എം.ജി.ആറില്‍ നിന്ന് വിജയ് വരെ: തമിഴ്‌നാട് സിനിമാരാഷ്ട്രീയ ബന്ധത്തിന്റെ 100 വര്‍ഷങ്ങള്‍

തമിഴകത്തിന്റെ പുതിയ 'തലൈവര്‍' ആകാന്‍ വിജയിക്ക് സാധിക്കുമോ ?

ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളില്‍ കാണാത്ത തരത്തില്‍, തമിഴ്‌നാട്ടില്‍ സിനിമയും രാഷ്ട്രീയവും തമ്മില്‍ ശക്തമായി ഇഴചേര്‍ന്നു കിടക്കുന്ന ഒരു പ്രത്യേക ബന്ധം രൂപപ്പെട്ടിട്ടുണ്ട്. വെള്ളിത്തിരയിലെ രക്ഷകനെ യഥാര്‍ത്ഥ ജീവിതത്തിലും തങ്ങളുടെ രാഷ്ട്രീയ നേതാവായി സ്വീകരിക്കാന്‍ ഒരു ജനതയെ പ്രേരിപ്പിക്കുന്ന ഘടകങ്ങള്‍ സവിശേഷമാണ്. ഒരു തിരക്കഥാകൃത്തിന്റെ സംഭാഷണങ്ങള്‍ക്ക് ഒരു സംസ്ഥാനത്തിന്റെ രാഷ്ട്രീയഗതി നിര്‍ണ്ണയിക്കാന്‍ എങ്ങനെ സാധിച്ചു എന്നതും, ഒരു ചലച്ചിത്ര നടന്‍ എങ്ങനെയാണ് ലക്ഷക്കണക്കിന് ആരാധകരുടെ ആരാധ്യപുരുഷനായി മാറിയത് എന്നതും തമിഴ് സിനിമ രാഷ്ട്രീയത്തിലെ അല്‍ഭുതമാണ്.

ദ്രാവിഡ രാഷ്ട്രീയത്തിന്റെ ആശയങ്ങളില്‍ നിന്ന് ആരംഭിച്ച്, കരുണാനിധിയുടെ രചനാ ശക്തിയിലൂടെ കരുത്താര്‍ജ്ജിച്ച്, എം.ജി.ആര്‍ എന്ന പ്രതിഭാസത്തില്‍ പൂര്‍ണ്ണത കൈവരിച്ച്, ജയലളിതയിലൂടെ തുടര്‍ന്ന ഒരു രാഷ്ട്രീയ-ചലച്ചിത്ര ചരിത്രം, കമല്‍ഹാസന്റെ രാഷ്ട്രീയ പ്രവേശനവും രജനികാന്തിന്റെ പിന്മാറ്റവും ചേര്‍ന്നപ്പോള്‍ ആകാംഷയുടെ മുള്‍മുനയിലാവുകയും, ഒടുവില്‍ ‘ദളപതി’ വിജയിയുടെ ‘തമിഴക വെട്രി കഴകം’ എന്ന പുതിയ രാഷ്ട്രീയ പാര്‍ട്ടിയോടെ തിരഞ്ഞെടുപ്പ് വാതില്‍ക്കല്‍ എത്തിനില്‍ക്കുകയാണ്.

കഴിഞ്ഞ നൂറ് വര്‍ഷങ്ങളുടെ യാത്രയില്‍, സിനിമാ ടിക്കറ്റില്‍ നിന്ന് ബാലറ്റ് പേപ്പറിലേക്കും അവിടെ നിന്ന് മുഖ്യമന്ത്രിയുടെ കസേരയിലേക്കും എത്തിച്ചേര്‍ന്ന തമിഴ്‌നാട്ടിലെ സിനിമ-രാഷ്ട്രീയ ബന്ധത്തിന്റെ അത്ഭുതകരമായ ചരിത്രം നമുക്ക് ഒന്നു പരിശോധിക്കാം:

ചരിത്രപരമായ പശ്ചാത്തലം – വേരുകള്‍ സിനിമയ്ക്ക് മുന്‍പേ

തമിഴ്‌നാട്ടിലെ സിനിമയും രാഷ്ട്രീയവും തമ്മിലുള്ള അസാധാരണമായ ഈ ബന്ധം മനസ്സിലാക്കുന്നതിന്, ചലച്ചിത്രങ്ങളുടെ ലോകത്തിനപ്പുറം, തമിഴ് സമൂഹത്തില്‍ ആഴത്തില്‍ വേരൂന്നിയ ദ്രാവിഡ പ്രസ്ഥാനത്തിന്റെ ചരിത്രത്തിലേക്ക് ശ്രദ്ധിക്കേണ്ടതുണ്ട്. ഇരുപതാം നൂറ്റാണ്ടിന്റെ പ്രാരംഭത്തില്‍, തമിഴ്‌നാടിന്റെ സാമൂഹിക, രാഷ്ട്രീയ മണ്ഡലങ്ങളില്‍ ബ്രാഹ്‌മണ സമുദായത്തിന് കാര്യമായ സ്വാധീനമുണ്ടായിരുന്നു. ഈ ആധിപത്യത്തിന് ഒരു ബദല്‍ എന്ന നിലയിലാണ് ഇ.വി. രാമസ്വാമി എന്ന പെരിയാര്‍ ‘സ്വാഭിമാന പ്രസ്ഥാനത്തിന്’ (Self-Respect Movement) രൂപം നല്‍കിയത്. ജാതി വ്യവസ്ഥ, വിഗ്രഹാരാധന, ഹിന്ദി ഭാഷയുടെ അടിച്ചേല്‍പ്പിക്കല്‍ എന്നിവയെ അദ്ദേഹം ശക്തമായി എതിര്‍ത്തു. യുക്തിചിന്ത, നിരീശ്വരവാദം, ദ്രാവിഡ സ്വത്വം എന്നിവയിലൂന്നിയായിരുന്നു അദ്ദേഹത്തിന്റെ ആശയങ്ങള്‍.

ഈ ആശയങ്ങള്‍ ജനങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതിനുള്ള ഏറ്റവും ഫലപ്രദമായ മാര്‍ഗ്ഗം ജനകീയ കലകളാണെന്ന് പെരിയാറിന്റെ അനുയായികള്‍ തിരിച്ചറിഞ്ഞു. പ്രാരംഭഘട്ടത്തില്‍ നാടകങ്ങളെയാണ് അവര്‍ പ്രധാന മാധ്യമമായി ഉപയോഗിച്ചത്. കാലക്രമേണ, ആ ആശയങ്ങള്‍ സിനിമയിലേക്കും വ്യാപിച്ചു. പുരാണകഥകള്‍ക്ക് പ്രാമുഖ്യം നല്‍കിയിരുന്ന തമിഴ് സിനിമ ക്രമേണ സാമൂഹിക വിഷയങ്ങള്‍ അവതരിപ്പിക്കാന്‍ ആരംഭിച്ചു. ജാതി വിവേചനം, സ്ത്രീധനം, അനാചാരങ്ങള്‍ തുടങ്ങിയ വിഷയങ്ങള്‍ ചലച്ചിത്രങ്ങളുടെ പ്രമേയങ്ങളായി. കോണ്‍ഗ്രസ് പോലുള്ള മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ സിനിമയെ ഒരു വിനോപാധിയായി മാത്രം പരിഗണിച്ചപ്പോള്‍, ദ്രാവിഡ പ്രസ്ഥാനം അതിന്റെ ആശയ പ്രചാരണത്തിനുള്ള വലിയ സാധ്യതകള്‍ തിരിച്ചറിഞ്ഞു. ഇതാണ് തമിഴ് രാഷ്ട്രീയത്തിന്റെ ദിശ മാറ്റിയ സിനിമാ-രാഷ്ട്രീയ ബന്ധത്തിന് അടിത്തറ പാകിയത്.

തൂലിക പടവാളാക്കിയ നേതാവും അനുയായിയും – അണ്ണാദുരൈയും കരുണാനിധിയും

പെരിയാറിന്റെ ദ്രാവിഡ കഴകത്തില്‍ നിന്ന് വേര്‍പിരിഞ്ഞ് 1949-ല്‍ സി.എന്‍. അണ്ണാദുരൈ ‘ദ്രാവിഡ മുന്നേറ്റ കഴകം’ അഥവാ ഡി.എം.കെ. സ്ഥാപിച്ചതോടെ, സിനിമ തമിഴ് രാഷ്ട്രീയത്തിലെ ഒരു നിര്‍ണ്ണായക ഘടകമായി മാറി. ‘അണ്ണാ’ എന്ന് പരക്കെ അറിയപ്പെട്ടിരുന്ന അണ്ണാദുരൈ, പ്രഗത്ഭനായ ഒരു എഴുത്തുകാരനും പ്രഭാഷകനുമായിരുന്നു. ജനങ്ങളിലേക്ക് തങ്ങളുടെ ആശയങ്ങള്‍ എത്തിക്കുന്നതിന് സിനിമയേക്കാള്‍ മികച്ച ഒരു മാധ്യമം ഇല്ലെന്ന് അദ്ദേഹം വിശ്വസിച്ചു. അണ്ണാദുരൈ തന്നെ തിരക്കഥ രചിച്ച ‘നല്ല തമ്പി’, ‘വേലൈക്കാരി’ തുടങ്ങിയ ചലച്ചിത്രങ്ങള്‍ ഡി.എം.കെ.യുടെ ആശയങ്ങള്‍ ലളിതമായി ജനങ്ങളിലേക്ക് എത്തിച്ചു.
അണ്ണാദുരൈയുടെ പാത പിന്തുടര്‍ന്ന്, അതിനെ പുതിയ തലങ്ങളിലേക്ക് ഉയര്‍ത്തിയത് അദ്ദേഹത്തിന്റെ ശിഷ്യനായ എം. കരുണാനിധിയായിരുന്നു. ‘കലൈഞ്ജര്‍’ എന്ന് തമിഴ് ലോകം വിശേഷിപ്പിച്ച കരുണാനിധിയുടെ സംഭാഷണങ്ങള്‍ സിനിമാശാലകളില്‍ വലിയ ചലനങ്ങള്‍ സൃഷ്ടിച്ചു. 1952-ല്‍ പുറത്തിറങ്ങിയ ‘പരാശക്തി’ എന്ന ചിത്രം ഇതിന് മികച്ച ഉദാഹരണമാണ്. കരുണാനിധി തിരക്കഥയെഴുതിയ ഈ ചിത്രം, അന്നുവരെ തമിഴ് സിനിമയില്‍ അപരിചിതമായ ഒരു സാമൂഹിക വിപ്ലവത്തിന് തുടക്കമിട്ടു. ജാതി വ്യവസ്ഥയെയും പുരോഹിത മേധാവിത്വത്തെയും ചിത്രം നിശിതമായി വിമര്‍ശിച്ചു. ഈ സിനിമയിലൂടെയാണ് ‘നടികര്‍ തിലകം’ ശിവാജി ഗണേശന്‍ അഭിനയരംഗത്തേക്ക് പ്രവേശിക്കുന്നത്. ‘പരാശക്തി’യിലെ സംഭാഷണങ്ങള്‍ സാധാരണക്കാര്‍ക്കിടയില്‍ വലിയ സ്വാധീനം ചെലുത്തുകയും ഡി.എം.കെ.യുടെ ആശയങ്ങള്‍ക്ക് തമിഴ് ജനതയുടെ മനസ്സില്‍ ഇടം നേടിക്കൊടുക്കുകയും ചെയ്തു. പണ്ഡിത ഭാഷയില്‍ നിന്ന് മാറി, സാധാരണക്കാരന്റെ സംഭാഷണ ശൈലിയിലുള്ള തമിഴ് ആദ്യമായി സിനിമയില്‍ വ്യാപകമായി ഉപയോഗിക്കപ്പെട്ടത് ഈ കാലഘട്ടത്തിലാണ്. ഇത് അണ്ണാദുരൈയെയും കരുണാനിധിയെയും എഴുത്തുകാര്‍ എന്നതിനപ്പുറം ജനകീയ വ്യക്തിത്വങ്ങളാക്കി മാറ്റി.

എം.ജി.ആര്‍. – ഒരു പ്രതിഭാസത്തിന്റെ ഉദയം

അണ്ണാദുരൈയും കരുണാനിധിയും സിനിമയ്ക്ക് ഒരു രാഷ്ട്രീയ മുഖം നല്‍കിയപ്പോള്‍, ആ മുഖത്തിന് കോടിക്കണക്കിന് ആരാധകരെ സമ്മാനിച്ചത് മരുതൂര്‍ ഗോപാലന്‍ രാമചന്ദ്രന്‍ എന്ന എം.ജി.ആര്‍. ആയിരുന്നു. അന്നത്തെ ബ്രിട്ടീഷ് സിലോണില്‍ അതായത് ഇന്നത്തെ ശ്രീലങ്കയില്‍ ഒരു മലയാളി കുടുംബത്തില്‍ ജനിച്ച്, തമിഴ് സിനിമയുടെയും രാഷ്ട്രീയത്തിന്റെയും അനിഷേധ്യ നേതാവായി മാറിയ എം.ജി.ആറിന്റെ ജീവിതം ഒരു ചലച്ചിത്രകഥയെപ്പോലെ നാടകീയമായിരുന്നു.
ആദ്യകാലങ്ങളില്‍ ഡി.എം.കെ. ആശയങ്ങള്‍ പ്രചരിപ്പിക്കുന്ന സിനിമകളിലെ പ്രധാന നായകനായിരുന്നു എം.ജി.ആര്‍. കരുണാനിധിയുടെ സംഭാഷണങ്ങള്‍ക്ക് വെള്ളിത്തിരയില്‍ ജീവന്‍ നല്‍കിയത് അദ്ദേഹത്തിന്റെ ജനകീയമായ പ്രതിച്ഛായയായിരുന്നു. എന്നാല്‍ എം.ജി.ആര്‍ ഒരു അഭിനേതാവില്‍ ഒതുങ്ങിയില്ല. ദരിദ്രരുടെ രക്ഷകനായും, അനീതിക്കെതിരെ പോരാടുന്ന വ്യക്തിയായും, സ്ത്രീകളുടെ സംരക്ഷകനായും അദ്ദേഹം സിനിമകളില്‍ പ്രത്യക്ഷപ്പെട്ടു. അദ്ദേഹത്തിന്റെ സിനിമാ ഗാനങ്ങള്‍ പോലും രാഷ്ട്രീയ സന്ദേശങ്ങള്‍ ഉള്‍ക്കൊള്ളുന്നവയായിരുന്നു. ആളുകളുടെ മനസ്സില്‍ സിനിമയിലെ എം.ജി.ആറും ജീവിതത്തിലെ എം.ജി.ആറും തമ്മില്‍ വേര്‍തിരിക്കാനാവാത്തവിധം ഒന്നായിത്തീര്‍ന്നു.

1972-ല്‍ കരുണാനിധിയുമായുള്ള അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്ന് ഡി.എം.കെയില്‍ നിന്ന് പുറത്താക്കപ്പെട്ടപ്പോള്‍, അദ്ദേഹം ‘ഓള്‍ ഇന്ത്യ അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകം’ (എ.ഐ.എ.ഡി.എം.കെ) എന്ന പുതിയ പാര്‍ട്ടി രൂപീകരിച്ചു. വെള്ളിത്തിരയിലെ തങ്ങളുടെ രക്ഷകന്‍, ജീവിതത്തിലും തങ്ങളെ നയിക്കുമെന്ന് തമിഴ് ജനത വിശ്വസിച്ചു. അദ്ദേഹത്തിന്റെ ഫാന്‍സ് അസോസിയേഷനുകള്‍ പാര്‍ട്ടിയുടെ സംഘടനാ സംവിധാനമായി മാറി. 1977 – ലെ തിരഞ്ഞെടുപ്പില്‍ എ.ഐ.എ.ഡി.എം.കെ. വന്‍ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തുകയും എം.ജി.ആര്‍ തമിഴ്‌നാടിന്റെ മുഖ്യമന്ത്രിയാവുകയും ചെയ്തു. ഇന്ത്യയുടെ ചരിത്രത്തില്‍ ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയാകുന്ന ആദ്യ സിനിമാ നടനായിരുന്നു അദ്ദേഹം. സ്‌കൂള്‍ കുട്ടികള്‍ക്കുള്ള ഉച്ചഭക്ഷണ പദ്ധതി പോലുള്ള ജനക്ഷേമ പദ്ധതികള്‍ അദ്ദേഹത്തിന്റെ ജനപ്രീതി വര്‍ദ്ധിപ്പിച്ചു. എം.ജി.ആറിന്റെ മരണസമയത്ത് ചെന്നൈയിലെ തെരുവുകളില്‍ ലക്ഷക്കണക്കിന് ആളുകള്‍ വിലപിച്ചത്, അദ്ദേഹം തമിഴ് ജനതയ്ക്ക് ഒരു നേതാവ് എന്നതിലുപരി ഒരു വികാരമായിരുന്നു എന്നതിന് തെളിവാണ്.

പിന്‍ഗാമികളും പരീക്ഷണങ്ങളും – ജയലളിതയും മറ്റുള്ളവരും

എം.ജി.ആറിന്റെ മരണശേഷം എ.ഐ.എ.ഡി.എം.കെയില്‍ ഒരു അധികാരതര്‍ക്കം സ്വാഭാവികമായി ഉടലെടുത്തു. ആ രാഷ്ട്രീയ ശൂന്യതയിലേക്ക് പ്രവേശിച്ചത് എം.ജി.ആറിന്റെ നായികയായിരുന്ന ജയലളിതയായിരുന്നു. എം.ജി.ആറിന്റെ സിനിമാ പാരമ്പര്യവും അദ്ദേഹത്തിന്റെ പിന്‍ഗാമി എന്ന പ്രതിച്ഛായയും ജയലളിതയ്ക്ക് അനുകൂല ഘടകങ്ങളായി. പാര്‍ട്ടിയിലെ എതിര്‍പ്പുകളെ അതിജീവിച്ച് അവര്‍ എ.ഐ.എ.ഡി.എം.കെയുടെ നേതൃത്വം ഏറ്റെടുത്തു. തമിഴ് ജനത അവരെ ‘പുരട്ചി തലൈവി’ (വിപ്ലവ നായിക), ‘അമ്മ’ എന്നീ പേരുകളില്‍ അഭിസംബോധന ചെയ്തു. 1991-ല്‍ അവര്‍ ആദ്യമായി തമിഴ്‌നാടിന്റെ മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടു, തുടര്‍ന്ന് പലതവണ അധികാരത്തിലെത്തി. എം.ജി.ആറിനെപ്പോലെ, ജനകീയ പദ്ധതികളിലൂടെയും ശക്തമായ ഭരണനേതൃത്വത്തിലൂടെയും അവര്‍ തമിഴ് രാഷ്ട്രീയത്തില്‍ തന്റേതായ സ്ഥാനം ഉറപ്പിച്ചു.

എന്നാല്‍, വെള്ളിത്തിരയിലെ പ്രശസ്തി എല്ലാവര്‍ക്കും രാഷ്ട്രീയ വിജയത്തിനുള്ള മാര്‍ഗ്ഗമായില്ല. എം.ജി.ആറിന്റെ സമകാലികനും തമിഴ് സിനിമയിലെ ഇതിഹാസവുമായ ശിവാജി ഗണേശന്‍ രാഷ്ട്രീയത്തില്‍ പരാജയപ്പെട്ടു. ‘പരാശക്തി’യിലൂടെ ഡി.എം.കെ. ആശയങ്ങള്‍ക്ക് ശക്തമായ ദൃശ്യാവിഷ്‌കാരം നല്‍കിയ നടനായിരുന്നുവെങ്കിലും, പില്‍ക്കാലത്ത് കോണ്‍ഗ്രസില്‍ ചേര്‍ന്നതും സ്വന്തമായി പാര്‍ട്ടി രൂപീകരിച്ചതും പരാജയത്തിലാണ് അവസാനിച്ചത്. സിനിമയിലെ അഭിനയ മികവ് മാത്രം രാഷ്ട്രീയ വിജയത്തിന് പര്യാപ്തമല്ല എന്നതിന്റെ ഉദാഹരണമായി ശിവാജി ഗണേശന്റെ രാഷ്ട്രീയ ജീവിതം വിലയിരുത്തപ്പെടുന്നു.

പിന്നീട്, ‘ക്യാപ്റ്റന്‍’ എന്നറിയപ്പെടുന്ന നടന്‍ വിജയകാന്ത് 2005-ല്‍ ‘ദേശീയ മുര്‍പ്പോക്ക് ദ്രാവിഡ കഴകം’ (ഡി.എം.ഡി.കെ) എന്ന പാര്‍ട്ടി രൂപീകരിച്ചു. തന്റെ ആക്ഷന്‍ ഹീറോ പ്രതിച്ഛായ ഉപയോഗിച്ച് ഡി.എം.കെ-എ.ഐ.എ.ഡി.എം.കെ മുന്നണികള്‍ക്ക് ഒരു ബദലായി ഉയര്‍ന്നുവരാന്‍ അദ്ദേഹം ശ്രമിച്ചു. 2011-ല്‍ 29 സീറ്റുകള്‍ നേടി പ്രതിപക്ഷ നേതാവായത് ശ്രദ്ധേയമായ നേട്ടമായിരുന്നെങ്കിലും, കാലക്രമേണ അദ്ദേഹത്തിന്റെ പാര്‍ട്ടിയുടെ സ്വാധീനം കുറഞ്ഞു. ശരത്കുമാറിനെപ്പോലുള്ള മറ്റ് അഭിനേതാക്കളും രാഷ്ട്രീയത്തില്‍ പ്രവേശിച്ചെങ്കിലും കാര്യമായ ചലനങ്ങള്‍ സൃഷ്ടിക്കുന്നതില്‍ വിജയിച്ചില്ല.

സൂപ്പര്‍സ്റ്റാറുകളുടെ രാഷ്ട്രീയ പരീക്ഷണങ്ങള്‍ – രജനിയും കമലും

എം.ജി.ആറിനും ജയലളിതയ്ക്കും ശേഷം തമിഴ് രാഷ്ട്രീയത്തില്‍ നിര്‍ണ്ണായക സ്വാധീനം ചെലുത്തുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്ന രണ്ട് സൂപ്പര്‍ താരങ്ങളായിരുന്നു രജനികാന്തും കമല്‍ഹാസനും. പതിറ്റാണ്ടുകളായി രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങള്‍ നിലനിര്‍ത്തിയ രജനികാന്ത്, ഒടുവില്‍ രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ചെങ്കിലും, 2020 ഡിസംബറില്‍ ആരോഗ്യപരമായ കാരണങ്ങളാല്‍ ആ ഉദ്യമത്തില്‍ നിന്ന് പിന്മാറുകയാണെന്ന് അറിയിച്ചത് അദ്ദേഹത്തിന്റെ ആരാധകരില്‍ നിരാശയുണ്ടാക്കി. താരപരിവേഷം മാത്രം രാഷ്ട്രീയ വിജയത്തിന് മതിയാവില്ലെന്നും, ദ്രാവിഡ രാഷ്ട്രീയത്തിന്റെ സംഘടനാ സംവിധാനങ്ങളെ മറികടക്കുന്നത് എളുപ്പമല്ലെന്നും രജനികാന്തിന്റെ പിന്മാറ്റം വ്യക്തമാക്കുന്നു.

വ്യക്തമായ രാഷ്ട്രീയ കാഴ്ചപ്പാടുകളോടെയാണ് ‘ഉലകനായകന്‍’ കമല്‍ഹാസന്‍ 2018-ല്‍ ‘മക്കള്‍ നീതി മയ്യം’ (എം.എന്‍.എം) എന്ന പാര്‍ട്ടി രൂപീകരിച്ചത്. അഴിമതി വിരുദ്ധതയും സാമൂഹിക നീതിയുമായിരുന്നു പ്രധാന മുദ്രാവാക്യങ്ങള്‍. തിരഞ്ഞെടുപ്പുകളില്‍ നഗരപ്രദേശങ്ങളില്‍ ഒരു പരിധി വരെ വോട്ടുകള്‍ നേടാന്‍ കഴിഞ്ഞെങ്കിലും, ഒരു സീറ്റില്‍ പോലും വിജയിക്കാന്‍ എം.എന്‍.എമ്മിന് സാധിച്ചില്ല. ആശയപരമായ വ്യക്തത ഉണ്ടായിരുന്നിട്ടും, തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ വിജയിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ല. ഈ രണ്ട് പ്രമുഖ താരങ്ങളുടെയും അനുഭവങ്ങള്‍, തമിഴ് രാഷ്ട്രീയത്തില്‍ സിനിമയുടെ സ്വാധീനം ക്രമേണ കുറയുന്നുണ്ടോ എന്ന ചോദ്യം ഉയര്‍ത്തുന്നു.

വിജയ് – പുതിയ പ്രതീക്ഷ ? ‘ജനനായകന്‍’ എന്ന ദളപതി

രജനികാന്തും കമല്‍ഹാസനും വിജയം കാണാതിരുന്ന രാഷ്ട്രീയ രംഗത്തേക്ക് പുതിയൊരു സാന്നിധ്യമായി ‘ദളപതി’ വിജയ് പ്രവേശിച്ചിരിക്കുകയാണ്. വര്‍ഷങ്ങളായി തന്റെ സിനിമകളിലൂടെയും ‘വിജയ് മക്കള്‍ ഇയക്കം’ എന്ന ആരാധക സംഘടനയിലൂടെയും സാമൂഹിക വിഷയങ്ങളില്‍ ഇടപെട്ടിരുന്ന വിജയ്, 2024 ഫെബ്രുവരിയില്‍ ‘തമിഴക വെട്രി കഴകം’ (ടി.വി.കെ) എന്ന പേരില്‍ തന്റെ രാഷ്ട്രീയ പാര്‍ട്ടി ഔദ്യോഗികമായി പ്രഖ്യാപിച്ചു. 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നും, അതുവരെ ഏറ്റെടുത്ത ചലച്ചിത്രങ്ങള്‍ പൂര്‍ത്തിയാക്കി പൂര്‍ണ്ണസമയ രാഷ്ട്രീയ പ്രവര്‍ത്തനത്തിലേക്ക് കടക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.
വിജയിയുടെ രാഷ്ട്രീയ പ്രവേശനം തമിഴ്‌നാട്ടില്‍ വലിയ ചര്‍ച്ചകള്‍ക്ക് കാരണമായിട്ടുണ്ട്. പലരും ഇതിനെ എം.ജി.ആറിന്റെ രാഷ്ട്രീയ വളര്‍ച്ചയുമായി താരതമ്യം ചെയ്യുന്നു. സിനിമകളിലൂടെ ഒരു രക്ഷകന്റെ പ്രതിച്ഛായ വിജയ് ഇതിനകം തന്നെ രൂപപ്പെടുത്തിയിട്ടുണ്ട്. അഴിമതിക്കും അനീതിക്കും എതിരെ പോരാടുന്ന നായക കഥാപാത്രങ്ങള്‍ അദ്ദേഹത്തിന് വലിയ ജനപ്രീതി നേടിക്കൊടുത്തിട്ടുണ്ട്. ‘ജനങ്ങള്‍ ആഗ്രഹിക്കുന്ന അടിസ്ഥാനപരമായ രാഷ്ട്രീയ മാറ്റം’ ആണ് ലക്ഷ്യം എന്ന അദ്ദേഹത്തിന്റെ പ്രഖ്യാപനം, നിലവിലെ ദ്രാവിഡ പാര്‍ട്ടികളുടെ ഭരണത്തില്‍ അതൃപ്തിയുള്ള ഒരു വിഭാഗം ജനങ്ങളെ ആകര്‍ഷിച്ചേക്കാം.
എന്നാല്‍ വിജയിയുടെ രാഷ്ട്രീയ പാത വെല്ലുവിളികള്‍ നിറഞ്ഞതാണ്. ഡി.എം.കെ, എ.ഐ.എ.ഡി.എം.കെ എന്നീ പ്രബല കക്ഷികളുടെ ശക്തമായ സംഘടനാ സംവിധാനങ്ങള്‍ തമിഴ്‌നാട്ടില്‍ ആഴത്തില്‍ വേരൂന്നിയതാണ്. സമീപകാലത്ത് കരൂരില്‍ നടന്ന ദുരന്തം പാര്‍ട്ടി പരിപാടിയിലെ സംഘാടനത്തിലെ പോരായ്മകളായി വിമര്‍ശിക്കപ്പെട്ടിരുന്നു. അത് പോലെ, തന്റെ അവസാന ചിത്രമെന്ന് പ്രഖ്യാപിച്ച ‘ജനനായകന്‍ ‘ സെന്‍സര്‍ കടമ്പകള്‍ കാരണം തിരഞ്ഞെടുപ്പിന് മുമ്പ് റിലീസ് ചെയ്യാന്‍ കഴിയാത്ത അവസ്ഥയിലാണ്. വെല്ലുവിളികള്‍ നിറഞ്ഞ ഈ സാഹചര്യത്തില്‍, 2026-ല്‍ ഒരു പുതിയ രാഷ്ട്രീയ ചരിത്രം സൃഷ്ടിക്കാന്‍,എം.ജി.ആറിന്റെ വിജയം ആവര്‍ത്തിക്കാന്‍ ‘ജനനായകന്‍’ എന്ന് സ്വയം വിശേഷിപ്പിക്കുന്ന വിജയിക്ക് കഴിയുമോ, അതോ ഈ രാഷ്ട്രീയ പ്രവേശം മറ്റൊരു പരീക്ഷണമായി അവസാനിക്കുമോ എന്നത് കാലം തെളിയിക്കും.

തമിഴ്‌നാട്ടില്‍ സിനിമയും രാഷ്ട്രീയവും തമ്മില്‍ ഇത്രയധികം കൂടിക്കലര്‍ന്നു കിടക്കുന്നതിന് കേവലം താരങ്ങളോടുള്ള ആരാധന മാത്രമല്ല കാരണം. ദ്രാവിഡ പ്രസ്ഥാനം അതിന്റെ ആശയങ്ങള്‍ പ്രചരിപ്പിക്കാന്‍ സിനിമയെ ഒരു മാധ്യമമായി ഉപയോഗിച്ചതിന് ചരിത്രപരമായ പ്രാധാന്യമുണ്ട്. സാധാരണക്കാരന്റെ പ്രശ്‌നങ്ങള്‍ സിനിമയില്‍ കണ്ടപ്പോള്‍, അതിലെ നായകന്മാരെ അവര്‍ തങ്ങളുടെ യഥാര്‍ത്ഥ നേതാക്കളായി പരിഗണിച്ചു. എം.ജി.ആര്‍ ഈ സാധ്യതയെ ഏറ്റവും ഫലപ്രദമായി ഉപയോഗിച്ചു. അദ്ദേഹത്തിന്റെ സിനിമാ പ്രതിച്ഛായയും രാഷ്ട്രീയ പ്രവര്‍ത്തനങ്ങളും ഒന്നായി മാറിയപ്പോള്‍ അദ്ദേഹം തമിഴകത്തിന്റെ ആരാധ്യനായ നേതാവായി.
എന്നാല്‍ എം.ജി.ആറിന് ശേഷം വന്ന പലര്‍ക്കും ഈ വിജയം ആവര്‍ത്തിക്കാനായില്ല. സിനിമയിലെ ജനപ്രീതി മാത്രം വോട്ടായി മാറില്ലെന്നും, ശക്തമായ രാഷ്ട്രീയ അടിത്തറയും സംഘടനാ സംവിധാനവും അനിവാര്യമാണെന്നും പില്‍ക്കാല സംഭവങ്ങള്‍ തെളിയിച്ചു. ഇന്ന്, വിജയ് എന്ന പുതിയ താരം രാഷ്ട്രീയ രംഗത്തേക്ക് പ്രവേശിക്കുമ്പോള്‍, തമിഴകത്തിന്റെ രാഷ്ട്രീയ ഭാവി എന്തായിരിക്കുമെന്ന് നിരീക്ഷകര്‍ ഉറ്റുനോക്കുകയാണ്. എം.ജി.ആറിന്റെ പിന്‍ഗാമിയായി തമിഴകത്തിന്റെ പുതിയ ‘തലൈവര്‍’ ആകാന്‍ വിജയിക്ക് സാധിക്കുമോ എന്നത് കാത്തിരുന്ന് കാണേണ്ടിയിരിക്കുന്നു.

Content Summary: The superstar succession: mapping a century of Tamil Nadu’s cinematic politics

This post was last modified on February 24, 2026 7:16 pm

Anoop Surendran:
Leave a Comment