June 04, 2026 |

നാസയുടെ ഉപഗ്രഹം രൂപകല്‍പ്പന ചെയ്തവരില്‍ പൂനെ സ്വദേശിയായ 22കാരനും

സാധാരണയായി ശരാശരി 50,000 മുതല്‍ ഒരു ലക്ഷം ഡോളര്‍ വരെയാണ് ശരാശരി ഒരു ഉപഗ്രഹത്തിന് ചിലവാകുക. എന്നാല്‍ എക്വിസാറ്റിന്റെ നിര്‍മ്മാണത്തിന് 4000 ഡോളറില്‍ താഴെ മാത്രമേ ചിലവായുള്ളൂ.

നാസയ്ക്ക് വേണ്ടി യുഎസിലെ ബ്രൗണ്‍ സര്‍വകലാശാല ഒരു ചെറിയ ഉപഗ്രഹം രൂപകല്‍പ്പന ചെയ്തിട്ടുണ്ട്. ഡിസൈന്‍ ചെയ്ത സംഘത്തിന് നേതൃത്വം നല്‍കിയത് പൂനെ സ്വദേശിയായ 22കാരനാണ് – ആനന്ദ് ലാല്‍വാനി. ബ്രൗണ്‍ സ്‌പേസ് എഞ്ചിനിയറിംഗ് (ബി എസ് ഇ) എന്ന ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ച ഗ്രൂപ്പില്‍ അംഗവുമാണ് ആനന്ദ്. ആന്ററസ് റോക്കറ്റ് ഉപയോഗിച്ച് സിഗ്നസ് കാര്‍ഗോയില്‍ മേയ് 20നാണ് എക്വിസാറ്റ് എന്ന ഉപഗ്രഹം വിക്ഷേപിച്ചത് – അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേയ്ക്കാണ് (ഐഎസ്എസ്) ഇത് പോവുക. പവര്‍ ടീമിലെ ഒരേയൊരു ഇന്ത്യക്കാരനാണ് ആനന്ദ്. ഇത് ആദ്യമായാണ് ബ്രൗണ്‍ യൂണിവേഴ്‌സിറ്റി ഒരു ഉപഗ്രഹം ഡിസൈന്‍ ചെയ്ത് നിര്‍മ്മിക്കുന്നത്.

സോളാര്‍ പാനലുകളാണ് വലിയ വെല്ലുവിളി ഉയര്‍ത്തിയതെന്ന് ആനന്ദ് ലാല്‍വാനി പറയുന്നു. പ്രധാന ഭാഗങ്ങള്‍ സ്‌ക്രാപ് ഗാലിയം ആര്‍സനിക് സോളാര്‍ സെല്ലുകളില്‍ നിന്ന് നിര്‍മ്മിച്ചതാണ്. വലിയ സോളാര്‍ സെല്ലുകളെ ചെറുതാക്കി ക്രമീകരിക്കുന്നു. ഒരു ചെറിയ സെല്ലിന് നാല് ഡോളര്‍ എന്ന നിരക്കിലാണ് പവര്‍ ടീം വാങ്ങിയത്. വളരെ സൂക്ഷ്മവും ദുര്‍ബലവുമായ വസ്തുക്കളാണ് ഇവ എന്നത് പ്രശ്‌നമാണെന്ന് ആനന്ദ ചൂണ്ടിക്കാട്ടുന്നു. രാസ പദാര്‍ത്ഥങ്ങളുടെ ശരിയായ മിശ്രിതവും വെല്ലുവിളിയായിരുന്നു – ആനന്ദ് ലാല്‍വാനി പറയുന്നു.

5000 ഡോളറില്‍ താഴെ ചിലവ് വരുന്ന ഉപഗ്രഹം നിര്‍മ്മിക്കുക എന്നതായിരുന്നു ലക്ഷ്യമെന്നും ഇത് വലിയ വെല്ലുവിളി ആയിരുന്നെന്നും സര്‍വകലാശാല വെബ്‌സൈറ്റ് പറയുന്നു. സാധാരണയായി ശരാശരി 50,000 മുതല്‍ ഒരു ലക്ഷം ഡോളര്‍ വരെയാണ് ശരാശരി ഒരു ഉപഗ്രഹത്തിന് ചിലവാകുക. എന്നാല്‍ എക്വിസാറ്റിന്റെ നിര്‍മ്മാണത്തിന് 4000 ഡോളറില്‍ താഴെ മാത്രമേ ചിലവായുള്ളൂ എന്ന് ടീമിന്റെ പ്രോജക്ട് മാനേജറും എന്‍ജിനിയറുമായ ഹണ്ടര്‍ എം റേ പറഞ്ഞു. നാസയുടെ ക്യൂസാറ്റ് ലോഞ്ച് പദ്ധതിയുടെ ഭാഗമായാണ് എക്വിസാറ്റ് വിക്ഷേപണം. ആനന്ദ് ലാല്‍വാനി ബ്രൗണ്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് എഞ്ചിനിയറിംഗ് ഫിസിക്‌സില്‍ ബി എസ് സി ഓണേഴ്‌സ് ബിരുദം നേടിയിട്ടുണ്ട്. നിലവില്‍ സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ സെമി കണ്ടക്ടര്‍ എഞ്ചിനിയറിംഗില്‍ പഠനം നടത്തി വരുകയാണ്. പൂനെയിലെ സിംബയോസിസ് ഇന്റര്‍നാഷണല്‍ സ്‌കൂളിലും മഹീന്ദ്ര യുണൈറ്റഡ് വേള്‍ഡ് കോളേജിലും ആനന്ദ് വിദ്യാര്‍ത്ഥിയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

×