April 20, 2025 |
Share on

50 വര്‍ഷം കോണ്‍ഗ്രസിന് വേണ്ടി തുലച്ച ജീവിതം’ പൂര്‍ണമായി ചതിക്കപ്പെട്ട വേദനയില്‍ വിജയന്‍

കെ സുധാകരനുള്ള ഡിസിസി ട്രഷററുടെ കത്തിന്റെ പൂര്‍ണരൂപം

2014 ല്‍ സുല്‍ത്താന്‍ ബത്തേരി സര്‍വീസ് സഹകരണ ബാങ്കിലേക്കുള്ള ഇലക്ഷനും മറ്റുമായി 32 ലക്ഷം രൂപയാണ് ചെലവായത്. ബാങ്കിലെ നിയമനത്തിലൂടെ ചെലവ് തിരിച്ച് പിടിക്കാമെന്ന കണക്കുകൂട്ടലുകളെ തര്‍ത്താണ് ബാങ്കിന്റെ അധികാരം ബിജെപി തിരിച്ച് പിടിച്ചത്. എന്നാല്‍ ഇലക്ഷന്‍ കഴിഞ്ഞതോടെ കോണ്‍ഗ്രസ് നേതൃത്വം ഉള്‍പ്പെടെ പിന്‍വാങ്ങിയതോടെ വലിയ തുകയുടെ ബാധ്യതയാണ് വയനാട് ഡിസിസി ട്രഷററായിരുന്ന എംഎന്‍ വിജയന്റെ തലയില്‍ മാത്രം വന്നുചേര്‍ന്നു. 50 കൊല്ലം കോണ്‍ഗ്രസിന് വേണ്ടി ജീവിതം തുലച്ച എനിക്ക് ഞാന്‍ ജീവിച്ചിരിക്കുമ്പോള്‍ എന്റെ പാര്‍ട്ടിയിലെ അനുഭവങ്ങള്‍ പറഞ്ഞ് പാര്‍ട്ടിയെ നശിപ്പിക്കുവാന്‍ എന്റെ മനസ് അനുവദിക്കുന്നില്ല. എംഎന്‍ വിജയന്റെ ആത്മഹത്യാ കുറിപ്പിന്റെ പൂര്‍ണരൂപം:wayanad dcc treasurer suicide note of nm vijayan was released 

 

ബഹു: കെപിസിസി പ്രസിഡന്റ്, ശ്രീ കെ സുധാകരന്‍ അവര്‍കള്‍ക്ക്

സര്‍,
എന്റെ പേര് എന്‍ എം വിജയന്‍, നിലവില്‍ വയനാട് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ട്രഷററാണ്. കോഴിക്കോട് ഗുരുവായൂരപ്പന്‍ കോളേജില്‍ നിന്ന് ഡിഗ്രി എടുത്ത ശേഷം 1970 മുതല്‍ 10 വര്‍ഷം സുല്‍ത്താന്‍ ബത്തേരി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി സെക്രട്ടറിയും, പഠിക്കുന്ന സമയത്ത് സജീവ കെഎസ്യു പ്രവര്‍ത്തകന്‍, മുന്‍ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍, എന്റെ കോളേജ് സഹപാഠിയും, എ സുജനപാല്‍ ഗുരുവായൂരപ്പന്‍ കോളേജില്‍ സഹപാഠി, 1980 മുതല്‍, ആദ്യത്തെ 1992 ലെ സംഘടനാ തെരഞ്ഞെടുപ്പ് മുതല്‍ 2005 വരെ സുല്‍ത്താന്‍ ബത്തേരി മണ്ഡലം കമ്മിറ്റി പ്രസിഡന്റ്, 2006 മുതല്‍ വയനാട് ഡിസിസി സെക്രട്ടറി, 2015 മുതല്‍ നിലവില്‍ ഡിസിസി ട്രഷറര്‍, 1998 – 2000 വരെ ബത്തേരി പഞ്ചായത്ത് പ്രസിഡന്റ്, 2000 മുതല്‍ 2005 വരെ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഞാന്‍ പഞ്ചായത്ത് പ്രസിഡന്റ് ആയിരുന്ന കാലഘട്ടത്തില്‍ അങ്ങ് മന്ത്രിയായിരിക്കെ ബത്തേരി സന്ദര്‍ശിച്ച സമയത്ത് ഗസ്റ്റ് ഹൗസില്‍ വിശ്രമിക്കാതെ എന്റെ വീട്ടിലാണ് ഭക്ഷണം കഴിച്ച് വിശ്രമിച്ചത്. എന്നെ താങ്കള്‍ക്ക് നേരിട്ടറിയാം. കോളേജ് വിദ്യാഭ്യാസം കഴിഞ്ഞ് എനിക്ക് എസ്‌ഐ സെലക്ഷന്‍ കിട്ടിയിട്ട് അത് രഹസ്യമായി റദ്ദ് ചെയ്യിച്ച് അന്നത്തെ ആഭ്യന്തര മന്ത്രിയായ ശ്രീ കെ കരുണാകരനെ കൊണ്ട് ഞാന്‍ അറിയാതെ എന്നെ സുല്‍ത്താന്‍ ബത്തേരി മണ്ഡലം പ്രസിഡന്റായി നിലനിര്‍ത്തിച്ചത് കെ കെ രാമചന്ദ്രന്‍ മാസ്റ്ററായിരുന്നു എന്നത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് എനിക്ക് മനസ്സിലായത്. ഇക്കാര്യം ഇപ്പോള്‍ വയനാട്ടിലെ ഡിസിസി പ്രസിഡന്റടക്കം എല്ലാവര്‍ക്കും അറിയുന്ന കാര്യമാണ്. അപ്പോഴേക്കും ഞാനൊരു സജീവ കോണ്‍ഗ്രസ് പ്രവര്‍ത്തകനായി കഴിഞ്ഞിരുന്നു. ഒരു കോണ്‍ഗ്രസ് ബൂത്ത് കമ്മിറ്റി പ്രസിഡന്റായ എന്റെ പിതാവിന്റെ അനുഗ്രഹത്തോടെ.

സര്‍, ഇത്രയും കാര്യങ്ങള്‍ ഞാന്‍ എന്റെ മനസ്സിന്റെ നൊമ്പരം കാരണം എഴുതിയതാണ്. നാല് വര്‍ഷം മുന്‍പ് എന്റെ ഭാര്യ പ്രമേഹം കാരണം 12 വര്‍ഷത്തെ ചികിത്സയ്ക്കൊടുവില്‍ മരിച്ചു. രണ്ട് ആണ്‍കുട്ടികളാണ്. ഇളയമകന് ചെറിയ മാനസിക അസ്വസ്ഥത ഉള്ള വ്യക്തിയാണ്. കഴിഞ്ഞ ഏഴ് വര്‍ഷക്കാലം, ഏഴ് വര്‍ഷം മുന്‍പ് ബാങ്കിന്റെ പ്രസിഡന്റ് ആയിരുന്ന കെ പി തോമസ് മാസ്റ്റര്‍, മുന്‍ ഡിസിസി പ്രസിഡന്റ് പറഞ്ഞിട്ടാണ് ദിവസവേതന അടിസ്ഥാനത്തില്‍ (ദിവസം 200 രൂപ) ജോലി കൊടുത്തത്. അതിനുശേഷം മൂന്ന് വര്‍ഷം മുന്‍പ് നിയമനവിജ്ഞാപനം ഇറങ്ങിയപ്പോള്‍ ബാങ്കിലുള്ള പി ടി എസ് പോസ്റ്റില്‍ ഒന്നാം റാങ്കില്‍ എന്റെ മകനെ എടുത്തു എന്ന് ഞാന്‍ കരുതിയിരുന്നു. എനിക്ക് വാക്ക് നല്‍കിയിരുന്നു. എല്ലാവരും അങ്ങനെ തന്നെ വിശ്വസിച്ചിരുന്നു. അന്നത്തെ ഡിസിസി പ്രസിഡന്റ് ഐ സി ബാലകൃഷ്ണന്‍ മറ്റൊരാളെ നിയമിക്കുന്നതിന് ഞാന്‍ പോലും അറിയാതെ (ഞാന്‍ അന്ന് ഡിസിസി ട്രഷററാണ്) കത്ത് നല്‍കിയിട്ടുണ്ട് എന്ന് പറഞ്ഞ് എന്റെ മകനെ നിയമിക്കാതെ ഐസിയുടെ താല്പര്യത്തിനനുസരിച്ച് എന്റെ മകനെ, ബത്തേരി അര്‍ബന്‍ ബാങ്കിന്റെ ചരിത്രത്തിലാദ്യമായി ഏഴു വര്‍ഷം ദിവസവേതന അടിസ്ഥാനത്തില്‍ ജോലി ചെയ്ത ആളെ പിരിച്ചുവിടുന്നത്, അത് 40 വര്‍ഷക്കാലം പാര്‍ട്ടിക്കുവേണ്ടി പ്രവര്‍ത്തിച്ച എനിക്ക് ഈ ആഘാതം താങ്ങാന്‍ പറ്റാത്തതായിരുന്നു. മകന് പകരമായി നിയമിച്ച ആളില്‍ നിന്ന് ബാങ്കിന്റെ ചരിത്രത്തില്‍ ആദ്യമായി പി ടി എസിന് വേണ്ടി കൈക്കൂലി വാങ്ങി എന്നാണ് അറിഞ്ഞത് സര്‍.

സുല്‍ത്താന്‍ ബത്തേരി അര്‍ബന്‍ സഹകരണ ബാങ്കിലെ നിയമനവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ അന്വേഷിക്കാന്‍ അങ്ങ് സംസ്ഥാനതലത്തില്‍ കമ്മിറ്റി ചുമതലപ്പെടുത്തിയതും അതിന്റെ ഭാഗമായി ബാങ്ക് പ്രസിഡന്റിനോടും മുന്‍ ട്രഷററും സഹകരണ സെല്ലിന്റെ ജില്ലാ കണ്‍വീനറുമായ കെ കെ ഗോപിനാഥന്‍ എന്നിവരെ സസ്പെന്‍ഡ് ചെയ്യുകയും ചെയ്തതുമൊക്കെ അങ്ങേയ്ക്ക് അറിയാവുന്ന കാര്യമാണല്ലോ. യഥാര്‍ത്ഥത്തില്‍ ബാങ്ക് നിയമനത്തില്‍ വയനാട് ജില്ലയിലെ മുന്‍ പ്രസിഡന്റുമാര്‍ മൂന്നുപേരും അടക്കമുള്ളവര്‍ തമ്മില്‍ പണം വിഹിതം വച്ചതിലെ ഏറ്റക്കുറച്ചില്‍ കാരണമാണ് ബാങ്ക് വിവാദം വലിയ വിഷയമായത് എന്നതാണ് സത്യം. പി ടി എസ് നിയമനത്തിന് പോലും 25 ലക്ഷം കൈപ്പറ്റി എന്നാണ് പൊതുസംസാരം. 40 ലേറെ വര്‍ഷം പാര്‍ട്ടി സജീവപ്രവര്‍ത്തനം നടത്തിയ എനിക്ക് ലഭിച്ച കയ്‌പ്പേറിയ അനുഭവം അങ്ങയുടെ മുന്നില്‍ ഞാന്‍ പങ്കുവയ്ക്കുകയാണ്. ഇപ്പോള്‍ നിലവില്‍ വന്ന പുതിയ ഫുള്‍ കോണ്‍ഗ്രസ് അംഗ ഭരണസമിതി പോലും എന്റെ മകനെ തിരിച്ചെടുക്കുവാന്‍ ശ്രമിച്ചില്ല എന്ന സത്യം അങ്ങയോട് വേദനയോടെ അറിയിക്കുകയാണ്. അതിനാല്‍ എന്റെ മകന്‍ ജിജേഷിനെ പി ടി എസായി തിരിച്ചെടുക്കുന്നതിനു നിര്‍ദേശം നല്‍കണമെന്ന് അപേക്ഷിക്കുന്നു. വേദനയോടെ അതിലേറെ സങ്കടത്തോടെ ഒന്ന് രണ്ട് പ്രധാന കാര്യങ്ങള്‍ കൂടെ അങ്ങയുടെ ശ്രദ്ധയില്‍ പെടുത്തുകയാണ്.

1 . സുല്‍ത്താന്‍ ബത്തേരി സര്‍വീസ് സഹകരണ ബാങ്ക് ബിജെപിയുടെ നേതൃത്വത്തില്‍ 2013 ല്‍ ഭരിച്ചിരുന്ന സമയത്ത് ശ്രീ കെ എല്‍ പൗലോസ് ഡിസിസി പ്രസിഡന്റ് ആയിരുന്ന സമയത്ത് ബിജെപി ഭരണസമിതിയെ മറിച്ചിടുന്നതിന് തീരുമാനിക്കുകയും ജില്ലയിലെ മുതിര്‍ന്ന നേതാക്കള്‍ കെ എല്‍ പൗലോസ്, ഡിസിസി പ്രസിഡന്റ്, സഹകരണ സെല്‍ ചെയര്‍മാന്‍, പി വി ബാലചന്ദ്രന്‍, കണ്‍വീനര്‍, കെ കെ ഗോപിനാഥന്‍ മാസ്റ്റര്‍, ബാങ്കിന്റെ പരിധിയുള്ള മണ്ഡലത്തിന്റെ പ്രസിഡന്റുമാര്‍ ബത്തേരിയിലെ ഡിസിസി ഭാരവാഹികള്‍ എന്നിവര്‍ കൂടിയാലോചിച്ച് ഒരു ബിജെപി ഡയറക്ടറെ 10 ലക്ഷം രൂപ കൊടുത്ത് പ്രലോഭിപ്പിച്ച് ഭരണസമിതി പിരിച്ചുവിട്ട അന്നത്തെ സഹകരണ മന്ത്രി ശ്രീ ബാലകൃഷ്ണന്‍ സാറിന്റെ അറിവോടെ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി വരികയും ഞാന്‍ കണ്‍വീനറായി കമ്മിറ്റി വരികയും ചെയ്തിരുന്നു. ബാങ്കിന്റെ സ്റ്റാഫ് പാറ്റേണ്‍ എല്ലാം ശരിയാക്കി ബാങ്കില്‍ 22 നിയമങ്ങള്‍ക്കുള്ള രേഖകള്‍ പോലും തയാറാക്കി വച്ചിട്ടാണ് 2014 ല്‍ ഇലക്ഷന് തയാറായത്. മൂന്ന് പഞ്ചായത്തുകളിലായി (സുല്‍ത്താന്‍ ബത്തേരി, നൂല്‍പ്പുഴ, നെന്മേനി ) കിടക്കുന്ന ബാങ്കിനെ മൂന്ന് പഞ്ചായത്ത് തലത്തില്‍ ഭാഗങ്ങളായി മാറ്റി എലെക്ഷനെ നേരിടാന്‍ നേതൃത്വം തീരുമാനിച്ച നടപടിക്കെതിരായി ബിജെപി ഹൈക്കോടതിയെ സമീപിക്കുകയും കേസിന്റെ വിധി നമുക്കെതിരായി വരികയും തുടര്‍ന്ന് നടന്ന ഇലക്ഷനില്‍ വലിയ പരാജയം കോണ്‍ഗ്രസിന് ഉണ്ടായി. ബാങ്ക് വിഭജന പ്രക്രിയയ്ക്കും ഇലക്ഷനും ബിജെപി ഭരണസമിതി പിരിച്ചുവിടുന്നതിനും ഒക്കെയായി 32 ലക്ഷം രൂപയാണ് ചെലവായത്. ബാങ്കിലെ നിയമനത്തിലൂടെ – 22 പോസ്റ്റില്‍ നിന്ന് – ചിലവായ സാമ്പത്തികം എടുക്കാം എന്നതായിരുന്നു നേതാക്കന്മാരുടെ തീരുമാനം, കണക്കുകൂട്ടല്‍. ബാങ്ക് ബിജെപി തിരിച്ചുപിടിച്ച് അവര്‍ 22 പോസ്റ്റിലേക്കും നിയമനം നടത്തി. ബിജെപിക്കാരെ നിയമിച്ചു. ഇലക്ഷന്‍ കഴിഞ്ഞപ്പോള്‍ കോണ്‍ഗ്രസിന്റെ നേതൃത്വവും മറ്റുള്ളവരും പിന്‍വാങ്ങി. അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി കണ്‍വീനറായ എന്റെ തലയില്‍ എല്ലാ സാമ്പത്തിക ബാധ്യതകളും വന്നു. 32 ലക്ഷം സുല്‍ത്താന്‍ ബത്തേരി അര്‍ബന്‍ ബാങ്കില്‍ എന്റെ വീടും സ്ഥലവും പണയപ്പെടുത്തി ലോണ്‍ എടുത്ത് ബാധ്യതകളെല്ലാം തീര്‍ത്തു. ഇന്ന് ആ ലോണ്‍ സംഖ്യ 65 ലക്ഷം രൂപയായി മാറിയിരിക്കുന്നു. ആരും സഹായിക്കാത്തതുകൊണ്ട് കൊല്ലത്തില്‍ ലോണ്‍ പലിശയടക്കം പുതുക്കിക്കൊണ്ടിരിക്കുകയാണ്. ആരും തിരിഞ്ഞ് നോക്കിയിട്ടില്ല. ഈ ലോണ്‍ വിവരം എന്റെ മക്കള്‍ക്ക് പോലും അറിയില്ല. വീട് ജപ്തി ചെയ്താല്‍ ഞാനും മക്കളും റോഡിലേക്കിറങ്ങേണ്ടി വരും. എന്റെ മകന് ജോലിയും നല്‍കാതെ പിരിച്ചുവിട്ട അവസ്ഥ ആലോചിക്കുമ്പോള്‍ ഞങ്ങള്‍ റോഡില്‍ ഇറങ്ങി തെണ്ടേണ്ടി വരും എന്ന കാര്യത്തില്‍ ഒരു സംശയവുമില്ല. അതുകൊണ്ട് എന്റെ മരണശേഷം എന്റെ മക്കളെയെങ്കിലും ആത്മഹത്യയില്‍ നിന്ന് രക്ഷപ്പെടുത്താന്‍ പാര്‍ട്ടി ആ ലോണ്‍ ഏറ്റെടുക്കാമെന്ന്, എഴുതിത്തള്ളാമെന്ന് ഡിസിസി പ്രസിഡന്റ് ശ്രീ ഐ സി ബാലകൃഷ്ണന്‍ പറഞ്ഞു. നൂല്‍പ്പുഴ സര്‍വീസ് സഹകരണ ബാങ്കിന്റെ പ്രസിഡന്റായ ശ്രീ മധു സെബാസ്റ്റ്യന്‍ നിയമനത്തിന് – സെക്രട്ടറി – വാങ്ങിയ പണം തിരിച്ചുകൊടുക്കുന്നതിനും ഡിസിസിയുടെ പ്രവര്‍ത്തന ആവശ്യത്തിനുമായി ഏഴ് ലക്ഷം രൂപ ബത്തേരി അര്‍ബന്‍ ബാങ്കില്‍ നിയമനത്തിന്, നെന്മേനി പഞ്ചായത്തിലെ ശ്രീ യു കെ പ്രേമന്‍ (മുന്‍ പഞ്ചായത്ത് മെമ്പര്‍) മുഖേന വാങ്ങിച്ച് കൊടുത്തിട്ടുണ്ട്. അര്‍ബന്‍ ബാങ്ക് നിയമനം വിവാദമായപ്പോള്‍ ജോലി കൊടുക്കുവാന്‍ സാധിച്ചില്ല. അപ്പോള്‍ വാങ്ങിയ പണം തിരിച്ചുകൊടുക്കാനുള്ള ബാധ്യത ഐ സി ബാലകൃഷ്ണനാണ്. രണ്ട് ലക്ഷം രൂപ തിരിച്ച് കൊടുത്തു. ബാക്കി രൂപയ്ക്ക് ഞാന്‍ തത്കാലം ചെക്ക് കൊടുത്ത് അവധി പറഞ്ഞിരിക്കുകയാണ്. ഇതുവരെ അത് തിരിച്ച് കൊടുക്കുവാന്‍ ഐ സി ക്ക് സാധിച്ചിട്ടില്ല. കൊടുക്കാമെന്ന് പറയുന്നതല്ലാതെ അത് പൂര്‍ത്തിയാക്കുന്നതിനുള്ള സംവിധാനം ഉണ്ടാക്കി തരണം. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ എന്‍ ജി ഓ അസോസിയേഷന്‍ ഭാരവാഹികളായ രതീഷ്, മുനീബ് എന്നിവര്‍ക്കറിയാം. ബത്തേരി അര്‍ബന്‍ ബാങ്കില്‍ സാലറി സര്‍ട്ടിഫിക്കറ്റ് വച്ച് രണ്ട് പേരും കൂടെ ലോണ്‍ എടുത്തിട്ടാണ് ആദ്യം ഐസിക്ക് പണം കൊടുത്തത്. അതിനു ശേഷം വര്‍ഷം തികഞ്ഞിട്ടും കൊടുക്കാന്‍ സാധിക്കാതെ വന്നപ്പോള്‍ ആണ് യു കെ പ്രേമന്‍ മുഖേന പണം വാങ്ങിച്ചു കൊടുത്തത് എന്നതാണ് സത്യം. ഇതുവരെ ഇക്കാര്യം ആരോടും പറഞ്ഞിട്ടില്ല. എംഎല്‍എക്ക് ഇതില്‍ പങ്കുണ്ട് എന്ന കാര്യം പറഞ്ഞിട്ടില്ല. എംഎല്‍എ ഡിസിസി പ്രസിഡന്റ് ആയപ്പോള്‍ ഇലെക്ഷന്‍ മത്സര സമയത്ത് ബിജു തൊടുവണ്ടി ഐസി ബാലകൃഷ്ണന്റെ വീട്ടില്‍ പോയി ബഹളം വച്ചപ്പോള്‍ ആണ് അത് തല്ക്കാലം രതീഷ്, മുനീബ് എന്നിവരെക്കൊണ്ട് ലോണ്‍ എടുപ്പിച്ച് പ്രശ്‌നം അന്ന് ശാന്തമാക്കിയത്. ഞാനും യു കെ പ്രേമനും അവരുടെ മുന്നില്‍ പ്രതികളാണ്. ഇക്കാര്യത്തില്‍ അങ്ങ് ഇടപെട്ട് പരിഹാരം ഉണ്ടാക്കിതരണം. അവര്‍ പ്രശ്‌നമുണ്ടാക്കിയാല്‍ ഇക്കാര്യം തുറന്ന് പരസ്യമായി പറയേണ്ടി വരും. അത് എംഎല്‍എക്കും പാര്‍ട്ടിക്കും ദോഷമായി മാറും.

2.കെ കെ ഗോപിനാഥന്‍ മാസ്റ്റര്‍, എന്‍ ഡി അപ്പച്ചന്‍ എന്നിവര്‍ പറഞ്ഞ് അര്‍ബന്‍ ബാങ്കില്‍ ജോലി ലഭിക്കുന്നതിന് വാങ്ങിയ 10 ലക്ഷം രൂപയ്ക്ക് ചെക്കും എന്റെ പേരിലുള്ള എട്ട് സെന്റ് സ്ഥലത്തിന്റെ പണയാധാരവും നല്‍കിയിരിക്കുകയാണ്. അവധിക്ക് മുന്‍പ് പ്രശ്‌നം തീര്‍ത്ത് കൊടുക്കാമെന്ന് പറഞ്ഞത് ഗോപിനാഥന്‍ മാസ്റ്ററും എന്‍ ഡി അപ്പച്ചനുമാണ്. ഡിസിസി പ്രസിഡന്റ് എന്ന നിലയില്‍ ചെക്ക് കൊടുക്കാന്‍ പറ്റാത്തതുകൊണ്ടും പണയാധാരം കൊടുക്കുവാന്‍ സ്വന്തം പേരില്‍ സ്ഥലം ഇല്ലാത്തതുകൊണ്ടും ഗോപിനാഥന്‍ മാസ്റ്ററും അപ്പച്ചനും പറഞ്ഞത് വിശ്വസിച്ചുകൊണ്ടാണ് ഞാന്‍ അപ്പച്ചന്റെ വീടിനടുത്തുള്ള ചാക്കോ എന്നയാള്‍ക്ക് ചെക്കും പണയാധാരവും നല്‍കിയത്. എന്നാല്‍ സമയത്തിന് മുന്‍പ് തന്നെ ചാക്കോ കോടതിയെ സമീപിച്ച് എന്റെ സ്ഥലം അറ്റാച്ച് ചെയ്ത് എനിക്ക് സ്ഥലം വില്‍ക്കാന്‍ പറ്റാത്ത അവസ്ഥയില്‍ ബത്തേരി കോടതിയില്‍ കേസിലാണ്. കാര്യങ്ങളുടെ യഥാര്‍ത്ഥ അവസ്ഥ അറിയുന്ന കോണ്‍ഗ്രസ് ലീഗല്‍ സെല്‍ വക്കീലായ ശ്രീ അഡ്വ. ടി ആര്‍ ബാലകൃഷ്ണനെ ഞാന്‍ വക്കാലത്ത് ഏല്പിച്ചിരിക്കുകയാണ്. ഇക്കാര്യങ്ങള്‍ ഒന്നും എന്റെ മക്കള്‍ ഇതുവരെ അറിഞ്ഞിട്ടില്ല. മക്കള്‍ ഇക്കാര്യങ്ങള്‍ അറിഞ്ഞാല്‍ എനിക്ക് അടങ്ങിയിരിക്കാന്‍ പറ്റാത്ത അവസ്ഥ ഉണ്ടാകും. ഇപ്പോള്‍ 10 ലക്ഷം രൂപയ്ക്ക് 18 ലക്ഷം രൂപയാണ് കേസ് കോടതിയില്‍ ഉള്ളത്. സാമ്പത്തിക പ്രശ്‌നം പരിഹരിക്കുവാന്‍ കെ കെ ഗോപിനാഥനോ എന്‍ ഡി അപ്പച്ചനോ സാധിച്ചിട്ടില്ല, ചെയ്യാമെന്ന് പറയുന്നതല്ലാതെ – ഇതിന് പരിഹാരം ഉണ്ടാക്കി തരണം.

50 കൊല്ലം കോണ്‍ഗ്രസിന് വേണ്ടി ജീവിതം തുലച്ച എനിക്ക് ഞാന്‍ ജീവിച്ചിരിക്കുമ്പോള്‍ എന്റെ പാര്‍ട്ടിയിലെ അനുഭവങ്ങള്‍ പറഞ്ഞ് പാര്‍ട്ടിയെ നശിപ്പിക്കുവാന്‍ എന്റെ മനസ് അനുവദിക്കുന്നില്ല. അതുകൊണ്ടാണ് ഇതുവരെ ഇത് ഞാന്‍ ആരോടും പങ്കുവയ്ക്കാത്തത്. എന്റെ കുടുംബം ഒരു വലിയ കോണ്‍ഗ്രസ് കുടുംബം ആണെന്ന് അന്വേഷിച്ചാല്‍ അങ്ങേക്ക് അറിയാന്‍ സാധിക്കും. എനിക്ക് ഇനി പിടിച്ച് നില്‍ക്കാന്‍ പറ്റാത്ത സാഹചര്യമാണ്. വീട്ടില്‍, കുടുംബത്തില്‍, ഇതറിഞ്ഞാല്‍ ഞാന്‍ മരിക്കേണ്ടി വരും. മാനസിക സംഘര്‍ഷത്തില്‍ അല്ലെങ്കില്‍ മറ്റേതെങ്കിലും തരത്തില്‍ എന്തെങ്കിലും സംഭവിച്ചാല്‍ അതിനുത്തരവാദി പാര്‍ട്ടിയും മേല്‍പ്പറഞ്ഞ നേതാക്കന്മാരും മാത്രം ആയിരിക്കും. ഈ സാഹചര്യത്തില്‍ എന്റെ മക്കളെയെങ്കിലും രക്ഷിക്കാന്‍ അങ്ങയുടെ ഭാഗത്ത് നിന്ന് നടപടി ഉണ്ടാവണേ…

സര്‍, എന്റെ ഇളയമകന്‍ ജിജേഷിനെ ഇപ്പോള്‍ ഭരിക്കുന്ന കോണ്‍ഗ്രസ് ഭരണസമിതിയോട് തിരിച്ചെടുക്കുന്നതിനുള്ള നടപടിയുണ്ടാക്കി തരണമെന്ന് അപേക്ഷിക്കുന്നു.

എന്‍ എം വിജയന്‍
ഡിസിസി ട്രഷറര്‍
വയനാട്

രണ്ടാമത്തെ കുറിപ്പ്

ബഹു: ശ്രീ കെ സുധാകരന്‍ കെ പി സിസി പ്രസിഡണ്ട് അവര്‍കള്‍ സമക്ഷം

സര്‍

സര്‍, ഞാന്‍ വിശദമായി സാറിനെഴുതിയ കത്തിന്റെ സംക്ഷിപ്തരൂപം ചുവടെ കുറിക്കുന്നു
2013 – 2014 വര്‍ഷത്തില്‍ സുല്‍ത്താന്‍ ബത്തേരി സര്‍വീസ് സഹകരണ ബാങ്ക് നിയമനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി കണ്‍വീനര്‍ എന്ന നിലയില്‍ പാര്‍ട്ടി എന്റെ തലയില്‍ കെട്ടിവച്ച് പിന്മാറിയ 32 ലക്ഷം രൂപയുടെ കടബാധ്യത തീര്‍ക്കുന്നതിന് ബത്തേരി അര്‍ബന്‍ ബാങ്കിന്റെ ഈവനിംഗ് ശാഖയില്‍ നിന്ന് എടുത്ത ബാധ്യത ഇന്ന് 55 ലക്ഷത്തില്‍ ഏറെയായിരുന്നു. ഞാന്‍ താമസിക്കുന്ന 10 സെന്റ് സ്ഥലവും വീടും ഈടായി നല്‍കിയിരിക്കുന്നത് ബാങ്ക് ജപ്തി നടപടിയുടെ അടുത്തെത്തിയിരുന്നു എന്നതാണ് സത്യം. ആ ലോണ്‍ പാര്‍ട്ടി ഏറ്റെടുത്ത് എഴുതിത്തള്ളാന്‍ നടപടി സ്വീകരിക്കണമെന്നും അപേക്ഷിക്കുന്നു. എന്നെ ആത്മഹത്യയില്‍ നിന്നും രക്ഷിക്കാനും.

നൂല്‍പ്പുഴ സര്‍വീസ് സഹകരണ ബാങ്കിന്റെ അന്നത്തെ പ്രസിഡണ്ട് ശ്രീ മധു സെബാസ്റ്റ്യനെ സഹായിക്കുന്നതിന് അന്ന് ഡിസിസി പ്രസിഡന്റും എംഎല്‍എയുമായിരുന്ന ശ്രീ ഐസി ബാലകൃഷ്ണന്‍ നടത്തിയ ബത്തേരി അര്‍ബന്‍ ബാങ്കിലെ നിയമന ഇടപാടില്‍ ഞാന്‍ വാങ്ങിച്ചുകൊടുത്ത സംഖ്യയില്‍ ബാക്കി കൊടുക്കാനുള്ളത് 5 ലക്ഷം രൂപ.

എന്‍ ഡി അപ്പച്ചന്‍, എക്‌സ് എംഎല്‍എ, ഡിസിസി പ്രസിഡണ്ട്; അദ്ദേഹത്തിന്റെ അയല്‍വാസി ചാക്കോ എന്ന ആളുടെ കൈയില്‍ നിന്ന് വാങ്ങിയ 10 ലക്ഷം രൂപ പലിശയടക്കം 12 ലക്ഷം രൂപയ്ക്ക് അപ്പച്ചനുവേണ്ടി ട്രഷറര്‍ എന്ന നിലയില്‍ ഞാന്‍ കൊടുത്ത ചെക്കിന്റെ പേരില്‍ കോടതിയില്‍ നിലനില്‍ക്കുന്ന കടബാധ്യത.

കെ കെ ഗോപിനാഥന്‍ മാസ്റ്റര്‍ മുന്‍ ഡിസിസി പ്രസിഡണ്ട്, പി വി ബാലചന്ദ്രന്‍ എന്നിവര്‍ ചേര്‍ന്ന് ബത്തേരി അര്‍ബന്‍ ബാങ്ക് നിയമനത്തിന് വാങ്ങിയ 15 ലക്ഷം രൂപ (എന്റെ ചെക്ക് മുഖേന വാങ്ങിയത്) കണിച്ചിറ സ്വദേശി രാധാകൃഷ്ണന്‍ മാസ്റ്ററില്‍ നിന്ന് വാങ്ങിയത്, ഞാന്‍ ലോണെടുത്ത് തിരികെ കൊടുത്തത്, (രാധാകൃഷ്ണന്‍ മൊബൈല്‍ – 8573883013 ) കെ കെ ഗോപിനാഥന്‍ മാസ്റ്റര്‍ പറഞ്ഞിട്ടാണ് ഞാന്‍ ചെക്ക് കൊടുത്തത്. സര്‍, ഈ ബാധ്യതകള്‍ ഒന്നും എന്റെ മക്കള്‍ പോലും ഇതുവരെ അറിഞ്ഞിട്ടില്ല. ഈ ബാധ്യതകള്‍ കാരണം ഞാനും മക്കളും വഴിയാധാരമായിരിക്കുകയാണ്. ഇതുവരെ മറ്റാരോടും ഇക്കാര്യം പറഞ്ഞിട്ടുമില്ല. ഞാന്‍ നേരത്തെ സൂചിപ്പിച്ച പ്രകാരം ഞാന്‍ ജീവിച്ചിരിക്കുമ്പോള്‍ ഇക്കാര്യം പരസ്യമായിട്ട് പാര്‍ട്ടി നേതാക്കന്മാരുടെ പേരില്‍ പാര്‍ട്ടിക്ക് ചീത്തപ്പേരുണ്ടാക്കി പാര്‍ട്ടിക്ക് അപമര്യാദ, അപഖ്യാതി ഉണ്ടാക്കി കൊടുക്കുന്നതിന് സാക്ഷിയാകാന്‍ എന്റെ മനസ് അനുവദിക്കുന്നില്ല. എന്നാല്‍ ബാധ്യതകള്‍ തീര്‍ത്തോളാം എന്ന് പറയുന്നതല്ലാതെ ഇതുവരെ ഇതിനു ശാശ്വത പരിഹാരം ഉണ്ടാക്കി തരുന്നില്ല എന്നതാണ് സത്യം. എന്നാല്‍ മാനസിക ആഘാതം മൂലം മനസിനോ മരണത്തിനോ ഇടവന്നാല്‍ അതിനു ഉത്തരവാദികള്‍ ഞാന്‍ മേല്‍സൂചിപ്പിച്ചവര്‍ തന്നെ ആയിരിക്കും. എന്റെ മക്കള്‍ക്കും കുടുംബത്തിനും ഉണ്ടാകുന്ന നഷ്ടത്തിനും ഉത്തരവാദികള്‍ അവര്‍ തന്നെ ആയിരിക്കും.

ഈ വിഷയത്തില്‍ ശാശ്വത പരിഹാരം ഉണ്ടാക്കി എന്റെ മക്കളെയും കുടുംബത്തെയും രക്ഷിക്കണമെന്ന് അപേക്ഷിക്കുന്നു. എന്റെ കുടുംബത്തെയെങ്കിലും രക്ഷിക്കണേ…

എന്ന്
എന്‍എം വിജയന്‍
ഡിസിസി ട്രഷറര്‍

NB: സര്‍, ഈ മരണക്കുറിപ്പ് അങ്ങേക്ക് ലഭിച്ച് 10 ദിവസം കാത്തിരിക്കണമെന്ന് ഞാന്‍ മകന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതിനുശേഷം ഈ കത്തിന്റെ കോപ്പി വയനാട് ജില്ലാ പോലീസ് മേധാവിക്ക് നല്‍കണമെന്നും പറഞ്ഞിട്ടുണ്ട്. അതിന്നിടവരുത്തരുതേ സര്‍.wayanad dcc treasurer suicide note of nm vijayan was released 

Content Summary: wayanad dcc treasurer suicide note of nm vijayan was released

Leave a Reply

Your email address will not be published. Required fields are marked *

×