June 03, 2026 |
Share on

‘എപ്സ്റ്റൈൻ ലൈംഗികാതിക്രമ പരമ്പരയിൽ ട്രംപും’ 30 വർഷം മുൻപേ അന്വേഷണം ആവശ്യപ്പെട്ടു; വെളിപ്പെടുത്തി മരിയ ഫാർമർ

എപ്‌സ്റ്റീനും മാക്‌സ്‌വെല്ലിനുമെതിരെ ലൈംഗികാതിക്രമം റിപ്പോർട്ട് ചെയ്ത ആദ്യത്തെ സ്ത്രീകളിൽ ഒരാളാണ് മരിയ ഫാർമർ

ജെഫ്രി എപ്‌സ്റ്റീന്റെയും ഗിസ്‌ലൈൻ മാക്‌സ്‌വെല്ലിന്റെയും ലൈംഗികാതിക്രമങ്ങൾക്ക് ഇരയായെന്ന് മൂന്ന് പതിറ്റാണ്ട് മുമ്പ് ആദ്യം ആരോപിച്ച കലാകാരി മരിയ ഫാർമർ, കൂടുതൽ വെളിപ്പെടുത്തലുമായി രംഗത്ത്. ഡൊണാൾഡ് ട്രംപ് ഉൾപ്പെടെയുള്ള ശക്തരായ വ്യക്തികളെക്കുറിച്ച് അന്വേഷിക്കാൻ താൻ നിയമപാലകരോട് അന്ന് തന്നെ ആവശ്യപ്പെട്ടിരുന്നതായി മരിയ ന്യൂയോർക്ക് ടൈംസിനോട് വെളിപ്പെടുത്തി. 1996-ൽ ജെഫ്രി എപ്‌സ്റ്റീനും ഗിസ്‌ലൈൻ മാക്‌സ്‌വെല്ലിനുമെതിരെ ലൈംഗികാതിക്രമം റിപ്പോർട്ട് ചെയ്ത ആദ്യത്തെ സ്ത്രീകളിൽ ഒരാളാണ് മരിയ ഫാർമർ.

എപ്‌സ്റ്റൈനുമായി അടുത്ത ബന്ധമുള്ള ആളുകളെ, പ്രത്യേകിച്ച് ഡൊണാൾഡ് ട്രംപിനെ, അന്വേഷിക്കണമെന്ന് താൻ നിയമപാലകരോട് അന്ന് ആവശ്യപ്പെട്ടിരുന്നതായി അവർ ന്യൂയോർക്ക് ടൈംസുമായുള്ള പുതിയ അഭിമുഖത്തിലാണ് വെളിപ്പെടുത്തിയത്. എപ്‌സ്റ്റൈനെക്കുറിച്ചുള്ള ആദ്യകാല വിവരങ്ങൾ പുറത്തുവരുമ്പോൾ തന്നെ, ഫാർമർ ട്രംപിന്റെ പേര് അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു എന്നാണ് ഇതിനർത്ഥം. 2006-ൽ എപ്‌സ്റ്റീനെക്കുറിച്ച് എഫ്.ബി.ഐ വീണ്ടും അഭിമുഖം നടത്തിയപ്പോഴും താൻ ഈ ആവശ്യം ആവർത്തിച്ചതായി ഫാർമർ ടൈംസിനോട് പറഞ്ഞു.

1995-ൽ എപ്‌സ്റ്റീന്റെ ഓഫീസുകളിൽ വെച്ച് ട്രംപുമായി രാത്രി വൈകി നടന്ന അസ്വസ്ഥജനകമായ ഒരു കൂടിക്കാഴ്ചയാണ് ട്രംപിന്റെ പേര് ഉയർത്താൻ തന്നെ പ്രേരിപ്പിച്ചതെന്നും അവർ കൂട്ടിച്ചേർത്തു. ഈ സംഭവം അക്കാലത്ത് നിയമപാലകരോട് വെളിപ്പെടുത്തിയിരുന്നുവെന്നും പിന്നീട് ഇത് പരസ്യമായി പറഞ്ഞിട്ടുണ്ടെന്നും ഫാർമർ വ്യക്തമാക്കി. ഇതോടെ എപ്‌സ്റ്റീൻ കേസുമായി ബന്ധപ്പെട്ട് ഡൊണാൾഡ് ട്രംപിന്റെ പേര് വീണ്ടും ചർച്ചയാക്കിയിരിക്കുകയാണ്. ജെഫ്രി എപ്‌സ്റ്റൈനും ഗിസ്‌ലൈൻ മാക്‌സ്‌വെല്ലിനുമെതിരായ തന്റെ പരാതികളിൽ നിയമനിർവ്വഹണ ഏജൻസികളുടെ പ്രതികരണത്തെക്കുറിച്ച് താൻ “വളരെക്കാലമായി ചിന്തിച്ചിരുന്നു” എന്ന് മരിയ ഫാർമർ ന്യൂയോർക്ക് ടൈംസിനോട് പറഞ്ഞു.

1996-ലും 2006-ലും താൻ ഉന്നയിച്ച ലൈംഗികാതിക്രമ ആരോപണങ്ങൾ അധികാരികൾ കൈകാര്യം ചെയ്ത രീതിയെക്കുറിച്ച് ഫാർമർക്ക് ആശങ്കകളുണ്ടായിരുന്നു. ജെഫ്രി എപ്‌സ്റ്റൈനെതിരായ നിയമനടപടികൾ വർഷങ്ങളോളം നീണ്ടുനിന്നു. 2008-ൽ, ഫ്ലോറിഡയിലെ ഫെഡറൽ പ്രോസിക്യൂട്ടർമാരുമായി എപ്‌സ്റ്റൈൻ ഒരു കരാറുണ്ടാക്കി. ഈ കരാർ, അദ്ദേഹത്തെ വലിയ ഫെഡറൽ കുറ്റങ്ങളിൽ നിന്ന് രക്ഷപ്പെടാൻ സഹായിച്ചു. പകരം, 18 വയസ്സിന് താഴെയുള്ള ഒരാളെ വേശ്യാവൃത്തിക്ക് പ്രേരിപ്പിച്ച കുറ്റം എപ്‌സ്റ്റൈൻ സമ്മതിച്ചു. കുട്ടികളെ ലൈംഗികമായി കടത്തിയ കേസിൽ വിചാരണ കാത്തിരിക്കുമ്പോയായിരുന്നു, 2019-ൽ എപ്‌സ്റ്റൈൻ ജയിലിൽ ആത്മഹത്യ ചെയ്തുവെന്ന് അന്വേഷക സംഘം പറയുന്നത്.

ഗിസ്‌ലൈൻ മാക്‌സ്‌വെല്ലിന് 2022-ൽ ലൈംഗിക കടത്തിന് 20 വർഷം തടവ് ശിക്ഷ ലഭിച്ചു. മരിയ ഫാർമറെ പോലുള്ളവരുടെ വർഷങ്ങൾ നീണ്ട പോരാട്ടങ്ങൾക്കൊടുവിലാണ് ഈ വിധികൾ വന്നത്. എങ്കിലും, ഈ കേസുകൾ നിയമസംവിധാനത്തിലെ പല പ്രശ്നങ്ങളും സംശയങ്ങളും ഇപ്പോഴും ഉയർത്തുന്നുണ്ട്. ജെഫ്രി എപ്‌സ്റ്റീൻ കേസിലെ ഇതുവരെ പുറത്തുവിട്ടിട്ടില്ലാത്ത രേഖകളിൽ ഡൊണാൾഡ് ട്രംപിന്റെ പേര് ഏത് സാഹചര്യത്തിലാണ് വരുന്നത് എന്നതിനെക്കുറിച്ച് കലാകാരി മരിയ ഫാർമറുടെ പുതിയ വെളിപ്പെടുത്തലുകൾ കൂടുതൽ സൂചനകൾ നൽകുന്നുണ്ട്. ഇത് ട്രംപിന്റെ ഏറ്റവും അടുത്ത അനുയായികൾക്കിടയിൽ പോലും വലിയ ദേഷ്യവും ഭിന്നതയും ഉണ്ടാക്കിയിട്ടുണ്ട്.

എപ്‌സ്റ്റൈന്റെ കൂട്ടാളികളിലേക്ക് എഫ്.ബി.ഐയുടെ ശ്രദ്ധ ആകർഷിക്കാൻ ഫാർമർ നടത്തിയ ശ്രമങ്ങളെക്കുറിച്ചുള്ള ഏതൊരു ഔദ്യോഗിക രേഖയും ട്രംപിന് രാഷ്ട്രീയമായി വലിയ വെല്ലുവിളിയാകും. ശിക്ഷിക്കപ്പെട്ട ലൈംഗിക കുറ്റവാളിയുമായുള്ള തന്റെ ബന്ധത്തിൽ നിന്ന് ശ്രദ്ധ തിരിക്കാൻ അദ്ദേഹം ശ്രമിച്ചിരുന്നെങ്കിലും, അത് വിജയിച്ചില്ലെന്ന് വ്യക്തമാക്കുന്നതാണ് ഈ പുതിയ വിവരങ്ങൾ. എപ്‌സ്റ്റൈൻ ആത്മഹത്യ ചെയ്തുവെന്ന ഔദ്യോഗിക കണ്ടെത്തലുകൾ ഉൾപ്പെടെയുള്ള സംഭവങ്ങളുടെ പതിപ്പിൽ, ഫാർമറുടെ വിവരണം കൂടുതൽ അവിശ്വാസം വളർത്തിയേക്കാം. എപ്‌സ്റ്റൈന്റെയും മാക്‌സ്‌വെല്ലിന്റെയും വിചാരണയിൽ ഉൾപെട്ടിട്ടില്ലാത്ത, അന്വേഷണത്തിനിടെ ശേഖരിച്ച സൂചനകൾ, തെളിവുകൾ, സാക്ഷ്യപത്രങ്ങൾ, ബന്ധങ്ങൾ എന്നിവയുടെയെല്ലാം പേരുകളും വിശദാംശങ്ങളും ഈ ഫയലുകളിൽ ഉൾപ്പെടുന്നുണ്ടെന്ന് ഉറപ്പാണ്.

ഈ രേഖകൾ പുറത്തു വരുമ്പോൾ കൂടുതൽ പ്രമുഖരുടെ പേരുകളും വിവരങ്ങളും വെളിപ്പെടാൻ സാധ്യതയുണ്ടെന്ന സൂചനയാണ് ഇത് നൽകുന്നത്. ലൈംഗിക കുറ്റവാളിയായ ജെഫ്രി എപ്‌സ്റ്റൈനുമായുള്ള ബന്ധത്തെച്ചൊല്ലിയുള്ള വിവാദങ്ങൾ ഡൊണാൾഡ് ട്രംപിനെ വേട്ടയാടുകയാണ്. എപ്‌സ്റ്റൈൻ കേസിലെ പുറത്തുവിട്ടിട്ടില്ലാത്ത രേഖകളിൽ ട്രംപിന്റെ പേര് ഏത് സാഹചര്യത്തിലാണ് വരുന്നത് എന്നതിനെക്കുറിച്ച് മരിയ ഫാർമറുടെ പുതിയ വെളിപ്പെടുത്തലുകൾ വലിയ ചർച്ചകൾക്ക് വഴിയൊരുക്കിയിട്ടുണ്ട്.

1995-ലും 1996-ലും എപ്‌സ്റ്റൈന്റെ കൂടെ ജോലി ചെയ്യുമ്പോൾ ഫാർമർക്ക് ഏകദേശം 20 വയസ്സിനടുത്ത് പ്രായമുണ്ടായിരുന്നു. എപ്‌സ്റ്റൈനുവേണ്ടി കലാസൃഷ്ടികൾ വാങ്ങുന്നതായിരുന്നു അവരുടെ ആദ്യത്തെ ജോലി. പിന്നീട്, അദ്ദേഹത്തിന്റെ അപ്പർ ഈസ്റ്റ് സൈഡ് ടൗൺഹൗസിലെ ഫ്രണ്ട് ഡെസ്‌കിൽ ജോലി നോക്കി. അവിടെ പെൺകുട്ടികളും യുവതികളും സെലിബ്രിറ്റികളും വരുന്നത് നിരീക്ഷിക്കുന്നതും അവരുടെ ജോലിയുടെ ഭാഗമായിരുന്നു. 1995-ലെ ഒരു രാത്രിയിൽ, മാൻഹാട്ടനിലെ ആഡംബര കെട്ടിടത്തിലുള്ള എപ്‌സ്റ്റൈന്റെ ഓഫീസിലേക്ക് തന്നെ വിളിച്ചുവരുത്തിയതായി ഫാർമർ വെളിപ്പെടുത്തി. റണ്ണിംഗ് ഷോർട്ട്‌സ് ധരിച്ചാണ് അവർ അവിടെയെത്തിയത്. പിന്നീട്, സ്യൂട്ട് ധരിച്ച ട്രംപ് അവിടേക്ക് വന്നു എന്ന് ഫാർമർ പറയുന്നു.

ട്രംപ് തന്റെ നഗ്നമായ കാലുകളിലേക്ക് നോക്കിയപ്പോൾ തനിക്ക് ഭയം തോന്നിയതായി ഫാർമർ ഓർക്കുന്നു. എപ്‌സ്റ്റൈൻ മുറിയിലേക്ക് വന്നപ്പോൾ, “ഇല്ല, ഇല്ല. അവൾ ഇവിടെ നിങ്ങൾക്കായല്ല” എന്ന് അദ്ദേഹം ട്രംപിനോട് പറഞ്ഞുവെന്നും ഫാർമർ കൂട്ടിച്ചേർത്തു. പിന്നീട്, രണ്ട് പുരുഷന്മാരും മുറിയിൽ നിന്ന് പുറത്തിറങ്ങുമ്പോൾ, ട്രംപ് തനിക്ക് 16 വയസ്സ് പ്രായമുണ്ടെന്ന് കരുതുന്നുവെന്ന് പറയുന്നത് താൻ കേട്ടു എന്ന് ഫാർമർ പറയുന്നു. ട്രംപുമായി പിന്നീട് തനിക്ക് അസ്വസ്ഥതയുണ്ടാക്കുന്ന ഒരു ഇടപെഴകലും ഉണ്ടായിട്ടില്ലെന്നും, മറ്റ് സ്ത്രീകളോടോ പെൺകുട്ടികളോടോ അദ്ദേഹം മോശമായി പെരുമാറുന്നത് താൻ ഒരിക്കലും കണ്ടിട്ടില്ലെന്നും ഫാർമർ ടൈംസിനോട് വ്യക്തമാക്കി.

വൈറ്റ് ഹൗസിന്റെ ഔദ്യോഗിക പ്രതികരണം

ജെഫ്രി എപ്‌സ്റ്റൈനുമായുള്ള ഡൊണാൾഡ് ട്രംപിന്റെ ബന്ധത്തെച്ചൊല്ലിയുള്ള പുതിയ വെളിപ്പെടുത്തലുകൾക്ക് മറുപടിയുമായി വൈറ്റ് ഹൗസ് രംഗത്തെത്തി. ട്രംപിനെതിരെയുള്ള ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് വൈറ്റ് ഹൗസ് പറഞ്ഞു.

“പ്രസിഡന്റ് എപ്‌സ്റ്റൈന്റെ ഓഫീസിൽ ഒരിക്കലും പോയിട്ടില്ല, ഒരു വിഡ്ഢിയാണെന്ന് ആരോപിച്ച് പ്രസിഡന്റ് എപ്‌സ്റ്റൈനെ തന്റെ ക്ലബ്ബിൽ നിന്ന് പുറത്താക്കുകയായിരുന്നു എന്നതാണ് യാഥാർത്ഥ്യം” എന്നാണ് വൈറ്റ് ഹൗസ് കമ്മ്യൂണിക്കേഷൻസ് ഡയറക്ടർ സ്റ്റീവൻ ച്യൂങ് ന്യൂയോർക്ക് ടൈംസിനോട് വ്യക്തമാക്കിയത്. വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റ് ഈ വാർത്തകളെ പൂർണ്ണമായി തള്ളിക്കളഞ്ഞു. “പ്രസിഡന്റ് ട്രംപിനെയും ജെഫ്രി എപ്‌സ്റ്റൈനെയും ബന്ധിപ്പിക്കാൻ ശ്രമിക്കുന്ന മണ്ടൻ ന്യൂയോർക്ക് ടൈംസ് റിപ്പോർട്ടർമാർ പഴയ വാർത്തകൾ വീണ്ടും പ്രചരിപ്പിക്കുകയാണ്,” ലീവിറ്റ് പറഞ്ഞു.

എപ്‌സ്റ്റൈൻ ട്രംപിന്റെ മാർ-എ-ലാഗോ ക്ലബ്ബിൽ അംഗമായിരുന്നു എന്നത് പുതിയ കാര്യമല്ലെന്നും, “ഡൊണാൾഡ് ട്രംപ് എപ്‌സ്റ്റൈനെ മോശക്കാരനാണെന്ന് പറഞ്ഞ് പുറത്താക്കിയ അതേ ക്ലബ്ബാണിത്” എന്നും അവർ ചൂണ്ടിക്കാട്ടി. ഈ കഥകൾ “പ്രസിഡന്റ് ട്രംപിന്റെ ഭരണനേട്ടങ്ങളിൽ നിന്ന് ജനശ്രദ്ധ തിരിക്കാനുള്ള മടുപ്പിക്കുന്നതും ദയനീയവുമായ ശ്രമങ്ങളാണ്” എന്നും ലീവിറ്റ് കുറ്റപ്പെടുത്തി.

2002-ൽ രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നതിന് വളരെ മുമ്പ്, ട്രംപ് എപ്‌സ്റ്റൈനെ “ഭയങ്കരനായ വ്യക്തി” എന്ന് വിശേഷിപ്പിച്ചതായി റിപ്പോർട്ടുണ്ട്. ന്യൂയോർക്കിൽ ഇരുവരും ഒരുമിച്ച് പാർട്ടി നടത്തുന്ന വീഡിയോകളും പുറത്തുവന്നിട്ടുണ്ട്. 2019-ൽ താൻ എപ്‌സ്റ്റൈന്റെ “ആരാധകനല്ല” എന്നും രണ്ട് പതിറ്റാണ്ടുകൾക്ക് മുമ്പ് അദ്ദേഹവുമായുള്ള ബന്ധം വിച്ഛേദിച്ചിരുന്നുവെന്നും ട്രംപ് മാധ്യമപ്രവർത്തകരോട് ആവർത്തിച്ച് പറഞ്ഞു. അതേ വർഷം ഓഗസ്റ്റിൽ, എപ്‌സ്റ്റൈന്റെ മരണശേഷം, മുൻ യു.എസ്. പ്രസിഡന്റ് ബിൽ ക്ലിന്റണിന് എപ്‌സ്റ്റൈന്റെ മരണവുമായി ബന്ധമുണ്ടെന്ന് ആരോപിക്കുന്ന ഒരു പോസ്റ്റ് ട്രംപ് റീട്വീറ്റ് ചെയ്യുകയുമുണ്ടായി. എന്നാൽ, എപ്‌സ്റ്റൈന്റെ കുറ്റകൃത്യങ്ങളെക്കുറിച്ച് തനിക്ക് അറിവില്ലെന്നും അദ്ദേഹത്തിന്റെ സ്വകാര്യ ദ്വീപ് സന്ദർശിച്ചിട്ടില്ലെന്നും ക്ലിന്റൺ നിഷേധിച്ചിരുന്നു.

2024-ലെ പ്രചാരണത്തിൽ എപ്‌സ്റ്റൈനെക്കുറിച്ചുള്ള ഫെഡറൽ ഫയലുകൾ പുറത്തുവിടാൻ തനിക്ക് താൽപ്പര്യമുണ്ടെന്ന് ട്രംപ് ശക്തമായി അഭിപ്രായപ്പെട്ടു. സമ്പന്നരും ശക്തരുമായ ഡെമോക്രാറ്റുകൾ ഉൾപ്പെട്ട ഒരു വലിയ ക്രിമിനൽ അഴിമതി മറച്ചുവെക്കുന്നുവെന്ന സംശയങ്ങൾ വർധിച്ചുവരുന്നതിനിടയിലാണ് ഈ നീക്കം. 2003-ൽ ട്രംപ് എപ്‌സ്റ്റൈന് ലൈംഗിക ചുവയുള്ള ജന്മദിനാശംസകൾ അയച്ചതായി വാൾസ്ട്രീറ്റ് ജേർണൽ റിപ്പോർട്ട് ചെയ്തതിന് തൊട്ടുപിന്നാലെയാണ് ന്യൂയോർക്ക് ടൈംസിൽ മരിയ ഫാർമറുടെ വാർത്ത വന്നത്.

ഈ റിപ്പോർട്ടിനെ “ഒരു തട്ടിപ്പ്” എന്ന് വിശേഷിപ്പിച്ച ട്രംപ്, വാർത്താ ഏജൻസിക്കും റൂപർട്ട് മർഡോക്ക് ഉൾപ്പെടെയുള്ള അതിന്റെ ഉടമകൾക്കുമെതിരെ കുറഞ്ഞത് 10 ബില്യൺ ഡോളറിന് മാനനഷ്ടക്കേസ് ഫയൽ ചെയ്യുകയും ചെയ്തു. എപ്‌സ്റ്റൈൻ കേസിലെ ഈ പുതിയ വെളിപ്പെടുത്തലുകളും ട്രംപിന്റെ പ്രതിരോധങ്ങളും അദ്ദേഹത്തിന്റെ രാഷ്ട്രീയ ഭാവിയെ എങ്ങനെ ബാധിക്കുമെന്ന് ഉറ്റുനോക്കുകയാണ് ലോകം.

content summary: Jeffrey Epstein accuser urged FBI to investigate Trump decades ago – report

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×