തന്ത്രപ്രധാനമായ ഹോര്‍മുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന ചരക്കുകപ്പലുകളില്‍ നിന്ന് ഫീസ് ഈടാക്കാനുള്ള പദ്ധതികളുമായി ഇറാനും ഒമാനും മുന്നോട്ട് പോകുന്നതായി റിപ്പോര്‍ട്ട്. ഈ നീക്കത്തിനെതിരെ അമേരിക്ക പരസ്യമായി രംഗത്തുവന്നിട്ടുണ്ടെങ്കിലും, ഇരുരാജ്യങ്ങളും തങ്ങളുടെ തീരുമാനവുമായി മുന്നോട്ട് പോകുകയാണെന്ന് നയതന്ത്ര ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഫെബ്രുവരി 28-നുണ്ടായ അമേരിക്ക-ഇസ്രയേല്‍ സഖ്യത്തിന്റെ ഇറാന് ആക്രമണത്തിന് ശേഷം മിഡില്‍ ഈസ്റ്റിലുണ്ടായ വലിയ രാഷ്ട്രീയ-തന്ത്രപ്രധാന മാറ്റങ്ങളുടെ പ്രതിഫലനമാണ് പുതിയ നീക്കം.
യുദ്ധത്തിന് മുന്‍പ് അന്താരാഷ്ട്ര കപ്പല്‍ ചാലായിരുന്ന ഹോര്‍മുസ് കടലിടുക്കിലൂടെ പേര്‍ഷ്യന്‍ ഗള്‍ഫില്‍ നിന്നുള്ള എണ്ണയും വാതകവും വഹിച്ചുകൊണ്ടുള്ള കപ്പലുകള്‍ പൂര്‍ണ്ണമായും സൗജന്യമായാണ് സഞ്ചരിച്ചിരുന്നത്. എന്നാല്‍ യുദ്ധകാലത്ത് ഇറാന് ഈ ജലപാത പൂര്‍ണ്ണമായി ഉപരോധിച്ചതോടെ ആഗോള ഊര്‍ജ്ജവില കുതിച്ചുയര്‍ന്നു. ഇതിന് പിന്നാലെയാണ് തന്ത്രപ്രധാനമായ ഈ മേഖലയെ സാമ്പത്തിക വരുമാന സ്രോതസ്സാക്കി മാറ്റാന്‍ ഇറാന് ശ്രമം തുടങ്ങിയത്. സുരക്ഷിത ഗതാഗതത്തിനായി കപ്പല്‍ കമ്പനികള്‍ സേവന ഫീസ് നല്‍കണമെന്ന ഒമാന്റെ ഔദ്യോഗിക നിര്‍ദ്ദേശം അമേരിക്ക ഉള്‍പ്പെടെയുള്ള പാശ്ചാത്യ സഖ്യകക്ഷികള്‍ക്ക് കൈമാറിയിട്ടുണ്ട്. ഇത് നിര്‍ബന്ധിത ടോള്‍ അല്ലെന്നും സന്നദ്ധതയുടെ അടിസ്ഥാനത്തിലുള്ള സാമ്പത്തിക സഹായം മാത്രമാണെന്നുമാണ് ഒമാന്റെ വിശദീകരണം. ഏഷ്യയിലെ മലാക്ക, സിംഗപ്പൂര്‍ കടലിടുക്കുകളില്‍ ഒരു സ്വകാര്യ ഫൗണ്ടേഷന് വഴി സുരക്ഷിത നാവിക ഗതാഗതത്തിനായി സന്നദ്ധ സംഭാവനകള്‍ സ്വീകരിക്കുന്ന മാതൃകയാണ് ഇവിടെയും ഒമാന്‍ മുന്നോട്ട് വെക്കുന്നത്.
എന്നിരുന്നാലും ഈ പേയ്മെന്റുകള്‍ നിര്‍ബന്ധിതമാക്കണമെന്നാണ് ഇറാന്റെ നിലപാട്. ഒമാനുമായി സംയുക്ത ധാരണയിലെത്താനാണ് തങ്ങളുടെ മുന്‍ഗണനയെന്നും എന്നാല്‍ ഒമാന്‍ ഇതിന് തയ്യാറായില്ലെങ്കില്‍ ഇറാന് സ്വന്തം നിലയ്ക്ക് പദ്ധതി നടപ്പാക്കുമെന്നും ഇറാന്റെ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി കാസെം ഘരീബാബാദി വ്യക്തമാക്കി. വാഷിംഗ്ടണും ടെഹ്റാനും തമ്മിലുള്ള സമാധാന ചര്‍ച്ചകളില്‍ ഹോര്‍മുസ് കടലിടുക്കിന്റെ ഭാവി ഇപ്പോഴും ഒരു തര്‍ക്കവിഷയമായി തുടരുകയാണ്. മുന്‍പ് ഒമാന്‍ ഈ വിഷയത്തില്‍ ഇറാനുമായി ചര്‍ച്ച നടത്തുന്നു എന്ന വാര്‍ത്ത പുറത്തുവന്നപ്പോള്‍, ഒമാന്‍ മറ്റ് രാജ്യങ്ങളെപ്പോലെ പെരുമാറിയില്ലെങ്കില്‍ ബോംബെറിയുമെന്ന് ഡൊണാള്‍ഡ് ട്രംപ് ഭീഷണിപ്പെടുത്തിയിരുന്നു.
യുദ്ധം അവസാനിപ്പിച്ചുകൊണ്ട് അമേരിക്കയും ഇറാനും ഒപ്പുവെച്ച താല്‍ക്കാലിക സമാധാന കരാറില്‍, ആദ്യത്തെ 60 ദിവസത്തേക്ക് കപ്പലുകള്‍ക്ക് സൗജന്യവും സുരക്ഷിതവുമായ പാത ഉറപ്പുനല്‍കിയിരുന്നു. ഇതിന് ശേഷം എന്ത് വേണമെന്ന കാര്യത്തില്‍ ഒമാനും ഇറാനും തമ്മില്‍ ചര്‍ച്ച നടത്താമെന്നാണ് വ്യവസ്ഥ. കടലിടുക്കിലെ സുരക്ഷ ഉറപ്പാക്കുന്നതിനും മലിനീകരണം തടയുന്നതിനും വലിയ തുക ചിലവുണ്ടെന്നും, അതിനാല്‍ നിലവിലുള്ള അന്താരാഷ്ട്ര മാതൃകകള്‍ പിന്തുടരുന്നതില് തെറ്റില്ലെന്നുമാണ് ഒമാന്‍ വിദേശകാര്യ മന്ത്രി ബദര്‍ അല്‍ ബുസൈദിയുടെ നിലപാട്. സന്നദ്ധ സംഭാവനകളുടെ അടിസ്ഥാനത്തിലുള്ള ഇത്തരം ഫണ്ടുകള്‍ അന്താരാഷ്ട്ര നിയമങ്ങള്‍ക്ക് വിരുദ്ധമാകില്ലെന്ന് അന്താരാഷ്ട്ര മാരിടൈം ഓര്‍ഗനൈസേഷനും സൂചന നല്‍കുന്നുണ്ട്.
അതേസമയം, ഇത് ഫീസായാലും ടോളായാലും സംഭാവനയായാലും ഹോര്‍മുസ് കടലിടുക്ക് വഴി പണം ഈടാക്കുന്ന ഒരു നീക്കത്തെയും അമേരിക്ക അംഗീകരിക്കില്ലെന്ന് യു.എസ്. വിദേശകാര്യ സെക്രട്ടറി മാര്‍ക്കോ റൂബിയോ വ്യക്തമാക്കി. യുദ്ധത്തിന് മുന്‍പുള്ള അവസ്ഥയിലേക്ക് ജലപാത തിരികെ വരണമെന്നാണ് അമേരിക്കയുടെ ആവശ്യം. എന്നാല്‍ കടലിടുക്കിന്മേല്‍ തങ്ങള്‍ക്കുള്ള നിയന്ത്രണം അമേരിക്കയ്ക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്താനുള്ള ശക്തമായ ആയുധമാണെന്ന് ഇറാന് കരുതുന്നു. ഹോര്‍മുസ് കടലിടുക്ക് ഇനി ഒരിക്കലും പഴയതുപോലെ സൌജന്യമാകില്ലെന്ന് ഇറാന്റെ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയും വ്യക്തമാക്കിയിട്ടുണ്ട്. മേഖലയില്‍ നിന്നുള്ള എണ്ണ കയറ്റുമതിക്കായി പൂര്‍ണ്ണമായും ഹോര്‍മുസ് കടലിടുക്കിനെ ആശ്രയിക്കുന്ന സൗദി അറേബ്യ ഉള്‍പ്പെടെയുള്ള മറ്റ് ഗള്‍ഫ് രാജ്യങ്ങളും പുതിയ നീക്കത്തില്‍ അതൃപ്തി രേഖപ്പെടുത്തിയിട്ടുണ്ട്.
Content Summary; Iran and Oman move forward with plans to collect shipping fees in the strategic Strait of Hormuz, despite strong objections from the US
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.