June 26, 2026 |
Share on

സദ്ദാം ഇറാഖിന്‌റെ ഭരണാധികാരിയായി തുടരണമായിരുന്നുവെന്ന് സിഐഎ ഉദ്യോഗസ്ഥന്‍

ഇറാഖിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ അമേരിക്കയ്ക്ക് ഒരിക്കലും കഴിയില്ലെന്നും വലിയ പ്രത്യാഘാതങ്ങളാണ് ഉണ്ടാകാന്‍ പോകുന്നതെന്നും സദ്ദാം മുന്നറിയിപ്പ് നല്‍കിയിരുന്നു.

സദ്ദാം ഹുസൈന്‍ ഇറാഖിന്‌റെ ഭരണാധികാരിയായി തുടരണമായിരുന്നുവെന്ന് സിഐഎ ഉദ്യോഗസ്ഥന്‍ ജോണ്‍ നിക്‌സണ്‍. ഈ മാസം പുറത്തിറങ്ങാനിരിക്കുന്ന പുസ്തകത്തില്‍ ജോണ്‍ നിക്‌സണ്‍ ഇക്കാര്യം പറയുന്നുണ്ട്. 2003 ഡിസംബറില്‍ സദ്ദാമിനെ അമേരിക്കന്‍ സൈന്യം പിടികൂടിയതിന് ശേഷം ചോദ്യം ചെയ്തത് നിക്‌സണായിരുന്നു. ഇറാഖിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ അമേരിക്കയ്ക്ക് ഒരിക്കലും കഴിയില്ലെന്നും വലിയ പ്രത്യാഘാതങ്ങളാണ് ഉണ്ടാകാന്‍ പോകുന്നതെന്നും സദ്ദാം മുന്നറിയിപ്പ് നല്‍കിയിരുന്നു.

നിങ്ങള്‍ തോല്‍ക്കാന്‍ പോവുകയാണ്. ഇറാഖില്‍ ഭരണം നിയന്ത്രിക്കുക എന്നത് ഒട്ടും സുഖമുള്ള ഏര്‍പ്പാടല്ലെന്ന് നിക്‌സണോട് സദ്ദാം പറഞ്ഞിരുന്നു. ഇറാഖ് പോലെ വലിയ വംശീയ, ഗോത്ര വൈവിധ്യവും നിരന്തര ആഭ്യന്തരസംഘര്‍ഷവുമുള്ള പ്രദേശത്തെ കുറിച്ചുള്ള വ്യക്തമായ ബോദ്ധ്യമാണ് സദ്ദാം പ്രകടിപ്പിച്ചത്. നിങ്ങള്‍ക്ക് ഇവിടത്തെ ഭാഷ അറിയില്ല, ചരിത്രം അറിയില്ല, അറബ് മനസ് നിങ്ങള്‍ക്ക് മനസിലാവില്ല – സദ്ദാം പറഞ്ഞിരുന്നു. തന്നെ പോലെ കര്‍ക്കശക്കാരനായ ഒരാള്‍ക്ക് അല്ലെങ്കില്‍ ശക്തമായ ഭരണകൂടത്തിന് മാത്രമേ ഇറാഖിനെ നിയന്ത്രിച്ച് മുന്നോട്ട് കൊണ്ടുപോകാനാവൂ എന്നാണ് സദ്ദാം ഹുസൈന്‍ സൂചിപ്പിച്ചത്.

സുന്നി തീവ്രവാദത്തേയും ഇറാന്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന ഷിയാ സംഘര്‍ഷങ്ങളേയും ഒരുപോലെ ചെറുക്കേണ്ടത് എങ്ങനെ എന്ന് സദ്ദാമിന് നന്നായി അറിയാമായിരുന്നു. ഇസ്ലാമിക് സ്‌റ്റേറ്റ് പോലൊരു ഭീകര പ്രസ്ഥാനം സദ്ദാമിന്‌റെ ഭരണകാലത്ത് സാദ്ധ്യമായിരുന്നില്ല. എതിര്‍പ്പുകളെ അടിച്ചമര്‍ത്തുന്ന സ്വേച്ഛാധിപത്യ ശൈലി ആയിരുന്നു സദ്ദാമിന്‌റേതെങ്കിലും ഇത്തരം കാര്യങ്ങള്‍ പ്രസക്തമാണ്. യുഎസ് പ്രസിഡന്‌റ് ബറാക് ഒബാമയും നിയുക്ത പ്രസിഡന്‌റ് ഡൊണാള്‍ഡ് ട്രംപും അമേരിക്കയുടെ ഇറാഖ് അധിനിവേശത്തോട് എതിര്‍പ്പുള്ളവരാണ്. സിറിയയിലും ഇറാഖിലും ഇന്നുള്ള ഭീകരാവസ്ഥയില്‍ ഇറാഖ് യുദ്ധത്തിന് വലിയ പങ്കുണ്ടെന്നാണ് നിരീക്ഷകരുടെ വിലയിരുത്തല്‍.

വായനയ്ക്ക്: https://goo.gl/4Q4VDb

Leave a Reply

Your email address will not be published. Required fields are marked *

×