മേപ്പാടി മുണ്ടക്കൈ വൻ ഉരുപൊട്ടൽ. ചൂരൽമല പാലവും പ്രധാന റോഡും തകർന്നു. രക്ഷാപ്രവർത്തകർക്ക് പ്രദേശത്ത് എത്തിപ്പെടാൻ കഴിയാത്ത സാഹചര്യത്തിലാണ്. മൂന്ന് തവണ ഉരുൾപൊട്ടൽ ഉണ്ടായതായി മുണ്ടക്കൈയം എൽപി സ്കൂൾ പിടിഎ പ്രസിഡന്റ് അലീസ് അഴിമുഖവുമായി പ്രതികരിക്കുന്നു.Wayanad Landslide
പ്രദേശത്തുള്ള മസ്ജിദിന്റെ ഒരു വശം തകർന്നിട്ടുണ്ട്. പള്ളിയിൽ ഉറങ്ങി കിടന്നിരുന്ന ഉസ്താദിനെ കാണാനില്ലെന്ന് അലീസ് പറയുന്നു. അദ്ദേഹത്തിന്റെ ഫോൺ റിംഗ് ചെയ്യുന്നുണ്ടെങ്കിലും, മറ്റു വിവരങ്ങൾ അറിയാൻ കഴിയുന്നില്ലെന്നാണ് അദ്ദേഹം പറയുന്നത്.
പ്രദേശത്തുള്ള ഇ ട്രീ വാലി റിസോർട്ടിൽ 8 പേരോളം കുടുങ്ങി കിടക്കുന്നതായി അദ്ദേഹം പറയുന്നു, അടിയന്തര സഹായത്തിനായി റെസ്ക്യൂ ടീം അവിടെയെത്തണമെന്നാണ് ഇദ്ദേഹം ആവിശ്യപ്പെടുന്നത്. എന്തും സംഭവിക്കാമെന്ന അവസ്ഥയിൽ എത്രയും പെട്ടന്ന് സഹായം ലഭിക്കേണ്ടത് അത്യാവശ്യമാണ്. മൂന്നാമതും ഉരുൾ പൊട്ടിയതോടെ ആളുകൾ എങ്ങോട്ട് പോയെന്ന് അറിയാൻ കഴിയാത്ത സാഹചര്യത്തിലാണ്.
ചെമ്പ്ര, വെള്ളരി മലകളിൽ നിന്നായി ഉൽഭവിക്കുന്ന പുഴയുടെ തീരത്താണ് മുണ്ടക്കൈ സ്ഥിതി ചെയ്യുന്നത്. എസ്റ്റേറ്റ് ലയങ്ങളിൽ രാത്രി ഉറങ്ങാൻ കിടന്ന ആളുകളാണ് അപകടത്തിൽപെട്ടതെന്ന് അദ്ദേഹം പറയുന്നു. വെള്ളപൊക്കം ഉണ്ടാകുമ്പോഴാണ് ആളുകൾ ഈ പ്രദേശത്തേക്ക് പോകാറുള്ളത്. എന്നാൽ അപ്രതീക്ഷിതമായ ഉരുൾപൊട്ടലിൽ ഇവർ മണ്ണിനടിയിലാവുകയായിരുന്നു. ഇപ്പോഴും മണ്ണിനടിയിൽ ആളുകളുണ്ടെന്ന് അദ്ദേഹം പറയുന്നു. ടൗൺ പ്രദേശങ്ങളിലെ വീടുകളും ഏറെക്കുറെ നശിച്ചതായി അദ്ദേഹം പറയുന്നു.Wayanad Landslide
Content summary; Wayanad Landslide Crisis Residents Plead for Help
This post was last modified on July 30, 2024 12:19 pm
Leave a Comment