June 03, 2026 |
Share on

രാത്രിയിൽ സുഹൃത്തിനൊപ്പം പുറത്തുപോയി; ബം​ഗാളിൽ മെഡിക്കൽ വിദ്യാർത്ഥിനി കൂട്ടബലാത്സംഗത്തിന് ഇരയായി

സംഭവത്തിൽ സുഹൃത്തിനും പങ്ക്

പശ്ചിമ ബംഗാളിൽ മെഡിക്കൽ വിദ്യാർത്ഥിനി കൂട്ട ബലാത്സംഗത്തിന് ഇരയായതായി റിപ്പോർട്ട്. ദുർഗ്ഗാപൂരിലുള്ള ഒരു സ്വകാര്യ മെഡിക്കൽ കോളേജിന് സമീപത്ത് വച്ചാണ് പെൺകുട്ടി അതിക്രമത്തിന് ഇരയാവുന്നത്. അതീജീവിത രണ്ടാം വർഷ എം.ബി.ബി.എസ്. വിദ്യാർത്ഥിനിയാണ്.

ഒഡീഷയിലെ ജലേശ്വറിൽ നിന്നുള്ള വിദ്യാർത്ഥിനി ദുർഗ്ഗാപൂരിലെ ശിവ്പൂർ പ്രദേശത്തുള്ള ഐ.ക്യൂ. സിറ്റി മെഡിക്കൽ കോളേജിലാണ് പഠിക്കുന്നത്. വെള്ളിയാഴ്ച രാത്രി ഏകദേശം 8.30ന് ഒരു സുഹൃത്തിനൊപ്പം പുറത്ത് പോയപ്പോഴാണ് കോളേജ് ഗേറ്റിന് സമീപം വെച്ച് ചിലർ ഇവരെ തടഞ്ഞതെന്ന് അധികൃതർ പറഞ്ഞു. തുടർന്ന് സ്ത്രീയെ ഒരു വനപ്രദേശത്തേക്ക് കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നു. സുഹൃത്ത് ഓടി രക്ഷപ്പെട്ടെന്നും, സംഭവത്തിൽ സുഹൃത്തിനും പങ്കുണ്ടെന്ന് സംശയിക്കുന്നതായും 23 വയസ്സുള്ള വിദ്യാർത്ഥിനിയുടെ അച്ഛൻ അറിയിച്ചു.

പോലീസിൽ നൽകിയ പരാതിയിൽ, മകളെ തെറ്റിദ്ധരിപ്പിച്ച് സുഹൃത്ത് അവളെ ഒഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയെന്ന് അതിജീവിതയുടെ അച്ഛൻ പറയുന്നു. ആക്രമണകാരികൾ മകളുടെ മൊബൈൽ ഫോൺ തട്ടിയെടുക്കുകയും 5,000 രൂപ കവരുകയും ചെയ്തതായും അദ്ദേഹം അറിയിച്ചു. വിദ്യാർത്ഥിനിയെ തുടർന്ന് ദുർഗ്ഗാപൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ പെൺകുട്ടിയുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായും, അതിജീവിതയുടെ സുഹൃത്തിനെ ഉൾപ്പെടെ നിരവധി പേരെ ചോദ്യം ചെയ്തുവരുന്നതായും അധികൃതർ ശനിയാഴ്ച അറിയിച്ചു. അതിജീവിതയുടെ മൊഴിയും രേഖപ്പെടുത്തിയിട്ടുണ്ട്.

സംസ്ഥാന ആരോഗ്യ വകുപ്പ് കോളേജിൽ നിന്ന് റിപ്പോർട്ട് തേടിയിട്ടുണ്ടെന്നും, ദേശീയ വനിതാ കമ്മീഷന്റെ (NCW) ഒരു സംഘം അതിജീവിതയെയും മാതാപിതാക്കളെയും കാണാനായി ദുർഗ്ഗാപൂരിലേക്ക് തിരിച്ചിട്ടുണ്ടെന്നും വാർത്താ ഏജൻസിയായ പി.ടി.ഐ. റിപ്പോർട്ട് ചെയ്തു. ബംഗാളിൽ സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ വർധിച്ചു വരികയാണ്. ഇത്തരം കേസുകളിൽ പോലീസ് സജീവമായ നടപടികൾ സ്വീകരിക്കുന്നില്ല. ഇത് തികച്ചും നിർഭാഗ്യകരമാണ്. ഇത്തരത്തിലുള്ള കുറ്റകൃത്യങ്ങൾ തടയാൻ മുന്നോട്ട് വന്ന് കൂട്ടായി പ്രവർത്തിക്കാൻ ഞാൻ മുഖ്യമന്ത്രിയോട് അഭ്യർത്ഥിക്കും എൻ.സി.ഡബ്ല്യു അംഗം അർച്ചന മജുംദാർ പറഞ്ഞതായി റിപ്പോർട്ടിൽ പറയുന്നു.

സംസ്ഥാനത്തെ സ്ത്രീകളുടെ സുരക്ഷയുടെ കാര്യത്തിൽ പശ്ചിമ ബംഗാളിലെ തൃണമൂൽ കോൺഗ്രസ് സർക്കാർ വിമർശനം നേരിടുന്നുണ്ട്. കൊൽക്കത്തയിലെ കോളേജ് കാമ്പസുകളിൽ അടുത്തിടെയുണ്ടായ രണ്ട് ബലാത്സംഗക്കേസുകൾക്ക് ശേഷമാണ് ഈ വിമർശനം ശക്തിപ്പെട്ടത്. കഴിഞ്ഞ ജൂലൈയിൽ, കൊൽക്കത്തയിലെ കാസ്ബ ഏരിയയിലുള്ള സൗത്ത് കൽക്കട്ട ലോ കോളേജ് കാമ്പസിൽ വെച്ച് ഒരു നിയമ വിദ്യാർത്ഥിനി കൂട്ടബലാത്സംഗത്തിന് ഇരയായി. രാഷ്ട്രീയ ബന്ധങ്ങളുണ്ടെന്ന് ആരോപിക്കപ്പെടുന്ന ഒരു മുൻ വിദ്യാർത്ഥി, രണ്ട് വിദ്യാർത്ഥികൾ, ഒരു സുരക്ഷാ ജീവനക്കാരൻ എന്നിവരെ ഈ കേസിൽ അറസ്റ്റ് ചെയ്തിരുന്നു.

കഴിഞ്ഞ വർഷം ഓഗസ്റ്റിൽ, കൊൽക്കത്തയിലെ സർക്കാർ ഉടമസ്ഥതയിലുള്ള ആർ.ജി. കർ മെഡിക്കൽ കോളേജ് ആൻഡ് ഹോസ്പിറ്റലിൽ വെച്ച് ഒരു 31 വയസ്സുള്ള പോസ്റ്റ്-ഗ്രാജ്വേറ്റ് ട്രെയിനി ഡോക്ടർ ബലാത്സംഗം ചെയ്യപ്പെടുകയും കൊല്ലപ്പെടുകയും ചെയ്ത സംഭവം സംസ്ഥാനത്തും രാജ്യമെമ്പാടും വലിയ പ്രതിഷേധങ്ങൾക്ക് വഴിവെച്ചിരുന്നു. ഈ കേസിൽ സഞ്ജയ് റോയി എന്ന ഒരു സിവിക് പോലീസ് വോളണ്ടിയർ അറസ്റ്റിലാവുകയും ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെടുകയും ചെയ്തിരുന്നു.

content summary: Medical student gang-raped in Bengal after going out with a friend at night

Leave a Reply

Your email address will not be published. Required fields are marked *

×