July 27, 2026 |
Share on

ഇന്ത്യന്‍ കൂട്ടുകാരിയെ വിവാഹം കഴിക്കാന്‍ ടിബറ്റന്‍ ലാമ സന്യാസം ഉപേക്ഷിച്ചു

മുന്‍ ലാമമാരുടെ പുനര്‍ജന്മം എന്ന് വിശ്വസിക്കുന്ന ആണ്‍കുട്ടികളെയാണ് ലാമമാരാക്കി അവരോധിക്കുന്നത്.

ഇന്ത്യക്കാരിയായ കാമുകിയെ വിവാഹം കഴിക്കാന്‍ ടിബറ്റന്‍ ലാമ സന്യാസം ഉപേക്ഷിച്ചു. തായെ ദോര്‍ജെ (33) എന്ന ലാമയാണ് സന്യാസമുപേക്ഷിച്ചത്. ടിബറ്റിലെ പ്രധാന ബുദ്ധമത നേതാക്കളില്‍ ഒരാളായിരുന്ന കര്‍മപാ ലാമയുടെ പുനര്‍ജന്മമാണ് തായെ ദോര്‍ജെ എന്നാണ് പറയുന്നത്. ബാല്യകാല സുഹൃത്തായ റിഞ്ചന്‍ യങ്‌സൂമിനെയാണ് (36) ദോര്‍ജെ വിവാഹം കഴിച്ചത്.

അതേസമയം കര്‍മ കാഗ്യു ബുദ്ധിസ്റ്റ് സ്‌കൂള്‍ ഉര്‍ഗ്യെന്‍ ട്രിന്‍ലി എന്ന സന്യാസിയെ ആണ് ലാമയായി അംഗീകരിച്ചിരിക്കുന്നത്. ദലൈ ലാമയുടെ അംഗീകാരവും ഇദ്ദേഹത്തിനാണ്. ഈ അഭിപ്രായ ഭിന്നത ടിബറ്റന്‍ ബുദ്ധ സന്യാസി സമൂഹത്തില്‍ പിളര്‍പ്പിന് വഴി വച്ചിരുന്നു. അതേസമയം മാര്‍ച്ച് 25ന് ന്യൂഡല്‍ഹിയില്‍ വച്ച് വിവാഹിതനായതായും സന്യാസം ഉപേക്ഷിച്ചതായുമുള്ള ദോര്‍ജെയുടെ അറിയിപ്പ് ഏറെക്കുറെ അപ്രതീക്ഷിതമാണ്. തുടര്‍ന്നും ബുദ്ധമതത്തെ സംബന്ധിച്ച് ക്ലാസുകളും മറ്റുമായി ദോര്‍ജെ മുന്നോട്ട് പോകുമെന്നാണ് അദ്ദേഹത്തിന്റെ ഓഫീസ് അറിയിക്കുന്നത്. ഭൂട്ടാനില്‍ ജനിച്ച യങ്‌സൂം ഇന്ത്യയിലും യൂറോപ്പിലുമായാണ് വിദ്യാഭ്യാസം നേടിയത്.

മുന്‍ ലാമമാരുടെ പുനര്‍ജന്മം എന്ന് വിശ്വസിക്കുന്ന ആണ്‍കുട്ടികളെയാണ് ലാമമാരാക്കി അവരോധിക്കുന്നത്. ഒന്നര വയസില്‍ തന്നെ ലാമയുടെ ലക്ഷണം ദോര്‍ജെ പ്രകടിപ്പിച്ചിരുന്നതായാണ് അദ്ദേഹത്തിന്റെ ജീവചരിത്രം അവകാശപ്പെടുന്നത്. ദലൈ ലാമ തിരഞ്ഞെടുക്കുന്ന പഞ്ചന്‍ ലാമ എന്ന സ്ഥാനവുമുണ്ട്. 1995ല്‍ ദലൈ ലാമയുടെ തിരഞ്ഞെടുപ്പ് തള്ളിക്കളഞ്ഞ ചൈനയിലെ ക്മ്മ്യൂണിസ്റ്റ് ഗവണ്‍മെന്റ് മറ്റൊരു കുട്ടിയെ ആണ് ഈ സ്ഥാനത്ത് അവരോധിച്ചത്. പുതിയ ടിബറ്റന്‍ ലാമമാരെ അവരോധിക്കാനുള്ള അവകാശം തങ്ങള്‍ക്കാണെന്ന വാദമാണ് ചൈന ഉയര്‍ത്തുന്നത്.

വായനയ്ക്ക്:
https://goo.gl/NZ775G

Leave a Reply

Your email address will not be published. Required fields are marked *

×