രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആരോപണങ്ങളില്‍ മൗനം വെടിഞ്ഞ് ഷാഫി പറമ്പിൽ എം പി. ബിഹാറിൽ നിന്ന് മടങ്ങിയെത്തിയ ശേഷം വടകരയിൽ വെച്ചു നടന്ന പരിപാടിയിലാണ് ഷാഫിയുടെ പ്രതികരണം. രാഹുലിന്റെ രാജി തീരുമാനം അംഗീകരിക്കണമെന്നും, തൻ്റെയടുത്ത് ആരും പരാതിയുമായി വന്നിട്ടില്ലെന്നും ഷാഫി പറഞ്ഞു. പാർട്ടി പ്രവർത്തകനെന്ന നിലയിൽ ബിഹാറിലെ പ്രവത്തനത്തിൽ പങ്കെടുക തന്റെ ഉത്തരവാദിത്വമാണ്, അതിനായാണ് താൻ ബിഹാറിലേക്ക് പോയത് അതിനെ ബിഹാറിലേക്ക് മുങ്ങിയെന്ന് വളച്ചൊടിക്കുന്നത് ശരിയല്ലെന്നും ഷാഫി പറമ്പിൽ പറഞ്ഞു.
ഒരു കോടതി വിധിയോ ഒരു എഫ്ഐആർഒ വരുന്നതിനു മുൻപ് തന്നെ, ആരോപണമുയർന്നപ്പോൾ തന്നെ രാജി സന്നദ്ധത അറിയിക്കുകയും രാഹുൽ രാജിവെക്കുകയും ചെയ്തിട്ടുണ്ട്. അദ്ദേഹത്തിന്റെ തീരുമാനം പാർട്ടി അംഗീകരിക്കുകയും ചെയ്തു. ഈ രാജി സിപിഎം നേതാക്കളോ പ്രവർത്തകരോ ആണ് പ്രഖ്യാപിച്ചിരുന്നതെങ്കിൽ അവിടെ ധാർമികതയുടെ ക്ലാസെടുക്കൽ നടന്നേനെയെന്നും ഷാഫി പറമ്പിൽ പറഞ്ഞു.
കത്ത് വിവാദങ്ങൾ ഉൾപ്പെടെ മറയ്ക്കാനും കോൺഗ്രസിനെ നിശബ്ദമാക്കാനാണ് ശ്രമമെന്നും ഷാഫി കുറ്റപ്പെടുത്തി. രാഹുൽ സ്ഥാനമൊഴിഞ്ഞിട്ടും പിന്നെയും കുറ്റപ്പെടുത്തുന്നത് തുടരുകയാണ്. കോൺഗ്രസിനെ ധാർമികത പഠിപ്പിക്കുകയാണ്. വിഷയത്തിന്റെ ധാർമികതയായിരുന്നു ഒരു പ്രശ്നമെങ്കിൽ രാഹുലിന്റെ രാജി ഒരു പ്രധാനപ്പെട്ട ചുവട്‌വെയ്പ്പ് തന്നെയാണ്. അതിനപ്പുറത്തേക്ക് കോൺഗ്രസിനെ നിർവീര്യമാക്കാനുള്ള ശ്രമമാണ് നടക്കുന്നത്.
ഒരു എംഎൽഎക്കെതിരെ പോലീസ് കേസെടുത്തിട്ട് കുറ്റക്കാരാണെന്ന് വിധിക്കുന്നവരെ ആ എംഎൽഎയെ സ്ഥാനത്ത് തുടരാൻ തീരുമാനിച്ച സിപിഎം എങ്ങനെയാണ് കോൺഗ്രസ്സ് എംഎൽഎയുടെ രാജി ആവശ്യപ്പെടുന്നത്. പോക്സോ കേസിലെ പ്രതിയായ ഒരാളെ പാർലമെന്റ് ബോർഡ് അംഗമാക്കിയ ബിജെപി എങ്ങനെയാണ് രാഹുലിന്റെ രാജി ആവശ്യപ്പെടുന്നതെന്നും ഷാഫി ചോദിച്ചു.
സർക്കാരിന്റെ ചെയ്തികളിൽ നിന്ന് തത്കാലം മറച്ച് പിടിക്കാൻ വിവാദം മറയാക്കുകയാണെന്നും ഷാഫി ആരോപിച്ചു. മാധ്യമങ്ങൾ രാഷ്രീയ അജണ്ടയുടെ ഭാഗമാകുന്നത് എന്തിനെന്ന് മനസിലാകുന്നില്ല. സർക്കാരിനെതിരായ പ്രതിഷേധങ്ങളിൽ നിന്ന് കോൺഗ്രസ്സ് പ്രവർത്തകർ മുന്നോട്ട് പോകില്ല.
നേതാക്കൾ പറഞ്ഞതിന് അപ്പുറം തനിക്ക് ഒന്നും പറയാനില്ല. ആരോപണങ്ങൾ ഉയർന്നതിന്റെ സാഹചര്യത്തിൽ പരാതി അസംബന്ധമാണെന്ന് പറഞ്ഞ് ഞങ്ങൾ തള്ളിക്കളഞ്ഞിട്ടില്ലല്ലോ എന്നും ഷാഫി ചോദിച്ചു. രാജി വെച്ച രാഹുലിന്റെ തീരുമാനത്തെ അംഗീകരിക്കണം എന്നും ഷാഫി പറഞ്ഞു.
വടകരയിലെത്തിയ രാഹുലിനെതിരെ ഡിഎഫ്‌വൈ പ്രതിഷേധം നടത്തിയിരുന്നു. രാഹുലിനെതിരായി നിരവധി സ്ത്രീകൾ ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തിയപ്പോഴും രാജിവെച്ചതുമായി ബന്ധപ്പെട്ട വിഷയത്തിലും പ്രതികരിക്കാൻ ഷാഫി പറമ്പിൽ വിമുഖത കാട്ടിയിരുന്നു. രാഹുൽ മാങ്കൂട്ടത്തിലിനെ എല്ലാക്കാലത്തും സംരക്ഷിച്ചത് ഷാഫിയെന്ന ആരോപണത്തിന്‍റെയടക്കം പശ്ചാത്തലത്തിലായിരുന്നു ഷാഫിയുടെ പ്രതികരണത്തിനായി മാധ്യമങ്ങൾ ശ്രമിച്ചത്.
content summary: shafi parambil respond on rahul mamkootathil issue
This post was last modified on August 23, 2025 1:49 pm
Leave a Comment