പകുതിയിലധികം തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നു; ഇന്ത്യന്‍ വ്യോമയാന മേഖല ഭീഷണിയിലോ?

ഡയറക്ടറേറ്റില്‍ 1,644 തസ്തികകളുള്ളതില്‍ 823 എണ്ണം ഒഴിഞ്ഞുകിടക്കുകയാണ്

രാജ്യത്തെ വ്യോമയാന നിരീക്ഷണ കേന്ദ്രമായ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷനിലെ (ഡിജിസിഎ) പകുതി തസ്തികകളും ഒഴിഞ്ഞുകിടക്കുകയാണെന്ന് കേന്ദ്ര സര്‍ക്കാര്‍ ലോക്‌സഭയില്‍ പറഞ്ഞു.

സിവില്‍ ഏവിയേഷന്‍ സഹമന്ത്രി മുരളീധര്‍ മോഹോളിന്റെ കണക്കുകള്‍ പ്രകാരം ഡിജിസിഎയിലെ ഒഴിവുകളില്‍ ഭൂരിഭാഗവും ഗ്രൂപ്പ് എ വിഭാഗം ജീവനക്കാരുടേതാണ്. നിലവില്‍ ഡയറക്ടറേറ്റില്‍ 1,644 തസ്തികകളുള്ളതില്‍ 823 എണ്ണം ഒഴിഞ്ഞുകിടക്കുകയാണ്. അതായത് 50 ശതമാനം ഒഴിവുകളാണ് നികത്തപ്പെടാനുള്ളത്.

എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയില്‍ (AAI) ആകെ 25,730 തസ്തികകളില്‍ 9,477 ഒഴിവുകളുണ്ട്. ഇത് മൊത്തം തസ്തികകളുടെ 36 ശതമാനത്തിലധികമാണ്. ഇതില്‍ 6,484 ഒഴിവുകള്‍ ഗ്രൂപ്പ് സി ജീവനക്കാരുടേതാണ്.

അതേസമയം, ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റിയില്‍ (BCAS) 598 അംഗീകൃത തസ്തികകളില്‍ 230 ഒഴിവുകളുണ്ട്. ഇത് 38 ശതമാനം ഒഴിവുകളെ സൂചിപ്പിക്കുന്നു.

ഡിജിസിഎയില്‍ 2022 നും 2024 നും ഇടയില്‍ 426 സാങ്കേതിക തസ്തികകള്‍ ഉള്‍പ്പെടെ 441 തസ്തികകള്‍ സൃഷ്ടിച്ചതായി സര്‍ക്കാര്‍ അറിയിച്ചു. ബിസിഎഎസില്‍, 2024-ല്‍ പുനഃസംഘടനയ്ക്കിടെ 84 ഓപ്പറേഷണല്‍ തസ്തികകളും സൃഷ്ടിച്ചു. എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയില്‍ എയര്‍ ട്രാഫിക് കണ്‍ട്രോളര്‍മാരുടെ (എടിസിഒ) 840 തസ്തികകള്‍ അടുത്തിടെ സൃഷ്ടിച്ചിട്ടുണ്ട്.

ജൂണ്‍ 12 ന് അഹമ്മദാബാദില്‍ 242 പേരുമായി പോയ എയര്‍ ഇന്ത്യ വിമാനം തകര്‍ന്ന് വീണത് മുതല്‍ ഇന്ത്യയുടെ വ്യോമയാന മേഖല പ്രതിസന്ധിയിലാണ്. യാത്രക്കാരും ജീവനക്കാരും വിമാനം പതിച്ച സ്ഥലത്തുണ്ടായിരുന്നവരും ഉള്‍പ്പെടെ 260 പേരാണ് അപകടത്തില്‍ മരിച്ചത്.

ഈ വര്‍ഷം മാര്‍ച്ചില്‍ പാര്‍ലമെന്റിലെ സ്റ്റാന്‍ഡിംഗ് കമ്മിറ്റിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് പ്രകാരം പ്രധാന വ്യോമയാന നിയന്ത്രണ, പ്രവര്‍ത്തന സ്ഥാപനങ്ങളില്‍ പ്രത്യേകിച്ച് ഡിജിസിഎ, ബിസിഎഎസ്, എഎഐ എന്നിവിടങ്ങളില്‍ വളരെയധികം തസ്തികകള്‍ ഒഴിഞ്ഞ് കിടക്കുന്നത് വലിയ ആശങ്കയാണ് ഉയര്‍ത്തിയത്.

ഡിജിസിഎയില്‍ ആകെ 1633 തസ്തികകളില്‍ 879 എണ്ണം ഒഴിഞ്ഞുകിടക്കുന്നതായി വ്യോമയാന മന്ത്രാലയം രേഖാമൂലമുള്ള മറുപടിയിലൂടെ കമ്മിറ്റിയെ അറിയിച്ചിരുന്നു. ബിസിഎഎസില്‍ ആകെ 598 തസ്തികകളില്‍ 208 എണ്ണവും, എഎഐയില്‍ ആകെ 19,269 അംഗീകൃത തസ്തികകളില്‍ 3,265 ഒഴിവുകളുമാണ് ഉള്ളത്.

കോണ്‍ഗ്രസ് എംപി അടൂര്‍ പ്രകാശ്, സിപിഐഎം (ലെനിനിസ്റ്റ്) ലിബറേഷന്‍ കാരക്കാട്ട് എംപി രാജാറാം സിംഗ് എന്നിവരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായാണ് മൊഹോള്‍ കണക്കുകള്‍ സമര്‍പ്പിച്ചത്.

ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷനില്‍ (ഡിജിസിഎ) 53 ശതമാനത്തിലധികവും, ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റിയില്‍ (ബിസിഎഎസ്) 35 ശതമാനം, എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയില്‍ (എഎഐ) 17 ശതമാനം എന്നിങ്ങനെ അംഗീകൃത തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നുണ്ടോ എന്നും നിലവിലെ ഒഴിവുകളുടെ വിശദാംശങ്ങളും അടൂര്‍ പ്രകാശും രാജാറാം സിംഗും സര്‍ക്കാരിനോട് ചോദിച്ചു. എന്നാല്‍, കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ ഡിജിസിഎ, ബിസിഎഎസ്, എഎഐ എന്നിവിടങ്ങളില്‍ അധിക തസ്തികകള്‍ സൃഷ്ടിച്ചിട്ടുണ്ടെന്ന് സര്‍ക്കാര്‍ മറുപടി നല്‍കി.

ഉത്തരാഖണ്ഡിലെ ഹെലികോപ്റ്റര്‍ അപകടങ്ങളും ഗുജറാത്തിലെ എയര്‍ ഇന്ത്യ അപകടവും ഉള്‍പ്പെടെയുള്ള സമീപകാല വ്യോമയാന അപകടങ്ങള്‍ക്ക് ജീവനക്കാരുടെ കുറവ് കാരണമായിട്ടുണ്ടോയെന്നും എംപിമാര്‍ ചോദിച്ചു. അംഗീകൃത തസ്തികകള്‍ നികത്തുന്നതിനും സുരക്ഷാ വീഴ്ചകള്‍ പരിഹരിക്കുന്നതിനും സര്‍ക്കാര്‍ സ്വീകരിച്ച നടപടികളുടെ വിശദാംശങ്ങളും എംപിമാര്‍ ചോദിച്ചറിഞ്ഞു. എന്നാല്‍, ജീവനക്കാരുടെ കുറവ് സ്ഥാപനങ്ങളുടെ പ്രവര്‍ത്തനത്തെ ബാധിച്ചിട്ടില്ലെന്ന് സര്‍ക്കാര്‍ മറുപടി നല്‍കി.

”ജീവനക്കാരുടെ ലഭ്യത കൃത്യസമയത്ത് ഉറപ്പാക്കുന്നതിനായി നിയമന രീതികള്‍ പാലിക്കുന്നുണ്ട്. പരസ്യങ്ങള്‍ നല്‍കിയിട്ടും പ്രതികരണം ലഭിക്കാത്തത് തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ ജോലിയില്‍ പ്രവേശിക്കാതിരിക്കുക, സ്ഥാനക്കയറ്റത്തിന് ഫീഡര്‍ കേഡറില്‍ മതിയായ യോഗ്യതയില്ലാത്തത്, ഡെപ്യൂട്ടേഷന്‍ തസ്തികകളോടുള്ള അപര്യാപ്തമായ പ്രതികരണം എന്നിങ്ങനെയുള്ള കാരണങ്ങളാല്‍ ഉണ്ടാകുന്ന ഒഴിവുകള്‍ നികത്താന്‍, ഹ്രസ്വകാല കരാര്‍ നിയമനങ്ങളിലൂടെ ആളുകളെ നിയമിക്കാന്‍ ശ്രമങ്ങള്‍ നടത്തുന്നുണ്ട്” സര്‍ക്കാര്‍ വ്യക്തമാക്കി.

പ്രൈവറ്റ്, നോണ്‍-ഷെഡ്യൂള്‍ഡ് വ്യോമയാന ഓപ്പറേറ്റര്‍മാര്‍ക്കിടയില്‍, വ്യോമയാന സുരക്ഷാ പ്രോട്ടോക്കോളുകളുടെ ഒരു ഓഡിറ്റ് ആരംഭിക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നുണ്ടോ എന്നും അങ്ങനെയെങ്കില്‍, അത്തരം ഓഡിറ്റിനായി നിശ്ചയിച്ചിട്ടുള്ള സമയപരിധി എത്രയാണെന്നും ഇല്ലെങ്കില്‍, എന്തുകൊണ്ടാണ് നടപടിയെടുക്കാത്തതെന്നും എംപിമാര്‍ ചോദിച്ചു.

ഇതിന് സര്‍ക്കാര്‍ നേരിട്ട് മറുപടി നല്‍കിയില്ല. പകരം വിമാനങ്ങളുടെ സുരക്ഷിതമായ പ്രവര്‍ത്തനത്തിനും പരിപാലനത്തിനുമായി ഡിജിസിഎ ക്ക് സമഗ്രവും ചിട്ടയായതുമായ സിവില്‍ ഏവിയേഷന്‍ നിയന്ത്രണങ്ങള്‍ ഉണ്ടെന്ന് പറഞ്ഞു. ഈ നിയന്ത്രണങ്ങള്‍ തുടര്‍ച്ചയായി അപ്‌ഡേറ്റ് ചെയ്യുകയും ഇന്റര്‍നാഷണല്‍ സിവില്‍ ഏവിയേഷന്‍ ഓര്‍ഗനൈസേഷന്‍ (ICAO)/യൂറോപ്യന്‍ യൂണിയന്‍ ഏവിയേഷന്‍ സേഫ്റ്റി ഏജന്‍സി മാനദണ്ഡങ്ങളുമായി യോജിപ്പിക്കുകയും ചെയ്യുന്നുവെന്നും കൂട്ടിച്ചേര്‍ത്തു. More than half of the posts are vacant. Is the Indian aviation sector in danger?

Content Summary: More than half of the posts are vacant. Is the Indian aviation sector in danger?

അഴിമുഖം ഡെസ്‌ക്:
Related Post
Leave a Comment