സ്റ്റേഡിയത്തിൽ സ്ത്രീകൾക്ക് വിലക്ക്: ഇറാനി മാധ്യമപ്രവർത്തക പുറത്തെ കെട്ടിടത്തിൽ നിന്ന് കളി പകർത്തി

കളി ഉടനീളം തന്റെ കാമറയിൽ പകർത്തി പാരിസ പുറത്തിറങ്ങിയപ്പോൾ സൃഷ്ടിക്കപ്പെട്ടത് ചരിത്രമാണ്.

ഇറാനിൽ ദേശീയ ഫൂട്ബോൾ ലീഗ് നടക്കുകയാണ്. പക്ഷെ കളി കാണാൻ സ്ത്രീകൾക്ക് സ്റ്റേഡിയത്തിനകത്തേക്ക് രാജ്യത്തെ മതഭരണകൂടം പ്രവേശനം നൽകുന്നില്ല. കളി റിപ്പോർട്ട് ചെയ്യാനെത്തിയ ഫോട്ടോഗ്രാഫറായ പാരിസ പോർത്തഹെറിയാനെയും സ്റ്റേഡിയത്തിനകത്ത് കയറാനായില്വ. കാരണം, സ്തീയാണെന്നതു തന്നെ.

എന്നാൽ‌, പാരിസ ഇതിൽ നിരാശപ്പെടാൻ നിന്നില്ല. ഏതൊരു സ്പോർട്സ് ഫോട്ടോഗ്രാഫറുടെയും സ്വപ്നമാണ് ഇത്തരം കായികമാമാങ്കങ്ങൾ തന്റെ കാമറയിൽ പകർത്തുക എന്നത്. പാരിസ അടുത്തുള്ള ഒരു കെട്ടിടത്തിനു മുകളില്‍ കയറി കാമറ സ്ഥാപിച്ചു.

കളി ഉടനീളം തന്റെ കാമറയിൽ പകർത്തി പാരിസ പുറത്തിറങ്ങിയപ്പോൾ സൃഷ്ടിക്കപ്പെട്ടത് ചരിത്രമാണ്. രാജ്യത്ത് ഒരു ഫൂട്ബോൾ മാച്ച് കവർ ചെയ്യുന്ന ആദ്യത്തെ വനിതാ ഫോട്ടോ ജേണലിസ്റ്റ് എന്ന ബഹുമതി പാരിസ് സ്വന്തമാക്കി. കൂടെ, ഇറാനിയൻ മതഭരണകൂടത്തിന്റെ സ്ത്രീവിരോധത്തോടുള്ള തന്റെ കലഹം ഏറ്റവും ശക്തമായി മുന്നോട്ടു വെക്കുകയും ചെയ്തു അവർ.

കളി തുടങ്ങുന്നതിന് മൂന്നു മണിക്കൂർ മുമ്പു തന്നെ സ്റ്റേഡിയത്തിനടുത്തെത്തി പാരിസ തയ്യാറെടുപ്പുകൾ തുടങ്ങിയിരുന്നു. കളി നന്നായി കാണാൻ കഴിയുന്ന ഒരു കെട്ടിടം കണ്ടെത്താനാണ് ഇത്രയും നേരത്തെ എത്തിയത്. പല വീട്ടുകാരും തങ്ങളുടെ കെട്ടിടത്തിൽ കയറാൻ പാരിസയെ അനുവദിച്ചില്ല. ഇങ്ങനെ കളിയുടെ പകുതിയും പാരിസയ്ക്ക് നഷ്ടമായി. ഒടുവിൽ ഒരു വീട്ടുടമ സമ്മതമറിയിച്ചു.

കഴിഞ്ഞ സീസണിൽ ആളുകൾ വീടുകൾക്കു മുകളിൽ നിന്ന് മാച്ച് കാണുന്നതിന്റെ ചിത്രങ്ങൾ മാധ്യമങ്ങൾ പുറത്തു വിട്ടിരുന്നു. ഇത് കണ്ടപ്പോഴാണ് അടുത്ത സീസണിൽ താനും ഇങ്ങനെ പോയി കളി കാണുമെന്ന് പാരിസ തീരുമാനിച്ചത്. ഭാവിയിൽ ഒരുനാൾ തന്റെ സഹപ്രവർത്തകർക്കൊപ്പം സ്റ്റേഡിയത്തിലിരുന്ന് കളി കാണാൻ തനിക്കാകുമെന്ന് ശുഭപ്രതീക്ഷയുണ്ട് പാരിസയ്ക്ക്.

വിശദമായി വായിക്കാം

This post was last modified on August 14, 2018 2:37 pm

അഴിമുഖം ഡെസ്ക്:
Related Post
Leave a Comment