May 20, 2025 |
Share on

ഷാരുഖ് ടീഷര്‍ട്ടും സ്‌മൈലി ബോളും എറിഞ്ഞു, അല്ലുവോ?

ജാമ്യത്തിനായി ഉയര്‍ത്തിയത് ‘ റയീസ്’ ദുരന്തം

ഒരു രാത്രിയിലെ ജയില്‍ വാസത്തിന് ശേഷം നടന്‍ അല്ലു അര്‍ജുന്‍ മോചിതനായി. ജാമ്യക്കടലാസുകള്‍ ശരിയാക്കി കിട്ടാന്‍ താമസം വന്നതോടെയാണ് സൂപ്പര്‍ താരത്തിന് ഒരു രാത്രി തടവറയില്‍ കഴിച്ചു കൂട്ടേണ്ടി വന്നത്. താരത്തിന്റെ മോചനം ശനിയാഴ്ച്ച സാധ്യമായതായി ടാസ്‌ക് ഫോഴ്‌സ് അഡീഷണല്‍ ഡിസിപി ശ്രീനിവാസ റാവു സ്ഥിരീകരിച്ചു. തങ്ങളുടെ സൂപ്പര്‍ താരത്തിന്റെ വിടുതല്‍ വൈകിയതില്‍ ആരാധകര്‍ ഹൈദരാബാദ് ജയിലിനു മുന്നില്‍ വലിയ പ്രതിഷേധം നടത്തിയിരുന്നു.

തെലുങ്കാന ഹൈക്കോടതിയാണ് വെള്ളിയാഴ്ച്ച അല്ലുവിന്റെ ജാമ്യാപേക്ഷ കേട്ടത്. നാലാഴ്ച്ചത്തേക്കാണ് കോടതി അല്ലുവിന് ഇടക്കാല ജാമ്യം അനുവദിച്ചത്. വലിയ ജനപ്രീതിയുള്ള നടന്‍ എന്ന പദവി അദ്ദേഹത്തിന്റെ സ്വാതന്ത്ര്യത്തിനുള്ള അവകാശത്തില്‍ വിട്ടുവീഴ്ച ചെയ്യുന്നതിനുള്ള കാരണമാക്കാന്‍ കഴിയില്ലെന്ന് കോടതി നിരീക്ഷിച്ചു. ഒരു നടനായതുകൊണ്ട് മാത്രം അദ്ദേഹത്തെ തടഞ്ഞു വയ്ക്കാനാകില്ലെന്നും കോടതി പറഞ്ഞു.

ജാമ്യാ ഹര്‍ജി പരിഗണിക്കവെ ബോളിവുഡ് സൂപ്പര്‍ താരം ഷാരുഖ് ഖാന്‍ ഉള്‍പ്പെട്ട സമാനമായ കേസും കോടതിയുടെ മുന്നില്‍ വന്നിരുന്നു. ‘റയീസ്’ എന്ന ഷാരുഖ് സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് സംഭവിച്ച തിരക്കില്‍ ഒരാള്‍ക്ക് ജീവന്‍ നഷ്ടമായിരുന്നു. ഇക്കാര്യം അല്ലുവിന്റെ അഭിഭാഷകന്‍ കോടതിക്ക് മുമ്പാകെ ഉയര്‍ത്തി. ഇവിടെ, ആരെങ്കിലും മനപൂര്‍വമോ ദുരുദ്ദേശ്യപരമോ ആയ എന്തെങ്കിലും ചെയ്‌തോ എന്നായിരുന്നു അഭിഭാഷകന്‍ കോടതിക്കു മുന്നില്‍ ഉയര്‍ത്തിയ പ്രധാന ചോദ്യം. സന്ധ്യ തിയേറ്ററില്‍ തിക്കും തിരക്കും സംഭവിക്കുന്ന സമയത്ത്, അല്ലു ഒന്നാം നിലയിലായിരുന്നുവെന്നും, ദുരന്തം നടക്കുന്നത് ഗ്രൗണ്ട് ഫ്‌ളോറില്‍ ആയിരുന്നുവെന്നും അഭിഭാഷകന്‍ ചൂണ്ടിക്കാണിച്ചു. സിനിമയുടെ സ്‌പെഷ്യല്‍ സ്‌ക്രീനിംഗ് കാണാന്‍ താരം വരുന്ന കാര്യം മുന്‍കൂട്ടി അറിയിച്ചില്ലെന്ന പൊലീസ് വാദത്തെയും അഭിഭാഷകന്‍ എതിര്‍ത്തു. ‘ താരം വരുന്ന കാര്യം എല്ലാവര്‍ക്കും അറിയാവുന്നതായിരുന്നു, പൊലീസിനും. ഇവിടെ അല്ലു ജനക്കൂട്ടത്തിന് നേര്‍ക്ക് ഒന്നും ചെയ്തിരുന്നില്ല, എന്നാല്‍ ഷാരുഖിന്റെ കേസില്‍, അദ്ദേഹം ആരാധകര്‍ക്കിടയിലേക്ക് പന്തെറിഞ്ഞിരുന്നു. അത് പിടിക്കാനായി ആള്‍ക്കൂട്ടം ആവേശം കാണിച്ചതാണ് അപകടത്തിന് കാരണം, എന്നാണ് അഭിഷാകന്‍ പറഞ്ഞത്.

2017 ലാണ് റയീസ് ദുരന്തം സംഭവിക്കുന്നത്. ഗുജറാത്തിലെ വഡോദര സ്‌റ്റേഷനിലായിരുന്നു അപകടം. ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് പ്രധാന നടനായ ഷാരുഖ് ഖാനും പ്രൊഡക്ഷനും സംഘവും മുംബൈയില്‍ നിന്ന് ഡല്‍ഹി വരെ സഞ്ചരിക്കുകയായിരുന്നു. ട്രെയിന്‍ വഡോദരയില്‍ എത്തിയ സമയം, ഖാന്‍ തന്റെ ആരാധകരുമായി ഇടപഴകാന്‍ ശ്രമിച്ചു. അദ്ദേഹം കൈയിലിരുന്ന ടീ ഷര്‍ട്ടും സ്‌മൈലി ബോളും തന്നെക്കാണാന്‍ തടിച്ചു കൂടിയവര്‍ക്കിടയിലേക്ക് എറിഞ്ഞു കൊടുക്കുകയായിരുന്നു. താരമെറിഞ്ഞ ടീ ഷര്‍ട്ടും ബോളും കൈക്കലാക്കാന്‍ ആളുകള്‍ തിക്കും തിരക്കും കൂട്ടിയതോടെയാണ് ഒരു മനുഷ്യ ജീവന്‍ നഷ്ടമായത്.

2022-ല്‍ ഷാരുഖിനെതിരായ ക്രിമിനല്‍ കേസ് ഗുജറാത്ത് ഹൈക്കോടതി റദ്ദാക്കി. അതേവര്‍ഷം തന്നെ ഹൈക്കോടതി വിധിയെ ചോദ്യം ചെയ്ത് സുപ്രിം കോടതിയില്‍ ഹര്‍ജി വന്നെങ്കിലും ഹൈക്കോടതി ഉത്തരവ് ശരിവയ്ക്കുകയാണുണ്ടായത്.

ഡിസംബര്‍ നാലിന്, ഹൈദരാബാദ് സന്ധ്യ തിയേറ്ററില്‍ പുഷ്പ 2 ന്റെ പ്രത്യേക പ്രദര്‍ശനത്തിന് എത്തിയ അല്ലു അര്‍ജുവിനെ കാണാനാണ് ജനം തടിച്ചു കൂടിയത്. താരത്തിന്റെ ഒരു നോട്ടത്തിനായി ആവേശം കാണിച്ചതോടെയാണ് അതൊരു ദുരന്തത്തില്‍ കലാശിച്ചത്. 35 കാരിയായ രേവതി എന്ന സ്ത്രീക്കാണ് ജീവന്‍ നഷ്ടമായത്. അവരുടെ ഒമ്പതുകാരനായ മകന്‍ ആള്‍ക്കൂട്ടത്തിനിടയില്‍പ്പെട്ട് ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണ്. പൊലീസ് പറയുന്നത്, താരം വരുന്ന പരിപാടി മുന്‍കൂട്ടി നിശ്ചയിക്കാത്തതും പൊലീസിനെ അറിയിക്കാതെ നടത്തിയതുമാണെന്നാണ്. തിയേറ്ററില്‍ വരുന്ന കാര്യം അല്ലുവിന്റെ ടീമോ, തിയേറ്റര്‍ മാനേജ്‌മെന്റോ പൊലീസില്‍ അറിയിച്ചിരുന്നില്ലെന്നാണ് ഹൈദരാബാദ് പൊലീസ് കമ്മീഷണര്‍ സി വി ആനന്ദ് പറയുന്നത്. താരം വരുമെന്ന് അറിഞ്ഞിട്ടും, അദ്ദേഹത്തിന് പ്രവേശിക്കാനും തിരികെ പോകാനും പ്രത്യേകം സൗകര്യങ്ങള്‍ പോലും തിയേറ്റര്‍ മാനേജ്‌മെന്റ് ഒരുക്കിയിരുന്നില്ലെന്നും പൊലീസ് ആരോപിക്കുന്നു.

‘രാത്രി 9.30 ഓടെയാണ് അല്ലു അര്‍ജുന്‍ തിയേറ്ററിലെത്തിയത്. തിയേറ്ററില്‍ പ്രവേശിക്കാനായി ഉപയോഗിച്ചതാകട്ടെ പ്രധാന കവാടവും. മാത്രമല്ല 15-20 മിനിറ്റ് തിയേറ്ററിന് പുറത്ത് ചിലവഴിക്കുകയും ചെയ്തു. ഇതോടെ അല്ലുവിന്റെ സന്ദര്‍ശനം പുറത്തെല്ലാം വലിയ വാര്‍ത്തയായി പരന്നു. നൂറുകണക്കിന് ആളുകള്‍ തങ്ങളുടെ പ്രിയതാരത്തെ കാണാനായി തടിച്ചുകൂടി. ഇതോടെ അദ്ദേഹത്തിന്റെ സുരക്ഷ ജീവനക്കാര്‍ ജനക്കൂട്ടത്തെ തള്ളി മാറ്റാന്‍ തുടങ്ങി, അത് സ്ഥിതി കൂടുതല്‍ വഷളാക്കി’ എന്നാണ് പൊലീസ് പറയുന്നത്. ഈ തിരക്കിനിടയില്‍ പെട്ട് ശ്വാസം കിട്ടാതെയാണ് രേവതിയും മകനും പിടഞ്ഞത്. പൊലീസ് ഒരുവിധത്തില്‍ ജനക്കൂട്ടത്തെ നിയന്ത്രിച്ച് മാറ്റി നിര്‍ത്തിയശേഷം, പരിക്കേറ്റവര്‍ക്ക് പ്രാഥമിക ചികിത്സ നടത്തി. ഇരുവരെയും ആശുപത്രിയില്‍ ഉടന്‍ പ്രവേശിപ്പിച്ചെങ്കിലും അമ്മയുടെ ജീവന്‍ രക്ഷിക്കാനായില്ല.

എന്നാല്‍ പൊലീസിന്റെ ആരോപണം ശരിയല്ലെന്നാണ് തിയേറ്റര്‍ മാനേജ്‌മെന്റ് പറയുന്നത്. അല്ലു അര്‍ജുനും രശ്മിക മന്ദാനയും തിയേറ്ററില്‍ വരുന്ന കാര്യം പൊലീസിനെ മുന്‍കൂട്ടി അറിയിച്ചിരുന്നുവെന്നു തെളിയിക്കാന്‍ അവര്‍ അപേക്ഷയുടെ പകര്‍പ്പ് പുറത്തു വിട്ടു. നാലാം തീയതി, സിനിമയിലെ പ്രധാന നടനും നടിയും മറ്റ് വി ഐ പികളും തിയേറ്ററില്‍ എത്തുന്നുണ്ടെന്നും ആവശ്യമായ മുന്‍കരുതലുകള്‍ ഒരുക്കി തരണമെന്നും അപേക്ഷിച്ചുള്ള കത്താണ് പുറത്തു വിട്ടിരിക്കുന്നത്.  Allu Arjun Pushpa 2 stampede death case bail hearing mention Shah Rukh Khan’s Raees case

Content Summary; Allu Arjun Pushpa 2 stampede death case bail hearing mention Shah Rukh Khan’s Raees case

Leave a Reply

Your email address will not be published. Required fields are marked *

×