രാഹുലും ഷാഫിയും പൂരപ്പറമ്പിലെ പോക്കറ്റടിക്കാര്‍; ഹൈക്കമാന്റിന് പരാതിയുമായി നേതാക്കള്‍

ഷാഫിക്കും മൗനം

പറയത്തക്ക സമരപോരാട്ടങ്ങളുടെ പശ്ചാത്തലമൊന്നുമില്ലാതെയായിരുന്നു രാഹുല്‍ മാങ്കൂട്ടത്തിലും കെ.എസ്.യുവില്‍ നിന്നും യൂത്ത് കോണ്‍ഗ്രസിലേക്ക് എത്തിയത്. എന്നാല്‍ മാധ്യമചര്‍ച്ചകളിലൂടെ കോണ്‍ഗ്രസ് രാഷ്ട്രീയത്തിന്റെ മുഖമായി പിന്നീട് രാഹുല്‍ മാങ്കൂട്ടത്തില്‍ അതിവേഗം വളരുകയായിരുന്നു. അടൂര് നിന്നും ഷാഫി പറമ്പില്‍ എംപിയുടെ കൈയ്യും പിടിച്ച് പാലക്കാടേക്ക് ചേക്കേറിയതോടെയാണ് രാഹുലിന്റെ രാഷ്ട്രീയത്തിലെ രാശി തെളിഞ്ഞത്. പിന്നീടങ്ങോട്ട് ഉയര്‍ച്ചയുടെ നാളുകളായിരുന്നു. വെറുമൊരു കോണ്‍ഗ്രസ് പ്രവര്‍ത്തകനില്‍ നിന്നും യൂത്ത് കോണ്‍ഗ്രസിന്റെ അധ്യക്ഷ സ്ഥാനത്തേക്കും പിന്നീട് എംഎല്‍എ ആയതും ഷാഫിയുടെ നിഴല്‍ പറ്റിതന്നെ.

2020 ലെ കോവിഡ് കാലത്ത് സ്പ്രിങ്ക്‌ളര്‍ വിവാദം, സ്വര്‍ണക്കടത്ത് തുടങ്ങിയ വിഷയങ്ങളിലൂടെ ചാനല്‍ ചര്‍ച്ചയില്‍ ഫയര്‍ ബ്രാന്‍ഡാകാന്‍ രാഹുലിന് സഹായകമായത്. പിന്നീടാണ് സ്വദേശമായ അടൂരില്‍ നിന്ന് പാലക്കാടേക്ക് കൂടുമാറിയത്. അതും യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷനായിരുന്ന ഷാഫി പറമ്പിലിന്റെ വലംകൈയായി. ഇതോടെ അതുവരെ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനം സ്വപ്‌നം കണ്ടവരുടെ പ്രതീക്ഷകള്‍ കൂടിയാണ് തകര്‍ന്നടിഞ്ഞത്.

രാഹുല്‍-ഷാഫി കൂട്ടുകെട്ടോടെ കോണ്‍ഗ്രസില്‍ വിഭാഗീയത പോലും രൂപപ്പെട്ടു. രാഹുലിന്റെ കോണ്‍ഗ്രസിലെ വളര്‍ച്ചയിലെ ഓരോ പടവിലും ഷാഫിയും ഉണ്ടായിരുന്നു. കഴിഞ്ഞ ഏതാനും ആഴ്ചകളായി ഇടത് ഗ്രൂപ്പുകളില്‍ ഗോസിപ്പായി രാഹുലിനെതിരെ ആരോപണങ്ങള്‍ നിറഞ്ഞപ്പോഴും അവയൊക്കെ വെറും അഭ്യൂഹം മാത്രമാക്കി തള്ളിക്കളയുകയായിരുന്നു. എന്നാല്‍ വിവാദങ്ങള്‍ തെളിവുകളുടെ രൂപത്തില്‍ പുറത്ത് വന്നതോടെ രാഹുലിന്റെ കാര്യത്തില്‍ ഷാഫിക്കും മൗനം മാത്രമാണ്. മാധ്യമങ്ങള്‍ക്ക് മുഖം പോലും കൊടുക്കാതെ മാറി നടക്കുന്ന ഷാഫി സംസ്ഥാനം വിട്ട് ബിഹാറിലേക്ക് പോയതായാണ് വിവരം.

അതേസമയം, രാഹുലിനൊപ്പം എല്ലാറ്റിനും ഒപ്പമുണ്ടായിരുന്ന ഷാഫി പറമ്പില്‍ എല്ലാം അറിഞ്ഞിട്ടും ഇതുവരെ രാഹുലിനെ സംരക്ഷിക്കുകയായിരുന്നുവെന്ന ആരോപണവും ശക്തമാണ്. രാഹുലിനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ സമ്മര്‍ദം ചെലുത്തിയ ഷാഫി, പരാതികള്‍ ഉണ്ടായിട്ടും പ്രതികരിച്ചിട്ടില്ലെന്നും പ്രവര്‍ത്തകര്‍ ആരോപിക്കുന്നു. ഇതോടെ ഇരുവര്‍ക്കുമെതിരെ കോണ്‍ഗ്രസിനകത്ത് നിന്ന് പോലും ആരോപണങ്ങള്‍ ശക്തമായിക്കഴിഞ്ഞു. രാഹുലും ഷാഫിയും പൂരപ്പറമ്പിലെ പോക്കറ്റടിക്കാരെ പോലെയാണെന്നും ഉപതിരഞ്ഞെടുപ്പ് സമയത്ത് എത്തിയ ഫണ്ടുകള്‍ എന്ത് ചെയ്തുവെന്നുമാണ് നേതാക്കള്‍ ചോദിക്കുന്നത്.

രാഹുല്‍ മാങ്കൂട്ടത്തില്‍ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജിവച്ചതോടെ ഷാഫിക്കെതിരെയും പാര്‍ട്ടിയില്‍ പടനീക്കം ശക്തമാണ്. രാഹുലിന് പാര്‍ട്ടിയില്‍ സംരക്ഷണമൊരുക്കിയത് ഷാഫിയായിരുന്നുവെന്ന ആരോപണവും പാര്‍ട്ടിക്കുള്ളില്‍ ഉയര്‍ന്നിട്ടുണ്ട്. പാലക്കാട്ടെ ഒരു വിഭാഗം കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇത് സംബന്ധിച്ച് ഹൈക്കമാന്‍ഡിന് പരാതി നല്‍കിയിട്ടുണ്ട്. Rahul and Shafi are pickpockets; Leaders complain to the high command

Content Summary: Rahul and Shafi are pickpockets; Leaders complain to the high command

അഴിമുഖം ഡെസ്‌ക്:
Related Post
Leave a Comment