June 25, 2026 |
Share on

സമാധാനം തരാതെ ഇസ്രയേല്‍; ലെബനനില്‍ നിന്നും സൈന്യത്തെ പിന്‍വലിക്കില്ല

പ്രതിസന്ധിയിലായി യു.എസ്-ഇറാന്‍ സമാധാന ചര്‍ച്ചകള്‍

ദക്ഷിണ ലെബനനില്‍ നിന്ന് ഇസ്രയേല്‍ സൈന്യത്തെ പിന്‍വലിക്കില്ലെന്ന് പ്രതിരോധ മന്ത്രി ഇസ്രായേല്‍ കാറ്റ്‌സ് വ്യക്തമാക്കിയതോടെ യു.എസ്-ഇറാന്‍ സമാധാന ചര്‍ച്ചകള്‍ കൂടുതല്‍ പ്രതിസന്ധിയില്‍. ലെബനനില്‍ ഇസ്രയേല്‍ തുടരുന്ന ആക്രമണങ്ങള്‍ പശ്ചിമേഷ്യയില്‍ ശാശ്വത സമാധാനം സ്ഥാപിക്കുന്നതിന് വലിയ തടസ്സമായി മാറുകയാണ്. തെല്‍ അവീവില്‍ നല്‍കിയ ഒരു അഭിമുഖത്തിലാണ്, പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ നിലപാടുകളെ ശരിവെച്ചുകൊണ്ട് ഇസ്രയേല്‍ സൈന്യം ദക്ഷിണ ലെബനനില്‍ തന്നെ തുടരുമെന്ന് കാറ്റ്‌സ് പ്രഖ്യാപിച്ചത്. നിലവില്‍ സൈന്യത്തോട് പിന്മാറാന്‍ അമേരിക്ക ആവശ്യപ്പെട്ടിട്ടില്ലെന്നും ഇത് തങ്ങളുടെ രാഷ്ട്രീയ നേട്ടമാണെന്നും അദ്ദേഹം അവകാശപ്പെട്ടു.

കഴിഞ്ഞ ആഴ്ച യു.എസും ഇറാനും തമ്മില്‍ ഒപ്പുവെച്ച താല്‍ക്കാലിക വെടിനിര്‍ത്തല്‍ കരാറിന്റെ അടിസ്ഥാനത്തില്‍ 60 ദിവസത്തെ സമാധാന ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെയാണ് ഇസ്രയേലിന്റെ ഈ നിലപാട് പുറത്തുവരുന്നത്. ലെബനന്‍ വിഷയത്തില്‍ ഇറാന്‍ കടുത്ത നിലപാടിലാണ്. ഇസ്രയേല്‍ അവിടുത്തെ യുദ്ധം അവസാനിപ്പിക്കണമെന്നും ദക്ഷിണ ലെബനനിലെ സുരക്ഷാ മേഖലകളില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കണമെന്നും ഇറാന്‍ ആവശ്യപ്പെടുന്നു. വെടിനിര്‍ത്തല്‍ കരാര്‍ നിലവിലിരിക്കെത്തന്നെ കഴിഞ്ഞ ദിവസവും ലെബനനിലെ നബാത്തിയക്ക് സമീപം ഇസ്രയേല്‍ നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടിരുന്നു. ഇത് വെടിനിര്‍ത്തല്‍ കരാറിന്റെ നഗ്‌നമായ ലംഘനമാണെന്ന് ഹിസ്ബുള്ള ആരോപിച്ചു. ഇറാന്‍ സുപ്രീം നേതാവ് ആയത്തുള്ള അലി ഖമേനിയുടെ വധത്തിന് പ്രതികാരമായി മാര്‍ച്ച് 2-ന് ഹിസ്ബുള്ള ഇസ്രയേലിന് നേരെ റോക്കറ്റാക്രമണം നടത്തിയതോടെയാണ് ലെബനനില്‍ ഈ വര്‍ഷത്തെ സംഘര്‍ഷങ്ങള്‍ ആരംഭിച്ചത്. തുടര്‍ന്നുണ്ടായ ഇസ്രയേല്‍ അധിനിവേശത്തിലും ആക്രമണങ്ങളിലും ലെബനനില്‍ ഇതുവരെ 4,200-ലധികം ആളുകള്‍ കൊല്ലപ്പെട്ടിട്ടുണ്ട്.

അതേസമയം, സമാധാന ചര്‍ച്ചകളെക്കുറിച്ച് ശുഭപ്രതീക്ഷ പങ്കുവെച്ച അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, ഇറാന്‍ തങ്ങളുടെ എല്ലാ ആവശ്യങ്ങളും അംഗീകരിക്കുന്നുണ്ടെന്ന് അവകാശപ്പെട്ടു. എന്നാല്‍ ആണവ നിലയങ്ങളിലെ പരിശോധന, ഹോര്‍മൂസ് കടലിടുക്കിലൂടെയുള്ള കപ്പല്‍ ഗതാഗതത്തിനുള്ള ചാര്‍ജ് തുടങ്ങിയ വിഷയങ്ങളില്‍ ഇരുപക്ഷവും തമ്മില്‍ കടുത്ത തര്‍ക്കങ്ങള്‍ നിലനില്‍ക്കുകയാണ്. അന്തിമ കരാര്‍ ഒപ്പുവെക്കാതെ ആണവ പരിശോധനകള്‍ അനുവദിക്കില്ലെന്ന് ഇറാന്‍ വ്യക്തമാക്കുമ്പോള്‍, അനിശ്ചിതകാല പരിശോധനയ്ക്ക് ഇറാന്‍ സമ്മതിച്ചിട്ടുണ്ടെന്നാണ് ട്രംപിന്റെ വാദം. കൂടാതെ, യുദ്ധത്തിന്റെ ആദ്യദിനം 150-ലധികം ആളുകളുടെ മരണത്തിന് ഇടയാക്കിയ പെണ്‍കുട്ടികളുടെ സ്‌കൂളിന് നേരെ നടന്ന ടോമാഹോക്ക് മിസൈല്‍ ആക്രമണത്തില്‍ അമേരിക്കയുടെ പങ്ക് ട്രംപ് നിഷേധിക്കുകയും ചെയ്തു. വരാനിരിക്കുന്ന നാറ്റോ ഉച്ചകോടിക്കായി തുര്‍ക്കി സന്ദര്‍ശിക്കാനിരിക്കുന്ന ട്രംപ്, തുര്‍ക്കി പ്രസിഡന്റ് എര്‍ദോഗാന് എഫ്-35 യുദ്ധവിമാന സാങ്കേതികവിദ്യ കൈമാറാന്‍ തയ്യാറാണെന്ന സൂചനയും നല്‍കിയിട്ടുണ്ട്.

ഇറാനുമായുള്ള യു.എസ് കരാര്‍ ഇറാനോട് കൂടുതല്‍ മൃദുസമീപനം പുലര്‍ത്തുന്നതാണെന്ന ഗള്‍ഫ് രാജ്യങ്ങളുടെ ആശങ്ക പരിഹരിക്കാന്‍ യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ നിലവില്‍ യു.എ.ഇ, കുവൈത്ത്, ബഹ്‌റൈന്‍ തുടങ്ങിയ രാജ്യങ്ങളില്‍ സന്ദര്‍ശനം നടത്തുകയാണ്. നാല് മാസം നീണ്ടുനിന്ന യുദ്ധത്തില്‍ ഹോര്‍മൂസ് കടലിടുക്ക് ഇറാന്‍ അടച്ചിട്ടതിനെ തുടര്‍ന്ന് ഈ രാജ്യങ്ങള്‍ക്ക് വലിയ സാമ്പത്തിക നഷ്ടവും വ്യോമാക്രമണങ്ങളില്‍ നാശനഷ്ടങ്ങളും നേരിടേണ്ടി വന്നിരുന്നു.

Content Summary; Israeli DM Israel Katz states troops won’t withdraw from southern Lebanon, complicating US-Iran peace talks.

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×