സൂര്യയ്ക്ക് കോഹ്‌ലിയുടെയും രോഹിതിന്റെയും വിധി; വഴി തെളിയുന്നത് ഗില്ലിന്?

2026 ഐ.പി.എല്ലില്‍ 163.02 സ്‌ട്രൈക്ക് റേറ്റില്‍ 732 റണ്‍സ് അടിച്ചുകൂട്ടിയ ശുഭ്മന്‍ ഗില്‍ ട്വന്റി-20 ഫോര്‍മാറ്റിലെ തന്റെ ബാറ്റിംഗ് ശൈലി കൃത്യമായി കണ്ടെത്തിക്കഴിഞ്ഞു

suryakumar yadav, shubman gill

ടി20 ലോകകപ്പ് കിരീടം നേടി വെറും മൂന്ന് മാസങ്ങള്‍ കഴിയുമ്പോള്‍ സൂര്യകുമാര്‍ യാദവിന് നായകന്റെ കിരീടം മാത്രമല്ല ടീമിലെ സ്ഥാനവും നഷ്ടമാകുന്നു. മുപ്പത്തഞ്ചുകാരനായ സൂര്യകുമാറിനെ അടുത്ത പരമ്പരയ്ക്കുള്ള ടീം തിരഞ്ഞെടുപ്പില്‍ പൂര്‍ണ്ണമായി ഒഴിവാക്കാനാണ് സെലക്ഷന്‍ കമ്മിറ്റിയുടെ തീരുമാനം. സൂര്യയുടെ കഴിഞ്ഞകാല പെര്‍ഫോമന്‍സ് നോക്കുമ്പോള്‍ ഈ തീരുമാനം ക്രിക്കറ്റ് ലോകത്ത് അത്ഭുതമുണ്ടാക്കുന്നതല്ല. അതേസമയം മുതിര്‍ന്ന താരങ്ങളുടെ പേരോ പെരുമയോ നോക്കാതെ ഫോമിന്റെ അടിസ്ഥാനത്തില്‍ മാത്രം തീരുമാനങ്ങള്‍ എടുക്കുന്ന അജിത് അഗാര്‍ക്കറുടെ നേതൃത്വത്തിലുള്ള സെലക്ഷന്‍ കമ്മിറ്റിയുടെ പതിവ് ശൈലിക്ക് ചേര്‍ന്നതുതന്നെയാണിത്.

അടുത്ത കാലത്തായി കരിയറിലെ ഏറ്റവും മോശം ഫോമിലൂടെയാണ് സൂര്യകുമാര്‍ യാദവ് കടന്നുപോകുന്നത്. ഈ സീസണ്‍ ഐ.പി.എല്ലില്‍ 13 ഇന്നിങ്‌സുകളില്‍ നിന്ന് വെറും 10 സിക്‌സറുകള്‍ മാത്രമാണ് അദ്ദേഹത്തിന് നേടാനായത്. യുവതാരങ്ങള്‍ റണ്ണടിച്ചുകൂട്ടിയപ്പോള്‍ ബൗണ്ടറികളുടെ എണ്ണത്തിലും സ്‌ട്രൈക്ക് റേറ്റിലും സൂര്യകുമാര്‍ ഏറെ പിന്നിലായിപ്പോയി. സ്വന്തം നാട്ടില്‍ നടന്ന ലോകകപ്പിന് തൊട്ടുമുമ്പ് ന്യൂസിലന്‍ഡിനെതിരെ തുടര്‍ച്ചയായി മൂന്ന് അര്‍ദ്ധസെഞ്ചുറികള്‍ നേടി ഫോമിലേക്ക് തിരിച്ചെത്തിയെന്ന സൂചന നല്‍കിയെങ്കിലും, ലോകകപ്പിലുടനീളം അദ്ദേഹത്തിന്റെ പ്രകടനം ഒട്ടും തൃപ്തികരമായിരുന്നില്ല.

ഫോമില്ലായ്മയുടെ പേരില്‍ ഇതിനുമുമ്പും മുതിര്‍ന്ന താരങ്ങളായ രോഹിത് ശര്‍മ്മയ്ക്കും വിരാട് കോഹ്‌ലിക്കും നേരെ സെലക്ഷന്‍ കമ്മിറ്റി കര്‍ശന നിലപാടുകള്‍ സ്വീകരിച്ചിട്ടുണ്ട്. ഓസ്ട്രേലിയന്‍ പരമ്പരയിലെ പരാജയത്തിനും സ്വന്തം നാട്ടില്‍ ന്യൂസിലന്‍ഡിനോട് ഏറ്റുവാങ്ങിയ കനത്ത തകര്‍ച്ചയ്ക്കും പിന്നാലെ സെലക്ടര്‍മാരുടെ സൂചന മനസ്സിലാക്കിയ രോഹിത് ശര്‍മ്മ കരിയര്‍ അവസാനിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു. വിരാട് കോഹ്‌ലിയും സമാനമായ രീതിയില്‍ ഇംഗ്ലണ്ട് പര്യടനത്തിന് തൊട്ടുമുമ്പ് വിരമിക്കല്‍ പ്രഖ്യാപിച്ചു. ഇതേതുടര്‍ന്നാണ് ടെസ്റ്റ് ടീമിന്റെ ക്യാപ്റ്റനായി ശുഭ്മന്‍ ഗില്ലിനെ ആദ്യമായി നിയോഗിക്കുന്നത്. ലോകകപ്പിന് തൊട്ടുമുമ്പ് മോശം ഫോമിന്റെ പേരില്‍ അന്ന് വൈസ് ക്യാപ്റ്റനായിരുന്ന ശുഭ്മന്‍ ഗില്ലിനെപ്പോലും ടി20 ടീമില്‍ നിന്ന് ഒഴിവാക്കാന്‍ അഗാര്‍ക്കറും സംഘവും മടിച്ചിരുന്നില്ല.

ഇനി അടുത്ത ടി20 ലോകകപ്പിലേക്ക് രണ്ട് വര്‍ഷത്തിലേറെ സമയമുണ്ട്. പ്രായം മുപ്പത്തിയഞ്ചില്‍ എത്തിനില്‍ക്കുന്ന സൂര്യകുമാറിന് ഫോം വീണ്ടെടുക്കാന്‍ കൂടുതല്‍ അവസരങ്ങള്‍ നല്‍കാമായിരുന്നു എന്ന് വാദിക്കുന്നവരുണ്ടാകാം. ലോകത്തിലെ ഏറ്റവും വിനാശകാരിയായ ടി20 ബാറ്റര്‍മാരില്‍ ഒരാളാണ് അദ്ദേഹം എന്നതില്‍ തര്‍ക്കമില്ല. എന്നാല്‍ അയര്‍ലന്‍ഡിനെതിരെയുള്ള രണ്ട് മത്സരങ്ങളും ഇംഗ്ലണ്ടിനെതിരെയുള്ള അഞ്ച് മത്സരങ്ങളും അടങ്ങുന്ന ടി20 പരമ്പരകള്‍ക്കായി പുതിയൊരു ടീമിനെ വാര്‍ത്തെടുക്കാനാണ് സെലക്ഷന്‍ കമ്മിറ്റി ആഗ്രഹിക്കുന്നത്. 2028-ല്‍ ഒരു നൂറ്റാണ്ടിനുശേഷം ക്രിക്കറ്റ് ഒളിമ്പിക്‌സിലേക്ക് തിരിച്ചെത്തുമ്പോള്‍, ചരിത്രത്തിലാദ്യമായി ടി20 ലോകകപ്പില്‍ ഹാട്രിക് കിരീടം നേടുന്ന ടീമായി മാറാനുള്ള ഇന്ത്യയുടെ ലക്ഷ്യത്തിന് ഇപ്പോഴേ അടിത്തറയിടാനാണ് സെലക്ടര്‍മാരുടെ ശ്രമം. പുതിയൊരു നായകന് ടീമില്‍ പൊരുത്തപ്പെടാന്‍ ആവശ്യത്തിന് സമയം നല്‍കുക എന്നതും ഇതിന്റെ പിന്നിലെ ലക്ഷ്യമാണ്.

2024 ജൂലൈയിലാണ് രോഹിത് ശര്‍മ്മയ്ക്ക് ശേഷം സൂര്യകുമാര്‍ യാദവിനെ ടി20 നായകനായി സെലക്ടര്‍മാര്‍ പ്രഖ്യാപിക്കുന്നത്. 2024 ലോകകപ്പ് വിജയത്തില്‍ രോഹിതിന്റെ ഡെപ്യൂട്ടി ആയിരുന്ന ഹാര്‍ദിക് പാണ്ഡ്യ നായകനാകും എന്ന് കരുതിയിരുന്നെങ്കിലും, താരത്തിന്റെ പരിക്കിന്റെ ചരിത്രമാണ് സെലക്ടര്‍മാരെ സൂര്യകുമാറിലേക്ക് എത്തിച്ചത്. അന്ന് ഗില്ലിനെ വൈസ് ക്യാപ്റ്റനായും നിയമിച്ചിരുന്നു. എന്നാല്‍ ലോകകപ്പ് ടീം പ്രഖ്യാപിച്ചപ്പോള്‍ താരമൂല്യത്തിനപ്പുറം മെറിറ്റിന് പ്രാധാന്യം നല്‍കിയ സെലക്ടര്‍മാര്‍, സ്‌ട്രൈക്ക് റേറ്റ് കുറവായതിന്റെ പേരില്‍ ഗില്ലിനെ ഒഴിവാക്കുകയും ആഭ്യന്തര ടി20 ടൂര്‍ണമെന്റില്‍ ജാര്‍ഖണ്ഡിനെ കിരീടത്തിലേക്ക് നയിച്ച വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഇഷാന്‍ കിഷനെ ടീമിലെടുക്കുകയും ചെയ്തു.

എന്നാല്‍ ഇപ്പോള്‍ കാര്യങ്ങള്‍ മാറിമറിഞ്ഞിരിക്കുകയാണ്. 2026 ഐ.പി.എല്ലില്‍ 163.02 സ്‌ട്രൈക്ക് റേറ്റില്‍ 732 റണ്‍സ് അടിച്ചുകൂട്ടിയ ശുഭ്മന്‍ ഗില്‍ ട്വന്റി-20 ഫോര്‍മാറ്റിലെ തന്റെ ബാറ്റിംഗ് ശൈലി കൃത്യമായി കണ്ടെത്തിക്കഴിഞ്ഞു. അത്ഭുത ബാലന്‍ വൈഭവ് സൂര്യവംശി മാത്രമാണ് റണ്‍വേട്ടയില്‍ ഗില്ലിന് മുന്നിലുള്ളത്. അതിനാല്‍ സൂര്യകുമാറിന് പകരം ഗില്ലിനെ ടി20 ടീമിന്റെയും ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് പരിഗണിച്ചാല്‍ അതില്‍ അത്ഭുതപ്പെടാനില്ല. നിലവില്‍ ഇരുപതുകളുടെ മധ്യത്തിലുള്ള ഗില്ലിന് ദീര്‍ഘകാലം ടീമിനെ നയിക്കാന്‍ സാധിക്കും. കൂടാതെ രോഹിത് ശര്‍മ്മയ്ക്ക് ശേഷം മൂന്ന് ഫോര്‍മാറ്റിലും ഒരൊറ്റ ക്യാപ്റ്റന്‍ എന്ന രീതിയിലേക്ക് ഇന്ത്യന്‍ ക്രിക്കറ്റിന് സ്ഥിരത കൈവരിക്കാനും ഗില്ലിന്റെ വരവിലൂടെ സാധ്യമാകും.

Content Summary; Suryakumar Yadav set to be dropped as T20 captain and from the squad due to poor form, as Agarkar-led selectors eye Shubman Gill for all-format captaincy

This post was last modified on June 4, 2026 7:45 am

അഴിമുഖം ഡെസ്‌ക്:
Related Post
Leave a Comment