June 06, 2026 |
Share on

വജ്രവ്യാപാരിയുടെ ദീപാവലി ബോണസ് ,​ ജീവനക്കാര്‍ക്ക് 600 കാറുകള്‍ സമ്മാനം

2011ലാണ് മികച്ച ജീവനക്കാര്‍ക്ക് ആനുകൂല്യം നല്‍കുന്ന രീതി ആരംഭിച്ചത്. 2014ല്‍ ദീപാവലിയോട് അനുബന്ധിച്ച് 700 ഫ്‌ളാറ്റുകളും 525 വജ്രാഭരണങ്ങളുമാണ് ദോലാക്യ സമ്മാനമായി നല്‍കിയത്. 2015 ല്‍ 491 കാറുകളും 200 ഫ്‌ലാറ്റുകളും നല്‍കിയിരുന്നു. 400 ഫ്‌ളാറ്റുകളും 1260 കാറുകളുമായിരുന്നു 2016 ല്‍ ജീവനക്കാര്‍ക്കുള്ള ബോണസ്

ജീവനക്കാര്‍ക്ക് ബോണസ് നല്‍കി രാജ്യത്തെ ആകെ ഞെട്ടിക്കുന്ന ഗുജറാത്തിലെ വജ്രവ്യാപാരി സാവ്ജി ധൊലാക്യ ഇത്തവണ തൊഴിലാളികള്‍ക്ക് നല്‍കിയ ആനുകൂല്യങ്ങള്‍ കേട്ടാല്‍ ആരും ഞെട്ടി പോകും. കമ്പനികള്‍  ലാഭത്തിലാകുന്നത് അനുസരിച്ച് അതില്‍ ഒരു വിഹിതം തൊഴിലാളികള്‍ക്ക് ആനുകൂല്യങ്ങളായി നല്‍കാറുണ്ട്. എന്നാല്‍ സൂററ്റിലെ വജ്രവ്യാപാരിയും ശ്രീ ഹരികൃഷ്ണ എക്സ്പോര്‍ട്ട് ഉടമയുമായ സാവ്ജി ധോലാക്യ ദീപാവലിയോട് അനുബന്ധിച്ച് ജീവനക്കാര്‍ക്ക് നൽകിയിരിക്കുന്നത് 600 കാറുകളാണ്. കാര്‍ വേണ്ടാത്ത 900 പേര്‍ക്ക് ബാങ്കില്‍ സ്ഥിരനിക്ഷേപത്തിന്റെ രേഖകളും നല്‍കി.

ക്വിഡ്, സെലേറിയോ കാറുകളാണ് നല്‍കിയത്. 4.48 ലക്ഷം, 5.38 ലക്ഷം രൂപ വീതമാണ് ഇവയുടെ വില. 50 കോടി രൂപയാണ് ഈ ദീപാവലിക്കാലത്ത് ജീവനക്കാര്‍ക്ക് ബോണസ് നല്‍കാനായി ധൊലാക്കിയ മാറ്റിവെച്ചത്. എഞ്ചിനിയര്‍മാര്‍ക്കും ഡയമണ്ട് ആര്‍ട്ടിസ്റ്റുകള്‍ക്കുമാണ് ഇത്തവണ ബോണസ് ലഭിച്ചിരിക്കുന്നത്. 1700 ജീവനക്കാരെയാണ് ഇത്തവണ സാവ്ജി ധൊലാക്യ ബോണസ് നല്‍കാനായി തെരഞ്ഞെടുത്തത്. ജീവനക്കാരില്‍ മികച്ച പ്രകടനം കാഴ്ചവെച്ചവരാണ് ഇവര്‍.

ജീവനക്കാരില്‍ ഭിന്നശേഷിയുള്ള സ്ത്രീ അടക്കം നാല് പേര്‍ക്ക് ഡല്‍ഹിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് കാറിന്റെ താക്കോല്‍ കൈമാറിയത്. പിന്നീട് വീഡിയോ കോണ്‍ഫറന്‍സ് വഴി മോദി സൂററ്റിലെ വരച്ഛയിലുള്ള കമ്പനിയുടെ ആസ്ഥാനത്ത് ജീവനക്കാരെ അഭിസംബോധന ചെയ്തു. 1500 ജീവനക്കാരില്‍ 600 പേര്‍ക്ക് കാറുകള്‍ ലഭിക്കുമ്പോള്‍ 900 പേര്‍ക്ക് സ്ഥിരനിക്ഷേപ സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കും. ഇതിനായി 50 കോടി രൂപയാണ് കമ്പനി ചെലവിടുന്നത്. 5500 ജീവനക്കാരാണ് സ്ഥാപനത്തിലുള്ളത്. ഇതിനകം 4000 പേര്‍ക്ക് ബോണസ് സമ്മാനങ്ങള്‍ നല്‍കി കഴിഞ്ഞു.

2011ലാണ് മികച്ച ജീവനക്കാര്‍ക്ക് ഇത്തരത്തില്‍ ആനുകൂല്യം നല്‍കുന്ന രീതി ആരംഭിച്ചത്. 2014ല്‍ ദീപാവലിയോട് അനുബന്ധിച്ച് 700 ഫ്‌ളാറ്റുകളും 525 വജ്രാഭരണങ്ങളുമാണ് ദോലാക്യ സമ്മാനമായി നല്‍കിയത്. 2015 ല്‍ 491 കാറുകളും 200 ഫ്‌ലാറ്റുകളും നല്‍കിയിരുന്നു. 400 ഫ്‌ളാറ്റുകളും 1260 കാറുകളുമായിരുന്നു 2016 ല്‍ ജീവനക്കാര്‍ക്കുള്ള ബോണസ്. എന്നാല്‍ കഴിഞ്ഞ വര്‍ഷം അദ്ദേഹം ബോണസ് നല്‍കിയിരുന്നില്ല.

നേരത്തെ ജീവിതം എന്തെന്ന് പഠിക്കുന്നതിനായി മകന്‍ ദ്രവ്യയെ ജാവ്ജി ഏഴായിരം രൂപ മാത്രം നല്‍കിയ ശേഷം കൊച്ചിയിലേക്ക് അയച്ചത് ജനശ്രദ്ധ നേടിയിരുന്നു. ഗുജറാത്തിലെ അംറേലി ജില്ലയിലെ ദുധാല ഗ്രാമത്തില്‍ ദരിദ്രകുടുംബത്തില്‍ ജനിച്ച് അഞ്ചാം ക്ലാസുവരെ പഠിച്ച ധോലാക്യ കഠിന പരിശ്രമത്തിലൂടെയാണു സ്ഥാപനം ഈ നിലയ്‌ക്കെത്തിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

×