June 23, 2026 |
Share on

അഭിപ്രായ സ്വാതന്ത്ര്യത്തിന്‌ പുതിയ വിലക്ക്; അരുന്ധതി റോയിയുടേയും എ.ജി നൂറാണിയുടേയും അടക്കം 25 വിഖ്യാത പുസ്തകങ്ങള്‍ക്ക് ജമ്മു കശ്മീരില്‍ നിരോധനം

യുവതലമുറയെ തീവ്രവാദത്തിലേയ്ക്ക് നയിക്കുന്ന ആശയങ്ങളാണ് പുസ്തകങ്ങളിലുള്ളതെന്നാണ് കേന്ദ്ര സര്‍ക്കാര്‍ വ്യാഖ്യാനം

അരുന്ധതി റോയി, എ.ജി.നൂറാണി, ഡേവിഡ് ദേവദാസ്, സുമന്ത്ര ബോസ്, രാധിക ഗുപ്ത തുടങ്ങി ലോക പ്രശസ്ത എഴുത്തുകാരുടെ അന്തരാഷ്ട്ര പ്രസാധന ശാലകള്‍ പുറത്തിറക്കിയിട്ടുള്ള 25 പുസ്തകങ്ങള്‍ ജമ്മു കശ്മീരില്‍ കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചു. ‘ജമ്മു കശ്മീരിനെ കുറിച്ചുള്ള തെറ്റായ വ്യാഖ്യാനങ്ങളും വിഭാഗീയതയും പ്രചരിപ്പിക്കുന്നു’ എന്നാരോപിച്ചാണ് ഈ നിരോധനം. കശ്മീരില്‍ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളേയും ദീര്‍ഘകാലമായുള്ള സൈനിക നടപടികളേയും വിമര്‍ശനാത്മകമായി നോക്കി കാണുന്നവയും ചരിത്രപരമായുള്ള കശ്മീരിന്റെ പ്രധാന്യവും അവിടത്തെ തീവ്രവാദത്തിന്റെ വളര്‍ച്ചയേയും വിശദീകരിക്കുന്നതുമാണ് ഈ പുസ്തകങ്ങളെല്ലാം തന്നെ. ഇവയെല്ലാം അന്തരാഷ്ട്ര തലത്തില്‍ അംഗീകരിക്കപ്പെട്ട, അക്കാദമിക് സമൂഹം വളരെ പ്രധാനപ്പെട്ടതായി കാണുന്ന രചനകളുമാണ്. എന്നാല്‍ യുവതലമുറയ്ക്ക് തീവ്രവാദത്തോട് അഭിനിവേശം തോന്നിക്കുന്ന തരത്തില്‍ വഴിതെറ്റിക്കാന്‍ ഈ പുസ്തകങ്ങള്‍ കാരണമാകുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ വ്യാഖ്യാനിക്കുന്നത്. സര്‍ക്കാരിന് വേണ്ടി ലഫ്നന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹയാണ് ഭാരതീയ ന്യായ സംഹിതയുടെ 98-ാം വകുപ്പ് പ്രകാരം ഈ നിരോധനം നടപ്പില്‍ വരുത്തിയിട്ടുള്ളത്.

ഇന്ത്യന്‍ ഭരണകൂടത്തിനെതിരെ ആക്രമണ നടത്താന്‍ പ്രേരിപ്പിക്കുന്നതും ഭീകരവാദത്തെ പ്രകീര്‍ത്തിക്കുന്നതും വഴി യുവജനങ്ങളെ വഴിതെറ്റിക്കാന്‍ പോന്ന ഉള്ളടക്കമാണ് ഈ പുസ്തകങ്ങളിലുള്ളതെന്നും ‘ചരിത്രത്തേയും രാഷ്ട്രീയത്തേയും കുറിച്ചുള്ള വിവരണമെന്ന മട്ടില്‍ വ്യാജമായ ആഖ്യാനങ്ങളുടേയും വിഭജനത്തെ പ്രോത്സാഹിപ്പിക്കുന്ന സാഹിത്യത്തിന്റേയും തന്ത്രപൂര്‍വ്വമായ പ്രചരണവും’ നടത്തുന്നുവെന്നും ലഫ്.ഗവര്‍ണറുടെ ഉത്തരവില്‍ പറയുന്നു. ‘ഈ കൃതികളിലെ ഉള്ളടക്കം ദുഖത്തിന്റേയും ഇരമനോഭാവത്തിന്റേയും ഭീകരവാദത്തോടുള്ള ആരാധനയുടെയും സംസ്‌കാരം സൃഷ്ടിക്കും. ചരിത്ര വസ്തുതകളുടെ വളച്ചൊടിക്കല്‍, ഭീകരവാദികളെ മഹത്വവത്കരിക്കല്‍, സുരക്ഷ സേനയെ ശത്രുക്കളായി ചിത്രീകരിക്കല്‍, മത മൗലികവാദം, അന്യതാബോധത്തെ വളര്‍ത്തല്‍, അക്രമത്തിനും ഭീകരവാദത്തിനും വഴിതുറക്കുക എന്നിങ്ങനെ ഇവയിലെ ചില ഉള്ളടക്കം ജമ്മുകശ്മീരിലെ യുവജനതയെ തീവ്രവാദത്തിലേയ്ക്ക് നയിക്കാന്‍ പര്യാപ്തമായതാണ്’ എന്നും ആഭ്യന്തരവകുപ്പിന്റെ അന്വേഷണത്തില്‍ കണ്ടെത്തിയതായി ഉത്തരവ് പറയുന്നു.

25 books banned in jammu kashmir

25 books banned in jammu kashmir 2

books banned in jammu kashmir

 

books banned in jammu kashmir

അരുന്ധതി റോയിയുടെ ആസാദി, സീമ കസിയുടെ ‘ബിറ്റ്വീന്‍ ഡെമോക്രസി ആന്‍ഡ് നേഷന്‍ (ജെന്‍ഡര്‍ ആന്‍ഡ് മിലിറ്ററൈസേഷന്‍ ഇന്‍ കശ്മീര്‍), സുമന്ത്ര ബോസിന്റെ ‘കണ്ടസ്റ്റഡ് ലാന്‍ഡ്സ്, കശ്മീര്‍ അറ്റ് ദ ക്രോസ് റോഡ്സ് , ഡേവിഡ് ദേവദാസിന്റെ ‘ഇന്‍ സേര്‍ച്ച് ഓഫ് ഫൃൂച്ചര്‍ (മൈ സ്റ്റോറി ഓഫ് കശ്മീര്‍), എ.ജി നൂറാണിയുടെ ‘ദ കശ്മീ ഡിസ്പ്യൂട്ട് (1947-2012), രാധിക ഗുപ്തയുടെ ഫ്രീഡം ഇന്‍ കാപ്റ്റിവിറ്റി, വിക്ടോറിയ സ്‌കോഫീല്‍ഡിന്റെ ‘കശ്മീര്‍ ഇന്‍ കോണ്‍ഫ്ളിക്റ്റ്’, അനുരാധാ ഭാസിന്റെ ‘എ ഡിസ്മാന്റല്‍ഡ് സ്റ്റേറ്റ്’ തുടങ്ങിയ അന്തരാഷ്ട്ര പ്രശസ്തമായ പുസതകങ്ങള്‍ പലതും നിരോധിത പട്ടികയില്‍ ഉണ്ട്. മൗലാന മൗദൂദിയുടെ ‘അല്‍ ജിഹാദുള്‍ ഫില്‍ ഇസ്ലാം’ ക്രിസ്റ്റഫര്‍ സ്നെഡന്റെ ‘ഇന്‍ഡിപെന്‍ഡന്റ് കശ്മീര്‍’, പാകിസ്താനില്‍ നിന്ന് പുറത്തിറങ്ങിയിട്ടുള്ള മുഹമ്മദ് യൂസഫദ് സരഫിന്റെ ‘കശ്മീര്‍സ് ഫൈറ്റ് ഫോര്‍ ഫ്രീഡം’, കശ്മീര്‍ രാഷ്ട്രീയവും അഭിപ്രായ വോട്ടെടുപ്പും എന്ന ഡോ.അബ്ദുള്‍ ജബ്ബാര്‍ ഗോഖമിയുടെ പുസ്തകം, ഡു യൂ റിമമ്പര്‍ കുനാന്‍ പോഷ്പോര? തുടങ്ങിയവും നിരോധിക്കപ്പെട്ട പുസ്തകങ്ങളില്‍ പെടുന്നു.  25 renowned books, including those by Arundhati Roy and A.G. Noorani, banned in Jammu and Kashmir 

Content Summary; 25 renowned books, including those by Arundhati Roy and A.G. Noorani, banned in Jammu and Kashmir

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×