June 04, 2026 |
Share on

സാല്‍വദോര്‍ മുണ്ടി ശരിക്കും ഡാവിഞ്ചി വരച്ചതാണോ?

ചിത്രം ലിയോനാര്‍ഡോ ഡാവിഞ്ചിയുടെത് തന്നെയെന്ന് ഉറപ്പിച്ച് പറയുന്നവരും കുറവല്ല. ഏതായാലും കലാചരിത്രരംഗത്ത് പുതിയ വിവാദങ്ങള്‍ക്കാണ് റെക്കോഡ് ലേലം തുടക്കം കുറിച്ചിരിക്കുന്നത്.

ലോകത്തില്‍ ഒരു കലാസൃഷ്ടിക്ക് കിട്ടാവുന്ന ഏറ്റവും വലിയ വിലയ്ക്കാണ് ലിയോനാര്‍ഡോ ഡാവിഞ്ചിയുടേതെന്ന് വിശ്വസിക്കപ്പെടുന്ന സാല്‍വദോര്‍ മുണ്ടി കഴിഞ്ഞ ദിവസം ലേലത്തില്‍ പോയത്. 450.3 ദശലക്ഷം ഡോളറര്‍് (ഏകദേശം മൂവായിരം കോടി രൂപ) ലേലത്തുക ലഭിച്ച ചിത്രത്തെ ചുറ്റിപ്പറ്റിയാണ് ഇപ്പോള്‍ വിവാദങ്ങള്‍ ഉടലെടുത്തിരിക്കുന്നത്. മരത്തില്‍ വരച്ച ജീസസ് ക്രൈസ്റ്റിന്റെ ഈ ചിത്രത്തില്‍ ഡാവിഞ്ചിയുടെ ബ്രഷ് സ്പര്‍ശിക്കുകയെങ്കിലും ചെയ്തിട്ടുണ്ടോ എന്ന സംശയമാണ് ചില വിമര്‍ശകരും കലാചരിത്രകാരന്മാരും ഉന്നയിക്കുന്നത്. ഡാവിഞ്ചിയുടെ ശിഷ്യനായിരുന്ന ജിയോവാനി ബോള്‍ട്രാഫിയോ ആണ് ചിത്രം വരച്ചതെന്ന് ചിലര്‍ വാദിക്കുന്നു.

താന്‍ ഒരു കലാചരിത്രകാരനല്ലെന്നും എന്നാല്‍ കലാസൃഷ്ടികളുമായുള്ള അമ്പത് വര്‍ഷത്തെ തന്റെ പരിചയത്തില്‍ നിന്നും സാല്‍വദോര്‍ മുണ്ഡി ഡാവിഞ്ചി വരച്ചതല്ലെന്ന് തനിക്ക് ഉറപ്പായും പറയാനാവുമെന്നും ന്യൂയോര്‍ക്ക് മാസികയുടെ കലാവിമര്‍ശകന്‍ ജെറി സാള്‍ട്ട്‌സ് എഴുതുന്നു. ചിത്രത്തിന് ഒരു ജഢത്വം ഉണ്ടെന്നും നിരവധി തണവ മറ്റിവരയ്ക്കപ്പെട്ടതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. അതുകൊണ്ട് തന്നെ അത് ഒരേ സമയം പഴക്കവും അതേ സമയം പുതുമയും തോന്നുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. ഇതേ അഭിപ്രായം തന്നെയാണ് ന്യൂയോര്‍ക്കിലെ ലെവിന്‍ ആര്‍ട്ട് ഗ്രൂപ്പിലെ ക്യൂറേറ്ററും കലാ ഉപദേശകനുമായ ടോഡ് ലെവിനും പറയുന്നത്. ചിത്രം ഡാവിഞ്ചിയുടേതാണെന്ന് താനും കരുതുന്നില്ലെന്ന് അദ്ദേഹം പറയുന്നു. കൃത്യമായ തെളിവുകളുമായി ആരെങ്കിലും മുന്നോട്ട് വരാത്തപക്ഷം ഡാവിഞ്ചിയുടേതാണെന്ന് വിശ്വസിക്കാന്‍ പ്രയാസമാണെന്നും ചിത്രം ജിയോവാനി ബോള്‍ട്രാഫിയോയുടേതാവാനാണ് കൂടുതല്‍ സാധ്യതയെന്നും ലെവിന്‍ പറയുന്നു.

1763 മുതല്‍ 1900 വരെ ചിത്രത്തെ കുറിച്ച് യാതൊരു വിവരവുമില്ലായിരുന്നു. കലാസൃഷ്ടികള്‍ ശേഖരിക്കുന്ന ചാള്‍സ് റോബിന്‍സണാണ് ഈ ചിത്രം വീണ്ടെടുത്തത്. ഡാവിഞ്ചിയും അദ്ദേഹത്തിന്റെ അനുയായി ബെര്‍നാര്‍ഡിനോ ലൂയിനിയും ചേര്‍ന്നാണ് ചിത്രം വരച്ചതെന്ന് റോബിന്‍സണ്‍ കരുതി. ചിത്രം ഒരുപക്ഷെ ഡാവിഞ്ചിയും ബോള്‍ട്രാഫിയോയും ചേര്‍ന്ന് വരച്ചതാവാമെന്ന് മെട്രോപോളിറ്റന്‍ മ്യൂസിയം ഓഫ് ആര്‍ട്ടിന്റെ ക്യൂറേറ്ററും ഇറ്റാലിയന്‍ നവോത്ഥാന കലാചരിത്രത്തില്‍ വിദഗ്ധയുമായ കാര്‍മെന്‍ ബാംബാഷ് പറയുന്നു. എന്നാല്‍ ചിത്രം ലിയോനാര്‍ഡോ ഡാവിഞ്ചിയുടെത് തന്നെയെന്ന് ഉറപ്പിച്ച് പറയുന്നവരും കുറവല്ല. ഏതായാലും കലാചരിത്രരംഗത്ത് പുതിയ വിവാദങ്ങള്‍ക്കാണ് റെക്കോഡ് ലേലം തുടക്കം കുറിച്ചിരിക്കുന്നത്.

വായനയ്ക്ക്: https://goo.gl/748UZF

Leave a Reply

Your email address will not be published. Required fields are marked *

×