അമേരിക്കയുടെ മൂ ഡെങ്ങ്; സോഷ്യല്‍ മീഡിയയില്‍ താരമായി ജെല്ലിബീന്‍

81.3% വോട്ടുകള്‍ നേടിയാണ് 'ജെല്ലിബീന്‍' എന്ന പേര് തിരഞ്ഞെടുക്കപ്പെട്ടത്

തായ്ലന്‍ഡിലെ ‘മൂ ഡെങ്ങിന്’ ശേഷം സോഷ്യല്‍ മീഡിയയുടെ ഹൃദയം കവര്‍ന്ന് മറ്റൊരു കുട്ടി ഹിപ്പോ കൂടി. അരിസോണയിലെ വൈല്‍ഡ്ലൈഫ് വേള്‍ഡ് മൃഗശാലയില്‍ ജനിച്ച പിഗ്മി ഹിപ്പോ (കുള്ളന്‍ ഹിപ്പോ) കുഞ്ഞിന് പൊതുജന വോട്ടെടുപ്പിലൂടെ ‘ജെല്ലിബീന്‍’ എന്ന് പേരിട്ടു. ജനുവരി 22-ന് ജനിച്ച ഈ കുഞ്ഞ് ഹിപ്പോ ഇതിനോടകം തന്നെ ഇന്റര്‍നെറ്റിലെ പുതിയ സെന്‍സേഷനായി മാറിക്കഴിഞ്ഞു.

മൃഗശാല അധികൃതര്‍ മുന്നോട്ടുവെച്ച കാഡ്ബറി, ട്വിക്‌സി, ടാഫി തുടങ്ങിയ പേരുകളെ പിന്നിലാക്കി 81.3% വോട്ടുകള്‍ നേടിയാണ് ‘ജെല്ലിബീന്‍’ എന്ന പേര് തിരഞ്ഞെടുക്കപ്പെട്ടത്. കഴിഞ്ഞ ദിവസം ഒരു പ്രമുഖ ചാനല്‍ പരിപാടിയില്‍ മൃഗശാല പ്രസിഡന്റ് ക്രിസ്റ്റി ഹെയ്ഡന്‍ ജെല്ലിബീനെ ലോകത്തിന് പരിചയപ്പെടുത്തി. ജനിച്ചപ്പോള്‍ 11 പൗണ്ട് മാത്രം ഭാരമുണ്ടായിരുന്ന ജെല്ലിബീന്‍ ഇപ്പോള്‍ 33 പൗണ്ട് ഭാരവുമായി ആരോഗ്യത്തോടെ വളരുകയാണ്.

ജെല്ലിബീനിന്റെ ജനനം വെറുമൊരു ആഘോഷം മാത്രമല്ല, വംശനാശഭീഷണി നേരിടുന്ന ഈ ജീവിവര്‍ഗത്തിന്റെ സംരക്ഷണത്തില്‍ വലിയൊരു നാഴികക്കല്ല് കൂടിയാണ്. നിലവില്‍ ലോകത്ത് ആകെ 2,500 പിഗ്മി ഹിപ്പോകള്‍ മാത്രമേ അവശേഷിക്കുന്നുള്ളൂ. പൂര്‍ണ്ണവളര്‍ച്ചയെത്തുമ്പോള്‍ ഈ ഹിപ്പോകള്‍ക്ക് 350 മുതല്‍ 600 പൗണ്ട് വരെ ഭാരം ഉണ്ടാകാം. മൃഗശാലയിലെ മറ്റൊരു ഹിപ്പോയായ ‘ലോലിപോപ്പ്’ ആണ് ജെല്ലിബീനിന്റെ അമ്മ.

തായ്ലന്‍ഡിലെ പ്രശസ്തമായ ‘മൂ ഡെങ്’ ഹിപ്പോയുമായാണ് ആരാധകര്‍ ജെല്ലിബീനെ താരതമ്യം ചെയ്യുന്നത്. ‘അമേരിക്കയുടെ സ്വന്തം മൂ ഡെങ്’ എന്നാണ് പലരും ജെല്ലിബീനെ വിശേഷിപ്പിക്കുന്നത്. ബിബിസി ഡോക്യുമെന്ററിയിലെ പെന്‍ഗ്വിനുകള്‍ക്കും ‘പഞ്ച്’ എന്ന കുരങ്ങിനും ശേഷം ഇന്റര്‍നെറ്റ് ലോകം ഏറ്റെടുക്കുന്ന അടുത്ത വലിയ താരം ജെല്ലിബീന്‍ ആയിരിക്കുമെന്ന് സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ പറയുന്നു.

ജപ്പാനിലെ മൃഗശാലയില്‍ പാവകളെ കെട്ടിപ്പിടിച്ചു കിടക്കുന്ന കുരങ്ങന്‍ വൈറലായതുപോലെ, ജെല്ലിബീനും വൈകാതെ തന്നെ കൂടുതല്‍ രസകരമായ വീഡിയോകളിലൂടെ ലോകത്തെ വിസ്മയിപ്പിക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

Content Summary: Jellybean becomes a social media sensation

This post was last modified on February 27, 2026 4:04 pm

അഴിമുഖം ഡെസ്‌ക്:
Leave a Comment