June 03, 2026 |
Share on

അമേരിക്ക- ഇറാന്‍ സമാധാന ചര്‍ച്ച ആരംഭിച്ചു; പ്രതീക്ഷയോടെ ലോകം

പതിറ്റാണ്ടുകള്‍ക്ക് ശേഷമാണ് ഇത്രയും ഉന്നതതലത്തിലുള്ള ഒരു നേരിട്ടുള്ള ചര്‍ച്ച വാഷിംഗ്ടണും ടെഹ്റാനും തമ്മില്‍ നടക്കുന്നത്

ലോകത്തിന് തന്നെ നിര്‍ണ്ണായകമായ ഒരു നയതന്ത്ര നീക്കത്തിന് വേദിയായിരിക്കുകയാണ് ഇസ്ലാമാബാദ്. അമേരിക്കയും ഇറാനും തമ്മിലുള്ള നേരിട്ടുള്ള സമാധാന ചര്‍ച്ചകള്‍ പാകിസ്താനില്‍ ആരംഭിച്ചതായി വൈറ്റ് ഹൗസ് സ്ഥിരീകരിച്ചു. പതിറ്റാണ്ടുകള്‍ക്ക് ശേഷമാണ് ഇത്രയും ഉന്നതതലത്തിലുള്ള ഒരു നേരിട്ടുള്ള ചര്‍ച്ച വാഷിംഗ്ടണും ടെഹ്റാനും തമ്മില്‍ നടക്കുന്നത്.

ആദ്യഘട്ട ചര്‍ച്ചകളില്‍ കടുത്ത അഭിപ്രായവ്യത്യാസങ്ങള്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും, ഞായറാഴ്ച രാവിലെ വീണ്ടും ചര്‍ച്ചകള്‍ തുടരാന്‍ പാകിസ്താന്റെ നിര്‍ദ്ദേശപ്രകാരം ഇരുവിഭാഗവും തീരുമാനിച്ചിട്ടുണ്ട്.

ഈ സമാധാന ചര്‍ച്ചകള്‍ ലോക സമ്പദ്വ്യവസ്ഥയെയും മിഡില്‍ ഈസ്റ്റിലെ സമാധാനത്തെയും സംബന്ധിച്ചിടത്തോളം അതീവ നിര്‍ണ്ണായകമാണ്.

ചര്‍ച്ചയും പ്രതിനിധികളും

അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സ്, ഇറാന്‍ പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബാഗര്‍ ഖാലിബാഫ് എന്നിവരുടെ നേതൃത്വത്തിലാണ് ചര്‍ച്ചകള്‍ നടക്കുന്നത്.

സ്‌പെഷ്യല്‍ എന്‍വോയ് സ്റ്റീവ് വിറ്റ്കോഫ്, ജാരെഡ് കുഷ്നര്‍ എന്നിവരും മുതിര്‍ന്ന ഉപദേശകരും സംഘത്തിലുണ്ട്.

പാകിസ്താന്‍ പ്രധാനമന്ത്രി ഷെഹബാസ് ഷരീഫും കരസേനാ മേധാവി ജനറല്‍ അസിം മുനീറുമാണ് ഈ ചര്‍ച്ചകള്‍ക്ക് സൗകര്യമൊരുക്കിയത്.

പ്രധാന തര്‍ക്കവിഷയങ്ങള്‍

ആഗോള എണ്ണ വ്യാപാരത്തിന്റെ 20 ശതമാനവും കടന്നുപോകുന്ന ഹോര്‍മുസ് കടലിടുക്കിന്റെ നിയന്ത്രണത്തെച്ചൊല്ലി ഇരുരാജ്യങ്ങളും തമ്മില്‍ കടുത്ത വിയോജിപ്പുണ്ട്. കടലിടുക്കിലെ മൈനുകള്‍ നീക്കം ചെയ്യുന്നതായി യുഎസ് സൈന്യം അവകാശപ്പെട്ടെങ്കിലും ഇറാന്‍ അത് നിഷേധിച്ചു.

ഇറാന്റെ ആവശ്യങ്ങള്‍

ലബനനില്‍ ഉടന്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കുക, മരവിപ്പിച്ച ഇറാന്‍ ആസ്തികള്‍ വിട്ടുനല്‍കുക, യുദ്ധനഷ്ടപരിഹാരം നല്‍കുക എന്നിവയാണ് ഇറാന്‍ പ്രധാനമായും ആവശ്യപ്പെടുന്നത്.

രാഷ്ട്രീയ പ്രതികരണങ്ങള്‍

ചര്‍ച്ചകള്‍ നടക്കുന്നുണ്ടെങ്കിലും ഇറാനുമായി കരാര്‍ ഉണ്ടാക്കുന്നത് തനിക്ക് വലിയ കാര്യമല്ലെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രതികരിച്ചു. ‘എന്ത് സംഭവിച്ചാലും ജയം അമേരിക്കയ്ക്കായിരിക്കും’ എന്നാണ് ട്രംപിന്റെ നിലപാട്.

ഇസ്രയേല്‍ ഈ ചര്‍ച്ചകളുടെ ഭാഗമല്ല. ചര്‍ച്ചകള്‍ നടന്നാലും ഇറാന്റെ ഭീകരഭരണത്തിനെതിരെ പോരാട്ടം തുടരുമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി വ്യക്തമാക്കി.

യുദ്ധത്തിന് ആധാരമായ ‘അധികാരഭ്രമത്തെ’ അപലപിച്ച മാര്‍പാപ്പ, രാഷ്ട്രീയ നേതാക്കള്‍ ആയുധങ്ങള്‍ ഉപേക്ഷിച്ച് ചര്‍ച്ചയുടെ മേശയിലേക്ക് വരണമെന്ന് ആഹ്വാനം ചെയ്തു.

ലബനനിലെ സാഹചര്യം

ഇസ്രയേല്‍ ആക്രമണത്തില്‍ ലബനനില്‍ മരിച്ചവരുടെ എണ്ണം 2,000 കടന്നു. 6,300-ഓളം പേര്‍ക്ക് പരിക്കേറ്റു.

Content Summary: Middle East crisis; Iran US peace talks continue. peace talks are ongoing in Islamabad.

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×