‘കൈ’ പിടിച്ച് നിലമ്പൂര്‍

76,314 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ബാപ്പൂട്ടിക്കയെ നിലമ്പൂര്‍ വിജയിപ്പിച്ചത്

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ വോട്ടെണ്ണലിന്റെ തുടക്കം മുതല്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടന്നത്. തേക്കിന്‍ കാടിന്റെ കരുത്തുള്ള നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിന്റെ തുടക്കം മുതല്‍ ഒടുക്കം വരെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്ത് തലയെടുപ്പോടെ തന്നെ ലീഡ് തുടര്‍ന്നു. പിതാവ് ആര്യാടന്‍ മുഹമ്മദിനെ 34 വര്‍ഷം ചേര്‍ത്തുപിടിച്ച മണ്ഡലം കാലങ്ങള്‍ക്ക് ശേഷമാണ് 11,077 വോട്ടുകളുടെ ഭൂരിപക്ഷത്തിന് മകന്‍ ആര്യാടന്‍ ഷൗക്കത്ത് തിരികെ നേടിയത്. 76,314 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ബാപ്പൂട്ടിക്കയെ നിലമ്പൂര്‍ വിജയിപ്പിച്ചത്.

തുടക്കം മുതല്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്ത് ഷൗക്കത്ത് ലീഡ് നിലയില്‍ മുന്നിട്ട് നിന്നിരുന്നു. ഒരു ഘട്ടത്തില്‍ പോലും പിന്നിലേക്ക് പോകുകയോ എതിരാളികള്‍ക്ക് മുന്നേറാന്‍ അവസരം നല്‍കുകയോ ചെയ്യാതെയായിരുന്നു ഷൗക്കത്ത് വിജയം നേടിയത്.

നിലമ്പൂര്‍ നഗരസഭയിലും ഏഴ് പഞ്ചായത്തുകളിലും യുഡിഎഫ് ലീഡ് നേടി. എന്നാലും പ്രതീക്ഷിച്ച മുന്നേറ്റം ആര്യാടന്‍ ഷൗക്കത്തിന് നേടാന്‍ കഴിഞ്ഞില്ലെന്നാണ് യുഡിഎഫ് കേന്ദ്രങ്ങള്‍ തന്നെ വിലയിരുത്തുന്നത്. ലീഗിന്റെ ശക്തി കേന്ദ്രങ്ങളില്‍ അടക്കം വോട്ട് ചോര്‍ച്ച ഉണ്ടായിട്ടുണ്ടോ എന്ന കാര്യവും പരിശോധിക്കുമെന്നാണ് യുഡിഎഫ് നേതൃത്വം പറയുന്നത്.

യുഡിഎഫിനൊപ്പം അന്‍വറിനെ നിര്‍ത്താന്‍ കോണ്‍ഗ്രസിലെ ഒരു വിഭാഗം ശ്രമം നടത്തിയെങ്കിലും അന്‍വറിന്റെ ഡിമാന്റുകള്‍ക്ക് വഴങ്ങിക്കൊടുക്കാന്‍ കോണ്‍ഗ്രസ് തയ്യാറായില്ല എന്നതായിരുന്നു കോണ്‍ഗ്രസ് പ്രവേശനത്തിന് അന്‍വറിന് തടസമായത്. അതേസമയം, അന്‍വറിനെ കൂടി കൂടെക്കൂട്ടിയിരുന്നെങ്കില്‍ ആര്യാടന്‍ ഷൗക്കത്തിന്റെ ലീഡ് നില ഉയര്‍ത്താന്‍ കഴിയുമായിരുന്നു എന്നതാണ് സത്യം.

നിലമ്പൂരിലെ ഷൗക്കത്തിന്റെ വിജയം യുഡിഎഫിന്റെ ഒത്തൊരുമയുടെ വിജയം കൂടിയാണ്. ഇടത് സ്ഥാനാര്‍ത്ഥി എം സ്വരാജിന്റെ ജന്മസ്ഥലമായ പോത്തുകല്ലിലും സ്വരാജിനെ തള്ളിയാണ് ആര്യാടന്‍ ഷൗക്കത്താണ് മുന്നിട്ടത്. 2016 ല്‍ പിവി അന്‍വറിനോട് നിലമ്പൂരില്‍ പരാജയപ്പെട്ട ആര്യാടന്‍ ഷൗക്കത്ത് അന്‍വര്‍ രാജിവച്ച അതേ സീറ്റില്‍ തന്നെ മത്സരിച്ച് കന്നിയംഗമായി നിയമസഭയിലേക്ക് എത്തുകയാണ്.

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗത്തെ തന്നെ ഇടതുപക്ഷം രംഗത്ത് ഇറക്കിയിട്ടും സിറ്റിങ് സീറ്റ് നിലനിര്‍ത്താന്‍ എല്‍ഡിഎഫിന് കഴിഞ്ഞില്ല. രണ്ടാം പിണറായി സര്‍ക്കാരിന്റെ കാലത്ത് ഇതാദ്യമായാണ് ഒരു സിറ്റിങ് സീറ്റ് നഷ്ടപ്പെടുന്നത്. കഴിഞ്ഞ ഒമ്പത് വര്‍ഷക്കാലം എല്‍ഡിഎഫിനൊപ്പം നിന്ന മണ്ണാണ് തിരികെ യുഡിഎഫ് പാളയത്തിലേക്ക് എത്തിയിരിക്കുന്നത്. ആറ് പതിറ്റാണ്ട് നീണ്ട നിലമ്പൂരിന്റെ മണ്ഡല ചരിത്രത്തില്‍ ഇത് മൂന്നാമത്ത ഉപതിരഞ്ഞെടുപ്പാണ് നടന്നത്.

വരാനിരിക്കുന്ന തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിനും, 2026 ലെ നിയമസഭാ തിരഞ്ഞെടുപ്പിനും മുന്നോടിയായുള്ള നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് യുഡിഎഫിന്റെ ആത്മവിശ്വാസത്തെ കൂടിയാണ് ഉയര്‍ത്തിയിരിക്കുന്നത്. എം സ്വരാജിനെ പോലെ തലയെടുപ്പുള്ള ഒരു നേതാവിനെ തന്നെ സിപിഎം മണ്ഡലത്തില്‍ ഇറക്കിയിട്ടും മറുവശത്ത് പിവി അന്‍വറും നിലകൊണ്ടിട്ടും ഷൗക്കത്തിന് പതിനോരായിരത്തിലധികം വോട്ടുകള്‍ നേടാനായത് വലിയ നേട്ടമായാണ് യുഡിഎഫ് ക്യാമ്പുകള്‍ കാണുന്നത്. Nilambur byelection; UDF regains constituency after nine years

Content Summary: Nilambur byelection; UDF regains constituency after nine years

This post was last modified on June 23, 2025 12:59 pm

അഴിമുഖം ഡെസ്‌ക്:
Related Post
Leave a Comment