പ്രതീക്ഷയുടെ കവാടം; ഗാസയിലെ കുഞ്ഞുങ്ങള്‍ക്ക് മുന്നില്‍ റഫ അതിര്‍ത്തി തുറന്നു

ഒമ്പത് മാസങ്ങള്‍ക്ക് ശേഷമാണ് പലസ്തീനികള്‍ക്കു മുന്നില്‍ റഫ അതിര്‍ത്തി തുറക്കുന്നത്

പ്രതീക്ഷയുടെ കവാടം എന്നപോലെ, പലസ്തീനികള്‍ക്ക് മുന്നില്‍ ഒടുവില്‍ റഫ അതിര്‍ത്തി തുറന്നു. പലസ്തീനില്‍ നിന്നും ഈജിപ്തിലേക്കുള്ള അതിര്‍ത്തി കവാടമാണ് റാഫ ക്രോസിംഗ്. ഇസ്രയേല്‍-ഹമാസ് യുദ്ധത്തെ തുടര്‍ന്ന് കഴിഞ്ഞ മേയ് ഏഴ് മുതല്‍ അടച്ചിട്ടിരുന്ന അതിര്‍ത്തി കവാടം തുറന്നതു പിന്നാലെ, അസുഖബാധിതതരും അക്രമണത്തില്‍ പരിക്കേറ്റവരുമായ 37 പലസ്തീനി കുഞ്ഞുങ്ങള്‍ക്കാണ് ചികിത്സാര്‍ത്ഥം ഗാസയില്‍ നിന്നും പുറത്തേക്കു പോകാന്‍ കഴിഞ്ഞത്. അതിര്‍ത്തി അടയ്ക്കുന്നതിനു മുമ്പ് പ്രതിമാസം 296 കുട്ടികളോളം, ഇതുവഴി പുറത്തേക്ക് ചികിത്സയ്ക്കായി പോയിരുന്നു. എന്നാല്‍ അതിനുശേഷമുള്ള എണ്ണം വെറും 22 ലേക്ക് ചുരുങ്ങി. ഗാസയിലെ കുട്ടികള്‍ നേരിടേണ്ടി വന്ന മനുഷ്യത്വരഹിതമായ തിരിച്ചടിയുടെ വലിപ്പം സൂചിപ്പിക്കുന്നതായിരുന്നു 296 ല്‍ നിന്നും 22 ലേക്കുള്ള ചുരുക്കം. കുഞ്ഞുങ്ങള്‍ക്ക് പുറമെ, ഹനാസ് ബന്ദികളാക്കിയവരില്‍ മൂന്ന് ഇസ്രയേലികളും സ്വന്തം നാട്ടിലേക്ക് മടങ്ങി. മറുവശത്ത് ഇസ്രയേലിന്റെ തടവറകളില്‍ നിന്നും 183 പലസ്തീനികളും മോചിതരായി. ഇവരില്‍ ഭൂരിഭാഗവും ഗാസയിലേക്കും വെസ്റ്റ് ബാങ്കിലേക്കുമാണ് മടങ്ങിയെത്തിയത്.

ഇസ്രയേല്‍ സൈന്യത്തിന്റെ മുന്നേറ്റത്തെ തുടര്‍ന്നായിരുന്നു ഒമ്പത് മാസങ്ങള്‍ക്ക് മുമ്പ് റാഫ അതിര്‍ത്തി അടയ്ക്കുന്നത്. ഇസ്രയേല്‍-ഹമാസ് വെടിനിര്‍ത്തല്‍ കരാര്‍ നിലവില്‍ വന്നതാണ് ഇപ്പോഴത്തെ ശുഭസൂചകമായ വാര്‍ത്തയ്ക്ക കാരണം. ഹമാസ് തടവിലാക്കിയിരുന്ന ഇസ്രയേല്‍ ബന്ദികളിലെ എല്ലാ സ്ത്രീകളും സുരക്ഷിതമായി ജന്മാനാട്ടില്‍ തിരിച്ചെത്തിയെന്ന് ഉറപ്പിച്ചതിനു ശേഷം മാത്രമാണ് പ്രധാനപ്പെട്ട അതിര്‍ത്തി പലസ്തീനികള്‍ക്ക് മുമ്പില്‍ തുറന്നതെന്നും ശ്രദ്ധേയമാണ്.

ഗാസയ്ക്കും ഇസ്രയേലിനും ഇടയില്‍ അല്ലാത്ത ഒരു സുപ്രധാന അതിര്‍ത്തിയാണ് റഫ. പുറം ലോകത്ത് നിന്നും ഗാസയിലേക്കുള്ള ഒരു സുപ്രധാന കവാടമായി ഇതിനെ കാണാം. ഇസ്രയേലുമായി ബന്ധിപ്പിക്കാത്ത ഒരേയൊരു അതിര്‍ത്തിയും. ഇത് അടച്ചത് ഗാസയ്ക്കുള്ളിലെ അടിയന്തിര മെഡിക്കല്‍ കേസുകള്‍ കുടുന്നതിന് കാരണമായിരുന്നു. ഗാസയിലേക്ക് ചികിത്സ സഹായങ്ങള്‍ എത്തിക്കുന്നത് കൂടുതല്‍ ദുര്‍ഘടവും സാമ്പത്തിക ചിലവേറിയതുമാക്കി. അന്താരാഷ്ട്ര സമൂഹം ഇക്കാര്യത്തില്‍ ശക്തമായ പ്രതിഷേധം ഉയര്‍ത്തിയിരുന്നു.

അടിയന്തിര വൈദ്യസഹായം ആവശ്യമുള്ള നിശ്ചിത എണ്ണം രോഗികളെ അതിര്‍ത്തി കടത്താനുള്ള തീരുമാനം സങ്കീര്‍ണ്ണമായ വെടിനിര്‍ത്തല്‍ കരാറിലെ ഒരു സുപ്രധാന നിമിഷമാണെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങളും പറയുന്നത്.

യഥാര്‍ത്ഥത്തില്‍ 50 കുട്ടികളെ റഫ അതിര്‍ത്തി വഴി പുറത്തേക്കു കൊണ്ടു പോകാനായിരുന്നു അനുമതി കിട്ടിയത്. എന്നാല്‍ ഇവരില്‍ രണ്ടു കുട്ടികള്‍ യാത്ര പുറപ്പെടുന്നതിനു മുമ്പായി മരണപ്പെട്ടു. കടുത്ത ആരോഗ്യപ്രശ്‌നങ്ങളും പരിക്കുകളും മൂലം മറ്റു ചില കുട്ടികളെ ഈയൊരു സമയത്ത് പുറത്തേക്ക് കൊണ്ടുപോകുന്നത് കൂടുതല്‍ അപകടം ഉണ്ടാക്കിയേക്കുമെന്ന ധാരണയില്‍ അവരെ ഗാസയില്‍ തന്നെ നിര്‍ത്തേണ്ടിയും വന്നു. പല കുട്ടികളുടെയും മാതാപിതാക്കളെ ബന്ധപ്പെടാന്‍ തങ്ങള്‍ക്ക് കഴിയുന്നില്ലെന്നാണ് ഗാസ ആരോഗ്യമന്ത്രാലയത്തിലെ വക്താവ് സഹേര്‍ അല്‍-വഹാദി അറിയിക്കുന്നത്.

ഇപ്പോള്‍ അനുവദിച്ചിരിക്കുന്നത് ദിവസം 50 കുട്ടികള്‍ എന്ന കണക്കാണ്. എന്നാല്‍ ഇപ്പോഴത്തെ അവസ്ഥ വച്ച് ഈ കണക്ക് വളരെ ചെറുതാണെന്നു വഹിദി മാധ്യമങ്ങളോട് പറയുന്നു. കഴിഞ്ഞയാഴ്ച്ച ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് അറിയിച്ചത്, ഗാസയില്‍ നിന്നും അടിയന്തിരമായ 2,500 കുട്ടികളെ വിദഗ്ധ ചികിത്സയ്ക്കായി മാറ്റേണ്ടതുണ്ടെന്നായിരുന്നു. ഗാസയിലെ കുഞ്ഞുങ്ങള്‍ മരണത്തിന്റെ വക്കിലാണെന്ന് അവരെ പരിശോധിച്ച യു എസ് ഡോക്ടറുമാര്‍ നല്‍കിയ മുന്നറിയിപ്പിനു ശേഷമായിരുന്നു ഗുട്ടറെസിന്റെ അഭ്യര്‍ത്ഥന.  Rafah crossing reopens for Gaza sick and injured children after months

Content Summary; Rafah crossing reopens for Gaza sick and injured children after months

This post was last modified on February 2, 2025 11:50 am

അഴിമുഖം ഡെസ്‌ക്:
Related Post
Leave a Comment