June 13, 2026 |
Share on

ഇഡി വന്നു, പത്തു ദിവസം കൊണ്ട് ബിജെപിക്കാരനായി; പഞ്ചാബില്‍ എഎപിയെ ഞെട്ടിച്ച് അശോക് മിത്തല്‍

രാഘവ് ചദ്ദയ്ക്ക് പകരമായി മിത്തലിനെ രാജ്യസഭ ഡെ. ലീഡറാക്കിയെങ്കിലും ഛദ്ദയ്‌ക്കൊപ്പം മിത്തലും പാര്‍ട്ടി വിട്ടു

രാജ്യസഭാ അംഗവും ലൗലി പ്രൊഫഷണല്‍ യൂണിവേഴ്‌സിറ്റി (എല്‍പിയു) ചാന്‍സലറുമായ അശോക് മിത്തല്‍ (62) ബിജെപിയില്‍ ചേര്‍ന്നത് പഞ്ചാബിലെ രാഷ്ട്രീയ വൃത്തങ്ങളില്‍ വലിയ ചലനമാണ് ഉണ്ടാക്കിയിരിക്കുന്നത്. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അദ്ദേഹത്തിന്റെ വസതിയില്‍ റെയ്ഡ് നടത്തി പത്ത് ദിവസത്തിനുള്ളിലാണ് ഈ കൂടുമാറ്റം. രാഘവ് ചദ്ദയെ മാറ്റി ആം ആദ്മി പാര്‍ട്ടിയുടെ (എഎപി) രാജ്യസഭയിലെ ഡെപ്യൂട്ടി ലീഡറായി മിത്തലിനെ നിയമിച്ചിരുന്നു. എന്നാല്‍ ആ പദവിയും വേണ്ടെന്നു വച്ചാണ് അദ്ദേഹത്തിന്റെ ഈ അപ്രതീക്ഷിത കൂറുമാറ്റം. പാര്‍ട്ടിയില്‍ ഉയര്‍ന്നുവരുന്ന അദ്ദേഹത്തിന്റെ സ്വാധീനവും ഈ തീരുമാനത്തിന്റെ സമയവും വലിയ രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് വഴിതുറന്നിരിക്കുകയാണ്.

രാജസ്ഥാനില്‍ നിന്നുള്ള പരമ്പരാഗത ബിസിനസ് കുടുംബത്തില്‍ ജലന്ധര്‍ കന്റോണ്‍മെന്റിലാണ് അശോക് മിത്തല്‍ ജനിച്ചത്. പിതാവ് അന്തരിച്ച ബല്‍ദേവ് രാജ് മിത്തല്‍ സ്ഥാപിച്ച ‘ലൗലി സ്വീറ്റ്‌സ്’ എന്ന പ്രശസ്തമായ ബ്രാന്‍ഡിലൂടെയാണ് കുടുംബ ബിസിനസ് വളര്‍ന്നത്. ഗുരു നാനാക് ദേവ് സര്‍വകലാശാലയില്‍ നിന്ന് നിയമബിരുദം നേടിയ അദ്ദേഹം സഹോദരന്മാരായ നരേഷ്, രമേശ് മിത്തല്‍ എന്നിവര്‍ക്കൊപ്പം കുടുംബ ബിസിനസില്‍ സജീവമായി. 1991-ല്‍ ‘ലൗലി ഓട്ടോസ്’ എന്ന പേരില്‍ വാഹന വിപണിയിലേക്ക് കടന്നതോടെ കുടുംബത്തിന്റെ ബിസിനസ് സാമ്രാജ്യം കൂടുതല്‍ വിപുലമായി.

അശോക് മിത്തലിന്റെ കരിയറിലെ ഏറ്റവും വലിയ വഴിത്തിരിവ് 2000-ല്‍ ‘ലൗലി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ്’ സ്ഥാപിച്ചതാണ്. പിന്നീട് 2005-ല്‍ ഇത് വടക്കേ ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ സര്‍വകലാശാലകളിലൊന്നായ ലൗലി പ്രൊഫഷണല്‍ യൂണിവേഴ്‌സിറ്റിയായി (എല്‍പിയു) വളര്‍ന്നു. ചാന്‍സലര്‍ എന്ന നിലയില്‍, 600 ഏക്കര്‍ വിസ്തൃതിയുള്ള ക്യാമ്പസില്‍ 35,000-ത്തിലധികം വിദ്യാര്‍ത്ഥികള്‍ക്കും 3,000-ത്തിലധികം ജീവനക്കാര്‍ക്കും നേതൃത്വം നല്‍കി അദ്ദേഹം സ്ഥാപനത്തെ വലിയൊരു ഉയരത്തിലെത്തിച്ചു. ഭാര്യ രശ്മി മിത്തലാണ് എല്‍പിയുവിന്റെ കോ-ചാന്‍സലര്‍. കുടുംബാംഗങ്ങളെല്ലാം ചേര്‍ന്ന് നടത്തുന്ന ഈ ബിസിനസ് ശൃംഖല ശക്തമായ അടിത്തറയിലാണ് നിലനില്‍ക്കുന്നത്.

2022-ലാണ് അശോക് മിത്തല്‍ ആം ആദ്മി പാര്‍ട്ടി ടിക്കറ്റില്‍ രാജ്യസഭയിലെത്തുന്നത്. പാര്‍ട്ടിയില്‍ വളരെ വേഗം സ്വാധീനമുണ്ടാക്കിയ അദ്ദേഹം, രാഘവ് ചദ്ദയ്ക്ക് പകരമായി ഡെപ്യൂട്ടി ലീഡറായി നിയമിതനായി. എന്നാല്‍, ഏപ്രില്‍ 15-ന് ഇഡി നടത്തിയ റെയ്ഡുകള്‍ അദ്ദേഹത്തിന്റെ രാഷ്ട്രീയ യാത്രയില്‍ വലിയ വഴിത്തിരിവായി. വിദേശ വിനിമയ ചട്ടങ്ങള്‍ (ഫെമ) ലംഘിച്ചെന്ന ആരോപണത്തില്‍ അശോക് മിത്തലിനും മകനും എതിരെയുള്ള കള്ളപ്പണം വെളുപ്പിക്കല്‍ അന്വേഷണത്തിന്റെ ഭാഗമായാണ് ജലന്ധറിലെ വസതിയിലും എല്‍പിയു ഉള്‍പ്പെടെയുള്ള ഒന്‍പത് സ്ഥലങ്ങളിലും ഇഡി റെയ്ഡ് നടത്തിയത്. ലൗലി ഗ്രൂപ്പിന്റെ കീഴിലുള്ള ഓട്ടോമൊബൈല്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവ ഉള്‍പ്പെടെയുള്ള ഇടങ്ങളില്‍ പരിശോധന നടന്നിരുന്നു.

ഇഡി അന്വേഷണങ്ങള്‍ക്കിടയിലും താന്‍ എഎപിയോടൊപ്പം ഉറച്ചുനില്‍ക്കുന്നു എന്നായിരുന്നു മിത്തലിന്റെ നിലപാട്. ചണ്ഡീഗഡിലെ ക്രമസമാധാന നിലയെക്കുറിച്ച് കേന്ദ്ര സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിക്കുകയും, സൗജന്യ വൈദ്യുതി, ക്ഷേമ പദ്ധതികള്‍ തുടങ്ങിയ എഎപിയുടെ ഭരണമാതൃകയെ പരസ്യമായി പിന്തുണയ്ക്കുകയും ചെയ്തിരുന്ന ആളായിരുന്നു അദ്ദേഹം. പാര്‍ട്ടിയിലെ വിവാദങ്ങളെ അവഗണിച്ചും തന്റെ നിലപാടുകളില്‍ ഉറച്ചുനിന്ന അദ്ദേഹം അപ്രതീക്ഷിതമായി ബിജെപിയില്‍ ചേര്‍ന്നത് പഞ്ചാബിലെ എഎപി നേതൃത്വത്തിന് വലിയ തിരിച്ചടിയാണ് നല്‍കിയിരിക്കുന്നത്.

Content Summary: Shocking defection for Aam Aadmi Party in Punjab; Ashok Mittal joins BJP following Enforcement Directorate raid

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×