June 25, 2026 |
Avatar
അമർനാഥ്‌
Share on

ജെയിംസ് അഗസ്റ്റസ് ഹിക്കി: ഇന്ത്യന്‍ പത്രപ്രവര്‍ത്തനത്തിലെ ധീരനായ എഡിറ്ററും, ദുരന്ത നായകനും

അഴിമതിയും അപവാദവും, ലൈംഗിക പീഡനങ്ങളും നിര്‍ഭയം റിപ്പോര്‍ട്ട് ചെയ്ത ഇന്ത്യയിലെ ആദ്യത്തെ പത്രം

ഇന്ത്യയിലെ ആദ്യത്തെ വര്‍ത്തമാന പത്രവും അതിന്റെ സ്ഥാപക എഡിറ്ററുമായിരുന്നു അഗസ്റ്റസ് ഹിക്കി. ഇന്ത്യന്‍ പത്രപ്രവര്‍ത്തനം വായിച്ച് തുടങ്ങുമ്പോള്‍ ആദ്യം കാണുന്ന പത്രവും അതിന്റെ എഡിറ്ററുമായിരുന്ന ഹിക്കിയെന്ന ഐറിഷ് കാരന്റെ പത്രപ്രവര്‍ത്തന പോരാട്ട ജീവിതത്തിലെ അധികം അറിയപ്പെടാത്ത ജീവിതകഥയാണ് ഇത്. അഴിമതിയും അപവാദവും, ലൈംഗിക പീഡനങ്ങളും നിര്‍ഭയം റിപ്പോര്‍ട്ട് ചെയ്ത ഇന്ത്യയിലെ ആദ്യത്തെ പത്രം.

രണ്ട് നൂറ്റാണ്ട് മുന്‍പ് ഇതേ ദിവസമാണ് ആ പത്രം അടച്ച് പൂട്ടിച്ച്, എഡിറ്ററായ അഗസ്റ്റസ് ഹിക്കിയെ അധികാരികള്‍ തുറങ്കിലടച്ചത് പത്ര സ്വാതന്ത്ര്യത്തിനെതിരെയുള്ള അധികാരിവര്‍ഗത്തിന്റെ ആദ്യത്തെ അടിച്ചമര്‍ത്തലിന്റെ ചരിത്രമാണത്.

”വാര്‍ത്ത എന്താണ്, എന്താണ് അല്ലാത്തത് എന്ന് പ്രഖ്യാപിക്കാന്‍ അനുവദിച്ചാല്‍, ആര്‍ക്ക് അച്ചടിക്കാന്‍ കഴിയും, ആര്‍ക്ക് കഴിയില്ല എന്ന് ഭരണകൂടങ്ങള്‍ തീരുമാനിക്കാന്‍ അനുവദിച്ചാല്‍, ‘അപ്പോള്‍ നമ്മള്‍ ആടുകളുടെ അവസ്ഥയിലായിരിക്കും’. പത്രമില്ലെങ്കില്‍ ‘നമ്മള്‍ ഉറങ്ങുമ്പോള്‍ നമ്മുടെ വീട് കൊള്ളയടിക്കപ്പെട്ടേക്കാം”.

ജെയിംസ് അഗസ്റ്റസ് ഹിക്കി.

ജെയിംസ് അഗസ്റ്റസ് ഹിക്കി

1802 ഒക്ടോബര്‍. ചൈനയിലേക്കുള്ള യാത്രയില്‍ അജാക്‌സ് എന്ന കപ്പലിന്റെ ഇരുണ്ട അറകളില്‍ കിടന്നിരുന്ന രോഗിയായ ആ വൃദ്ധന്‍ നിറുത്താതെ ചുമച്ചു. രോഗബാധിതനായ അയാള്‍ക്ക് മാസങ്ങളോളം കിടക്കയില്‍ നിന്ന് അനങ്ങാന്‍ പോലും കഴിഞ്ഞില്ല. അദ്ദേഹത്തിന്റെ കൈവിറച്ചതിനാല്‍ എഴുതാന്‍ പോലും പറ്റിയില്ല, അദ്ദേഹത്തിന്റെ ശരീരം ദുര്‍ബലമായിരുന്നു. ഏത് നിമിഷവും താന്‍ മരണത്തിന് കീഴടങ്ങുമെന്ന് അയാള്‍ ഭയപ്പെട്ടു. മെയ് മാസത്തില്‍ യാത്ര ആരംഭിച്ചതാണ് അജാക്‌സ്’. ചണവും ജാതിക്കയും തേടിയുള്ള യാത്ര. ആ കച്ചവടക്കപ്പലിന്റെ ലക്ഷ്യം ചൈനയിലെ കാന്റണ്‍ ആയിരുന്നു. കല്‍ക്കട്ടയില്‍ നിന്ന് അതില്‍ കയറിയ ആ വൃദ്ധന്‍ ഒരു കാലത്ത് കല്‍ക്കട്ടയില്‍ പ്രസിദ്ധനോ കുപ്രസിദ്ധനോ ആയിരുന്നു. കുറെ നാളായി അദ്ദേഹം നഗരത്തില്‍ താമസിച്ചിരുന്നെങ്കിലും വര്‍ഷങ്ങളായി പല ജോലികള്‍ ചെയ്തിട്ടും സാമ്പത്തികമായി അഭിവൃദ്ധി നേടിയില്ല. ഒരു വലിയ കുടുംബം അദ്ദേഹത്തിനുണ്ടായിരുന്നു. അദ്ദേഹം അവര്‍ക്ക് വേണ്ടി എല്ലാം ത്യജിച്ചു, അവരെ പോറ്റാന്‍ സ്വയം തരംതാഴ്ന്നു, കടങ്ങള്‍ വരുത്തി, പഴയ രാഷ്ട്രീയ ശത്രുക്കളോട് പോലും സഹായത്തിനോ ജോലിക്കോ വേണ്ടി യാചിച്ചു. ഇതിനെല്ലാം ഇടയില്‍, തന്റെ കുട്ടികളെ സ്‌കൂളില്‍ ചേര്‍ക്കാന്‍ അദ്ദേഹം പാടുപെട്ടു – ലണ്ടനിലെ ചാരിറ്റി ഹോമുകളില്‍ ചേര്‍ക്കാന്‍ മക്കളെ ലണ്ടനിലേക്ക് അയയ്ക്കുന്നതിനെക്കുറിച്ച് പോലും അപ്പോള്‍ അദ്ദേഹം ചിന്തിച്ചിരുന്നു.

1799 ആയപ്പോഴേക്കും അദ്ദേഹം തന്റെ കൈവശമുണ്ടായിരുന്ന മിക്കവാറും എല്ലാം വില്‍ക്കുകയും പണയപ്പെടുത്തുകയും കച്ചവടം ചെയ്യുകയും ചെയ്തു. എന്നിട്ടും അത് പര്യാപ്തമായിരുന്നില്ല.’ ഒരു സര്‍ജന്റെ വെള്ളി പൂശിയ ശസ്ത്രക്രിയാ ഉപകരണങ്ങള്‍, മരുന്നുകള്‍, ശരീരഘടനാ പുസ്തകങ്ങള്‍ എന്നിവ അദ്ദേഹം തന്റെ വീട്ടില്‍ സൂക്ഷിച്ചിരുന്നു. എന്നാല്‍ അദ്ദേഹം യഥാര്‍ത്ഥത്തില്‍ ഒരു വ്യാപാരിയോ ശസ്ത്രക്രിയാ വിദഗ്ദ്ധനോ ആയിരുന്നില്ല. അദ്ദേഹത്തിന്റെ ജീവിതം അവസാനം ഒരു ലക്ഷ്യത്തിലെത്തി. അദ്ദേഹം ഒരു പത്രപ്രവര്‍ത്തകനായി..

ഒടുവില്‍ ആ വൃദ്ധന്‍ ജീവന്‍ വെടിഞ്ഞു. കപ്പലില്‍ വെച്ച് മരിക്കുമ്പോള്‍ ഉള്ള നടപടികള്‍ തുടങ്ങി. അയാളുടെ ശരീരം അവസാനമായി തുന്നിക്കെട്ടി അവന്റെ ശരീരം ഡെക്കിലേക്ക് കൊണ്ടുപോയി, കാലില്‍ പീരങ്കി പന്തുകള്‍ കെട്ടി മെസ് ടേബിളില്‍ കിടത്തി. കപ്പലിലെ ക്യാപ്റ്റന്‍ അന്ത്യകര്‍മങ്ങള്‍ ഒരുക്കി.

ഗവർണർ ജനറൽ വാറൻ ഹേസ്റ്റിംഗ്

ക്യാപ്റ്റന്‍ അന്ത്യ പ്രാര്‍ത്ഥന ചൊല്ലി ‘കര്‍ത്താവ് അവനെ അനുഗ്രഹിക്കുകയും അവനെ സംരക്ഷിക്കുകയും ചെയ്യട്ടെ. കര്‍ത്താവ് അവന്റെ മുഖം അവന്റെ മേല്‍ പ്രകാശിപ്പിക്കുകയും അവനോടു കൃപ കാണിക്കുകയും ചെയ്യട്ടെ. കര്‍ത്താവ് അവന്റെ മുഖം അവനു നേരെ ഉയര്‍ത്തി അവന് സമാധാനം നല്‍കട്ടെ. ആമേന്‍.’

‘ആമേന്‍,’ കപ്പലിലെ നാവിക സംഘം ഏറ്റു പറഞ്ഞത് അവിടെ പ്രതിധ്വനിച്ചു.

ക്യാപ്റ്റന്‍ തലയാട്ടി. വേഗത്തിലുള്ള ചലനത്തോടെ, ഒരു സംഘം നാവികര്‍ മേശയിലെ മൂടുപടമിട്ട വെളുത്ത കോട്ടണ്‍ തുണിക്കെട്ടില്‍ പൊതിഞ്ഞ ആ ശവശരീരം സമുദ്രത്തിലേക്ക് താഴ്ത്തി. ആ തുണിക്കെട്ട് സമുദ്രത്തിന്റെ ആഴത്തില്‍ താഴ്ന്നു അപ്രതൃക്ഷമായി

കടലിന്റെ അഗാധതയിലേക്ക് മറഞ്ഞുപോയ ആ വൃദ്ധന്‍ ഒരു കാലത്ത് സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്തെ, വെല്ലുവിളിച്ച് അധികാര കേന്ദ്രങ്ങളോട് പോരാടിയ ശക്തനായിരുന്നു. ഒരു പത്രപ്രവര്‍ത്തകനായിരുന്ന അദ്ദേഹത്തിന്റെ പേര് ജെയിംസ് അഗസ്റ്റസ് ഹിക്കി എന്നായിരുന്നു.

ഇന്ത്യയില്‍ പത്രപ്രവര്‍ത്തന ചരിത്രം പഠിക്കുന്ന, അല്ലെങ്കില്‍ വായിക്കുന്ന, ശ്രദ്ധിക്കുന്ന ഒരാള്‍ ആദ്യം വായിക്കുന്ന പേരുകളാണ് പത്രപ്രവര്‍ത്തകനായ ജെയിംസ് ഹിക്കിയും, ‘ഹിക്കിസ് ബംഗാള്‍ ഗസറ്റ്’ എന്ന അയാളുടെ പത്രവും. കാരണം അത് ഇന്ത്യയിലെ ആദ്യത്തെ പത്രമാണ്. ഒരു ഇംഗ്ലീഷുകാരന്‍ തുടങ്ങിയ, ഇന്ത്യ ഭരിച്ച ബ്രിട്ടീഷ് സാമ്രാജ്യത്തിനെതിരെ തന്റെ പത്രത്തിലൂടെ പോരാടിയ കഥയാണത്. അഴിമതിക്കെതിരെ പത്രത്തിലൂടെ അധികാരികളെ ശത്രുക്കളാക്കി. ബ്രിട്ടീഷ് വരേണ്യവര്‍ഗം മറച്ചുവെക്കാന്‍ ആഗ്രഹിച്ചിരുന്ന കുറ്റകരവും അധമവുമായ പ്രവൃത്തികള്‍ ഹിക്കി തന്റെ പത്രത്തിലൂടെ തുറന്നുകാട്ടുകയായിരുന്നു.

ജെയിംസ് അഗസ്റ്റസ് ഹിക്കിയും ബംഗാൾ ഗസറ്റും

ഇന്ത്യയിലെ ആദ്യത്തെ പത്രമായ ‘ഹിക്കീസ് ബംഗാള്‍ ഗസറ്റിന്’, ഒരു വിഷയവും പ്രസിദ്ധീകരിക്കാന്‍ പാടില്ലാത്തതായി തോന്നിയില്ല. ഗവര്‍ണര്‍ ജനറല്‍ വാറന്‍ ഹേസ്റ്റിംഗ്‌സിന്റെ ഉദ്ധാരണക്കുറവ് മുതല്‍, ഉന്നത സൈനിക മേധാവിയുടെ അന്തഃപുര രഹസ്യം വരെയും, കൊല്‍ക്കത്തയിലെ ഉന്നത മിഷനറിയുടെ ലൈംഗിക ബന്ധവും വരെ, അയാളുടെ പത്രത്തില്‍ ഇടം നേടി. ഏഷ്യന്‍ ഉപഭൂഖണ്ഡത്തില്‍ തന്നെ ആദ്യമായി തന്റെ മൂര്‍ച്ചയുള്ള പത്രപ്രവര്‍ത്തനത്തിലൂടെ ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന്റെ വാതിലുകള്‍ മലര്‍ക്കെ തുറന്നിട്ട ജെയിംസ് അഗസ്റ്റസ് ഹിക്കിയുടെ അറിഞ്ഞതും അറിയാത്തതുമായ ദുരന്ത കഥ ആദ്യകാല ഇന്ത്യന്‍ പത്രപ്രവര്‍ത്തനത്തിന്റെ വായിക്കപ്പെടേണ്ട, വ്യത്യസ്തമായ അദ്ധ്യായമാണ്.

ചരിത്രത്തില്‍ എന്നും പത്രങ്ങളും സര്‍ക്കാരും നിരന്തരം പോരാടിച്ചിരുന്നു. സ്വതന്ത്ര ഇന്ത്യയില്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി മുതല്‍ ആധുനിക കാലത്ത് എന്‍ഡിടിവിയില്‍ നടന്ന റെയ്ഡുകള്‍ പോലെ, ആ ചരിത്രം പ്രധാനമന്ത്രി നരേന്ദ്ര മോദിവരെയുള്ളവരുടെ കാലത്തും മാറ്റമില്ലാതെ ആവര്‍ത്തിച്ചു കൊണ്ടേയിരുന്നു. ഇന്ത്യയില്‍ പത്രപ്രവര്‍ത്തനം ആരംഭിച്ച കാലം മുതല്‍ തന്നെ, അത് നിലനില്‍ക്കാന്‍ പോരാടേണ്ടിവന്നിട്ടുണ്ട്. ഈ പോരാട്ടത്തിന് കോടതിമുറിയിലെത്താന്‍ ഇന്ന് നിരവധി മാര്‍ഗങ്ങളുണ്ട്. സ്വതന്ത്ര മാധ്യമങ്ങളെ അടിച്ചമര്‍ത്താനുള്ള സര്‍ക്കാരിന്റെ ശ്രമങ്ങളെ അതിജീവിക്കാന്‍ ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് കഴിയുമെന്നാണ് പ്രതീക്ഷ.

വര്‍ത്തമാന പത്രങ്ങള്‍ ഇന്ത്യയില്‍ ജനിച്ചിട്ടില്ലാത്ത കാലത്ത്, ഇന്നേ ദിവസം, മാര്‍ച്ച് 23 ന് കൃത്യം, ഇരുനൂറ്റിനാല്‍പ്പത്തിനാല് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ‘1782 മാര്‍ച്ച് 23-ന്, അന്നത്തെ ഇന്ത്യന്‍ ഗവര്‍ണര്‍ ജനറലായിരുന്ന വാറന്‍ ഹേസ്റ്റിംഗ്‌സിനെ റോബര്‍ട്ട് ക്ലൈവിന്റെ ”ശോചനീയ പിന്‍ഗാമി’ എന്ന് തന്റെ പത്രത്തിലൂടെ പരിഹസിച്ചതിന് നിക്കിയുടെ പത്രം അടച്ചുപൂട്ടുകയും അയാളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. അതിന്റെ പ്രിന്റിംഗ് പ്രസ്സുകള്‍ പൊളിച്ചുമാറ്റി കൊണ്ടുപോയി, അതിന്റെ സ്ഥാപക ഉടമയും എഡിറ്ററുമായ ആ ജെയിംസ് അഗസ്റ്റസ് ഹിക്കി എന്ന ഐറിഷ്‌കാരന്‍ അങ്ങനെ കല്‍ക്കട്ടയില്‍ ജയിലിലടക്കപ്പെട്ടു.

1780 ജനുവരി 29-ന് ജെയിംസ് അഗസ്റ്റസ് ഹിക്കി ഇന്ത്യയിലെ ആദ്യത്തെ പത്രം സ്ഥാപിച്ചു. അതിന് ‘ഹിക്കിസ് ബംഗാള്‍ ഗസറ്റ്’ എന്ന് പേരിട്ടു. പത്രം ആരംഭിക്കുമ്പോള്‍, ‘ആധികാരികതയില്ലാത്തതായി ഒന്നും പത്രത്തില്‍ ചേര്‍ക്കില്ലെന്നും, തന്റെ പത്രം ‘സത്യത്തോടും വസ്തുതകളോടും കര്‍ശനമായി ചേര്‍ന്നു. നില്‍ക്കാമെന്നും ‘എഡിറ്റായ ഹിക്കി വായനക്കാര്‍ക്ക് വാഗ്ദാനം ചെയ്തു.
”എല്ലാവര്‍ക്കും വേണ്ടി, എന്നാല്‍ ആരാലും സ്വാധീനിക്കപ്പെടാത്തതുമായ ഒരു ആഴ്ചതോറുമുള്ള, രാഷ്ട്രീയ, വാണിജ്യ പത്രം.” ഇതായിരുന്നു പത്രത്തില്‍ കൊടുത്ത തന്റെ പ്രചോദനവാക്യം.

ഹിക്കിയുടെ ബംഗാൾ ഗസറ്റ് പത്രം, മുൻ പേജ്

ജെയിംസ് അഗസ്റ്റസ് ഹിക്കിയുടെ ഭൂതകാലത്തെ കുറിച്ച് കുറച്ചേ അറിവുള്ളൂ. ഇംഗ്ലണ്ടില്‍ ജോലിയൊന്നും കിട്ടാതെ അലഞ്ഞു. പ്രിന്റിംഗ് പഠിച്ചു, ഒരു ഡോക്ടറുടെ സഹായിയായി എന്നിട്ടും രക്ഷപ്പെട്ടില്ല. ഒടുവില്‍ ഭാഗ്യം പരീക്ഷിക്കാന്‍ ഇന്ത്യയിലേക്ക് കപ്പല്‍ കയറി. കല്‍ക്കട്ട, അന്നത്തെ ഇന്ത്യയിലെ ബ്രിട്ടീഷുകാരുടെ ആസ്ഥാനം – അതായിരുന്നു ലക്ഷ്യം.

ഹിക്കിയെപ്പോലുള്ള ഒരു സാധാരണക്കാരനെ കൊല്‍ക്കത്തയിലേക്ക് ആകര്‍ഷിച്ചത് സമ്പത്ത് നേടാനുള്ള ആഗ്രഹമായിരുന്നു. അന്ന് ഇന്ത്യ ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ കിരീടമായിരുന്നെങ്കില്‍ കൊല്‍ക്കത്ത ആ കിരീടത്തിലെ തിളങ്ങുന്ന നക്ഷത്രമായിരുന്നു. ‘കൊട്ടാരങ്ങളുടെ നഗരം’ എന്ന് വിളിച്ച കല്‍ക്കട്ട ഇംഗ്ലീഷുകാരെ അതിസമ്പന്നരാക്കി. ഇംഗ്ലണ്ടില്‍ ശരാശരി ഒരാള്‍ പ്രതിവര്‍ഷം 17 പൗണ്ട് സമ്പാദിച്ചിരുന്ന ഒരു കാലത്ത്, ഇന്ത്യയിലെ ഈസ്റ്റ് ഇന്ത്യാ കമ്പനി ജോലിക്കാരന്‍ പ്രതിവര്‍ഷം 800 പൗണ്ടില്‍ കൂടുതല്‍ സമ്പാദിച്ചു. കമ്പനിയുടെ ഉയര്‍ന്ന റാങ്കുകളില്‍ ഭാഗ്യം ഏറ്റവും കൂടുതലായിരുന്നു. ഒരു കമ്പനി ജനറല്‍ രണ്ട് വര്‍ഷത്തിനുള്ളില്‍ 50,000 പൗണ്ട് സമ്പാദിച്ചിരുന്നു. കമ്പനിയുടെ ഉദ്യോഗസ്ഥനായ ഒരു ലെഫ്റ്റനന്റ് കേണല്‍ മാര്‍ക്ക് വുഡ് അഞ്ച് വര്‍ഷത്തിനുള്ളില്‍ 2,00,000 പൗണ്ട് നേടി. ഇന്ത്യയില്‍ ആയിരുന്നപ്പോള്‍ റിച്ചാര്‍ഡ് ബാര്‍വെല്‍ എന്ന ആള്‍ 4,00,000 പൗണ്ട് സമ്പാദിച്ചതായി വിശ്വസിക്കപ്പെടുന്നു. കമ്പനി ജോലിക്കാരുടെ സമ്മാനമെന്ന് ഓമനപേരിട്ട കൈക്കൂലി എവിടെയും സുലഭവും സമൃദ്ധവുമായിരുന്നു. ആ സ്ഥിതി വിശേഷം പലരുടെയും ഏറ്റവും വന്യമായ സ്വപ്നങ്ങള്‍ക്ക് അപ്പുറമായിരുന്നു. സമ്പന്നതയുടെ ഈ നാട്ടില്‍ തനിക്കും തന്റെ സ്ഥാനം കണ്ടെത്താന്‍ കഴിയുമെന്ന് കല്‍ക്കട്ടയില്‍ എത്തിയ ഹിക്കി കരുതി.

എന്നാല്‍ തിരഞ്ഞെടുത്ത ചിലര്‍ക്ക് മാത്രമേ ഈ സമ്പത്ത് നേടാന്‍ കഴിയൂ. ഇംഗ്ലണ്ടില്‍ കമ്പനിയുടെ ഡയറക്ടര്‍മാര്‍ നിയമിച്ച കമ്പനി സേവകരായിരുന്നു അവര്‍. കമ്പനി സേവകര്‍ക്ക് പണം സമ്പാദിക്കാന്‍ നിരവധി മാര്‍ഗങ്ങളുണ്ടായിരുന്നു. ഏറ്റവും സാധാരണമായത് കമ്പനിയുടെ കുത്തകയെ ഒഴിവാക്കുക എന്നതായിരുന്നു, സ്വകാര്യ വ്യാപാരം എന്നറിയപ്പെടുന്ന ഒരു സമ്പ്രദായം. ഔദ്യോഗികമായി നിരോധിച്ചിരുന്നെങ്കിലും, സ്വകാര്യ വ്യാപാരം സര്‍വ്വവ്യാപിയും, ആദരണീയവും, എല്ലാ റാങ്കുകളാലും പ്രോത്സാഹിപ്പിക്കപ്പെട്ടതുമായിരുന്നു, അതിന്റെ വ്യാപ്തി വളരെ വലുതായിരുന്നു.

ഹിക്കിയുടെ ബംഗാൾ ഗസറ്റ് പത്രം, അകത്തെ പേജ്

പണക്കാരനാവാനായി ഇന്ത്യയിലെത്തിയ ഹിക്കി കുറച്ച് കാലം കപ്പല്‍ വഴി ചരക്കുകള്‍ കൊണ്ടുവന്ന് മദ്രാസില്‍ വിറ്റു. പക്ഷേ, നിര്‍ഭാഗ്യം അയാളെ കപ്പല്‍ച്ചേതത്തിന്റെ രൂപത്തില്‍ തേടിയെത്തി. മുങ്ങിയ കപ്പലിലെ സാധനങ്ങള്‍ കടം വാങ്ങിയാണ് ഹിക്കി സ്വരൂപിച്ചത്. നഷ്ടപ്പെട്ട സാധനങ്ങളുടെ വില കൊടുക്കാനായില്ല. അത് കേസായി. ഫലം അയാളുടെ വീട് കണ്ടുകെട്ടി, ആള്‍ ജയിലിലുമായി. കല്‍ക്കട്ടയിലെ നരകതുല്യമായ ജയില്‍ ജീവിതത്തിനിടയില്‍ അയാള്‍ ഒരു അഭിഭാഷകന് കത്തെഴുത്തി തന്നെ രക്ഷിക്കുക അതിനായി തന്നെ ജയിലില്‍ വന്നു കാണുക എന്ന് അഭ്യര്‍ത്ഥിച്ച്.

ആ കത്ത് ലഭിച്ച അഭിഭാഷകന്റെ പേര് വില്യം ഹിക്കി. പേരിലെ സാമ്യമൊഴിച്ചാല്‍ രണ്ടു പേരും തമ്മില്‍ ഒരു ബന്ധവും ഇല്ലായിരുന്നു. അഭിഭാഷകനായ വില്യം ഹിക്കി ഇംഗ്ലണ്ടില്‍, ഒരു അറിയപ്പെടുന്ന എഴുത്തുകാരനും കപ്പല്‍ സഞ്ചാരിയുമായിരുന്നു. വില്യം ഹിക്കി തടവുകാരനെ സഹായിക്കാന്‍ തയാറായി. തന്റെ ഓര്‍മ്മക്കുറിപ്പുകളില്‍ ഹിക്കി തടവുകാരനായ അഗസ്റ്റ് ഹിക്കിയെ കുറിച്ച് സാമാന്യം വിശദമായി എഴുതിയിട്ടുണ്ട്.

തടവുകാരനായ ഹിക്കി ജയിലില്‍ വെറുതെയിരുന്നില്ല. ഒരു സുഹൃത്തിനെ ഏല്‍പ്പിച്ചിരുന്ന തന്റെ ആകെയുള്ള സമ്പാദ്യമായ 2,000 രൂപ ഉപയോഗിച്ച് അദ്ദേഹം പ്രിന്റിംഗ് ടൈപ്പുകള്‍ വാങ്ങുകയും ഒരു പ്രിന്റിംഗ് പ്രസ്സ് നിര്‍മ്മിക്കാന്‍ മരപ്പണിക്കാരെ നിയമിക്കുകയും ചെയ്തു. ഈ ഉപകരണങ്ങള്‍ ജയിലിനുള്ളില്‍ എത്തിച്ച്. അദ്ദേഹം തന്റെ കുടിലില്‍ നിന്ന് ജോലി ചെയ്യാന്‍ തുടങ്ങി. പലപ്പോഴും രാവിലെ ആറ് മുതല്‍ രാത്രി ഒന്ന് അല്ലെങ്കില്‍ രണ്ട് വരെ, ഹാന്‍ഡ്ബില്ലുകള്‍, പരസ്യങ്ങള്‍, പഞ്ചാംഗങ്ങള്‍, സാമഗ്രികള്‍, സുപ്രീം കോടതിയിലേക്കുള്ള രേഖകള്‍, ഇന്‍ഷുറന്‍സ് ഫോമുകള്‍ പോലും അച്ചടിക്കാന്‍ തുടങ്ങി. തടവുകാര്‍ക്ക് സ്വന്തം ഭക്ഷണത്തിനും വെള്ളത്തിനും പണം നല്‍കേണ്ടിവന്നതിനാല്‍, പണം സമ്പാദിക്കാനുള്ള ഇത്തരം വഴികള്‍ കണ്ടെത്തുന്നത് അക്കാലത്ത് അസാധാരണമായിരുന്നില്ല.

താമസിയാതെ, കൈകൊണ്ട് പകര്‍ത്താന്‍ വളരെ ചെലവേറിയതോ യൂറോപ്പിലേക്ക് അയയ്ക്കാന്‍ ആയ ഇനങ്ങള്‍ അച്ചടിക്കാന്‍ ആളുകള്‍ അദ്ദേഹത്തിന്റെ അടുത്തേക്ക് വന്നു. നീണ്ട മാസങ്ങള്‍ക്ക് ശേഷം, ഇംഗ്ലണ്ടില്‍ നിന്ന് ശരിയായ ഒരു സെറ്റ് പ്രിന്റിംഗ് സാമഗ്രികള്‍ ഓര്‍ഡര്‍ ചെയ്യാന്‍ ആവശ്യമായ തുക അയാള്‍ നേടി.

ഹിക്കിയുടെ പത്രം അച്ചടിക്കുന്ന പ്രസ്സ്. ചിത്രകാരൻ്റെ ഭാവനയിൽ

‘ഒരു യൂറോപ്യനും ജയിലിനുള്ളില്‍ വളരെക്കാലം തുടരുക അസാധ്യമായിരിക്കും,’ വില്യം ഹിക്കി പിന്നീട് പറഞ്ഞു. ഹിക്കിയുടെ വാദങ്ങള്‍ വളരെ ന്യായമായി തോന്നിയതിനാല്‍ സഹായിക്കാന്‍ അഭിഭാഷകനായ വില്യം ഹിക്കി നിര്‍ബന്ധിതനായി. ‘നിര്‍ഭാഗ്യവാനായ ആ മനുഷ്യനോട് എനിക്ക് സഹതാപം തോന്നാതിരിക്കാന്‍ കഴിയില്ല,’ അദ്ദേഹം എഴുതി.

പക്ഷേ, സ്വന്തം നിബന്ധനകള്‍ക്ക് വിധേയമായി മാത്രമേ താന്‍ കോടതിയില്‍ വാദിക്കൂ. തനിക്ക് ഉചിതമെന്ന് തോന്നുന്ന രീതിയില്‍ വിചാരണ നടത്താന്‍ അനുവദിക്കുമെന്ന് ഹിക്കിക്ക് വാഗ്ദാനം ചെയ്യേണ്ടിവന്നു. ജഡ്ജിമാര്‍ക്ക് തന്റെ അഭിഭാഷകരെക്കുറിച്ച് പരാതിപ്പെടാന്‍ ഓരോ അഞ്ച് മിനിറ്റിലും വാദി കോടതിയില്‍ ഹാജരാകരുത്. തുടങ്ങിയ നിബന്ധനകള്‍ വെറെയും വില്യം അടിച്ചേല്‍പ്പിച്ചു. വാഗ്ദാനം ഉറപ്പാക്കിയ ശേഷം വില്യം കേസ് പഠിച്ച് വാദിക്കാനായി തയ്യാറെടുത്തു തുടങ്ങി.

തെളിവുകളും സാക്ഷികളും ശേഖരിച്ച ശേഷം, വില്യമും പങ്കാളികളും ഹിക്കിയുടെ കേസ് തയ്യാറാക്കി. അവരുടെ ആദ്യ വിചാരണ, ഒരു ശക്തമായ ബാങ്കിംഗ് കുടുംബത്തിലെ അംഗമായ റാമിനോഡി ബൈസാക്കിന് നല്‍കാനുള്ള ഹിക്കിയുടെ കടങ്ങള്‍ എഴുതിത്തള്ളുക എന്നതായിരുന്നു. വിചാരണ വേഗത്തില്‍ തന്നെ താളം തെറ്റി. വില്യമിന്റെ നിയമ പങ്കാളിയായ ടില്‍ഗ്മാന്‍ കോടതിയില്‍ ഒരു സാക്ഷിയെ ക്രോസ് വിസ്താരം ചെയ്യുന്നതിനിടയില്‍, ഹിക്കി പെട്ടെന്ന് ഒരു ഭ്രാന്തനെപ്പോലെ തന്റെ ഇരിപ്പിടത്തില്‍ നിന്ന് എഴുന്നേറ്റു. ബംഗാള്‍ സ്വദേശിയായ ആ സാക്ഷിയെ എങ്ങനെ വിചാരണ ചെയ്യണമെന്ന് ടില്‍ഗ്മാന് അറിയില്ലെന്നും ആരോപിച്ചു. അപമാനിതനായ ടില്‍ഗ്മാന്‍ കോപത്തോടെ തന്റെ കയിലുള്ള രേഖകള്‍ വലിച്ചെറിഞ്ഞു, ഹിക്കിയുടെ പെരുമാറ്റത്തില്‍ കുപിതനായ ടില്‍ഗ്മാന് കോടതിയില്‍ നിന്ന് താന്‍ ഇറങ്ങിപ്പോവുമെന്ന് ഭീഷണിപ്പെടുത്തി. ഈ പൊട്ടിത്തെറിയില്‍ വില്യം ഹിക്കിയോട് രോഷാകുലനായി. ഒടുവില്‍, കോടതി ഹിക്കിക്ക് അനുകൂലമായി വിധിച്ചു, ബൈസാക്കിനുള്ള ഹിക്കിയുടെ കടങ്ങള്‍ റദ്ദാക്കി.

ഈ കേസുകള്‍ പരിഹരിക്കപ്പെട്ടതോടെ ഹിക്കി എല്ലാ കടങ്ങളില്‍ നിന്നും മുക്തനായി. പുതിയ ഒരു ചരിത്രം സൃഷ്ടിക്കാനുള്ള നിയോഗം തന്നെ തേടി വരുന്നുണ്ടെന്ന് ആ ഐറിഷുകാരന്‍ അപ്പോള്‍ ഒരിക്കലും കരുതിയില്ല. കേസിന് ശേഷം പ്രിന്റിംഗ് പ്രസ്സ് മോചിപ്പിച്ചിരുന്നു. ഒരു പത്രപ്രവര്‍ത്തകനാവുക – അതായിരുന്നു അടുത്ത അയാളുടെ ലക്ഷ്യം. ഇന്ത്യയില്‍ വര്‍ത്തമാന പത്രങ്ങള്‍ ഇല്ലാത്ത കാലത്ത്, അത് നല്ലതെങ്കിലും, ബുദ്ധിമുട്ടുള്ള ആശയമായിരുന്നു.

1780 ജനുവരി 29 ന്, ഹിക്കിയുടെ പ്രിന്റിംഗ് ഓഫീസ് നമ്പര്‍ 67, രാധ ബസാറില്‍ നിന്ന് ഹിക്കിയുടെ ‘ബംഗാള്‍ ഗസറ്റ്’ പുറത്ത് വന്നു. അദ്ദേഹം തന്റെ ആദ്യത്തെ ‘ഹിക്കിസ് ബംഗാള്‍ ഗസറ്റ്’ ലക്കം പ്രസിദ്ധീകരിച്ചു, ഏഷ്യയിലെ ആദ്യത്തെ വര്‍ത്തമാനപത്രമായിരുന്നു അത്.

‘ഒരു പുതുമ എന്ന നിലയില്‍ ഓരോ വ്യക്തിയും അത് വായിക്കുകയും സന്തോഷിക്കുകയും ചെയ്തു’, ഹിക്കിയുടെ അഭിഭാഷകന്‍ വില്യം ഹിക്കി തന്റെ ഓര്‍മ്മക്കുറിപ്പുകളില്‍ എഴുതി.

ഒടുവില്‍ ഒരു പത്രം ലഭിച്ചതില്‍ കല്‍ക്കട്ട നിവാസികള്‍ സന്തോഷിച്ചു. ശനിയാഴ്ചകളില്‍ അച്ചടിച്ച ഓരോ ലക്കത്തിനും നാല് പേജുകളായിരുന്നു, വില 1 രൂപ, അക്കാലത്ത് ഇംഗ്ലണ്ടിലെ പത്രങ്ങളുടെ വിലയ്ക്ക് സമം. ഹിക്കി ആദ്യത്തെ രണ്ടോ മൂന്നോ പേജുകള്‍ വാര്‍ത്തകള്‍ക്കും അഭിപ്രായങ്ങള്‍ക്കും കത്തുകള്‍ക്കുമായി നീക്കിവച്ചു, ബാക്കിയുള്ളത് പരസ്യങ്ങള്‍ക്കും കല്‍ക്കട്ടയ്ക്ക് പ്രധാനപ്പെട്ടതായി തോന്നാവുന്ന എല്ലാ കാര്യങ്ങളും അദ്ദേഹം തന്റെ പത്രത്തില്‍ ഉള്‍ക്കൊള്ളാന്‍ ശ്രമിച്ചു, രാഷ്ട്രീയം, ലോക വാര്‍ത്തകള്‍, ഇന്ത്യയിലെ സംഭവങ്ങള്‍ എന്നിവയ്ക്കായി പത്രത്തില്‍ സ്ഥലം നീക്കിവച്ചു. കത്തുകളും കവിതകളും എഴുതാന്‍ അദ്ദേഹം ആളുകളെ പ്രോത്സാഹിപ്പിച്ചു.

ഹിക്കി വന്നിറങ്ങിയ കൽക്കട്ട തുറമുഖം

നര്‍മ്മബോധമുള്ളവനും ആക്ഷേപഹാസ്യക്കാരനുമായിരിക്കാന്‍ അദ്ദേഹം ശ്രമിച്ചു. നഗരത്തിലെ ഏറ്റവും വര്‍ണ്ണാഭമായ കഥാപാത്രങ്ങള്‍ക്ക് അദ്ദേഹം വിളിപ്പേരുകള്‍ നല്‍കി. അമിതമായ ജിജ്ഞാസയുള്ള വാചാലനായ നഗരത്തിലെ സര്‍വേയര്‍ക്ക് ഹിക്കി നല്‍കിയ, ‘നോസി ജാര്‍ഗണ്‍’ എന്ന പേര് അതില്‍ ശ്രദ്ധേയമായിരുന്നു.

കവിതകള്‍ക്കും പൊതു പരസ്യങ്ങള്‍ക്കും പുറമേ, സമ്പന്നരുടെയും പ്രശസ്തരുടെയും പാര്‍ട്ടികളെക്കുറിച്ച് ഹിക്കി വിവരണങ്ങള്‍ എഴുതി. സമ്പത്തിന്റെ ആഡംബര പ്രകടനങ്ങളെ അദ്ദേഹം എതിര്‍ത്തു, പലപ്പോഴും പാര്‍ട്ടിയില്‍ പങ്കെടുക്കുന്നവരുടെ വസ്ത്രധാരണത്തെ വിമര്‍ശിച്ചു. പ്രാദേശിക യൂറോപ്യന്മാരില്‍ ഹിക്കി ധാരാളം ഫലിതം കണ്ടെത്തി.. അദ്ദേഹം അവര്‍ക്ക് ഇരട്ടപേരുകള്‍ നല്‍കി, അത് ഉപയോഗിച്ച് ആരാണ് എന്ത്, ഏത്, എവിടെ നിന്ന് മോഷ്ടിച്ചതെന്നും ചൂണ്ടിക്കാട്ടി.

ഹിക്കിയുടെ പത്രപ്രവര്‍ത്തനത്തിന്റെ ദിശ ശരിയായ പാതയിലാണെന്ന് തെളിയാന്‍ അധികമൊന്നും സമയം വേണ്ടി വന്നില്ല. ഹിക്കിയുടെ ബംഗാള്‍ ഗസറ്റ് പ്രസിദ്ധീകരിച്ച വര്‍ഷം തന്നെ, കല്‍ക്കട്ട ജനറല്‍ പോസ്റ്റ് ഓഫീസ് വഴിയുള്ള പത്രത്തിന്റെ വിതരണം നിരോധിച്ചുകൊണ്ട് ഒരു സര്‍ക്കാര്‍ ഉത്തരവ് പുറത്തുവന്നു. ഉത്തരവിന് പിന്നിലെ ജഡ്ജിമാരെ പരിഹസിച്ചുകൊണ്ട് ഹിക്കി പ്രതികരിച്ചു. മറാത്ത യുദ്ധത്തിലെ പരാജയങ്ങള്‍ മുതല്‍ ഈസ്റ്റ് ഇന്ത്യാ കമ്പനി ഉദ്യോഗസ്ഥരുടെ അഴിമതി, ബര്‍ദ്വാന്‍, നാദിയ, ഹൂഗ്ലി എന്നിവയുടെ ദിവാനായി നന്ദകുമാറിനെ ഈസ്റ്റ് ഇന്ത്യാ കമ്പനി നിയമിച്ച ദിവാനായ നന്ദകുമാറിനെ വാറന്‍ ഹേസ്റ്റിംഗിനെതിരെ കള്ള പ്രമാണമുണ്ടാക്കിയെന്ന കുറ്റം ചുമത്തി (ബ്രിട്ടീഷ് ഭരണത്തിന്‍ കീഴിലുള്ള ആദ്യമായി തൂക്കിലേറ്റിയ ഇന്ത്യക്കാരന്‍) തൂക്കിലേറ്റിയതിനെ വരെ അദ്ദേഹം നിശിതമായി വിമര്‍ശിച്ചു.

പാലം പണിയുന്നതിനുള്ള കരാര്‍ നേടിയെടുക്കാന്‍ അവിഹിതമായി സ്വാധീനം ഉപയോഗിച്ച ഗവര്‍ണര്‍ ജനറല്‍ വാറന്‍ ഹേസ്റ്റിംഗിന്റെ അടുത്ത സുഹൃത്തായ എലിജാ ഇംപിയെ അദ്ദേഹം ‘പൂള്‍ബണ്ടി’ എന്ന് വിളിച്ചു. (അക്കാലത്ത് പൂള്‍ എന്നത് പാലത്തിന്റെ പര്യായം).

തന്റെ പത്രം സമൂഹത്തെ സേവിക്കണമെന്ന് അദ്ദേഹം ആഗ്രഹിച്ചു, അതിനാല്‍ അദ്ദേഹം ആദ്യം ഏറ്റെടുത്ത വിഷയം കല്‍ക്കട്ട നഗര പുരോഗതിയായിരുന്നു. യൂറോപ്യന്‍ സമപ്രായക്കാരെ അപേക്ഷിച്ച് നഗരത്തിന് ഇല്ലാത്ത അടിസ്ഥാന സൗകര്യങ്ങള്‍, റോഡ് നിര്‍മ്മാണം, പൊതു ശുചിത്വം എന്നിവയില്‍ കൂടുതല്‍ ശ്രദ്ധിക്കാനും പണം ചിലവാക്കാനും ഈസ്റ്റ് ഇന്ത്യാ കമ്പനിയോട് ആഹ്വാനം ചെയ്യുന്ന ലേഖനങ്ങള്‍ അദ്ദേഹം പ്രസിദ്ധീകരിച്ചു. പോര്‍ച്ചുഗീസ് സെമിത്തേരിക്ക് സമീപം താമസിച്ചിരുന്ന അദ്ദേഹത്തിന്റെ ലേഖകരില്‍ ഒരാള്‍, ശവസംസ്‌കാരങ്ങള്‍ നിയന്ത്രിക്കാന്‍ പത്രത്തിലൂടെ കമ്പനിയോട് ആവശ്യപ്പെട്ടു. ആ സെമിത്തേരി നിറഞ്ഞു കവിഞ്ഞിരുന്നു, വര്‍ഷത്തില്‍ 400-ലധികം മൃതദേഹങ്ങള്‍ ശവപ്പെട്ടികളില്ലാതെ ആഴം കുറഞ്ഞ ശവക്കുഴികളില്‍ അടക്കം ചെയ്തു. പലപ്പോഴും മഴക്കാലത്ത് മൃതദേഹങ്ങള്‍ തുറന്നു പുറത്ത് വന്നു. അവയുടെ അഴുകിയ ദ്രവ്യം കുടിവെള്ള ടാങ്കുകളില്‍ കലര്‍ന്നു, വെള്ളത്തില്‍ മാലിന്യങ്ങള്‍ കലര്‍ത്തി.

മറ്റൊരു വിഷയം റോഡ് അറ്റകുറ്റപ്പണിയായിരുന്നു. അദ്ദേഹത്തിന്റെ ഒരു ലേഖകന്‍ കമ്പനിയെ നഗരത്തിലെ റോഡ് നന്നാക്കാനും പുനര്‍നിര്‍മ്മിക്കാനും സമ്മര്‍ദ്ദം ചെലുത്തി. മറ്റൊരാള്‍ എഴുതി, ‘തെരുവുകളില്‍ ചീഞ്ഞഴുകുന്ന മൃഗങ്ങളുടെ ചത്ത ശവശരീരങ്ങള്‍’ കമ്പനി തന്നെ വൃത്തിയാക്കേണ്ടതുണ്ട്.’

ഹിക്കിയുടെ പത്രത്തിന് സ്വാധീനമുണ്ടെന്ന് താമസിയാതെ അംഗീകരിക്കപ്പെട്ടു. കമ്പനി ജോലിക്കാര്‍ ഉള്‍പ്പെടെ നിരവധി ആളുകള്‍ അദ്ദേഹത്തിന്റെ പത്രം വായിച്ചു. തെരുവുകളിലെ അഴുകിയ ശവശരീരങ്ങളെക്കുറിച്ചുള്ള ബംഗാള്‍ ഗസറ്റിലെ ലേഖനങ്ങള്‍ വായിച്ച ശേഷം പോലീസ് സൂപ്രണ്ട് മരിച്ചവര്‍ എവിടെയാണെന്ന് ചോദിച്ചുകൊണ്ട് ഒരു അറിയിപ്പ് പത്രത്തില്‍ പ്രസിദ്ധീകരിച്ചു.

ഒരു അഗ്‌നിബാധ വാര്‍ത്തയില്‍ അതിന്റെ കാരണങ്ങള്‍ എടുത്തു കാട്ടിയപ്പോള്‍ കൂടുതല്‍ മികച്ച പ്രതികരണം ലഭിച്ചു. അദ്ദേഹം നടപടിയെടുക്കാനുള്ള ആഹ്വാനം പ്രസിദ്ധീകരിച്ചതിനുശേഷം, കല്‍ക്കട്ടയിലെ ദരിദ്രര്‍, പലപ്പോഴും വിനാശകരമായ തീപിടുത്തങ്ങള്‍ നേരിടുന്ന, ഓലമേഞ്ഞ മേല്‍ക്കൂരകള്‍ക്ക് കീഴില്‍ താമസിക്കുന്നതിനെക്കുറിച്ച് ബംഗാള്‍ ഗസറ്റ് പ്രസിദ്ധീകരിച്ച ഒരു റിപ്പോര്‍ട്ടിനെത്തുടര്‍ന്ന്, സുപ്രീം കോടതി ഓലമേഞ്ഞ വീടുകള്‍ നിരോധിക്കുകയും, റോഡ് അറ്റകുറ്റപ്പണികള്‍ക്ക് 14.7 ശതമാനം സ്വത്ത് നികുതി ഏര്‍പ്പെടുത്തുകയും ചെയ്തു.

സുപ്രീം കൗണ്‍സില്‍ കല്‍ക്കട്ടയ്ക്കുള്ളില്‍ തട്ട് വീടുകള്‍ നിരോധിക്കാനും നഗരത്തിലെ റോഡുകള്‍ നന്നാക്കുന്നതിന് 14.7 ശതമാനം സ്വത്ത് നികുതി ഏര്‍പ്പെടുത്താനും ഒരു നിര്‍ദ്ദേശം പുറപ്പെടുവിച്ചു. ബൈ-ലോ എന്ന് വിളിക്കപ്പെടുന്ന ഈ നിര്‍ദ്ദേശം പിന്നീട് വ്യാപകമായ വിയോജിപ്പിനുള്ള ഒരു കാരണമായി മാറി, പലരും ഇത് നിയമവിരുദ്ധമായ നികുതിയായി കണ്ടു.

പതുക്കെ, ഹിക്കി ചുവടുമാറ്റാന്‍ തുടങ്ങി. തന്റെ പത്രത്തിന്റെ സ്വാധീനവും ശക്തിയും കണ്ടപ്പോള്‍ അദ്ദേഹം രാഷ്ട്രീയത്തിലേക്ക് തിരിയാന്‍ ആരംഭിച്ചു. തന്റെ പത്രത്തില്‍ അവരുടെ അവകാശത്തിനായി വാദിക്കാന്‍ കീഴാളരെ അനുവദിച്ചതിലൂടെ, താന്‍ ഒരു പൊതുസേവനം നല്‍കുന്നതായി അദ്ദേഹം കണ്ടു. എന്നാല്‍ അങ്ങനെ ചെയ്യുന്നതിലൂടെ, അദ്ദേഹം മുമ്പ് ഉയര്‍ത്തിപ്പിടിച്ച നിഷ്പക്ഷതയില്‍ നിന്ന് അകന്നുപോകാന്‍ തുടങ്ങി. തന്റെ പത്രം ‘എല്ലാ പാര്‍ട്ടികള്‍ക്കും തുറന്നിട്ടിരിക്കുന്നു. പക്ഷേ ആരാലും സ്വാധീനിക്കപ്പെടാത്തത് എന്ന് പ്രഖ്യാപിക്കുന്ന അദ്ദേഹം തന്റെ മാസ്റ്റ്‌ഹെഡ് മാറ്റി – പകരം തന്റെ സ്വാതന്ത്ര്യത്തിന് ഊന്നല്‍ നല്‍കാനും കൂടുതല്‍ വിവാദ വിഷയങ്ങള്‍ സ്വീകരിക്കുമെന്ന് സൂചിപ്പിക്കാനും – വിപ്ലവ അമേരിക്കന്‍ പത്രങ്ങളില്‍ നിന്ന് മുദ്രാവാക്യം കടമെടുത്തു പ്രസിദ്ധീകരിച്ചു.

ഈ വിഷയങ്ങളില്‍ ആദ്യത്തേത് യുദ്ധമായിരുന്നു. ആദ്യം ഹിക്കി ബ്രിട്ടീഷ് യുദ്ധങ്ങളെ, പ്രത്യേകിച്ച് അമേരിക്കന്‍ വിപ്ലവകാരികള്‍ക്കെതിരായ പോരാട്ടത്തെ പിന്തുണച്ചു. അമേരിക്കന്‍ കോളനിവാസികളുടെ കലാപം രാജ്യദ്രോഹമാണെന്നും അദ്ദേഹം എഴുതി.

കമ്പനിയുടെ അഴിമതിയെ ഹിക്കി പതുക്കെ വിമര്‍ശിക്കാന്‍ തുടങ്ങി. പാര്‍ലമെന്റിന് മുന്നില്‍ ആരോപണങ്ങള്‍ക്ക് മറുപടി നല്‍കാന്‍ ഇംഗ്ലണ്ടിലേക്ക് തിരിച്ചുവിളിക്കപ്പെട്ട മദ്രാസ് ഗവര്‍ണര്‍ എസ്ഇ തോമസ് റംബോള്‍ഡ്, ഇന്ത്യയില്‍ ആയിരിക്കുമ്പോള്‍ 600,000 പൗണ്ട് സമ്പാദിച്ചതിന് റംബോള്‍ഡ് ഒരു ‘മഹാനായ മനുഷ്യന്‍’ ആണെന്ന് ഹിക്കി പരിഹാസത്തോടെ എഴുതി. ‘അതില്‍ ഭൂരിഭാഗവും കൈക്കൂലിയും കൊള്ളയും വഴിയാണ്.’

ഈസ്റ്റ് ഇന്ത്യാ കമ്പനി സൈന്യത്തില്‍ സ്ഥാനക്കയറ്റ സംവിധാനത്തെ ഹിക്കി തന്റെ പത്രത്തിലൂടെ നിശിതമായി വിമര്‍ശിച്ചു. ഉദ്യോഗസ്ഥരുടെ സ്ഥാനക്കയറ്റം വളരെ മന്ദഗതിയിലായിരുന്നു. ഒരു കേഡറിന് സ്ഥാനക്കയറ്റം ലഭിക്കാന്‍ പലപ്പോഴും ഒരു ദശാബ്ദമെടുക്കും. മാത്രമല്ല, കമ്പനി സൈന്യത്തിന് ബ്രിട്ടീഷ് സൈന്യത്തേക്കാള്‍ കുറച്ച് ഉദ്യോഗസ്ഥരെ മാത്രമേ ഉണ്ടായിരുന്നുള്ളൂ. പ്രത്യേകിച്ച് ഉയര്‍ന്ന റാങ്കുകളില്‍, അതായത് കേഡറ്റുകള്‍ക്ക് സ്ഥാനക്കയറ്റ അവസരങ്ങള്‍ കുറവായിരുന്നു. വാസ്തവത്തില്‍, നല്ല ബന്ധമുള്ളവരും സമ്പന്നരുമായവര്‍ക്ക് സ്ഥാനക്കയറ്റം എളുപ്പമായി. അത് നേടി സമ്പന്നരായി പലരും ഇംഗ്ലണ്ടിലേക്ക് മടങ്ങി. തങ്ങളുടെ ഊഴം കാത്തിരിക്കാന്‍ നിര്‍ബന്ധിതരായ താഴെക്കിടയിലുള്ള സൈനികര്‍ ഇത് കണ്ട് ബന്ധങ്ങളും പണവും കൊണ്ട് കമ്പനിയുടെ സിസ്റ്റം ദുഷിപ്പിക്കപ്പെട്ടുവെന്ന് നിരാശയോടെ മനസ്സിലാക്കി.

ജൂലൈയില്‍, ഹിക്കി ഒരു കേഡറ്റിന്റെ കത്ത് പത്രത്തില്‍ പ്രസിദ്ധീകരിച്ചു, ഒരു ദശാബ്ദം മുമ്പ് താന്‍ സേനയില്‍ ചേര്‍ന്നപ്പോള്‍ ഉണ്ടായിരുന്നതിനേക്കാള്‍ ഇപ്പോള്‍ സ്ഥാനക്കയറ്റം ലഭിക്കാനുള്ള സാധ്യത കുറവാണെന്ന് അയാള്‍ പരാതിപ്പെട്ടു. ഹിക്കിക്ക് എഴുതുകയും ആ പ്രചാരണം മാറ്റത്തിന് കാരണമാകുമെന്ന് പ്രതീക്ഷിക്കുകയും ചെയ്യുക എന്നതല്ലാതെ എന്തുചെയ്യണമെന്ന് അറിയില്ലായിരുന്നു. ഇതെല്ലാം ഹിക്കിയുടെ പത്രപ്രവര്‍ത്തനത്തിന്റെ അദൃശ്യമായ വിജയമായിരുന്നു. ഒരു ഇംഗ്ലീഷുകാരന്‍ അയാളുടെ മാതൃരാജ്യത്തിന്റെ സ്ഥാപനത്തിലെ പച്ചയായ അഴിമതികള്‍ പുറത്ത് കൊണ്ടുവരിക – രണ്ടര നൂറ്റാണ്ടു മുന്‍പ് അത് അസാധാരണ കാര്യമായിരുന്നു.

‘ഏതെങ്കിലും പത്രത്തിലൂടെ വാര്‍ത്തകള്‍ അറിയാനുള്ള സംസ്‌കാരം ഇന്ത്യക്കാര്‍ക്ക് ഉണ്ടായിരുന്നില്ല, പകരം സുഹൃത്തുക്കളിലൂടെയും ബന്ധങ്ങളിലൂടെയും ആയിരുന്നു അത്. മറുവശത്ത്, വിവരങ്ങള്‍ സ്വീകരിക്കുന്നതിനുള്ള മാര്‍ഗമായി പത്രങ്ങള്‍ ഉപയോഗിക്കുന്ന പാരമ്പര്യം യൂറോപ്യന്മാര്‍ക്കുണ്ടായിരുന്നു, ഇതാണ് ഹിക്കിയെ ഇന്ത്യയിലെ ആദ്യത്തെ പത്രം ആരംഭിക്കാന്‍ പ്രേരിപ്പിച്ചത്.’ ഹിക്കി യുടെ അസാധാരണ ജീവിതകഥ രേഖപ്പെടുത്തിയ ജീവചരിത്രകാരന്‍ ആന്‍ഡ്ര്യൂ ഓട്ടിസ് എഴുതി.

മൈസൂര്‍ രാജാവായ ഹൈദര്‍ അലിയും അദ്ദേഹത്തിന്റെ 90,000 പേരടങ്ങുന്ന സൈന്യവും ദക്ഷിണേന്ത്യയില്‍ കമ്പനി സൈന്യങ്ങളിലൊന്നിനെ പതിയിരുന്ന് ആക്രമിച്ച 1781 സെപ്റ്റംബറിലെ പൊള്ളിലൂര്‍ യുദ്ധമായിരുന്നു ഈസ്റ്റ് ഇന്ത്യാ കമ്പനി നേരിട്ട അക്കാലത്തെ ഏറ്റവും വലിയ ദുരന്തം. കമ്പനി സൈന്യം തകര്‍ന്നതോടെ യുദ്ധം ഒരു കൂട്ടക്കൊലയായി മാറി. 5,700 സൈനികരില്‍ 3,000-ത്തിലധികം പേര്‍ കൊല്ലപ്പെട്ടു. ഇന്ത്യയില്‍ ഉണ്ടായ ഏറ്റവും വലിയ ബ്രിട്ടീഷ് സൈനിക യുദ്ധ പരാജയമാണിത്. യുദ്ധത്തിനുശേഷം, ബ്രിട്ടീഷ് കമാന്‍ഡറെ ഒരു തൂണില്‍ കെട്ടിയിട്ട്, സഹ ഓഫീസര്‍മാരുടെ ഛേദിക്കപ്പെട്ട തലകള്‍ അദ്ദേഹത്തിന്റെ മുന്നില്‍ പരേഡ് ചെയ്യുന്നത് കാണാന്‍ വരെയുള്ള ക്രൂരമായ നടപടികള്‍ ശത്രുക്കള്‍ ചെയ്തു. ബ്രിട്ടീഷുകാര്‍ ഇന്ത്യയിലെ ഏതൊരു ശത്രുവിനെയും തോല്‍പ്പിക്കുമെന്ന ഈ വിശ്വാസത്തെ ഹിക്കിയുടെ പത്രം തുറന്നുകാട്ടി.

ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ അഴിമതികള്‍ കടല്‍ കടന്ന് ബ്രിട്ടീഷ് പാര്‍ലിമെന്റില്‍ എത്താന്‍ ഏറെ താമസമില്ലെന്ന് കണ്ട ഗവര്‍ണര്‍ ജനറല്‍ വാറന്‍ ഹേസ്റ്റിംഗും ഉപജാപക സംഘവും സമ്മേളിച്ചു. അവരുടെ തീരുമാനം ബുദ്ധിപരമായിരുന്നു. മുള്ളിനെ മുള്ളുകൊണ്ട് എടുക്കുക. കമ്പനി സഹായത്തോടെ ഒരു സമാന്തരമായി പുതിയ പത്രം തുടങ്ങുക.

ബെര്‍ണാര്‍ഡ് മെസിങ്ക്, പീറ്റര്‍ റീഡ് എന്നീ രണ്ട് കമ്പനി ജീവനക്കാര്‍ ഒരു പത്രം തുടങ്ങാനുള്ള പദ്ധതി ആവിഷ്‌ക്കരിച്ചു. ഈ പദ്ധതി മാസങ്ങളോളം രഹസ്യമായി സൂക്ഷിച്ചിരുന്നു. ആദ്യം, അവര്‍ ഹിക്കിയുടെ പത്രത്തിന്റെ വരിക്കാരെ സ്വാധീനിച്ചു. അവര്‍ ഓരോരുത്തരായി ഹിക്കിയുടെ ബംഗാള്‍ ഗസറ്റിന്റെ സബ്സ്‌ക്രിപ്ഷനുകള്‍ കൂട്ടത്തോടെ ഉപേക്ഷിക്കാന്‍ തുടങ്ങി.

പിന്നെ അവര്‍ ഒരു പ്രിന്റിംഗ് പ്രസ്സ് ലഭിക്കാന്‍ നഗരത്തിലെ പ്രൊട്ടസ്റ്റന്റ് മിഷനറി ജോഹാന്‍ സക്കറിയാസ് കീര്‍ണാഡറെ സമീപിച്ചു. അയാള്‍ ദക്ഷിണേന്ത്യയിലെ ട്രാന്‍ക്യൂബാറിലെ മിഷനറിമാര്‍ക്ക്, ഒരു കത്ത് അയച്ചു. കത്തില്‍ അവിടെ നിന്ന് ഇപ്പോഴും നല്ല നിലയിലുള്ള ഒരു പഴയ പ്രസ്സും, ഒരു കൂട്ടം ടൈപ്പുകളും തരാന്‍ ആവശ്യപ്പെട്ടു.

ഒക്ടോബര്‍ 4 ന്, മെസിങ്കും റീഡും കമ്പനിയുടെ സുപ്രീം കൗണ്‍സിലിനോട് അവരുടെ പത്രം തപാല്‍ വഴി സൗജന്യമായി അയയ്ക്കാനും കമ്പനിയുടെ ഔദ്യോഗിക വാര്‍ത്താ പത്രമാക്കാനും ആവശ്യപ്പെട്ടു. കമ്പനി, അവര്‍ക്ക് സൗജന്യ തപാല്‍ അനുവദിച്ചു. ഹേസ്റ്റിംഗ്‌സിന്റെ ഉത്തരവില്‍ നേരത്തെയുള്ള കമ്പനി ബംഗാള്‍ ഗസറ്റിനേക്കാള്‍ മുന്‍തൂക്കം നല്‍കി.

പരിചയ സമ്പന്നനും കല്‍ക്കട്ടയെ തന്റെ പത്രപ്രവര്‍ത്തനം കൊണ്ട് ഞെട്ടിച്ച അഗസ്റ്റസ് ഹിക്കിയെ നേരിടാന്‍ കമ്പനി ഏര്‍പ്പാടാക്കിയ ഈ രണ്ട് പുള്ളികളും ചില്ലറക്കാരല്ലായിരുന്നു. ബെര്‍നാഡ് മെസിങ്ക് നാടകരംഗത്ത് നിന്ന് അച്ചടി രംഗത്ത് വന്ന കലാകാരനാണ്. കല്‍ക്കട്ടയിലേക്ക് താമസം മാറുന്നതിന് മുമ്പ് ലണ്ടനില്‍ തന്റെ യൗവനം ചെലവഴിച്ച കഴിവുള്ള ഒരു നടനും ഗായകനും സംവിധായകനുമായ അദ്ദേഹം കല്‍ക്കട്ടയുടെ നാടകവേദിയെ തല്‍ക്ഷണം കീഴടക്കി. കല്‍ക്കട്ടയിലെ ജനറല്‍ ഗില്‍ബെര്‍ട്ട് ഐറണ്‍സൈഡ്, ഹേസ്റ്റിംഗ്‌സ്, ബാര്‍വെല്‍ തുടങ്ങിയ സുപ്രീം കൗണ്‍സില്‍ അംഗങ്ങള്‍, സുപ്രീം കോടതി ജഡ്ജിമാരായ ഇംപെ, ചേമ്പേഴ്സ്, ഹൈഡ് എന്നിവരുള്‍പ്പെടെ ഏറ്റവും സമ്പന്നരും ശക്തരുമായ അദ്ദേഹത്തിന്റെ സുഹൃത്തുക്കളായി മാറി. അവരൊക്കെ പുതിയ പത്രത്തിന്റെ വരിക്കാരായി. ബെര്‍നാഡ് മെസിങ്ക് സമ്പന്നനും നല്ല ശക്തമായ ബന്ധമുള്ളവനുമായിരുന്നു.

ബംഗാളിലെ ഉപ്പ് വ്യാപാരത്തില്‍ നിന്നാണ് അതില്‍ വിദഗ്ധനായ പീറ്റര്‍ റീഡ് വന്നത്, അവിടെ അദ്ദേഹം ഒരു ദശാബ്ദത്തിലേറെ ആ ജോലി ചെയ്തു. കല്‍ക്കട്ട കമ്മിറ്റി ഓഫ് റവന്യൂവിലും സേവനമനുഷ്ഠിച്ചു. റീഡ് ഒരു പത്രത്തെ ലാഭകരമായ ഒരു ബിസിനസ്സ് സംരംഭമായി കണ്ടു. മറ്റുള്ളവരുടെ പിഴവുകള്‍ എങ്ങനെ ഒഴിവാക്കാമെന്ന് അനുഭവം അദ്ദേഹത്തെ പഠിപ്പിച്ചു. അന്നത്തെ പ്രമുഖനായ വില്യം ബോള്‍ട്ടിന്റെ അഭിഭാഷകനായും പ്രതിനിധിയായും പ്രവര്‍ത്തിച്ചിരുന്നു. വിജയിക്കാനുള്ള ഏറ്റവും നല്ല മാര്‍ഗം അധികാരത്തിലിരിക്കുന്നവരെ പിന്തുണയ്ക്കുക എന്നതാണ്. ആ പാഠം അയാള്‍ക്ക് നന്നായി അറിയാമായിരുന്നു.

ശക്തമായ പിന്‍തുണ ഉറപ്പായതോടെ, അഗസ്റ്റസ് ഹിക്കിയെ ഞെട്ടിച്ചു കൊണ്ട് മെസിങ്കും റീഡും കൊല്‍ക്കത്തയിലെ എല്ലാ പൊതുസ്ഥലങ്ങളിലും ഒരു പുതിയ പത്രം ആരംഭിക്കുകയാണെന്ന് പ്രഖ്യാപിച്ചുകൊണ്ട് നോട്ടീസുകള്‍ പതിച്ചു. 1780 നവംബര്‍ 18 ന് അവര്‍ തങ്ങളുടെ ആദ്യത്തെ ‘ദി ഇന്ത്യ ഗസറ്റ്’ പത്രം അച്ചടിച്ചു. ഇന്ത്യയിലെ രണ്ടാമത്തെ പത്രം അങ്ങനെ കല്‍ക്കട്ടയില്‍ നിന്ന് തന്നെ പുറത്തിറങ്ങി. അവര്‍ ഹിക്കിയുടെ ഏക എതിരാളിയായി രംഗത്ത് വന്നു.

ഇതില്‍ പ്രകോപിതനായ ഹിക്കി, കമ്പനി വിരുദ്ധ നിലപാട് സ്വീകരിക്കുകയും ഡ്രോസിനും വാറന്‍ ഹേസ്റ്റിംഗിന്റെ ഭാര്യയ്ക്കും കൈക്കൂലി നല്‍കാന്‍ വിസമ്മതിച്ചതിനാലാണ് തന്നെ തോല്‍പ്പിക്കാന്‍ ഈസ്റ്റ് ഇന്ത്യാ കമ്പനി പത്രം ശ്രമിച്ചതെന്ന് ആരോപിക്കുകയും ചെയ്തു.

ഹിക്കി, കൂടുതല്‍ മൂര്‍ച്ചയുള്ള ആക്രമണങ്ങളിലൂടെ തുറന്നുകാട്ടാന്‍ തുടങ്ങി. വാറന്‍ ഹേസ്റ്റിംഗ്‌സിന്റെ നേതൃത്വത്തിലുള്ള സുപ്രീം കൗണ്‍സില്‍ ഹിക്കിയെ തപാല്‍ സേവനം ഉപയോഗിക്കുന്നതില്‍ നിന്ന് വിലക്കി. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഹിക്കിയും കമ്പനിയും തമ്മിലുള്ള ഭിന്നത വര്‍ദ്ധിച്ചു. ബംഗാള്‍ ഗസറ്റ് പുറത്തിറങ്ങി 10 മാസങ്ങള്‍ക്ക് ശേഷമാണ്, 1780 നവംബര്‍ 18 ന്, ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ പിന്തുണയോടെ ‘ദി ഇന്ത്യ ഗസറ്റ്’ പുറത്തിറങ്ങിയത്. തന്റെ പത്രമാണ് ഈ രംഗത്തെ പ്രമുഖരും തുടക്കക്കാരും എന്ന് ജനങ്ങളില്‍ വിശ്വാസം ഉറപ്പാക്കാന്‍ ഹിക്കി പത്രത്തിന്റെ പേര് ഹിക്കിസ് ബംഗാള്‍ ഗസറ്റ്: ദി ഒറിജിനല്‍ കല്‍ക്കട്ട ജനറല്‍ അഡ്വര്‍ടൈസര്‍ എന്ന് പുനര്‍നാമകരണം ചെയ്യാന്‍ തീരുമാനിച്ചു.

ഹിക്കിയുടെ എതിരാളികൾ, ഇന്ത്യയിലെ രണ്ടാമത്തെ വർത്തമാനപത്രം. ദി ഇന്ത്യ ഗസറ്റ് പത്രം

ഹേസ്റ്റിംഗ്‌സിന്റെ നയങ്ങളെ ഒരു ലേഖനത്തില്‍ കടന്നാക്രമിച്ചു. ഒരു ലേഖനത്തില്‍ ഹേസ്റ്റിംഗ്‌സ് ‘ദയനീയ പിന്‍ഗാമി’ ആണെന്നും അദ്ദേഹം എഴുതി. മറ്റൊരു ലേഖനത്തില്‍, അദ്ദേഹത്തെ ‘കാടനായ പുച്ഛം നിറഞ്ഞ, അപമാനകരമായ, ദുഷ്ടന്‍’ എന്ന് പരാമര്‍ശിച്ചു. യുദ്ധത്തിന്റെ സമ്മര്‍ദ്ദം ഹേസ്റ്റിംഗ്‌സിന് ഉദ്ധാരണക്കുറവ് ഉണ്ടാക്കുന്നുവെന്ന് വരെ ഹിക്കി എഴുതി.

പുതിയ പത്രത്തിന് വേണ്ട സഹായം നല്‍കിയ പ്രൊട്ടസ്റ്റന്റ് മിഷനറി ജോഹാന്‍ സക്കറിയാസ് കീര്‍ണാഡറെ ഹിക്കി തിരഞ്ഞു പിടിച്ചു ആക്രമിച്ചു. ‘വിശുദ്ധമായ പൊതുസ്ഥലത്ത് ഗോഡൗണുകള്‍ നിര്‍മ്മിച്ച ഒരു ‘ഭക്തനായ സമരിയാക്കാരന്‍’ എന്നാണ് ഹിക്കി അദ്ദേഹത്തെ പത്രത്തിലൂടെ വിശേഷിപ്പിച്ചത്. അപമാനിതനായ കീര്‍ണാഡര്‍ ഹിക്കിക്കെതിരെയും പത്രത്തിനെതിരേയും അപകീര്‍ത്തിക്കേസ് ഫയല്‍ ചെയ്തു.

മെസിങ്കും റീഡും ഹിക്കിയില്‍ നിന്ന് മിക്കവാറും എല്ലാ വിധത്തിലും വ്യത്യസ്തരായിരുന്നു. ഇംഗ്ലണ്ടിലെ ലിബറല്‍ വിഗ്, യാഥാസ്ഥിതിക ടോറി പത്രങ്ങളെപ്പോലെ, അവരും ഹിക്കിയും രാഷ്ട്രീയമായി രണ്ട് വ്യത്യസ്ത വശങ്ങളെയാണ് പ്രതിനിധീകരിച്ചത്. ഹിക്കി കീഴാളര്‍ക്കുവേണ്ടിയും, സാധാരണക്കാര്‍ക്ക് വേണ്ടിയും എഴുതിയപ്പോള്‍, മെസിങ്കും റീഡും ഉയര്‍ന്ന ശ്രേണിയിലുള്ളവര്‍ക്കായ് നിലകൊണ്ടു. അവര്‍ സമ്പന്നരില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. സ്വാതന്ത്ര്യത്തിന് പ്രാധാന്യം നല്‍കിയിടത്ത്, തങ്ങള്‍ക്ക് പിന്തുണയുള്ള ഹേസ്റ്റിംഗ്‌സിന്റെ ഒരു ദുഷിപ്പും അവര്‍ എഴുതിയില്ല.

ഹിക്കി വിയോജിപ്പ് പ്രചരിപ്പിച്ചതിനാലും, ബ്രിട്ടീഷ് താല്‍പ്പര്യങ്ങള്‍ അട്ടിമറിച്ചതിനാലും അദ്ദേഹത്തെ സെന്‍സര്‍ ചെയ്യണമെന്ന് ചിലര്‍ വിശ്വസിച്ചു. ‘ബംഗാളില്‍, രാജ്യത്തിന്റെ യഥാര്‍ത്ഥ താല്‍പ്പര്യങ്ങളെ മോശമായി ബാധിക്കുന്ന ചിലര്‍ ഉണ്ടെന്ന്, ബംഗാള്‍ ഗസറ്റില്‍ പ്രത്യക്ഷപ്പെട്ട നിരവധി പ്രകോപനപരമായ കത്തുകളില്‍ നിന്നും ഖണ്ഡികകളില്‍ നിന്നും വ്യക്തമാണ്, പത്രസ്വാതന്ത്ര്യത്തിന്റെ ദുരുപയോഗം, ‘അധികാരത്തിന്റെ കൈ വെട്ടിക്കുറയ്ക്കാന്‍ ആവശ്യപ്പെടുന്നു. ഈ വാര്‍ത്തകള്‍ വിദൂര രാജ്യങ്ങളിലേക്ക് കൊണ്ടുപോകുന്നു: അവ മനുഷ്യരാശിയുടെ പൊതു അഭിപ്രായമായി മാറുന്നതിലൂടെ കൂട്ടക്കുഴപ്പമായി മാറുന്നു’ ഹിക്കിയേയും ബംഗാള്‍ ഗസറ്റിനെയും പരാമര്‍ശിച്ച് പുതിയ പത്രത്തില്‍ ഒരു ലേഖനത്തില്‍ പറഞ്ഞു.

മെസിങ്കിനും റീഡിനും സൗജന്യ തപാല്‍ നല്‍കിയതായി അറിഞ്ഞപ്പോള്‍ ഹിക്കി കൂടുതല്‍ അസ്വസ്ഥനായി. അവര്‍ക്ക് സൗജന്യ തപാല്‍ നല്‍കിയതിലൂടെ അദ്ദേഹത്തിന് ഒരു കാര്യം വ്യക്തമായി. തന്നെ നശിപ്പിക്കാന്‍ ഒരു വലിയ ഗൂഢാലോചന നടക്കുന്നു. ഹിക്കിക്ക് അത് ഉറപ്പായിരുന്നു, അതിനു പിന്നില്‍ ട്രേഡ് ബോര്‍ഡിന്റെ തലവനായ സിമിയോണ്‍ ഡ്രോസ് ആയിരിക്കണം. അതിന് ഒരു കാരണമേയുള്ളൂ അയാള്‍ക്ക് കൈക്കൂലി നല്‍കാന്‍ താന്‍ വിസമ്മതിച്ചു. താന്‍ ഒരു പത്രപ്രവര്‍ത്തകനായതിന്റെ കാരണം അദ്ദേഹം തന്റെ പത്രത്തില്‍ എഴുതി.

‘പത്രങ്ങള്‍ പ്രസിദ്ധീകരിക്കുന്നതില്‍ എനിക്ക് പ്രത്യേക അഭിനിവേശമില്ല. അവയോട് എനിക്ക് അഭിനിവേശമോ പ്രവണതയോ ഇല്ല. ജീവിതത്തില്‍ എനിക്ക് അടിമത്തം നിറഞ്ഞ ജീവിതമോ കഠിനാധ്വാനമോ ഉണ്ടായിട്ടില്ല, എന്റെ മനസ്സിനും ആത്മാവിനും സ്വാതന്ത്ര്യം വാങ്ങുന്നതിനായി എന്റെ ശരീരത്തെ അടിമപ്പെടുത്തുന്നതില്‍ ഞാന്‍ ആനന്ദം കണ്ടെത്തുന്നു.

‘സ്ഥാനമാനങ്ങളോ, പാര്‍ലമെന്റില്‍ ഇരിപ്പിടമോ എനിക്ക് വേണ്ടായിരുന്നു, ആഡംബരം ഞാന്‍ ആഗ്രഹിച്ചില്ല. ഒരു സത്യസന്ധനായ മനുഷ്യനെപ്പോലെ എന്റെ കടങ്ങള്‍ വീട്ടാനും, എന്റെ ചെറിയ പത്രവുമായി ലളിതമായും നിരുപദ്രവകരമായും ഓടിച്ചുകൊണ്ട് ആറ് വര്‍ഷത്തിനുള്ളില്‍ എനിക്ക് ലക്ഷ്യം നേടാന്‍ കഴിയുമെന്ന് ഞാന്‍ ആഗ്രഹിച്ചു… എന്റെ എല്ലാ കടങ്ങളും വീട്ടാനും, സ്വാതന്ത്ര്യത്തിന്റെ നാട്ടില്‍ ജീവിക്കുന്നതിനായി ഇംഗ്ലണ്ടില്‍ ആയിരം പൗണ്ട് നേടാനും ഞാന്‍ പ്രതീക്ഷിച്ചു. ഒരു പൂന്തോട്ടത്തിന്റെ നടുവില്‍ ഒരു ചെറിയ വീട് വാങ്ങുക, പയറുവര്‍ഗ്ഗങ്ങള്‍ വളര്‍ത്തുക: ഗ്രാഫ്റ്റ് ചെയ്യുക അല്ലെങ്കില്‍ സീസണുകള്‍ക്കനുസരിച്ച് എന്റെ സ്വന്തം മരങ്ങള്‍ പരിപാലിക്കുക മനുഷ്യരാശിയുമായി ചേര്‍ന്ന് സമാധാനത്തോടെ ജീവിക്കുക’. അതൊരു മോഹഭംഗമായിരുന്നില്ല. ആസക്തികള്‍ കീഴടക്കിയ ഒരു മനുഷ്യന്റെ പക്വതയുള്ള മനസാന്നിധ്യത്തിന്റെ പ്രതീകമായിരുന്നു.

ഒടുവില്‍ ഗവര്‍ണര്‍ ജനറലിനെതിരെ കലാപം നടത്തണമെന്നും അദ്ദേഹത്തിന് വേണ്ടി യുദ്ധം ചെയ്യരുതെന്നും ഹിക്കി പത്രത്തിലൂടെ ബ്രിട്ടീഷ് പട്ടാളത്തെ ആഹ്വാനം ചെയ്തു. ഹിക്കി തെല്ലും വഴങ്ങിയില്ല. ലക്ഷങ്ങള്‍ മരിച്ച കുപ്രസിദ്ധമായ ബംഗാള്‍ ക്ഷാമകാലത്തു പോലും നികുതി കുറയ്ക്കാന്‍ കൂട്ടാക്കാതിരുന്ന വാറന്‍ ഹേസ്റ്റിങ്ങ്‌സിനെതിരായ കടുത്ത അമര്‍ഷം ഹിക്കിയുടെ എഴുത്തില്‍ പ്രതൃക്ഷപ്പെട്ടത് വ്യാപകമായി ശ്രദ്ധനേടി. ഒടുവില്‍ ഹിക്കി അറസ്റ്റ് ചെയ്യപ്പെട്ടു – രാജ്യദ്രോഹം, വ്യക്തിഹത്യ, കലാപാഹ്വാനം തുടങ്ങിയ നിരവധി കുറ്റങ്ങള്‍ ഹിക്കിക്കെതിരെ ഉന്നയിക്കപ്പെട്ടിരുന്നെങ്കിലും അദ്ദേഹത്തിനു ജാമ്യം അനുവദിക്കാന്‍ കോടതി തയ്യാറായി. ജാമ്യത്തുക നാല്‍പതിനായിരം രൂപ കെട്ടിവയ്ക്കാന്‍ കഴിയില്ലെന്നതുകൊണ്ട് ഹിക്കിക്ക് ജയിലില്‍ തുടരേണ്ടി വന്നു.

ആൻഡ്ര്യൂ ഒടിസിൻ്റെ പുസ്തകം (2018)

ഇംഗ്ലീഷ് നിയമങ്ങളുടെ അനുകൂല സാഹചര്യങ്ങള്‍ കാരണം, ജയിലിലിരുന്ന് ഹിക്കി പത്രം തുടര്‍ന്നും നടത്തി. വിമര്‍ശനങ്ങളും തുടര്‍ന്നു. ജഡ്ജിമാരെപ്പോലും വെറുതെ വിട്ടില്ല. കഠിനമായ പദങ്ങളിലാണ് അവരെയെല്ലാം വിമര്‍ശിച്ചിരുന്നത്. ഭരണാധികാരിയെ പേടിച്ച് തനിക്ക് അഭിഭാഷകരുടെ സഹായമേ ലഭിക്കുന്നില്ല എന്ന് ഹിക്കി പരാതിപ്പെട്ടു. അതിനിടെ ഹിക്കിയുടെ ആക്രമണങ്ങളില്‍ പൊറുതിമുട്ടിയ ഗവര്‍ണര്‍ ജനറല്‍ വാറന്‍ ഹേസ്റ്റിംഗ്‌സ് ഹിക്കിക്കെതിരെ മാനനഷ്ടത്തിന് ഒരു കേസ് ഫയല്‍ ചെയ്തു. നേരത്തെ അദ്ദേഹം ഫയലാക്കിയ ക്രിമിനല്‍ നഷ്ടക്കേസ്സില്‍ ഹിക്കി കഷ്ടിച്ച് തടിയൂരിയിരുന്നു. തുടരെ തുടരെ കേസുകള്‍, ഒടുവില്‍ പാപ്പരായി പ്രഖ്യാപിച്ച ഹിക്കിയുടെ ആയുധമായ പ്രസ്സ് കണ്ട് കെട്ടി നിസ്സാര വിലയ്ക്ക് ലേലം ചെയ്തതോടെ ഇന്ത്യയിലെ ആദ്യത്തെ പത്രം എന്നേയ്ക്കുമായി അപ്രതൃക്ഷമായി. ഹിക്കിയുടെ ബംഗാള്‍ ഗസറ്റ്, രണ്ട് വര്‍ഷം മാത്രം നിലനിന്ന് 114 ലക്കങ്ങള്‍ പ്രസിദ്ധീകരിച്ചു.

പതിനെട്ടാം നൂറ്റാണ്ടില്‍ പത്രപ്രവര്‍ത്തകര്‍ അപകീര്‍ത്തിപ്പെടുത്തലിന് കേസെടുക്കാന്‍ വളരെ സാധ്യതയുള്ളവരായിരുന്നു. അതിന് ഒരു കാരണം, പത്രപ്രവര്‍ത്തകന് ദുരുദ്ദേശ്യമുണ്ടെന്ന് പ്രോസിക്യൂട്ടര്‍മാര്‍ തെളിയിക്കേണ്ടതില്ലായിരുന്നു (നിയമപരമായ കാരണങ്ങളാല്‍). അതിനാല്‍ ആരെങ്കിലും അങ്ങനെ പറഞ്ഞാല്‍ മിക്കവാറും എന്തും അപകീര്‍ത്തിയാകാം. അത്തരമൊരു സാഹചര്യത്തിലാണ് അഗസ്റ്റസ് ഹിക്കി തന്റെ ധീരമായ പത്രപ്രവര്‍ത്തനം നടത്തിയത്. സമ്പന്നനാകാന്‍ വന്ന് ജയിലില്‍ കിടന്ന് എല്ലാം നഷ്ടപ്പെട്ട്, നിര്‍ദ്ധനനായി കടലില്‍ അവസാനിച്ച ഹിക്കിയെന്ന പത്രപ്രവര്‍ത്തകനെ കുറിച്ച് ഒരു പുസ്തകം വരുന്നത് നൂറു വര്‍ഷം കഴിഞ്ഞാണ് എഴുതിയത് ബംഗാളി ഗവേഷകനായ തരുണ്‍ കുമാര്‍ മുഖോപാദ്ധ്യായ ‘Hickey’s Bengal Gazette: Contemporary The Life and Events ‘132 പേജുള്ള പുസ്തകം (1988).

ഹിക്കി ആൻ്റ് ഹിസ് ഗസറ്റ് എന്ന പുസ്തകം എഴുതിയ കൽക്കട്ട മലയാളി പി.ടി.നായർ

അറുപത് വര്‍ഷം കല്‍ക്കട്ട നഗരത്തില്‍ ജീവിച്ച, കാലടിക്കടുത്തെ, മഞ്ഞപ്രക്കാരനായ മലയാളി, കല്‍ക്കട്ടയുടെ ചരിത്രകാരന്‍ എന്ന് വിളിക്കുന്ന പി.ടി. നായര്‍’ എഴുതി (പരമേശ്വരന്‍ തങ്കപ്പന്‍ നായര്‍) Hickey and Bengal Gazette എന്നൊരു പുസ്തകം കൂടി പുറത്ത് വന്നു. (2001) ഇന്ത്യയിലെ ആദ്യത്തെ എഡിറ്ററെ കുറിച്ച് ഒരു മലയാളി എഴുതിയ ജീവചരിത്രം എന്ന പ്രത്യേകത ആ പുസ്തകത്തിനുണ്ട്.

തങ്കപ്പന്‍നായരുടെ കൃതിയുടെ നാലാം അധ്യായത്തില്‍ ഇങ്ങനെ പറയുന്നു:
”ഹിക്കിയുടെ ഗസറ്റ് പത്രപ്രവര്‍ത്തനത്തിലെ ഒരു രത്‌നമാണ്. ലോകത്ത് എത്രയോ മാധ്യമങ്ങളുണ്ടായിരുന്നു. പക്ഷേ, അവയ്‌ക്കൊന്നിനും ഹിക്കീസ് ഗസറ്റിന്റെ ഔന്നത്യം നേടാന്‍ കഴിഞ്ഞിട്ടില്ല. ടെലഗ്രാഫോ ടെലിഫോണോ ടെലക്‌സോ ഒന്നും ഇല്ലാതിരുന്ന അക്കാലത്ത് എല്ലാ ദിവസവും കൃത്യമായി അദ്ദേഹം പത്രമിറക്കി. ന്യൂസ് ഏജന്‍സികളില്ലാതിരുന്നിട്ടും ലോകം മുഴുവനുമുള്ള വാര്‍ത്തകള്‍ സാധ്യമായേടത്തോളം നേരത്തെ പ്രസിദ്ധപ്പെടുത്തി. മിക്കപ്പോഴും മുഖപ്രസംഗവും വാര്‍ത്താക്കുറിപ്പുകളും അദ്ദേഹം തന്നെ എഴുതി. നര്‍മവും പരിഹാസവും വിമര്‍ശനവും നിറഞ്ഞ ലേഖനങ്ങള്‍ അദ്ദേഹത്തിന്റെ പേനയില്‍നിന്ന് ഉതിര്‍ന്നു വീണുകൊണ്ടിരുന്നു. അവസാന വര്‍ഷം ജയില്‍ കിടന്നുകൊണ്ടാണ് അദ്ദേഹം പത്രം ഇറക്കിയത്.

1780- ജനുവരി 29 നാണ് ജെയിംസ് അഗസ്റ്റസ് ഹിക്കി കല്‍ക്കട്ടയില്‍ ഏഷ്യയിലെ തന്നെ ആദ്യത്തെ വാര്‍ത്താപത്രം സ്ഥാപിക്കുന്നത്. ഹിക്കിയുടെയും അദ്ദേഹം ഇറക്കിയ ഹിക്കീസ് ബംഗാള്‍ ഗസറ്റ് എന്ന പത്രത്തിന്റെയും ചരിത്രം. 2018 ല്‍ ബ്രിട്ടനില്‍ നിന്നുള്ള ഗവേഷണ വിദ്യാര്‍ത്ഥിയായ ആന്‍ഡ്രൂ ഒടിസ് അഞ്ചു വര്‍ഷം കൊല്‍ക്കത്തയിലും, ഇന്ത്യയിലും വിദേശത്തുമുള്ള നിരവധി സ്ഥാപനങ്ങളിലും നടത്തിയ അന്വേഷണത്തിലൂടെയാണ് ഹിക്കിയുടെ സമഗ്രചരിതം പുസ്തമാക്കി പുറത്ത് കൊണ്ടുവന്നത്.

ഹിക്കിയുടെ അഭിഭാഷകൻ വില്യം ഹിക്കിയുടെ ഓർമ്മക്കുറിപ്പ്

Hicky’s Bengal Gazette, The Untold Story of India’s First Newspaper എന്ന പുസ്തകശീര്‍ഷകത്തിലെ, പറയാത്ത കഥകള്‍ എന്ന അവകാശവാദത്തോടെ വന്നതെങ്കിലും ഏതു ജീവിതത്തിലെയും കുറെ കഥകള്‍ പറയാത്ത കഥകളായി എന്നും അവശേഷിക്കും. എങ്കിലും സമഗ്രമായ ചരിത്ര പുസ്തകമാണ് അത്. 2011-ല്‍, റോച്ചസ്റ്ററില്‍ നിന്ന് ചരിത്രത്തില്‍ ബിഎ ബിരുദം നേടിയപ്പോള്‍, അദ്ദേഹത്തിന്റെ മനസ്സില്‍ ഉണ്ടായിരുന്ന ഒരേയൊരു കാര്യം അദ്ദേഹം സര്‍വകലാശാലയില്‍ നിന്ന് പഠിച്ച രസകരമായ ഒരു പത്രമായിരുന്നു. അദ്ദേഹത്തിന്റെ സര്‍വകലാശാലയിലെ ലൈബ്രറിയുടെ ഇരുണ്ട ബേസ്‌മെന്റില്‍, വില്യം ഹിക്കി എന്ന അഭിഭാഷകന്റെ ഓര്‍മ്മക്കുറിപ്പുകളുടെ ഒരു പുനഃപ്രസിദ്ധീകരണം അദ്ദേഹം കണ്ടെത്തി. എല്ലാ സാധ്യതകള്‍ക്കും എതിരെ പത്രസ്വാതന്ത്ര്യത്തിനായുള്ള ഹിക്കിയുടെ പോരാട്ടത്തിന്റെ നേരിട്ടുള്ള വിവരണത്തില്‍ അദ്ദേഹം ആകൃഷ്ടനായി, അച്ചടിക്കാനുള്ള അവകാശത്തിനായി പോരാടി, ഗവര്‍ണര്‍ ജനറല്‍ വാറന്‍ ഹേസ്റ്റിംഗ്‌സിനെപ്പോലുള്ള ബ്രിട്ടീഷ് ഇന്ത്യയിലെ ഏറ്റവും ശക്തരായ ഭരണാധികാരികളെ വെല്ലുവിളിച്ച് വര്‍ഷങ്ങളോളം ജയിലില്‍ കിടന്നു. ഹിക്കിയുടെ കഥ ഓട്ടിസിനെ ആകര്‍ഷിച്ചു. അദ്ദേഹം ബിരുദം നേടുന്നതിനിടയില്‍, അദ്ദേഹത്തിന് ഒ’ഹെണ്‍ ഫെലോഷിപ്പ് ലഭിച്ചു, അങ്ങനെ അദ്ദേഹം ഹിക്കിയുടെ ജീവിതപാതയിലേക്ക് പോയി. 5 വര്‍ഷം കൊണ്ട് തന്റെ പുസ്തകം പൂര്‍ത്തിയാക്കി.

ചരിത്രകൃതികളില്‍ നിന്നും ഔദ്യോഗിക രേഖകളില്‍നിന്നും മറ്റുമായി 742 റഫറന്‍സുകള്‍ ഈ ഗ്രന്ഥത്തില്‍ ചേര്‍ത്തിട്ടുണ്ട്. ഇതില്‍ മൂന്നാമതായി-ഗ്രന്ഥത്തിന്റെ ആമുഖത്തില്‍ത്തന്നെ- പി.ടി. നായരുടെ പുസ്തകത്തെ കുറിച്ച് ശ്രദ്ധേയമായ പരാമര്‍ശമുണ്ട്. ‘പത്രപ്രവര്‍ത്തനത്തിലെ അതുല്യവും അപൂര്‍വമായ രത്‌നം’ എന്ന പി.ടി. നായരുടെ ഹിക്കി പ്രശംസ അതിരു കടന്നതാണെന്ന അഭിപ്രായമാണ് ഒടിസ്‌ന്റെത്.

ഹിക്കിയുടെ പത്രപ്രവര്‍ത്തനത്തിന്റെ ഗുണനിലവാരത്തെയും അദ്ദേഹത്തിന്റെ നിലപാടുകളുടെ ധാര്‍മികതയെയും കുറിച്ച് വിരുദ്ധങ്ങളായ അഭിപ്രായങ്ങളുണ്ട്. ഹിക്കി വെറും തെമ്മാടിയും തട്ടിപ്പുകാരനും ആണെന്നാണ് പല ബ്രിട്ടീഷ് അനുകൂല ചരിത്രപണ്ഡിതരും വിശേഷിപ്പിച്ചിട്ടുള്ളതെങ്കില്‍ എതിര്‍ധ്രുവത്തില്‍ നിന്നുകൊണ്ട് ഹിക്കിയെ പുകഴ്ത്തുകയാണ് പലരും എന്ന് ആന്‍ഡ്രൂ ഒടിസ് എഴുതുന്നു. പിന്നീട് ബ്രിട്ടനില്‍ ഏഴ് വര്‍ഷം നീണ്ടുനിന്ന വിചാരണയും ഇംപീച്ച്മെന്റും ഹേസ്റ്റിംഗ്സിനെതിരായ അദ്ദേഹത്തിന്റെ അഴിമതി ആരോപണങ്ങള്‍ ശരിവയ്ക്കുന്നു.

ആൻഡ്ര്യൂ ഒടിസ്

ഈസ്റ്റ് ഇന്ത്യാ കമ്പനിയെന്ന കൊടിയ അഴിമതികള്‍ ഹിക്കി ‘തന്റെ പത്രത്തിലൂടെ പൊളിച്ചടക്കിയതാകാം വിരുദ്ധാഭിപ്രായത്തിന് ഒരു കാരണം. കല്‍ക്കട്ടയിലെ ബ്രിട്ടീഷുകാരുടെ സാമൂഹിക ജീവിതത്തിലെ പൊള്ളയായ ചില ശീലങ്ങളെ പരിഹസിക്കുക ഹിക്കിയുടെ എഴുത്തില്‍ പ്രകടമാണ്. 200 വര്‍ഷം കഴിഞ്ഞിട്ടും, ഇപ്പോഴും പുതുമയുള്ള ആ ഹിക്കി ശൈലി ഒരു ലക്കം ‘ഹിക്കീസ് ഗസറ്റില്‍’ വായിക്കാം:

ചോദ്യം: ആനുകൂല്യങ്ങള്‍ക്കായി നുഴഞ്ഞുകയറാനുള്ള ഏറ്റവും നല്ല മാര്‍ഗം എന്താണ്.

ഉത്തരം: മിസ്റ്റര്‍ ഡ്രോസിനോട് ചോദിക്കൂ.

ചോദ്യം: സത്യസന്ധനായ ഒരു മനുഷ്യനെയും കുടുംബത്തെയും നശിപ്പിക്കാനുള്ള ഏറ്റവും നല്ല മാര്‍ഗം എന്താണ്.

ഉത്തരം: മിസ്റ്റര്‍ ഡിയോട് ചോദിക്കൂ.

  • ഹിക്കിന് ബംഗാള്‍ ഗസറ്റ് ,ജെയിംസ് അഗസ്റ്റസ് ഹിക്കി,

1780 നവംബര്‍ 18.

Content Summary: The history of Bengal Gazette: James Augustus Hicky’s fight for press freedom

Leave a Reply

Your email address will not be published. Required fields are marked *

×