July 13, 2026 |

അച്ചു ആന ന്ദന്‍

രാഷ്ട്രീയ ഇടവഴി; പരമ്പര, ഭാഗം-28

രാഷ്ട്രീയത്തിലോ സാമൂഹ്യ സാഹിത്യ കലാ മേഖലകളില്‍ ജനകീയ മുഖമാവുക എന്നുള്ളത് അതാതു മേഖലകളില്‍ ഉള്ള ഏതൊരാളുടേയും സ്വപ്നമാണ്. രാഷ്ട്രീയ പാര്‍ട്ടിയില്‍ ഒരു ജനകീയ മുഖം ഉണ്ടാകുന്നത് ഏതൊരു പാര്‍ട്ടിയും അഭിമാനത്തോടെയാണ് കൊണ്ട് നടക്കുക. ക്രൗഡ് പുള്ളര്‍ അഥവ ജനകീയ നേതാക്കന്മാരെ ഇലക്ഷന്‍ പ്രചരണത്തിന് കൊണ്ടുവരിക എന്നത് ഏതൊരു രാഷ്ട്രീയ പാര്‍ട്ടിയും ചെയ്യുന്ന പതിവ് നടപടിക്രമമാണ്. സ്റ്റാര്‍ ക്യാമ്പയിനര്‍ എന്നാണ് ഇപ്പോള്‍ ഇത്തരം നേതാക്കളെ സമൂഹം തന്നെ വിലയിരുത്തുന്നത്. വര്‍ത്തമാനകാലത്ത് ഓരോ രാഷ്ട്രീയ പാര്‍ട്ടിയും അതാത് തെരഞ്ഞെടുപ്പ് കാലത്തെ സ്റ്റാര്‍ ക്യാമ്പയിന്‍മാരെ പരസ്യമായി പ്രഖ്യാപിക്കുക പതിവായി മാറിയിരിക്കുന്നു.

ആരുടെ നേട്ടം

സിപിഎമ്മിന്റെ കേരളത്തിലെ ഒരു ക്രൗഡ് പുള്ളര്‍ നേതാവായിരുന്നു വി.എസ് അച്യുതാനന്ദന്‍. അദ്ദേഹം പങ്കെടുക്കുന്ന യോഗങ്ങളില്‍ എല്ലാം വലിയ ജനക്കൂട്ടം വരിക പതിവാണ്. വളരെയേറെ ദീര്‍ഘമായ പ്രസംഗമൊന്നുമല്ല അദ്ദേഹം നടത്തുക. എങ്കിലും, നല്‍കുന്ന ചെറിയ പ്രസംഗത്തില്‍ ശക്തമായ വാചകങ്ങള്‍ ഉണ്ട് എന്നുള്ളത് അദ്ദേഹത്തെ ജനകീയമാക്കി. വി എസ് ഒരു സൂപ്പര്‍സ്റ്റാര്‍ രാഷ്ട്രീയ പ്രചാരകനായി ഒരുകാലത്ത് മാറിയിരുന്നു എന്നുള്ളത് ഒരു യാഥാര്‍ത്ഥ്യമാണ്. കമ്മ്യൂണിസ്റ്റ് നേതാവ് എന്നുള്ള നിലയില്‍ പ്രായമായിട്ടും വി.എസിനെ പ്രചാരണ രംഗത്ത് കൊണ്ടുവരുവാന്‍ പാര്‍ട്ടി പരമാവധി ശ്രമിക്കുകയും അതില്‍ വന്‍വിജയം ഉണ്ടാവുകയും ചെയ്തിട്ടുണ്ട്. 2015ലെ തെരഞ്ഞെടുപ്പില്‍ വി.എസ് ആയിരുന്നു പ്രചാരണത്തിന് നേതൃത്വം കൊടുത്ത സ്റ്റാര്‍ ക്യാമ്പയിനര്‍. വി.എസിനെ മുന്നില്‍ നിര്‍ത്തി നടത്തിയ ഇടതുമുന്നണിയുടെ പ്രചരണത്തില്‍ നേട്ടം ഉണ്ടാക്കുവാന്‍ സാധിച്ചു എന്നുള്ളത് ഒരു രാഷ്ട്രീയ നേര്‍ക്കാഴ്ചയാണ്. അന്നത്തെ തെരഞ്ഞെടുപ്പില്‍ വന്‍ഭൂരിപക്ഷത്തില്‍ പിണറായി വിജയന്‍ മുഖ്യമന്ത്രിയായി മാറിയതും കേരള രാഷ്ട്രീയം കണ്ടതാണ്.

2015ലെ ഇലക്ഷന്‍ ഫലം വന്ന അവസരത്തില്‍ മാതൃഭൂമിയില്‍ ഗോപികൃഷ്ണന്‍ വരച്ച ഒരു കാര്‍ട്ടൂണ്‍ ഉണ്ട്. അച്യുതാനന്ദന്റെ മുഖത്തോടുകൂടിയ വലിയ ആനയെ കാര്‍ട്ടൂണില്‍ പ്രധാന കഥാപാത്രമാക്കിയിരിക്കുന്നു. ശക്തിയുടെ പ്രതീകമാണല്ലോ ആന. അച്യുതാനന്ദന്‍ എന്ന പേരിലും ഒരു ആന ഒളിച്ചിരിപ്പുണ്ടല്ലോ. കാര്‍ട്ടൂണിസ്റ്റ് ഗോപീക്യഷ്ണന്‍ അതുകൊണ്ടാകും അച്ചുതാനന്ദനെ ആനയാക്കാന്‍ കാരണമെന്ന് നമുക്ക് ഊഹിക്കാം. പാര്‍ട്ടിയുടെ നിയന്ത്രണത്തില്‍ ആയിരുന്നല്ലോ ഇലക്ഷന്‍ പ്രചരണ കാലത്ത് അച്യുതാനന്ദന്‍. ചങ്ങലയ്ക്ക് കൂച്ചുവിലങ്ങിട്ട ആനയായ അച്ച്യുതാനന്ദനെ നിയന്ത്രിക്കുന്നത് സുകുമാര്‍ അഴീക്കോട് ആണ്. അന്നത്തെ പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പാപ്പാന്‍ വേഷത്തില്‍ ഉറങ്ങുന്നതും കാര്‍ട്ടൂണില്‍ ഉണ്ട്. പിണറായിയും, തോമസ് ഐസക്കും, കോടിയേരിയും കയറ്റിറക്ക് തൊഴിലാളികളായി കാര്‍ട്ടൂണിലെ മറ്റു കഥാപാത്രങ്ങളാണ്. പണം എണ്ണുന്ന തൊഴിലാളി നേതാവായാണ് പിണറായി വിജയനെ കാര്‍ട്ടൂണില്‍ ചിത്രീകരിച്ചിരിക്കുന്നത്. തടി പിടിച്ചത് ആന നോക്കുകൂലി വാങ്ങാന്‍ തൊഴിലാളികള്‍ എന്നാണ് കാര്‍ട്ടൂണിന്റ അടിക്കുറിപ്പ്.

കാര്‍ട്ടൂണ്‍ കടപ്പാട്: മാത്യഭൂമി

 

Leave a Reply

Your email address will not be published. Required fields are marked *

×