ഇസ്താബുളിലെ സൗദി സ്ഥാനപതി കാര്യാലയത്തിൽ വെച്ച് കൊല്ലപ്പെട്ട മാധ്യമപ്രവർത്തകൻ ജമാൽ ഖഷോഗിയുടെ മകൻ സൗദി അറേബ്യ വിടുന്നു. യുഎസ്സിലേക്കാണ് ഇവർ മാറുന്നത്. ഖഷോഗിയുടെ മക സാലഹും കുടുംബവും വാഷിങ്ടൺ ഡിസിയിലേക്ക് യാത്രയായെന്ന് ഹ്യൂമൻ റൈറ്റ്സ് വാച്ച് പറഞ്ഞു. ഇവർക്കെതിരെ സഞ്ചാരനിരോധനം ഏർപ്പെടുത്തിയിരുന്നു സൗദി ഭരണകൂടം. ഇത് നീക്കം ചെയ്തതോടെയാണ് കുടുംബം രാജ്യം വിടുന്നത്.
ഇതുസംബന്ധിച്ച് സൗദി ഭരണകൂടത്തിന്റെ ഭാഗത്തു നിന്നും പ്രതികരണമൊന്നും വന്നിട്ടില്ല.
സാലഹിന് യുഎസ്സിലും സൗദിയിലും പൗരത്വമുണ്ട്. ഇദ്ദേഹത്തിന്റെ സഹോദരങ്ങൾ യുഎസ്സിൽ സ്ഥിരതാമസമാണ്. ഇവർക്കൊപ്പം കഴിയാനാണ് സാലഹിന്റെ അടുത്ത പരിപാടി. യുഎസ്സിലാണ് കുറെക്കൂടി സുരക്ഷിതത്വമുള്ളത് എന്നതിനാലാണ് ഈ നീക്കമെന്നറിയുന്നു.
ജമാൽ ഖഷോഗി ജീവിച്ചിരിക്കുമ്പോഴാണ് കുടുംബത്തിന് സഞ്ചാര നിരോധനം ഏർപ്പെടുത്തിയത്. ഇവര്‍ക്ക് സഞ്ചാരസ്വാതന്ത്ര്യം ലഭിക്കാൻ ജമാൽ ഖഷോഗിയുടെ മരണം സംഭവിക്കേണ്ടി വന്നുവെന്ന് ഹ്യൂമൻ റൈറ്റ്സ് വാച്ച് മിഡിൽ ഈസ്റ്റ്, നോർത്ത് ആഫ്രിക്ക എന്നിവിടങ്ങളിലെ ചുമതലയുള്ള സാറ ലീ വിറ്റ്സൺ പറഞ്ഞു.
വാഷിങ്ടൺ പോസ്റ്റിനു വേണ്ടി മിഡിൽ ഈസ്റ്റ് വിഷയങ്ങൾ റിപ്പോർട്ട് ചെയ്യുകയും കോളങ്ങളെഴുതുകയും ചെയ്തുവന്നിരുന്ന മാധ്യമപ്രവർത്തകനാണ് ജമാൽ ഖഷോഗി. ഇദ്ദേഹം ഇസ്താംബുളിലെ സൗദി കോൺസുലേറ്റിൽ വെച്ച് ഒക്ടോബർ രണ്ടിനാണ് കൊല്ലപ്പെട്ടത്. കൊല ചെയ്തത് തങ്ങളുടെ ഉദ്യോഗസ്ഥർ തന്നെയാണെന്ന് സൗദി സമ്മതിച്ചിരുന്നു.
ചിത്രം: ജമാൽ ഖഷോഗിയെ കൊന്നതിനു ശേഷം അദ്ദേഹത്തിന്റെ സൗദിയിലുള്ള മകനെയും കുടുംബാംഗങ്ങളെയും സൽമാൻ രാജാവും മൊഹമ്മദ് രാജകുമാരനും വിളിപ്പിച്ചപ്പോൾ.
This post was last modified on October 26, 2018 9:19 am
Leave a Comment