June 04, 2026 |
Share on

തല മാറിയിട്ടും തലവര മാറാതെ

പ്രതീക്ഷ മുഴുവന്‍ ബുംറയില്‍ തന്നെ

ജസ്പ്രിത് ബുംറ അമാനുഷികനല്ലെന്ന് ഇന്ത്യന്‍ ടീം മനസിലാക്കണം, ക്രിക്കറ്റ് ടീം വര്‍ക്കിന്റെ കളിയാണെന്നും. തല മാറിയതുകൊണ്ട് മാത്രം തലവര മാറണമെന്നില്ലെന്നാണ് സിഡ്‌നി ടെസ്റ്റിലും അതിഥികള്‍ വ്യക്തമാക്കിയിരിക്കുന്നത്. ക്യാപ്റ്റന്‍ മാറിയിട്ടും കാര്യങ്ങള്‍ക്ക് മാറ്റമില്ല. ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയിലെ അവസാന ടെസ്റ്റില്‍ 185 ന് ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്‌സ് അവസാനിച്ചു. ഓസീസ് പേസര്‍മാരുടെ മുന്നില്‍ ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. സ്‌കോട്ട് ബോളണ്ട് നാല് വിക്കറ്റ് വീഴ്ത്തിയപ്പോള്‍, സ്റ്റാര്‍ക്ക് മൂന്നും കമ്മിന്‍സ് രണ്ടും വിക്കറ്റുകള്‍ നേടി. ശേഷിച്ച വിക്കറ്റ് സ്പിന്നര്‍ നഥാന്‍ ലിയോണ്‍ വീഴ്ത്തി. 40 റണ്‍സ് എടുത്ത ഋഷഭ് പന്താണ് ടോപ് സ്‌കോറര്‍. 22 റണ്‍സ് എടുത്ത് വാലറ്റത് ചെറുത്ത് നില്‍പ്പ് നടത്തി ജസപ്രിത് ബുംറ ഒരിക്കല്‍ കൂടി ക്യാപ്റ്റന്റെ ഉത്തരവാദിത്തം കാണിച്ചു.

ഇന്ത്യന്‍ ടോപ്പ് ഓര്‍ഡര്‍ ഒരിക്കല്‍ കൂടി പരാജയപ്പെടുന്നതാണ് സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടില്‍ കണ്ടത്. രോഹിത് ശര്‍മ ഒഴിഞ്ഞു നിന്ന മത്സരത്തില്‍ ജയ്‌സ്വാളും രാഹുലുമാണ് വീണ്ടും ഓപ്പണര്‍മാരായത്. നാല് റണ്‍സില്‍ രാഹുലും പത്ത് റണ്‍സോടെ ജയ്‌സ്വാളും പോകുമ്പോള്‍ ഇന്ത്യയുടെ സ്‌കോര്‍ വെറും 17 റണ്‍സായിരുന്നു. ശര്‍മയ്ക്ക് പകരക്കാരനായി എത്തിയ ഗില്‍ പതിവു പോലെ പ്രതീക്ഷ നല്‍കുന്ന തുടക്കത്തിനുശേഷം വീണു. 20 റണ്‍സ് ആയിരുന്നു സമ്പാദ്യം. രോഹിതിനൊപ്പം വിമര്‍ശനങ്ങള്‍ കേള്‍ക്കുന്ന കോഹ്‌ലിക്ക് ടീമിലെ സ്ഥാനം നഷ്ടമായില്ലെങ്കിലും, അതുടനെ സംഭവിച്ചേക്കാം എന്നാം ഉറപ്പിക്കും വിധമായിരുന്നു ഇത്തവണത്തെയും പ്രകടനം! നേടാനായത് വെറും 17 റണ്‍സ്. എല്ലാ വിമര്‍ശനങ്ങള്‍ക്കും മറുപടി നല്‍കുന്നൊരു ഇന്നിംഗ്‌സ് ഉണ്ടാകുമെന്ന് കരുതിയെങ്കിലും 40 റണ്‍സില്‍ പന്തിനും അവസാനിപ്പിക്കേണ്ടി വന്നു. മെല്‍ബണില്‍ വീരനായ നിതീഷ് കുമാര്‍ റെഡ്ഡിക്ക് സിഡ്‌നിയില്‍ അകൗണ്ട് തുറക്കാനേ സാധിച്ചില്ല. Jasprit Bumrah

ഈ പരമ്പര ആരംഭിച്ചപ്പോള്‍ മുതല്‍ ഇന്ത്യ പ്രധാനമായും ആശ്രയിക്കുന്നത് ജസ്പ്രിത് ബുംറയെയാണ്. പതിവ് പോലെ ഒസീസിന് തുടക്കത്തില്‍ തന്നെ പ്രഹരം നല്‍കാന്‍ ഇത്തവണയും ബുംറയ്ക്ക് സാധിച്ചിട്ടുണ്ട്. ആദ്യ ദിനത്തിലെ കളി അവസാനിക്കുമ്പോള്‍ ഒരു വിക്കറ്റിന് ഒമ്പത് റണ്‍സ് എന്ന നിലയിലാണ് ആതിഥേയര്‍. ഉസ്മാന്‍ ഖ്വാജയെ രാഹുലിന്റെ കൈകളില്‍ എത്തിച്ച് ബുംറ തന്നെയാണ് ഇനി ഇന്ത്യയുടെ പ്രതീക്ഷ. പെര്‍ത്തില്‍ നടന്നതിന് സമാനമായി സിഡ്‌നിയും സംഭവിക്കുമോയെന്ന് ഇന്ത്യന്‍ ആരാധകര്‍ക്ക് സ്വപനം കാണാം. ബൗളര്‍ എന്ന നിലയിലും ക്യാപ്റ്റന്‍ എന്ന നിലയിലും ബുംറ തന്നെയാണ് പെര്‍ത്തിലെ വിജയത്തില്‍ മുഖ്യശില്‍പ്പി. വീണ്ടും ക്യാപ്റ്റന്റെ തൊപ്പി തലയില്‍ കയറുമ്പോള്‍ ബുംറയിലെ പോരാളിക്ക് ഒന്നു കൂടി വീര്യം കൂടിയേക്കാം. ബാക്കി പത്തു പേര്‍ അയാള്‍ക്ക് ഏതെങ്കിലും തരത്തിലുള്ള പിന്തുണ നല്‍കുന്നില്ലൈങ്കില്‍ മെല്‍ബണില്‍ കണ്ടതുപോലെ, നിരാശനായി മുഖം പൊത്തിയിരിക്കുന്ന ബുംറയെ വീണ്ടും കാണേണ്ടി വരും.

ഈ മത്സരം ജയിക്കാനായാല്‍ മാത്രമാണ് ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി നിലനിര്‍ത്താന്‍ ഇന്ത്യയ്ക്ക് സാധിക്കൂ. പെര്‍ത്തില്‍ ജയിച്ചു തുടങ്ങിയെങ്കിലും അഡ്‌ലെയ്ഡിലും മെല്‍ബണിലും തോറ്റു. ബ്രിസ്‌ബെയ്‌നില്‍ ഭാഗ്യം കൊണ്ട് കിട്ടിയ സമനിലയാണ് ആയുസ് നീട്ടി നല്‍കിയത്. സ്ഥിരം ക്യാപ്റ്റനെ ഒഴിവാക്കേണ്ടി വന്നത് പോലും ഒരു വിജയത്തില്‍ കുറഞ്ഞതൊന്നും പകരമാകില്ലെന്ന് അറിഞ്ഞ് തന്നെയാണ്. ബുംറയെക്കൊണ്ട് എത്രത്തോളം ചെയ്യാന്‍ കഴിയുമെന്നു മാത്രമാണ് ടീം ആരാധകര്‍ കാത്തിരിക്കുന്നത്.  Sydney Test: India’s first innings ends at 185, Kohli disappoints again

Content Summary;  Sydney Test: India’s first innings ends at 185, Kohli disappoints again

Leave a Reply

Your email address will not be published. Required fields are marked *

×