വടക്കന്‍ ജില്ലകളെ ബന്ധിച്ച് മലനാട്-മലബാര്‍ ക്രൂയിസ് ടൂറിസം പദ്ധതി

നദികളും, പ്രദേശത്തെ കലാരൂപങ്ങളും പ്രകൃതി വിഭവങ്ങളുമെല്ലാം പരിചയപ്പെടുത്തുന്ന നദീതട ടൂറിസം പദ്ധതിയായിരിക്കും ഇത്

വടക്കന്‍ ജില്ലകളായ കണ്ണൂര്‍, കാസര്‍കോട് ജില്ലകളെ ബന്ധിപ്പിച്ചുകൊണ്ടുള്ള മലനാട്-മലബാര്‍ ക്രൂയിസ് ടൂറിസം പദ്ധതി നടപ്പാക്കാന്‍ ഒരുങ്ങുന്നു. സ്വദേശി ദര്‍ശന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിനായി ഈ പദ്ധതിയുടെ വിശദമായ വിവരങ്ങള്‍ കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിക്കാന്‍ ടൂറിസം വകുപ്പ് തീരുമാനമെടുത്തു.

കണ്ണൂര്‍ കാസര്‍കോട് ജില്ലകളിലെ വളപട്ടണം, കുപ്പം, പെരുമ്പ, അഞ്ചരക്കണ്ടി, മാഹി, തലശ്ശേരി, നീലേശ്വരം, തേജസ്വിനി, വിലയ, പറമ്പാതടാകം, ചന്ദ്രഗിരി എന്നീ നദികളും, പ്രദേശത്തെ കലാരൂപങ്ങളും പ്രകൃതി വിഭവങ്ങളുമെല്ലാം പരിചയപ്പെടുത്തുന്ന നദീതട ടൂറിസം പദ്ധതിയായിരിക്കും ഇത്. ഈ നദികളിലൂടെ 197 കിലോമീറ്ററോളം ബോട്ട് യാത്രചെയ്ത് ഓരോ തീരത്തും ആ പ്രദേശത്തിന്റെ സവിശേഷതയോടെ സഞ്ചാരികളെ സ്വീകരിക്കുന്നതാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.

മുസിരിസ് മാതൃകയില്‍ ആധുനിക സൗകര്യങ്ങളോടെയുള്ള ശീതീകരിച്ച വിനോദസഞ്ചാര ബോട്ടുകളായിരിക്കും ഇവിടെ ഉപയോഗിക്കുക. മലിനീകരണം ഒഴിവാക്കുന്നതിന് ബയോ ടോയ്‌ലറ്റുകള്‍ അടക്കമുള്ള സംവിധാനങ്ങളും ഏര്‍പ്പെടുത്തും. കൂടാതെ വിനോദസഞ്ചാരികള്‍ക്ക് താമസിക്കുന്നതിനായി ഹോം സ്റ്റേ സൗകര്യം ഒരുക്കുന്നതിനും മറ്റുമായി തദ്ദേശവാസികള്‍ക്ക് കിറ്റ്‌സ് പരിശീലനം നല്‍കും.

300കോടി രൂപയാണ് പദ്ധതി ചെലവ് കണക്കാക്കുന്നത്. അടുത്ത വര്‍ഷം ആദ്യത്തോടെ പദ്ധതി പൂര്‍ത്തിയാക്കുമെന്നാണ് കരുതുന്നത്.

അഴിമുഖം ഡെസ്ക്:
Related Post
Leave a Comment