നാൽപ്പത് വർഷങ്ങൾക്ക് ശേഷം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് വീണ്ടും ഒരു ഇന്ത്യക്കാരനെത്താൻ പോകുന്നു. രാകേഷ് ശര്‍മ്മയ്‌ക്ക് ശേഷം ബഹിരാകാശത്ത് എത്തുന്ന രണ്ടാമത്തെ ഇന്ത്യക്കാരന്‍ എന്ന നേട്ടത്തിലെത്തിലേക്കുള്ള വഴിയിലാണ് ഐഎഎഫ് ടെസ്റ്റ് പൈലറ്റായ ശുഭാന്‍ഷു ശുക്ല. സ്‌പേസ് എക്‌സ് ഡ്രാഗൺ ബഹിരാകാശ പേടകത്തിലൂടെയാണ് ശുഭാന്‍ഷു ശുക്ല ചരിത്രം സൃഷ്ടിക്കാനൊരുങ്ങുന്നത്. ആക്‌സിയം മിഷൻ 4 പൈലറ്റ് ചെയ്യുന്നതും ശുഭാൻഷു ശുക്ലയായിരിക്കും. നാസയും ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷനും (ISRO) തമ്മിലുള്ള സംയുക്ത ശ്രമത്തിന്റെ ഭാഗമാണ് ഈ ദൗത്യമെന്ന് യുഎസ് ബഹിരാകാശ ഏജൻസി പ്രഖ്യാപിച്ചു.Shubhanshu Shukla
1.4 ബില്യൺ ഇന്ത്യക്കാരെ പ്രതിനിധീകരിച്ചാണ് താൻ ഈ ദൗത്യം ഏറ്റെടുക്കുന്നതെന്ന് ശുഭാന്‍ഷു ശുക്ല പറഞ്ഞതായി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു.
രണ്ടാഴ്ച ഞങ്ങൾ ബഹിരാകാശ നിലയത്തിൽ ചിലവഴിക്കും. ഈ സമയങ്ങളിൽ നിരവധി ശാസ്ത്രീയ ദൗത്യങ്ങൾ നിർവഹിക്കുകയും നിരവധി ഔട്ട്റീച്ച് ഇവൻ്റുകൾ നടത്തുകയും ചെയ്യും. സ്റ്റേഷനിൽ ചെലവഴിക്കുന്ന ഓരോ മിനിറ്റും അവിടെയുള്ള ഞങ്ങളുടെ സമയം ഒപ്റ്റിമൈസ് ചെയ്യുന്നതിനുള്ള പ്രവർത്തനങ്ങൾക്കായി ഷെഡ്യൂൾ ചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കാൻ ഇപ്പോൾ ഒരു ടീം മുഴുവൻ പ്രവർത്തിക്കുന്നുവെന്ന് എനിക്കറിയാം. ഈ ദൗത്യം അങ്ങേയറ്റം പ്രൊഫഷണലിസത്തോടെ നിർവഹിക്കാനാണ് ഞങ്ങളുടെ ശ്രമം. എൻ്റെ ദൗത്യത്തിലൂടെ എൻ്റെ രാജ്യത്തെ മുഴുവൻ തലമുറയുടെയും ജിജ്ഞാസ ഉണർത്താനും ഭാവിയിൽ ഇത്തരം നിരവധി ദൗത്യങ്ങൾ സാധ്യമാക്കാനും കഴിയുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു, ശുഭാന്‍ഷു ശുക്ല പറഞ്ഞു.
ബഹിരാകാശത്തേക്ക് പോയ ആദ്യ ഇന്ത്യക്കാരനായ രാകേഷ് ശർമ്മയുമായി താൻ നിരന്തരം ബന്ധപ്പെട്ടിരുന്നുവെന്നും അദ്ദേഹത്തിന്റെ ഉപദേശവും മാർഗനിർദേശവും തേടിയിരുന്നതായും ശുക്ല വെളിപ്പെടുത്തി. 1984 ൽ സോവിയറ്റ് ദൗത്യത്തിലാണ് ശർമ്മ ബഹിരാകാശത്തേക്ക് പോയത്.
ഗഗൻയാൻ പ്രക്രിയയിൽ, ബഹിരാകാശയാത്രികരെ തിരഞ്ഞെടുത്തത് മുതൽ ഞങ്ങൾ നടത്തുന്ന പരിശീലനത്തിൽ വരെ വിങ് കമാൻഡർ രാകേഷ് ശർമ്മ സജീവമായി ഏർപ്പെട്ടിട്ടുണ്ട്. നമ്മൾ ഇതിനകം നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന മനുഷ്യ ബഹിരാകാശ ദൗത്യത്തിൽ അദ്ദേഹവും പങ്കാളിയാണ്. അദ്ദേഹം എനിക്ക് ഒരു തരത്തിൽ ഉപദേശകനാണ്. എന്താണ് പ്രതീക്ഷിക്കേണ്ടതെന്നും ഈ ദൗത്യത്തിനായി എങ്ങനെ തയ്യാറെടുക്കണമെന്നും അദ്ദേഹം ഞങ്ങൾക്ക് പറഞ്ഞുതന്നു, ശുക്ല കൂട്ടിച്ചേർത്തു. ആക്‌സിയം 4 ദൗത്യം ഇന്ത്യയെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ടതാണെന്നും ശരിയായ സമയത്ത് അത് സംഭവിച്ചിക്കുത്തതെന്നും ശുക്ല പറഞ്ഞു.
ഇന്ത്യയുടെ സ്വന്തം മനുഷ്യ ബഹിരാകാശ യാത്രാ ദൗത്യമായ ഗഗൻയാനിനായി തിരഞ്ഞെടുത്ത നാല് ഇന്ത്യൻ എയർഫോഴ്‌സ് (IAF) ഓഫീസർമാരിൽ ഒരാളാണ് ശുക്ല. അതേസമയം, വിക്ഷേപണ തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ബഹിരാകാശ നിലയത്തിലേക്ക് പോകുന്ന നാല് യാത്രികരെയും 14 ദിവസം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ തുടരാനാണ് പദ്ധതിയിടുന്നത്. രാകേഷ് ശർമ്മ ബഹിരാകാശത്ത് ചെലവഴിച്ച 7 ദിവസവും 21 മണിക്കൂറും 40 മിനിറ്റിനേക്കാൾ കൂടുതലാണിത്. 2025 ലെ വസന്തകാലത്ത് ഈ ദൗത്യം നടപ്പാക്കുമെന്നാണ് നാസ അറിയിച്ചിരിക്കുന്നത്. ദൗത്യത്തിന് സ്‌പേസ് എക്‌സിൻ്റെ ക്രൂ ഡ്രാഗൺ ബഹിരാകാശ പേടകം ഉപയോഗിക്കും. Shubhanshu Shukla
Content Summary: 40 long years; IAF Officer Shubhanshu Shukla to Pilot Mission to International Space Station
Shubhanshu Shukla International Space Station IAF