ഡോക്ടര്‍മാര്‍ ഉള്‍പ്പെട്ടെ ‘വൈറ്റ് കോളര്‍ ഭീകര ശൃംഖല’; അന്വേഷണം ആ വഴിയിലും

ഫരീദാബാദിലെ രണ്ട് വീടുകളില്‍ നിന്ന് ജമ്മു കശ്മീര്‍ പോലീസ് 350 കിലോഗ്രാമോളം സ്‌ഫോടകവസ്തുക്കള്‍ കണ്ടെടുത്തതിന് തൊട്ടടുത്ത ദിവസമാണ് ചെങ്കോട്ട സ്‌ഫോടനം നടന്നത്

redfort blast investigation

ചെങ്കോട്ടയില്‍ സ്‌ഫോടനം നടന്നതിന് തൊട്ടു മുന്നിലത്തെ ദിവസമായിരുന്നു ജമ്മു കശ്മീര്‍ പോലീസ് ഹരിയാനയിലെ ഫരീദാബാദിലെ രണ്ട് വീടുകളില്‍ നിന്ന് ഏകദേശം 350 കിലോഗ്രാം സ്‌ഫോടകവസ്തുക്കള്‍ കണ്ടെടുക്കുന്നത്. രണ്ട് ഡോക്ടര്‍ ഉള്‍പ്പെടെ ഏഴ് പേരെയും പിടികൂടിയതിന് തൊട്ടടുത്ത ദിവസമാണ് രാജ്യത്തെ നടുക്കി തലസ്ഥാനത്ത് പത്തു പേരെ കൊന്ന സ്‌ഫോടനം നടക്കുന്നത്. ഈ രണ്ട് സംഭവങ്ങള്‍ക്കും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ എന്ന് ഡല്‍ഹി പോലീസ് അന്വേഷിക്കുന്നുണ്ട്.

ഹരിയാനയിലെ ഫരീദാബാദില്‍ നിന്നും മൂസമ്മില്‍ അഹമ്മദ് ഗനായി, ഉത്തര്‍പ്രദേശിലെ സഹാറന്‍പൂരില്‍ നിന്നും അദീല്‍ മജീദ് റാത്തര്‍ എന്നീ കശ്മീര്‍ സ്വദേശികളായ രണ്ട് ഡോക്ടര്‍മാര്‍ പിടിയിലാകുന്നത്. ഇവര്‍ ഭീകരസംഘടനകളായ ജെയ്ഷെ-മുഹമ്മദ്, അന്‍സാര്‍ ഗസ്വത്തുല്‍ ഹിന്ദ് എന്നിവര്‍ക്കായി പ്രവര്‍ത്തിച്ചിരുന്നതായാണ് ജമ്മു കശ്മീര്‍ പൊലീസ് പറഞ്ഞത്. സംസ്ഥാനങ്ങളിലും രാജ്യന്തര അതിര്‍ത്തി കടന്നുമുള്ള ഭീകരപ്രവര്‍ത്തനത്തിനായുള്ള ഒരു കൂട്ടായ്മയുടെ ഭാഗമായിരുന്നു ഇവരുവരുമെന്നും പൊലീസ് പറയുന്നു.

ശ്രീനഗര്‍ നഗരത്തിന്റെ പ്രാന്തപ്രദേശങ്ങളില്‍ ജെയ്ഷെ-മുഹമ്മദിനെ പിന്തുണച്ചുകൊണ്ടുള്ള പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഈ ഭീകര കൂട്ടായ്മയെക്കുറിച്ച് പോലീസിന് വിവരം ലഭിക്കുന്നത്.

ഈ സംഘത്തില്‍ നിന്ന് ഏകദേശം 3,000 കിലോഗ്രാം സ്‌ഫോടകവസ്തുക്കള്‍, രാസവസ്തുക്കള്‍, റീഏജന്റുകള്‍, തീപിടിക്കുന്ന വസ്തുക്കള്‍, ഇലക്ട്രോണിക് സര്‍ക്യൂട്ടുകള്‍, ടൈമറുകള്‍, തോക്കുകള്‍, വെടിക്കോപ്പുകള്‍ എന്നിവ പിടിച്ചെടുത്തിരുന്നു. ഡോ. ഗനായിയുടെ ഫരീദാബാദിലെ വസതിയില്‍ നിന്ന് 350 കിലോഗ്രാം സ്‌ഫോടകവസ്തുക്കളാണ് കണ്ടെത്തിയത്.

ഈ അറസ്റ്റുകളെ ‘വലിയ ഭീകരവിരുദ്ധ വിജയം’ എന്നായിരുന്നു ജമ്മു കശ്മീര്‍ പൊലീസ് വിശേഷിപ്പിച്ചത്. രണ്ട് ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ ഏഴ് പേരെയാണ് അറസ്റ്റ് ചെയ്തതത്. നിരോധിത ഭീകര സംഘടനകളായ ജെയ്ഷെ-മുഹമ്മദുമായും അന്‍സാര്‍ ഗസ്വത്തുല്‍ ഹിന്ദുമായി ബന്ധമുള്ള ‘സംസ്ഥാനാന്തര, അതിര്‍ത്തി കടന്നുള്ള ഭീകര കൂട്ടായ്മയെ’ തകര്‍ത്തതായി ജമ്മു കശ്മീര്‍ പൊലീസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നുണ്ട്.

വിവരം കിട്ടിയതിന്റെ അടിസ്ഥാനത്തില്‍ ജമ്മു കശ്മീരിന് പുറമെ മറ്റ് സംസ്ഥാനങ്ങളിലും നടത്തിയ ഏകോപിത തിരച്ചിലിലാണ് ഭീകര പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യാനും വന്‍തോതിലുള്ള ആയുധങ്ങളും വെടിക്കോപ്പുകളും സ്‌ഫോടകവസ്തുക്കളും പിടിച്ചെടുക്കാനും കഴിഞ്ഞതെന്നും പൊലീസ് പറയുന്നു.

പോസ്റ്ററുകളെക്കുറിച്ചുള്ള അന്വേഷണത്തില്‍ നിന്നാണ് ഫരീദാബാദിലെ ഡോ. മുസമ്മില്‍ അഹമ്മദ് ഗനായി എന്ന ഡോക്ടറുടെ പേര് പൊലീസിന് കിട്ടുന്നത്. ‘സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ ഫരീദാബാദിലെ ഡോക്ടറിലേക്ക് എത്തിച്ചേരാനുള്ള ചില സൂചനകള്‍ ലഭിച്ചു. ഞങ്ങളുടെ സംഘം അദ്ദേഹത്തെ അറസ്റ്റ് ചെയ്യാന്‍ ഫരീദാബാദിലേക്ക് പോയി,’ ഒരു ഉദ്യോഗസ്ഥന്‍ ദി ഇന്ത്യന്‍ എക്‌സ്പ്രസ്സിനോട് പറയുന്നു. കഴിഞ്ഞ ആഴ്ച അറസ്റ്റിലായ ഡോക്ടറെ ചോദ്യം ചെയ്തപ്പോഴാണ് സഹാറന്‍പൂരിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ജോലി ചെയ്യുന്ന മറ്റൊരു ഡോക്ടറുടെ പേര് കിട്ടുന്നതെന്നും പൊലീസ് പറയുന്നു.

‘മറ്റൊരു സംഘം സഹാറന്‍പൂരിലേക്ക് പോയി ആ ഡോക്ടറെ അറസ്റ്റ് ചെയ്തു, അതായിരുന്നു ഡോ. അദീല്‍ മജീദ് റാത്തര്‍. അയാള്‍ നല്‍കിയ വിവരമനുസരിച്ച് അനന്ത്‌നാഗിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ ഒരു ലോക്കറില്‍ നിന്ന് ഒരു എകെ റൈഫിള്‍ കണ്ടെടുത്തു,’ പൊലീസ് വൃത്തങ്ങള്‍ പറയുന്നു.

ദക്ഷിണ കശ്മീരിലെ ഖാസിഗുണ്ഡ് സ്വദേശിയായ റാത്തര്‍ കഴിഞ്ഞ വര്‍ഷം ജിഎംസി അനന്ത്‌നാഗില്‍ സീനിയര്‍ റെസിഡന്റായി ജോലി ചെയ്യുകയായിരുന്നുവെന്നും, പിന്നീട് ഉത്തര്‍പ്രദേശിലെ ഒരു സ്വകാര്യ ആശുപത്രിയിലേക്ക് മാറിയെന്നുമാണ് പൊലീസിന് വിവരം കിട്ടിയത്. ഒരു വര്‍ഷം മുമ്പ് റാത്തറിന്റെ കൈവശമുണ്ടായിരുന്ന ലോക്കറിലാണ് തോക്ക് സൂക്ഷിച്ചിരുന്നത്.

ചോദ്യം ചെയ്യലിലാണ്, പുല്‍വാമ സ്വദേശിയായ ഡോ. മുസമ്മില്‍ അഹമ്മദ് ഗനായി ഫരീദാബാദിലെ വസതിയില്‍ സ്‌ഫോടകവസ്തുക്കള്‍ സൂക്ഷിച്ചിരുന്നതായി പൊലീസിനോട് സമ്മതിക്കുന്നത്. ഫരീദാബാദിലെ അല്‍ ഫലാ ആശുപത്രിയിലെ എമര്‍ജന്‍സി വിഭാഗത്തിലാണ് ഗനായി ജോലി ചെയ്തിരുന്നത്. സ്‌ഫോടകവസ്തുക്കള്‍ നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്ന വലിയ അളവിലുള്ള രാസവസ്തുക്കള്‍ ഡോക്ടറുടെ വസതിയില്‍ നിന്നും കണ്ടെത്തി. കൂടാതെ ഒരു റൈഫിള്‍, ടൈമറുകള്‍, ആശയവിനിമയ ഉപകരണങ്ങള്‍ എന്നിവയും പൊലീസ് പിടിച്ചെടുത്തു.

ഈ അന്വേഷണത്തില്‍ രാജ്യത്തിനെതിരായി പ്രവര്‍ത്തിക്കുന്ന ഒരു ‘വൈറ്റ് കോളര്‍ ഭീകര ശൃംഖല’ വെളിപ്പെട്ടതായി ജമ്മു കശ്മീര്‍ പോലീസ് പറഞ്ഞതായി ദി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. പാകിസ്താന്‍ ഉള്‍പ്പെടെയുള്ള വിദേശരാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന വിദേശ ഹാന്‍ഡ്‌ലര്‍മാരുമായി ബന്ധമുള്ള തീവ്ര ചിന്താഗതിക്കാരായ പ്രൊഫഷണലുകളും വിദ്യാര്‍ത്ഥികളും അടങ്ങുന്നതാണ് ഈ വൈറ്റ് കോളര്‍ ശൃംഖല. ആശയ പ്രചാരണത്തിനും ഏകോപനത്തിനും ഫണ്ട് കൈമാറ്റത്തിനും ലോജിസ്റ്റിക്‌സിനുമായി ഈ സംഘം എന്‍ക്രിപ്റ്റ് ചെയ്ത ചാനലുകളാണ് ഉപയോഗിച്ചിരുന്നത്. സാമൂഹിക/കാരുണ്യ പ്രവര്‍ത്തനങ്ങളുടെ മറവില്‍ പ്രൊഫഷണല്‍, അക്കാദമിക് ശൃംഖലകളിലൂടെയാണ് ഇവര്‍ ഫണ്ട് സമാഹരിച്ചതെന്നും ജമ്മു കശ്മീര്‍ പൊലീസിനെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

അന്വേഷണത്തിന്റെ ഭാഗമായി കശ്മീരിലെ ശ്രീനഗര്‍, അനന്ത്‌നാഗ്, ഗന്തര്‍ബാല്‍, ഷോപ്പിയാന്‍ എന്നിവിടങ്ങളിലും ഫരീദാബാദ്, സഹാറന്‍പൂര്‍ എന്നിവിടങ്ങളിലും പൊലീസ് പരിശോധന നടത്തിയിരുന്നു.

പരിശോധനയില്‍ ചൈനീസ് സ്റ്റാര്‍ പിസ്റ്റള്‍, ബെറെറ്റ പിസ്റ്റള്‍, എകെ-56 റൈഫിള്‍, എകെ ക്രിങ്കോവ് റൈഫിള്‍ എന്നിവയും, സ്‌ഫോടകവസ്തുക്കള്‍, രാസവസ്തുക്കള്‍, റീഏജന്റുകള്‍, തീപിടിക്കുന്ന വസ്തുക്കള്‍, ഇലക്ട്രോണിക് സര്‍ക്യൂട്ടുകള്‍, ബാറ്ററികള്‍, വയറുകള്‍, റിമോട്ട് കണ്‍ട്രോള്‍, ടൈമറുകള്‍, മെറ്റല്‍ ഷീറ്റുകള്‍ എന്നിവ ഉള്‍പ്പെടെ 2,900 കിലോഗ്രാം ഐഇഡി നിര്‍മ്മാണ സാമഗ്രികളും പിടിച്ചെടുത്തതായി ജമ്മു കശ്മീര്‍ പൊലീസ് അറിയിച്ചു.

Content Summary: Probe underway to determine if the arrest of Kashmir-based doctors and the recovery of explosives are linked to the Red Fort blast

This post was last modified on November 11, 2025 11:41 am

അഴിമുഖം ഡെസ്‌ക്:
Related Post
Leave a Comment