ഭോപ്പാലിനെ മുഴുവനും ഭയത്തിൽ ആഴ്ത്തിയ കൊലപാതക പരമ്പരയിലെ പ്രതിയായ ശിവപ്രകാശ് ധുർവെയെ മധ്യപ്രദേശിലെ സാഗർ ജില്ലയിലെ സെഷൻസ് കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചു. നാല് ഡ്യൂട്ടി സെക്യൂരിറ്റി ഗാർഡുകളെ ഉറങ്ങിക്കിടക്കുമ്പോൾ കൊലപ്പെടുത്തിയ കേസിലാണ് കോടതി വിധി. serial killer
2022-ൽ ഒരാഴ്ചയ്ക്കുള്ളിലാണ് ശിവപ്രകാശ് ധുർവെ കൊലപാതക പരമ്പര നടത്തിയത്. ഓഗസ്റ്റ് 28 -ന് ഫാക്ടറിയിൽ സെക്യൂരിറ്റി ഗാർഡായി നിയോഗിച്ചിരുന്ന 57 കാരനായ കല്യാൺ ലോധിയെ തലയ്ക്കടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയതോടെയാണ് ശിവപ്രകാശ് ധുർവെ കൊലപാതക പരമ്പരയ്ക്ക് തുടക്കം ഇടുന്നത്. തൊട്ടടുത്ത ദിവസം, ജില്ലയിലെ ആർട്‌സ് ആൻഡ് കൊമേഴ്‌സ് കോളേജിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന 60 കാരനായ ശംഭു ശരൺ ദുബെയെ സമാന സാഹചര്യത്തിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയിരുന്നു. ആഗസ്റ്റ് 30 ന് 45 കാരനായ മംഗൾ അഹിർവാറിനെ ഉഴവുപയോഗിച്ച് കൊലപ്പെടുത്തിയതാണ് ശിവപ്രകാശ് നടത്തിയ മൂന്നാമത്തെ കൊലപാതകം. മൂന്ന് കൊലപാതകങ്ങൾക്ക് ശേഷം, മേയിൽ നിർമ്മാണത്തിലിരിക്കുന്ന റെയിൽവേ പാലത്തിൽ വച്ച് സുരക്ഷാ ജീവനക്കാരനായ ഉത്തം രജകിനെ കൊലപ്പെടുത്തുകയായിരുന്നു.
ശിവപ്രകാശ് നടത്തിയ കൊലപാതക പരമ്പര ഭോപ്പാലിൽ മുഴുവനും പരിഭ്രാന്തി സൃഷ്ടിച്ച ഒന്നായിരുന്നു. തുടർന്നാണ്, അധികൃതർ കുറ്റവാളിയെ പിടികൂടാൻ ഒരു ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ചതും അറസ്റ്റ് ചെയ്തതും. മറ്റ് തടവുകാർ തങ്ങളെയും ഉറക്കത്തിൽ കൊല്ലുമെന്ന ആശങ്ക ഉന്നയിച്ചതിനാൽ, അറസ്റ്റിന് ശേഷം ശിവപ്രകാശ് ധുർവെയെ ഭോപ്പാൽ സെൻട്രൽ ജയിലിലെ ഐസൊലേഷൻ സെല്ലിലേക്കാണ് മാറ്റിയത്.
കൊലപാതകങ്ങളിൽ ശിവപ്രകാശ് ധുർവെ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തുകയും, ജഡ്ജി പ്രശാന്ത് കുമാർ ജീവപര്യന്തം തടവിന് ശിക്ഷ വിധിക്കുകയും ചെയ്‌തു. സമൂഹത്തിന് മാതൃകയാകുന്നതിനായി ശിവപ്രകാശ് കഠിനമായ ശിക്ഷ അർഹിക്കുന്നുണ്ടെങ്കിലും വധശിക്ഷ നൽകേണ്ടന്നായിരുന്നു ജഡ്ജിയുടെ തീരുമാനം.
ശിവപ്രകാശിൽ നിന്ന് കൊല്ലപ്പെട്ടവരുടെ മൊബൈൽ ഫോൺ, രക്തം പുരണ്ട വസ്ത്രം തുടങ്ങിയ തെളിവുകൾ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. ഓഗസ്റ്റ് 29 – ന് രാത്രി സാഗറിലെ ആർട്‌സ് ആൻഡ് കൊമേഴ്‌സ് കോളേജിൽ പുതുതായി നിർമിച്ച കെട്ടിടത്തിൽ തലയിൽ നിന്ന് രക്തം വന്ന് നിലത്ത് കിടക്കുന്ന നിലയിൽ ശംഭു ശരൺ ദുബെയെ സഹപ്രവർത്തകൻ ജഗദീഷ് റായ്‌ക്വാർ കണ്ടെത്തിയതായി അസിസ്റ്റൻ്റ് ജില്ലാ പ്രോസിക്യൂഷൻ ഓഫീസർ സൗരഭ് ദിംഹ കോടതിയിൽ അറിയിച്ചിരുന്നു. ഇതാണ് കേസിൽ വഴിത്തിരിവായത്.
പ്രതിയായ ശിവപ്രകാശ് ധുർവെ മനോരോഗിയല്ലെന്നും ക്രിമിനൽ മനോഭാവമുള്ളയാളാണെന്നും സൗരഭ് ദിംഹ ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞിരുന്നു.
ശിവപ്രകാശിനെ മാനസികാരോഗ്യ പരിശോധനക്ക് വിധേയമാക്കിയതിൽ നിന്ന്, അയാൾക്ക് മാനസികാസ്വാസ്ഥ്യമില്ലെന്ന് കണ്ടെത്തിയിരുന്നു. പണത്തിനും മറ്റ് ആവശ്യങ്ങൾക്കും വേണ്ടിയാണ് ശിവപ്രകാശ് നാല് കൊലപാതകങ്ങളും നടത്തിയത്, എന്നും സൗരഭ് ദിംഹ പറഞ്ഞു.
ഗോവയിലും പൂനെയിലും ഹോട്ടൽ ജീവനക്കാരനായി ജോലി ചെയ്തിരുന്ന ശിവപ്രകാശ് ധുർവെ, ജോലി നഷ്ടപ്പെട്ടതിനെ തുടർന്ന് 2022 ലാണ് സാഗറിലേക്ക് മടങ്ങിയത്.
content summary : Madhya Pradesh serial killer who murdered security guards in their sleep gets life sentence