June 04, 2026 |
Share on

ലോകകപ്പ് വേദികള്‍ നിര്‍മ്മിക്കുന്ന തൊഴിലാളികള്‍ക്ക് മാസങ്ങളായി വേതനമില്ല

ആംനസ്റ്റി ഇന്റര്‍നാഷണല്‍ നടത്തിയ അന്വേഷണമാണ് മെര്‍ക്കുറി എംഎന്‍എ എന്ന എഞ്ചിനിയറിംഗ് കമ്പനി വേതനം നല്‍കാതെ തൊഴിലാളികളെ മാസങ്ങളായി പണിയെടുപ്പിക്കുന്നതായി കണ്ടെത്തിയത്.

2022ലെ ഖത്തര്‍ ലോകകപ്പിനുള്ള വേദികളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടിരിക്കുന്ന തൊഴിലാളികള്‍ക്ക് മാസങ്ങളായി വേതനം കിട്ടുന്നില്ലെന്ന് പരാതി. ഫിഫ ലോകകപ്പ് സ്റ്റേഡിയ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് കൊടും ചൂടില്‍ മണിക്കൂറുകളോളം ജോലി ചെയ്യേണ്ടി വരുന്ന തൊഴിലാളികളുടെ ദുരിതത്തെക്കുറിച്ച് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇതിനൊപ്പമാണ് ഇപ്പോള്‍ വേതനം പോലുമില്ലാതെയാണ് ഇവര്‍ പണിയെടുക്കേണ്ടി വരുന്നത് എന്ന വാര്‍ത്ത. ഖത്തറിലെ തൊഴിലാളി വിരുദ്ധമായ സ്‌പോണ്‍സര്‍ഷിപ്പ് നിയമങ്ങളുടെ ആനുകൂല്യം ഉപയോഗിച്ചാണ് ഈ തൊഴില്‍ ചൂഷണവും പീഡനവുമെന്ന് ഗള്‍ഫ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ആംനസ്റ്റി ഇന്റര്‍നാഷണല്‍ നടത്തിയ അന്വേഷണമാണ് മെര്‍ക്കുറി എംഎന്‍എ എന്ന എഞ്ചിനിയറിംഗ് കമ്പനി വേതനം നല്‍കാതെ തൊഴിലാളികളെ മാസങ്ങളായി പണിയെടുപ്പിക്കുന്നതായി കണ്ടെത്തിയത്. ഖത്തറിലെ കഫാല സ്‌പോണ്‍സര്‍ഷിപ്പ് സംവിധാനം കുടിയേറ്റ തൊഴിലാളികളെ ചൂഷണം ചെയ്യാനുള്ള അവസരമൊരുക്കുന്നതാണ്.

2017 ഒക്ടോബറിനും 2018 ഏപ്രിലിനുമിടയ്ക്ക് ആംനസ്റ്റി ഇന്റര്‍നാഷണല്‍ 78 മുന്‍ മെര്‍കുറി തൊഴിലാളികളുമായി സംസാരിച്ചാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ഇന്ത്യ, നേപ്പാള്‍, ഫിലിപ്പൈന്‍സ് എന്നിവിടങ്ങളില്‍ നിന്നുള്ള കുടേയറ്റ തൊഴിലാളികളാണ് ഇവര്‍. 2016 ഫെബ്രുവരി മുതല്‍ പലപ്പോഴായി വേതനം മുടങ്ങിയിരുന്നു. കഴിഞ്ഞ വര്‍ഷം മുതല്‍ പ്രശ്‌നം കൂടുതല്‍ രൂക്ഷമായി. തൊഴിലാളികള്‍ക്ക് റസിഡന്‍സ് പെര്‍മിറ്റ് ഉറപ്പാക്കത്തത് കാരണം പലര്‍ക്കും പിഴ നല്‍കേണ്ടി വന്നു. തൊഴിലാളികള്‍ക്ക് രാജ്യം വിടാനുള്ള എക്‌സിറ്റ് പെര്‍മിറ്റ് വിലക്കുന്ന സംഭവങ്ങളുണ്ടായി.

വായനയ്ക്ക്: https://goo.gl/Lrq4td

Leave a Reply

Your email address will not be published. Required fields are marked *

×