ഗാസയില്‍ നടത്തിയ വംശഹത്യ. മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങള്‍ എന്നിവയുടെ പേരില്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹുവിനെതിരേ തുര്‍ക്കിയുടെ അറസ്റ്റ് വാറന്റ്.
നെതന്യാഹുവിനും അദ്ദേഹത്തിന്റെ സര്‍ക്കാരിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരും ഉള്‍പ്പെടെ ആകെ 37 പ്രതികളാണ് പട്ടികയിലുള്ളത്.
ഇസ്രയേല്‍ പ്രതിരോധ മന്ത്രി ഇസ്രയേല്‍ കാറ്റ്‌സ്, ദേശീയ സുരക്ഷാ മന്ത്രി ഇത്മാര്‍ ബെന്‍-ഗ്വിര്‍, സൈനിക മേധാവി ലെഫ്റ്റനന്റ് ജനറല്‍ എയല്‍ സമീര്‍ എന്നിവരും പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുന്നുവെന്ന് ഇസ്താംബുള്‍ പ്രോസിക്യൂട്ടര്‍ ഓഫീസ് അറിയിച്ചു. മുഴുവന്‍ പട്ടികയും പുറത്തുവിട്ടിട്ടില്ല.
ഗാസയില്‍ ഇസ്രയേല്‍ ‘സമ്പ്രദായപരമായി’ ചെയ്ത വംശഹത്യ, മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങള്‍ എന്നിവയാണ് ഉദ്യോഗസ്ഥര്‍ക്കെതിരെ തുര്‍ക്കി ആരോപിക്കുന്നത്.
തുര്‍ക്കി ഗാസയില്‍ നിര്‍മിച്ച ‘തുര്‍ക്കി-പലസ്തീന്‍ സൗഹൃദ ആശുപത്രി കഴിഞ്ഞ മാര്‍ച്ചില്‍ ഇസ്രയേല്‍ ബോംബിട്ട് തകര്‍ത്തിരുന്നു. ഇക്കാര്യവും പ്രസ്താവനയില്‍ പരാമര്‍ശിക്കുന്നുണ്ട്.
ഇസ്രയേലിന്റെ പ്രതികരണം
അതേസമയം തുര്‍ക്കിയുടെ അറസ്റ്റ് വാറന്റ് ഇസ്രയേല്‍ തള്ളിക്കളഞ്ഞിരിക്കുകയാണ്. വെറും പിആര്‍ തന്ത്രം എന്നായിരുന്നു അവരുടെ പരിഹാസം.
‘ഏകാധിപതിയായ പ്രസിഡന്റ് എര്‍ദോഗന്റെ ഏറ്റവും പുതിയ പിആര്‍ തന്ത്രത്തെ ഇസ്രയേല്‍ പുച്ഛത്തോടെ ശക്തമായി തള്ളിക്കളയുന്നു’, എന്നായിരുന്നു വിദേശകാര്യ മന്ത്രി ഗിദോണ്‍ സാര്‍, എക്‌സ് പ്ലാറ്റ്ഫോമില്‍ കുറിച്ചത്.
ഇസ്രയേലിനെതിരെ അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ ദക്ഷിണാഫ്രിക്ക ഫയല്‍ ചെയ്ത വംശഹത്യാ കേസില്‍ തുര്‍ക്കി കഴിഞ്ഞ വര്‍ഷം പങ്കുചേര്‍ന്നിരുന്നു.
നിലവില്‍ ഗാസയില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നേതൃത്വത്തില്‍ തയ്യാറാക്കിയ സമാധാന പദ്ധതിയുടെ ഭാഗമായി ഒക്ടോബര്‍ 10 മുതല്‍ ഗാസയില്‍ ഉള്‍പ്പെടെയുള്ള പലസ്തീന്‍ പ്രദേശത്ത് വെടിനിര്‍ത്തല്‍ നിലവില്‍ വന്നിട്ടുണ്ടെങ്കിലും, ഇസ്രയേല്‍ ഇപ്പോഴും ഗാസയില്‍ മനുഷ്യരെ കൊന്നുകൊണ്ടിരിക്കുകയാണ്.
Content Summary; Turkey issues genocide arrest warrant against israel prime minister Benjamin Netanyahu
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.