ഉത്തരകാശിയിലെ മിന്നല്‍ പ്രളയം ദുരന്തകാരണം അനിയന്ത്രിത നിര്‍മാണമോ?

മനുഷ്യനിർമ്മിത കാരണങ്ങളാണ് ദുരന്തമായി വഴിമാറിയത്

അനിയന്ത്രിതമായ നിർമ്മാണ പ്രവർത്തനങ്ങളാണെന്ന് മിന്നൽ പ്രളയത്തിന് കാരണമെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു. ഈ പ്രദേശം ദുർബലമായ ഭഗീരഥി പരിസ്ഥിതി സെൻസിറ്റീവ് സോണിൽ (Eco-Sensitive Zone – ESZ) ഉൾപ്പെടുന്നതാണ്. നദീതടങ്ങളിൽ നടന്ന നിർമ്മാണ പ്രവർത്തനങ്ങൾ ദുരന്തത്തിന്റെ ആഘാതം വർദ്ധിപ്പിച്ചിട്ടുണ്ടെന്നും വിദഗ്ധർ കരുതുന്നു. ദുരന്തം നടന്ന് രണ്ടാം ദിവസമായ ഇന്നും രക്ഷാപ്രവർത്തനങ്ങൾ തുടരുകയാണ്. 60 ൽ അധികം ആളുകളെ കാണാനില്ലെന്നാണ് റിപ്പോർട്ട്.

ഗംഗോത്രിയ്ക്കും ഉത്തരകാശി പട്ടണത്തിനും ഇടയിലുള്ള 4,157 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള പ്രദേശമാണ് ഭഗീരഥി ഇക്കോ സെൻസിറ്റീവ് സോൺ. ഗംഗാ നദിയുടെ ഉത്ഭവസ്ഥാനത്തിനടുത്തുള്ള അതിന്റെ പരിസ്ഥിതിയെയും നീർത്തടങ്ങളെയും സംരക്ഷിക്കുന്നതിനായി 2012-ലാണ് ഈ പ്രദേശം ഇഎസ്ഇസഡ് ആയി പ്രഖ്യാപിച്ചത്. ഗംഗാ നദിയുടെ പ്രധാന പോഷകനദികളിലൊന്നാണ് ഭഗീരഥി. ദേവപ്രയാഗിൽ വെച്ച് അളകനന്ദ നദിയുമായി ചേർന്ന് ഇത് ഗംഗാ നദിയായി മാറുന്നു.

ഇഎസ്ഇസഡ് പദവി ഈ പ്രദേശത്തിന് അനിയന്ത്രിതമായ വികസനത്തിനെതിരെ ഒരു സുരക്ഷാ കവചം നൽകുന്നുണ്ട്. എന്നാൽ, കേന്ദ്ര പദ്ധതിയായ ചാർ ധാം എല്ലാ കാലാവസ്ഥയിലും ഉപയോഗിക്കാവുന്ന ഹൈവേ പദ്ധതിക്ക് വേണ്ടി ഇവിടെ നടന്ന നിർമ്മാണ പ്രവർത്തനങ്ങൾ പാരിസ്ഥിതിക ഭീഷണികൾ കാരണം നിയമപരമായ വെല്ലുവിളികൾ നേരിട്ടിരുന്നു. പിന്നീട് സുപ്രീം കോടതി ഈ പദ്ധതിക്ക് അനുമതി നൽകി.

‘മനുഷ്യനിർമ്മിത കാരണങ്ങളാണ് ദുരന്തമായി വഴിമാറിയത്. നദികൾക്ക് ഇരുവശങ്ങളിലുള്ള അനിയന്ത്രിതമായ നിർമ്മാണം താഴ്ന്ന പ്രദേശങ്ങളിൽ നാശത്തിന് കാരണമാകും. ബിഇഎസ്ഇസഡ് വിജ്ഞാപനം ഫലപ്രദമായി നടപ്പാക്കിയാൽ, നദീതടങ്ങളിലെ നിർമ്മാണങ്ങൾ നിയന്ത്രിക്കാനും ഇത്തരം പ്രകൃതിദുരന്തങ്ങൾ സംഭവിക്കുമ്പോൾ അവ തടയാനും കഴിയും’ ഗംഗാ അഹ്വാൻ എന്ന സന്നദ്ധ സംഘടനയിൽ നിന്നുള്ള ഭഗീരഥി ഇഎസ്ഇസഡ് നിരീക്ഷണ സമിതി അംഗം മല്ലിക ഭാനോട്ട് ഇന്ത്യൻ എക്‌സ്പ്രസിനോട് പറഞ്ഞു.

കഴിഞ്ഞ വർഷം, ഭാനോട്ടും മറ്റ് സ്വതന്ത്ര ഇഎസ്ഇസഡ് നിരീക്ഷണ സമിതി അംഗങ്ങളും ഉത്തരകാശിയിലെ ഝാല ഗ്രാമത്തിൽ ഹെലിപാഡ് നിർമ്മിക്കുന്നതിനെതിരെ മുന്നറിയിപ്പ് നൽകിയിരുന്നു. കൂടാതെ ഉത്തരകാശി പട്ടണത്തിന് സമീപമുള്ള മനേരി, ജമാക് എന്നിവിടങ്ങളിലെ ഗംഗാ നദിയുടെ തീരത്തുള്ള ബഹുനില ഹോട്ടൽ കെട്ടിടങ്ങളുടെ നിയമവിരുദ്ധമായ നിർമ്മാണങ്ങളെയും ചൂണ്ടിക്കാട്ടിയിരുന്നു. ഈ നിർമ്മാണങ്ങൾ ഇഎസ്ഇസഡ് മാനദണ്ഡങ്ങൾ ലംഘിക്കുകയും പ്രദേശത്തിന്റെ സുരക്ഷയ്ക്ക് ഭീഷണിയാവുകയും ചെയ്യുന്നുണ്ടെന്നും അവർ പറഞ്ഞിരുന്നു.

ചാർ ധാം പദ്ധതിയുമായി ബന്ധപ്പെട്ടും പ്രശ്‌നങ്ങളുണ്ടായിരുന്നു. പദ്ധതി നടപ്പാക്കുന്ന ബോർഡർ റോഡ്സ് ഓർഗനൈസേഷൻ, ഗംഗോത്രി പാതയിലെ റോഡ് വീതികൂട്ടുന്നതിന് പ്രത്യേക പാരിസ്ഥിതിക ആഘാത വിലയിരുത്തൽ ആവശ്യമില്ലെന്ന നിലപാട് സ്വീകരിച്ചത് ഒരു പ്രധാന തർക്കവിഷയമായിരുന്നു. 2023-ലെ സിൽക്യാര ടണൽ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ, മുൻകരുതലുകളും നിലവിലുള്ള നിയമങ്ങളും അവഗണിക്കുന്നത് ‘പൂർണ്ണമായും അംഗീകരിക്കാനാവില്ലെന്ന്’ നിരീക്ഷണ സമിതി അംഗങ്ങൾ മുന്നറിയിപ്പ് നൽകിയിരുന്നു.

മിനിസ്ട്രി ഓഫ് റോഡ് ട്രാൻസ്പോർട്ട് ആൻഡ് ഹൈവേസും ബോർഡർ റോഡ്സ് ഓർഗനൈസേഷനും ധരാസു-ഗംഗോത്രി പാത വികസിപ്പിക്കാൻ ഏറ്റെടുത്തിട്ടുണ്ട്. ഇവിടെയാണ് ധരാലി സ്ഥിതി ചെയ്യുന്നത്. കഴിഞ്ഞ ഒരു വർഷമായി, ഉത്തരാഖണ്ഡിലെ നിരവധി പൗര സംഘടനകൾ ധരാലിയുടെ തെക്ക് ഭാഗത്ത് ഹിനയ്ക്കും ടെക്ലയ്ക്കും ഇടയിൽ നിർമ്മിക്കാൻ ഉദ്ദേശിക്കുന്ന ഒരു ബൈപാസിനെ എതിർക്കുന്നുണ്ട്. ബൈപാസിന് വേണ്ടി 6,000 ദേവദാരു മരങ്ങൾ മുറിക്കുന്നതിനെതിരെ ആളുകൾ സുപ്രീം കോടതി നിയോഗിച്ച സമിതിക്ക് കത്തെഴുതിയിരുന്നു.

‘ധരാസു മുതൽ ഗംഗോത്രി വരെയുള്ള പാതയിലാണ് ഭട്വാരി ബ്ലോക്കിന്റെ ആസ്ഥാനം സ്ഥിതി ചെയ്യുന്നത്. ഈ പ്രദേശത്തെ ചരിവ് കാലക്രമേണ തെന്നിമാറിക്കൊണ്ടിരിക്കുകയാണ്. ഇതിനെക്കുറിച്ച് ശാസ്ത്രജ്ഞർ പഠനങ്ങൾ നടത്തി രേഖകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതിനാൽ റോഡ് വീതികൂട്ടാൻ ശുപാർശ ചെയ്യുന്നില്ലെന്നും തുടർ നിർമാണങ്ങൾക്ക് അനുമതി നൽകില്ലെന്നും അധികാരികളോട് നിർദ്ദേശിച്ചിരുന്നു’ ചാർ ധാം പദ്ധതിയെക്കുറിച്ച് ആഴത്തിൽ വിലയിരുത്തിയ സുപ്രീം കോടതി നിയോഗിച്ച ഉന്നതാധികാര സമിതിയുടെ തലവനായ രവി ചോപ്ര ദി ഇന്ത്യൻ എക്‌സ്പ്രസിനോട് പറഞ്ഞു.

അതേസമയം, മിന്നൽ പ്രളയത്തിന്റെയും അവശിഷ്ട ഹിമപാതത്തിന്റെയും കാരണം പെട്ടന്നുണ്ടായ മേഘവിസ്‌ഫോടനമല്ലെന്നും, ഹിമാനികളിലെ തടാകങ്ങൾ പൊട്ടിയൊഴുകിയതോ, ഗ്ലേസിയർ തകർന്നതോ ആകാം എന്നും പറയപ്പെടുന്നു. ഉത്തരാഖണ്ഡിലെ വെള്ളപ്പൊക്കത്തിന് കാരണം മേഘവിസ്‌ഫോടനമാണെന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാൽ, ഏറ്റവും പുതിയ കാലാവസ്ഥാ, ഉപഗ്രഹ വിവരങ്ങൾ മറിച്ചാണ് സൂചിപ്പിക്കുന്നത്.

ഇന്ത്യൻ കാലാവസ്ഥാ വകുപ്പിന്റെ കണക്കുകൾ പ്രകാരം, ദുരന്തമുണ്ടായ പ്രദേശത്ത് രേഖപ്പെടുത്തിയത് നേരിയതോ മിതമായതോ ആയ മഴ മാത്രമാണ്. മേഘവിസ്‌ഫോടനത്തിന്റെ ഫലമായുണ്ടാകുന്ന വെള്ളപ്പൊക്കത്തിന് കാരണമാകുന്ന അതിശക്തമായ മഴയുടെ അളവിനേക്കാൾ ഇത് വളരെ കുറവാണ്. ഉത്തരകാശിയിലെ ജില്ലാ ആസ്ഥാനത്ത് രേഖപ്പെടുത്തിയ ഏറ്റവും കൂടിയ മഴ 27 മില്ലീമീറ്റർ മാത്രമാണ്. ഇത് മേഘവിസ്‌ഫോടനത്തിനുള്ള സാധ്യതയെ തള്ളിക്കളയുന്നതാണ്.

എന്താണ് ഗ്ലേഷ്യൽ ലേക്ക് ഔട്ട്‌ബേസ്റ്റ് ഫ്‌ലഡ്?

ഹിമാനികളിലെ മഞ്ഞുമലകളോ അവശിഷ്ടങ്ങളോ കാരണം കെട്ടിനിൽക്കുന്ന വെള്ളം പെട്ടെന്ന് പുറത്തേക്ക് ഒഴുകുന്നതാണ് ഗ്ലേഷ്യൽ ലേക്ക് ഔട്ട്‌ബേസ്റ്റ് ഫ്‌ലഡ്. ഇത് മണിക്കൂറുകൾ മുതൽ ദിവസങ്ങൾക്കുള്ളിൽ ദശലക്ഷക്കണക്കിന് ഘന മീറ്റർ വെള്ളം പുറത്തേക്ക് വിടും.

ഇത്തരം വെള്ളപ്പൊക്കങ്ങൾ വളരെ വേഗതയുള്ളതും ശക്തവുമാണ്. അവയുടെ പാതയിലുള്ള ഗ്രാമങ്ങൾ, റോഡുകൾ, പാലങ്ങൾ, വൈദ്യുതി നിലയങ്ങൾ എന്നിവയെല്ലാം നശിപ്പിക്കാൻ ഇതിന് കഴിയും. ഉത്തരാഖണ്ഡിനെ സംബന്ധിച്ചിടത്തോളം ഈ സംഭവങ്ങൾ വലിയ ആശങ്കയാണ് ഉണ്ടാക്കുന്നത്. ഇവിടെ 1,260-ലധികം ഹിമാനി തടാകങ്ങളുണ്ട്. ഇതിൽ ചിലത് ഇന്ത്യയുടെ ദുരന്തനിവാരണ അതോറിറ്റി ഉയർന്ന അപകടസാധ്യതയുള്ളവയായി രേഖപ്പെടുത്തിയിട്ടുണ്ട്. ദേശീയ ദുരന്ത നിവാരണ അതോറിറ്റി (NDMA) ഏറ്റവും അപകടസാധ്യതയുള്ള 3 ഹിമാനി തടാകങ്ങളെയാണ് കണ്ടെത്തിയിരിക്കുന്നത്. Uttarakashi flash flood; caused by uncontrolled construction?

Content Summary: Uttarakashi flash flood; caused by uncontrolled construction?

This post was last modified on August 6, 2025 3:31 pm

അഴിമുഖം ഡെസ്‌ക്:
Related Post
Leave a Comment