ഹോര്‍മുസ് കടലിടുക്കില്‍ ഇറാന്‍ ഏര്‍പ്പെടുത്തിയ ഉപരോധം മറികടന്ന് കുടുങ്ങിക്കിടക്കുന്ന നൂറുകണക്കിന് കപ്പലുകളെ പുറത്തെത്തിക്കാനായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ച ‘പ്രൊജക്ട് ഫ്രീഡം’ മേഖലയെ വീണ്ടും യുദ്ധത്തിന്റെ വക്കിലെത്തിച്ചിരിക്കുകയാണ്. തിങ്കളാഴ്ച ആരംഭിച്ച ഈ സൈനിക നീക്കത്തോടെ, ഒരു മാസത്തോളമായി നിലനിന്നിരുന്ന അനിശ്ചിതാവസ്ഥ മാറി ഗള്‍ഫ് മേഖലയില്‍ സംഘര്‍ഷം മൂര്‍ച്ഛിച്ചു.
ഞായറാഴ്ച രാത്രി തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമിലൂടെയാണ് ട്രംപ് ഈ ദൗത്യം പ്രഖ്യാപിച്ചത്. ദൗത്യം തുടങ്ങി മണിക്കൂറുകള്‍ക്കകം, ഇറാന്റെ ആറ് ചെറിയ ബോട്ടുകള്‍ തകര്‍ത്തതായും ഇറാന്റെ ക്രൂയിസ് മിസൈലുകളും ഡ്രോണുകളും തടഞ്ഞതായും യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് മേധാവി അഡ്മിറല്‍ ബ്രാഡ് കൂപ്പര്‍ അറിയിച്ചു. ഗൈഡഡ് മിസൈല്‍ ഡിസ്‌ട്രോയറുകള്‍, നൂറിലധികം വിമാനങ്ങള്‍, ഡ്രോണുകള്‍, 15,000 സൈനികര്‍ എന്നിവ ഉള്‍പ്പെടുന്ന യുഎസ് സന്നാഹങ്ങളോട് അടുക്കരുതെന്ന് അദ്ദേഹം ഇറാന്‍ സേനയ്ക്ക് കര്‍ശന മുന്നറിയിപ്പ് നല്‍കി.
അതേസമയം, അമേരിക്കയുടെ അവകാശവാദങ്ങള്‍ ഇറാന്‍ പാടെ നിഷേധിച്ചു. രണ്ട് അമേരിക്കന്‍ ചരക്കുകപ്പലുകള്‍ കടലിടുക്ക് കടന്നുവെന്ന സെന്റ്കോമിന്റെ വാദവും ഇറാന്‍ തള്ളി. എന്നാല്‍, യുഎസ് സൈനിക സുരക്ഷയോടെ ‘അലയന്‍സ് ഫെയര്‍ഫാക്‌സ്’ എന്ന അമേരിക്കന്‍ കപ്പല്‍ ഗള്‍ഫ് മേഖലയില്‍ നിന്ന് പുറത്തുകടന്നതായി ഷിപ്പിംഗ് കമ്പനിയായ മാഴ്‌സ്‌ക് സ്ഥിരീകരിച്ചു. സംഘര്‍ഷം രൂക്ഷമായതോടെ എണ്ണവിലയില്‍ വന്‍ വര്‍ധനവുണ്ടായി. ഒരു ദക്ഷിണ കൊറിയന്‍ കപ്പലിന് സ്‌ഫോടനത്തില്‍ കേടുപാടുകള്‍ സംഭവിച്ചതൊഴിച്ചാല്‍ മറ്റു നാശനഷ്ടങ്ങള്‍ ഒന്നുമില്ലെന്ന് ട്രംപ് തന്റെ ‘ട്രൂത്ത് സോഷ്യല്‍’ പോസ്റ്റില്‍ കുറിച്ചു. എങ്കിലും, പ്രൊജക്ട് ഫ്രീഡത്തിന് തടസ്സം നില്‍ക്കാന്‍ ശ്രമിച്ചാല്‍ ഇറാന്റെ നിലനില്‍പ്പ് തന്നെ അപകടത്തിലാകുമെന്ന് ഫോക്‌സ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ ട്രംപ് ഭീഷണി മുഴക്കി.
ഫെബ്രുവരി 28-ന് അമേരിക്കയും ഇസ്രയേലും ഇറാനെതിരെ ആക്രമണം നടത്തിയതിനെത്തുടര്‍ന്നാണ് ഗള്‍ഫ് മേഖലയില്‍ 850-ഓളം കപ്പലുകള്‍ കുടുങ്ങിയത്. ഇറാന്‍ കടലിടുക്കില്‍ ഉപരോധം ഏര്‍പ്പെടുത്തിയപ്പോള്‍ ഏപ്രിലില്‍ ട്രംപ് തിരിച്ചും ഉപരോധം പ്രഖ്യാപിച്ചു. പാകിസ്ഥാന്‍ മധ്യസ്ഥതയില്‍ രൂപീകരിച്ച വെടിനിര്‍ത്തല്‍ കരാര്‍ യുദ്ധത്തിന് താല്‍ക്കാലിക ശമനം നല്‍കിയെങ്കിലും കടലിടുക്ക് തുറക്കാന്‍ സാധിച്ചിരുന്നില്ല. നിലവില്‍ 20,000-ത്തോളം നാവികരാണ് ഈ കപ്പലുകളില്‍ കുടുങ്ങിക്കിടക്കുന്നത്. ഇവരുടെ സുരക്ഷ മുന്‍നിര്‍ത്തിയുള്ള മാനുഷികമായ ഇടപെടലാണ് ഈ ദൗത്യമെന്നാണ് ട്രംപിന്റെ വാദം.
അമേരിക്കയുടെ ഈ നീക്കത്തോടു അന്താരാഷ്ട്ര സമൂഹം ജാഗ്രതയോടെയാണ് പ്രതികരിക്കുന്നത്. അമേരിക്കയും ഇറാനും ചേര്‍ന്ന് സംയുക്തമായി കടലിടുക്ക് തുറക്കുന്നതാണ് ഉചിതമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ അഭിപ്രായപ്പെട്ടു. വ്യക്തമല്ലാത്ത സൈനിക നീക്കങ്ങളില്‍ പങ്കുചേരില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ഒമാന്റെ കടല്‍ അതിര്‍ത്തിയിലൂടെയുള്ള ഒരു സുരക്ഷിത പാത ഒരുക്കാനാണ് അമേരിക്ക ശ്രമിക്കുന്നത്. എന്നാല്‍, തങ്ങളുടെ അനുവാദമില്ലാതെ കടലിടുക്കിലൂടെ നീങ്ങുന്ന ഏത് വിദേശ സൈന്യത്തെയും നേരിടുമെന്ന് ഇറാന്‍ സൈനിക കമാന്‍ഡ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പടക്കപ്പലുകള്‍ കടലിടുക്കില്‍ പ്രവേശിച്ചാല്‍ വെടിവെക്കുമെന്ന ഇറാന്റെ പ്രഖ്യാപനം മേഖലയെ ഒരു വന്‍ യുദ്ധത്തിന്റെ നിഴലിലാക്കി നിര്‍ത്തുകയാണ്.
Content Summary: Tensions escalate in the Gulf as US launches ‘Project Freedom’ to rescue hundreds of trapped ships in the Strait of Hormuz
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.