June 08, 2026 |

പ്രസ്സുടമ എഡിറ്ററായ കഥ

രാഷ്ട്രീയ ഇടവഴി; പരമ്പര, ഭാഗം- 16

ഒരു വാര്‍ത്ത അല്ലെങ്കില്‍, കാര്‍ട്ടൂണ്‍, കഥ തുടങ്ങി എന്തൊക്കെ ഒരു പ്രസിദ്ധീകരണത്തില്‍ വരണം എന്ന് തീരുമാനിക്കുന്നത് എഡിറ്ററാണ്. ഒരു പ്രസിദ്ധീകരണത്തിന്റെ നിലവാരം തന്നെ മികച്ച എഡിറ്ററുടെ ഇടപെടല്‍ കൊണ്ട് തിരിച്ചറിയാം. വായനക്കാരുടെ എണ്ണം കൂട്ടുവാനും കുറയ്ക്കുവാനും ഒരു എഡിറ്ററുടെ നിലവാരം കൊണ്ട് സാധിക്കും. ഇപ്പോള്‍ പ്രസാധകര്‍ക്കും എഡിറ്റര്‍മാരെ പോലെ തുല്യ പദവി നല്‍കപ്പെടുന്നുണ്ട്. തങ്ങള്‍ പ്രസിദ്ധീകരിക്കുന്നതില്‍ എന്ത് ഉണ്ടാകണമെന്ന് പ്രസാധകരും തീരുമാനിക്കുന്നു. എന്നാല്‍ പ്രസിദ്ധീകരണത്തില്‍ പ്രസ്സുടമ ഇടപെട്ടാലോ…? എഡിറ്റര്‍ അംഗീകാരം നല്‍കിയത് പ്രസ്സുടമ മടക്കിയ ചരിത്രമുണ്ട് കേരളത്തില്‍. സമാനമായ ഒട്ടേറെ അനുഭവങ്ങള്‍ പലര്‍ക്കും ഉണ്ടായിട്ടുണ്ടാകാം…

1960 ലെ ഇഎംഎസ്സിന്റെ ഒറ്റയ്ക്കുള്ള പോരാട്ടം

പാക്കനാര്‍ ഹാസ്യമാസിക വെട്ടൂര്‍ രാമന്‍ നായരുടെ പത്രാധിപത്യത്തില്‍ കുങ്കുമം ഗ്രൂപ്പ് പ്രസിദ്ധീകരിച്ച് വരുന്ന കാലം. 1993 മാര്‍ച്ച് ലക്കം മുഖചിത്ര കാര്‍ട്ടൂണ്‍ വരച്ചത് പ്രസന്നന്‍ ആനിക്കാടാണ്. കാര്‍ട്ടൂണുകള്‍ പ്രശ്‌നമാകുമെങ്കില്‍ പത്രാധിപര്‍ തന്നെ അത് ഒഴിവാക്കുന്ന രീതി ഉണ്ട്. അത് എഡിറ്ററുടെ അധികാരപരിധിയില്‍ വരുന്ന കാര്യമാണ്. എന്നാല്‍ പത്രാധിപര്‍ കവര്‍ കാര്‍ട്ടൂണായി അംഗീകരിച്ച് അച്ചടിക്കാന്‍ അയച്ചതാണ്. പക്ഷെ ശിവകാശിയിലെ സ്വകാര്യ ഓഫ്‌സെറ്റ് പ്രസ്സ് ഉടമയും ജീവനക്കാരും കാര്‍ട്ടൂണിലെ അപകടം മണത്ത് പത്രാധിപര്‍ക്ക് മടക്കി അയച്ചു. ഈ കാര്‍ട്ടൂണ്‍ ഈ പ്രസ്സില്‍ അച്ചടിക്കില്ല. ഒടുവില്‍ മറ്റൊരു കാര്‍ട്ടൂണ്‍ മുഖചിത്ര കാര്‍ട്ടൂണാക്കി അച്ചടിക്കേണ്ടി വന്നു.

കോഴിയുടെ രൂപത്തില്‍ തിഴ്‌നാട് മുഖ്യമന്ത്രി ജയലളിത നില്‍ക്കുന്നതാണ് പ്രശ്‌നം(കോഴി ജയലളിതയുടെ പഴയ തിരഞ്ഞെടുപ്പ് ചിഹ്നമാണ്). പൂവന്‍ കോഴികളായി നരസിംഹ റാവുവും, എല്‍.കെ. അദ്വാനിയും കാര്‍ട്ടൂണിലുണ്ട്. ഈ കാര്‍ട്ടൂണ്‍ അച്ചടിച്ചതായി ജയലളിതയുടെ അണികള്‍ അറിഞ്ഞാല്‍ പ്രസ്സിന് തീ ഇടും എന്നതായിരുന്നു അവര്‍ ഉന്നയിച്ച പ്രശ്‌നം. ഒടുവില്‍ പ്രസ്സുടമ ജയിച്ചു. പത്രാധിപര്‍ തോറ്റു. രണ്ട് സംസ്ഥാനങ്ങള്‍ തമ്മിലുള്ള കോഴിയങ്കം ഒഴിവാക്കി പ്രശ്‌നം പരിഹരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

×