June 26, 2026 |
Share on

സഭയിലെ ബാലലൈംഗിക പീഡനങ്ങൾ: പോപ്പ് ബിഷപ്പുമാരെ വിളിച്ചുവരുത്തുന്നു

ലോകത്തിലെ പല ബിഷപ്പുമാരും തങ്ങളുടെ അധികാരപരിധിയിൽ ലൈംഗിക ദുരുപയോഗം നടക്കുന്നതായി സമ്മതിക്കാറില്ല.

റോമൻ കത്തോലിക്കാ സഭയെ ആകമാനം നാണംകെടുത്തിയ ബാലലൈംഗിക പീഡനങ്ങളുടെ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ പോപ്പ് ഫ്രാൻസിസ് ലോകത്തിലെ എല്ലാ കത്തോലിക്കാ ബിഷപ്പുമാരുടെയും യോഗം വിളിച്ചു. അസാധാരണമായ യോഗമാണിത്. ഒരു പ്രത്യേക വിഷയത്തെ ആസ്പദമാക്കി എല്ലാ ബിഷപ്പുമാരെയും ഒരുമിച്ചു വിളിച്ചു കൂട്ടുന്നത് പതിവുള്ളതല്ല.

ദീർഘകാലമായി ഇത്തരം ആരോപണങ്ങൾ ഉയർന്നുവന്നിട്ടും കത്തോലിക്കാ സഭ അങ്ങനെയൊന്നില്ല എന്ന നിലപാടാണ് എടുത്തു വന്നിരുന്നത്. ഇപ്പോൾ ഇതൊരു ആഗോള പ്രതിഭാസമാണെന്നും ഏതെങ്കിലും പ്രത്യേക രാജ്യങ്ങളിൽ മാത്രം നിലനിൽക്കുന്നതല്ലെന്നുമുള്ള നിലപാടിലേക്ക് സഭ എത്തിച്ചേർന്നിട്ടുണ്ട്.

1980കളിൽ യുഎസ്സിലാണ് ആദ്യമായി പുരോഹിതരുടെ ലൈംഗികാക്രമണം സംബന്ധിച്ച വെളിപ്പെടുത്തലുകൾ ആദ്യമായി വന്നത്. ഇത് അമേരിക്കയിലെ മാത്രം പ്രതിഭാസമാണെന്ന നിലപാടാണ് സഭ അന്നെടുത്തത്. എന്നാൽ ഇതര രാജ്യങ്ങളില്‍ നിന്നും വെളിപ്പെടുത്തലുകൾ വന്നു തുടങ്ങുകയും മൂന്നു പതിറ്റാണ്ടോളം അത് തുടരുകയും ചെയ്ത സാഹചര്യത്തിൽ സഭയുടെ പ്രതിച്ഛായയെ സാരമായി ബാധിച്ചു. പ്രതിച്ഛായയെ ബാധിക്കുമെന്ന ഘട്ടമെത്തിയപ്പോഴാണ് പോപ്പ് നടപടിക്ക് മുതിരുന്നത്.

ലോകത്തിലെ പല ബിഷപ്പുമാരും തങ്ങളുടെ അധികാരപരിധിയിൽ ലൈംഗിക ദുരുപയോഗം നടക്കുന്നതായി സമ്മതിക്കാറില്ല. ബിഷപ്പുമാരടക്കം പല സംഭവങ്ങളിലും പ്രതികളുമാണ്.

Leave a Reply

Your email address will not be published. Required fields are marked *

×