June 04, 2026 |
Share on

നീലഗിരിയുടെ സ്വന്തം ടോയ് ട്രെയിന്റെ ഒരു നൂറ്റാണ്ട് പഴക്കമുള്ള നീരാവി എന്‍ഞ്ചിന്‍ ചരിത്രസ്മാരകമാക്കുന്നു

ഈ എന്‍ഞ്ചിന്‍ 48 തുരങ്കങ്ങളും 250 വളവുകളുമായിരുന്നു ദിവസേനെ താണ്ടിയിരുന്നത്

ഊട്ടി സന്ദര്‍ശകര്‍ക്ക് അവിടെ കാണുവാന്‍ ഇനി ഒന്നുകൂടിയൂണ്ട്. ഒരു നൂറ്റാണ്ടിലേറെ പഴക്കമുള്ള ഒരു ആവി എന്‍ഞ്ചിന്‍. നീലഗിരിയുടെ സ്വന്തം ടോയ് ട്രെയിന്റെ നീരാവി എന്‍ഞ്ചിന്‍ ചരിത്രസ്മാരകമാക്കിയിരിക്കുകയാണ് അധികൃതര്‍. മേട്ടുപ്പാളയത്തില്‍ നിന്ന് ഊട്ടിയിലേക്കുള്ള 46 കി.മീ ടോയ് ട്രെയിനെ വലിച്ചു കൊണ്ട് ഈ എന്‍ഞ്ചിന്‍ 48 തുരങ്കങ്ങളും 250 വളവുകളുമായിരുന്നു ദിവസേനെ താണ്ടിയിരുന്നത്. 37384-ാം നമ്പര്‍ നീരാവി എന്‍ഞ്ചിന്റെ വേഗത മണിക്കൂറില്‍ 10 മുതല്‍ 30 കിലോമീറ്റര്‍ വരെയാണ്.

1908-ലാണ് ഈ റെയില്‍വെ പാത നിലവില്‍ വന്നത്. വാണിജ്യാവശ്യത്തിനുവേണ്ടിയാണ് ബ്രിട്ടീഷുകാര്‍ ഈ തീവണ്ടിപ്പാത ഒരുക്കിയത്. 1914 മുതലാണ് ഈ എഞ്ചിന്‍ തന്റെ യാത്ര ആരംഭിച്ചത്. സ്വിറ്റ്‌സര്‍ലന്‍ഡിലെ സ്വിസ്സ് ലോക്കൊമൊട്ടീവ് കമ്പനിയാണ് എന്‍ജിന്‍ നിര്‍മിച്ചിരിക്കുന്നത്. രണ്ടുവര്‍ഷം മുമ്പ് തന്നെ ഈ എഞ്ചിന്‍ കൂനൂര്‍ റെയില്‍വേ ഗാരേജില്‍ യാത്ര നിര്‍ത്തി വിശ്രമത്തിലായിരുന്നു.

പിന്നീട് മേട്ടുപ്പാളയത്തേക്ക് കൊണ്ടുപോയി അറ്റകുറ്റപ്പണികള്‍ നടത്തി കൂനൂരിലേക്ക് കൊണ്ടുവന്നു. ഇനി ഈ എഞ്ചിന്റെ ബാക്കി വിശ്രമജീവിതം ഊട്ടിയില്‍ സന്ദര്‍ശകര്‍ക്ക് കാണാന്‍ പാകത്തില്‍ പ്രത്യേകമായൊരുക്കിയ ട്രാക്കിലായിരിക്കും. മേട്ടുപ്പാളയം-ഊട്ടി റെയില്‍വേപാത 2004-ല്‍ യുനെസ്‌കോയുടെ ലോകപൈതൃക അംഗീകാരം നേടിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

×