‌റൂട്ടിന് കിഴക്കുള്ള ഐന്‍ സാദെ ഗ്രാമത്തില്‍ നടന്ന ആക്രമണത്തില്‍ പ്രമുഖ രാഷ്ട്രീയ നേതാവ് പിയറി മൗവാദ് കൊല്ലപ്പെട്ടു. ഹിസ്ബുള്ളയെ ശക്തമായി പിന്തുണയ്ക്കുന്ന ലെബനീസ് ഫോഴ്‌സ് പാര്‍ട്ടിയിലെ അംഗമായിരുന്നു അദ്ദേഹം.

സിറിയയിലേക്കുള്ള പ്രധാന പാതയായ മസ്ന അതിര്‍ത്തി കടന്നുള്ള ഗതാഗതം ഹിസ്ബുള്ള സൈനിക ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നു എന്ന് ആരോപിച്ച് അത് തകര്‍ക്കുമെന്ന് ഇസ്രയേല്‍ മുന്നറിയിപ്പ് നല്‍കി. ഇതേത്തുടര്‍ന്ന് സിറിയന്‍ അതിര്‍ത്തി താത്കാലികമായി അടച്ചു.

യുഎഇയിലും ബ്രിട്ടനിലും മിസൈല്‍ പ്രതിരോധം

ഇറാനില്‍ നിന്നുള്ള മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങളെ തടയാന്‍ യുഎഇ വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണെന്ന് അവിടുത്തെ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇതിനിടെ, കിഴക്കന്‍ മെഡിറ്ററേനിയന്‍ മേഖലയില്‍ ഒന്നിലധികം ഇറാനിയന്‍ ഡ്രോണുകളെ വെടിവെച്ചിട്ടതായി ബ്രിട്ടീഷ് റോയല്‍ എയര്‍ഫോഴ്‌സും സ്ഥിരീകരിച്ചു.

എണ്ണവില വര്‍ദ്ധിക്കുന്നു

ഇറാനെതിരെയുള്ള ട്രംപിന്റെ ഭീഷണിയെത്തുടര്‍ന്ന് രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണവില ഉയര്‍ന്നു.

ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയുമായി ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ ഫോണില്‍ സംസാരിക്കുകയും മേഖലയിലെ സംഘര്‍ഷാവസ്ഥ ചര്‍ച്ച ചെയ്യുകയും ചെയ്തു.

Content Summary: Iran War Updates; Trump has faced sharp criticism after threatening, Iran warns of devastating retaliation if civilian targets are attacked

This post was last modified on April 6, 2026 9:40 am

അഴിമുഖം ഡെസ്‌ക്:
Related Post
Leave a Comment