‘എന്റെ മല്ലു മാർക്സിസ്റ്റ് വേരുകളായിരിക്കണം’, ലോകരാഷ്ട്രീയത്തോടുള്ള താല്പര്യത്തിന് കാരണം വെളിപ്പെടുത്തി ജോൺ എബ്രഹാം

കേരളീയ പശ്ചാത്തലം തന്റെ ചിന്തകളെ സ്വാധീനിച്ചിട്ടുണ്ടെന്ന് ജോൺ എബ്രഹാം

ലോകരാഷ്ട്രീയത്തോടുള്ള തൻ്റെ താല്പര്യത്തിന് കാരണം “തൻ്റെ മല്ലു മാർക്സിസ്റ്റ് വേരുകളാണ്” എന്ന് വെളിപ്പെടുത്തി ബോളിവുഡ് നടനും നിർമ്മാതാവുമായ ജോൺ എബ്രഹാം. തനിക്ക് വാർത്തകളോടും, ലോകരാഷ്ട്രീയത്തോടും, പത്രവായനയോടുമുള്ള താൽപര്യത്തെക്കുറിച്ച് ഐഡിയ എക്സ്ചേഞ്ചിൽ സംസാരിക്കവെയാണ് അദ്ദേഹം തുറന്നുപറഞ്ഞത്.

തന്റെ കുട്ടിക്കാലത്തെ ഓർമ്മകളും താരം പങ്കുവെച്ചു. ദിവസവും പത്രങ്ങളും എഡിറ്റോറിയലുകളും മുഴുവനായി വായിക്കാൻ അച്ഛൻ നിർബന്ധിച്ചിരുന്നു, ആ ശീലം ലോകകാര്യങ്ങളെക്കുറിച്ച് ആഴത്തിൽ മനസ്സിലാക്കാനും ലോകരാഷ്ട്രീയത്തോടും വാർത്തകളോടുമുള്ള തന്റെ താൽപര്യത്തിന് കാരണമായെന്നും അദ്ദേഹം പറഞ്ഞു.

ജോൺ എബ്രഹാമിന്റെ അച്ഛൻ ഒരു മലയാളി സിറിയൻ ക്രിസ്ത്യാനിയാണ്. ഈ കേരളീയ പശ്ചാത്തലം തന്റെ ചിന്തകളെ സ്വാധീനിച്ചിട്ടുണ്ടെന്ന് അദ്ദേഹം സൂചിപ്പിക്കുന്നു. മാർക്സിസ്റ്റ് ആശയങ്ങൾ തന്റെ കാഴ്ചപ്പാടുകളെ രൂപപ്പെടുത്താൻ സഹായിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറയുന്നു. “സമത്വപൂർണ്ണമായ ജീവിതം”, “ധനത്തിന്റെ തുല്യമായ വിതരണം” തുടങ്ങിയ മാർക്സിസ്റ്റ് ആശയങ്ങളിൽ താൻ വിശ്വസിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നേരിട്ട് രാഷ്ട്രീയത്തിൽ ഇടപെടുന്നില്ലെങ്കിലും, ലോകകാര്യങ്ങളെക്കുറിച്ച് കൃത്യമായ രാഷ്ട്രീയ ബോധം പുലർത്തേണ്ടത് പ്രധാനമാണെന്ന് അദ്ദേഹം വിശ്വസിക്കുന്നു. ലോകത്ത് നടക്കുന്ന കാര്യങ്ങൾ ഇന്ത്യയെ എങ്ങനെ ബാധിക്കുമെന്ന് മനസ്സിലാക്കാൻ ഇത് ആവശ്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

‘മദ്രാസ് കഫേ’, ‘പരമാണു’ പോലുള്ള സിനിമകൾ തിരഞ്ഞെടുക്കുന്നതിന് പിന്നിലെ ഒരു കാരണം ലോകകാര്യങ്ങളോടുള്ള തന്റെ ഈ താൽപര്യമാണെന്ന് അദ്ദേഹം പറയുന്നു. ഇത്തരം സിനിമകളിലൂടെ പ്രേക്ഷകർക്ക് ഇന്ത്യയും ലോകരാഷ്ട്രങ്ങളും തമ്മിലുള്ള ബന്ധം മനസ്സിലാക്കാൻ കഴിയുമെന്നും അദ്ദേഹം വിശ്വസിക്കുന്നു.

content summary: John Abraham on Love for News, Geopolitics & Reading Papers

അഴിമുഖം ഡെസ്‌ക്:
Related Post
Leave a Comment