May 18, 2025 |
Share on

അശാന്തമായ മിഡില്‍ ഈസ്റ്റ്; സൈനിക കരുത്ത് കൂട്ടി അമേരിക്ക

നിലവിലെ യു എസ് സൈനിക വിന്യാസങ്ങളെ കുറിച്ചുള്ള ഒരു അവലോകനമാണിത്

മിഡില്‍ ഈസ്റ്റിലെ തുടരുന്ന അസ്വസ്ഥകള്‍ക്കിടയില്‍ അമേരിക്ക അവരുടെ സൈനിക സാന്നിധ്യം കൂടുതല്‍ ശക്തമാക്കിയിരിക്കുകയാണ്. നിലവിലെ യു എസ് സൈനിക വിന്യാസങ്ങളെ കുറിച്ചുള്ള ഒരു അവലോകനമാണിത്.

ഇസ്രയേല്‍-ഹമാസ് യുദ്ധം പൊട്ടിപ്പുറപ്പെട്ടതിനെത്തുടര്‍ന്ന് വര്‍ദ്ധിച്ചു വന്ന പിരിമുറുക്കത്തിന് മറുപടിയെന്നോണം യുഎസ് സ്ഥിരമായി അവരുടെ സൈനിക നിലപാടുകള്‍ മേഖലയില്‍ ശക്തിപ്പെടുത്തിയിരുന്നു. ഇപ്പോള്‍ ഹിസ്്ബുള്ളയ്‌ക്കെതിരേ ഇസ്രയേല്‍ സൈനിക ഓപ്പറേഷനുകള്‍ ആരംഭിച്ചതോടെ, യു എസ് തങ്ങളുടെ സൈനിക വിന്യാസങ്ങള്‍ മിഡില്‍ ഈസ്റ്റില്‍ കൂടുതല്‍ തീവ്രമാക്കിയിരിക്കുകയാണ്.

ഈ വര്‍ഷം ഇസ്രയേലിനെ ലക്ഷ്യം വച്ച് ഇറാന്‍ നടത്തിയ ആക്രമണങ്ങള്‍ തടയുന്നതിലും അമേരിക്ക സുപ്രധാന പങ്കു വഹിച്ചിരുന്നു. ഒക്ടോബര്‍ ഒന്നിന്, കിഴക്കന്‍ മെഡിറ്ററേനിയനില്‍ നങ്കൂരമിട്ടിരുന്ന രണ്ട് അമേരിക്കന്‍ നാവിക യുദ്ധക്കപ്പലുകള്‍(ഡെസ്‌ട്രോയറുകള്‍) ഇറാന്റെ മിസൈലുകളെ തുരത്താനായി തൊടുത്തു വിട്ടത് 12 ഇന്റര്‍സെപ്റ്ററുകളായിരുന്നു. ഏകദേശം 200 മിസൈലുകളാണ് അന്ന് ഇറാനില്‍ നിന്നും കുതിച്ചുയര്‍ന്നത്.

ശത്രുവിന്റെ ആക്രമണങ്ങളെ പ്രതിരോധിക്കുന്നതില്‍ യു എസ് സൈന്യം കാണിക്കുന്ന വൈദഗ്ധ്യത്തിലും ധീരതയിലും അഭിമാനം പ്രകടിപ്പിച്ച് യു എസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിന്‍ രംഗത്തു വന്നിരുന്നു. മിഡില്‍ ഈസ്റ്റിലെ ഞങ്ങളുടെ സൈന്യത്തെയും താല്‍പ്പര്യങ്ങളെയും സംരക്ഷിക്കുന്നതിനും ഇസ്രയേലും മേഖലയിലെ ഞങ്ങളുടെ മറ്റു പങ്കാളികളും തുടരുന്ന പ്രതിരോധത്തെ പിന്തുണയ്ക്കുന്നതിനും ഞങ്ങള്‍ ഒരിക്കലും മടിക്കില്ല എന്നായിരുന്നു ലോയ്ഡ് ഓസ്റ്റിന്‍ പ്രഖ്യാപിച്ചത്.

ഓഗസ്റ്റിലെ കണക്കനുസരിച്ച് 40,000 ല്‍ കുറയാത്ത യു എസ് സൈനികര്‍ മിഡില്‍ ഈസ്റ്റില്‍ നിലയുറപ്പിച്ചിട്ടുണ്ട്. ഇസ്രയേലിന് അല്ലെങ്കില്‍ യു എസ് സേനയ്ക്ക് നേരെയുള്ള ശത്രുക്കളുടെ ആക്രമണത്തെ പ്രതിരോധിക്കാനുള്ള കവചമായാണ് ഈ സൈനിക സാന്നിധ്യം മേഖലയില്‍ നിലകൊള്ളുന്നത്. ഇറാഖിലെയും സിറിയയിലെയും യുഎസ് സൈനികര്‍ക്ക് നേരെ ഇറാന്‍ പിന്തുണയുള്ള ഗ്രൂപ്പുകള്‍ കഴിഞ്ഞ ഒരു വര്‍ഷമായി ഇടയ്ക്കിടെ ചെറിയ തോതിലുള്ള ആക്രമണങ്ങള്‍ നടത്തി വരുന്നുണ്ടായിരുന്നു, എന്നാല്‍ സമീപ മാസങ്ങളില്‍ ഇതിന് കുറവ് വന്നിട്ടുണ്ട്.

എന്നിരിക്കിലും ഏതെങ്കിലും കാര്യമായ ആക്രമണം നേരിടേണ്ടി വന്നാല്‍ ശക്തമായ പ്രതികരണത്തിന് കാരണമാകുമെന്ന കാര്യം അമേരിക്ക ഉറപ്പാക്കുന്നുണ്ട്.

യുഎസ്എസ് എബ്രഹാം ലിങ്കണ്‍ കാരിയര്‍ സ്‌ട്രൈക്ക് ഗ്രൂപ്പിനെ മേഖലയില്‍ വിന്യസിക്കുന്ന കാര്യം ഓഗസ്റ്റ് ആദ്യമാസം പ്രതിരോധ സെക്രട്ടറി ലോയിഡ് ഓസ്റ്റിന്‍ പ്രഖ്യാപിച്ചിരുന്നതാണ്. ഓഗസ്റ്റ് അവസാനത്തോടെ തന്നെ ട്രൂപ്പ് എത്തുകയും ചെയ്തിരുന്നു. ഈ സംഘം ആയിരക്കണക്കിന് നാവികരും മറൈന്‍ സംഘാംഗങ്ങളും മൂന്നു യുദ്ധക്കപ്പലുകളും ഒരു കാരിയര്‍ എയര്‍ വിംഗും ഉള്‍പ്പെടുന്നതാണ്. ഒക്ടോബര്‍ ആദ്യം മുതല്‍, എട്ട് സ്‌ക്വാഡ്രണുകള്‍ അടങ്ങുന്ന എയര്‍ വിംഗ് ഉള്‍പ്പെടുന്ന ലിങ്കണ്‍ കാരിയറും ഗൈഡഡ്-മിസൈല്‍ ഡിസ്‌ട്രോയറായ യുഎസ്എസ് ഒ’കെയ്‌നും സംയുക്തമായി ഒമാന്‍ ഉള്‍ക്കടലില്‍ യു എസ് താത്പര്യങ്ങള്‍ സംരക്ഷിച്ച് നിലയുറപ്പിച്ചിട്ടുണ്ട്. യു.എസ്.എസ് സ്പ്രൂയന്‍സ്, യു.എസ്.എസ് ഫ്രാങ്ക് ഇ. പീറ്റേഴ്സണ്‍ ജൂനിയര്‍ എന്നീ ഗൈഡഡ് മിസൈല്‍ നശീകരണ കപ്പലുകളും ചെങ്കടലില്‍ സജീവമാണ്.

ലിങ്കണ്‍ സ്‌ട്രൈക് ഗ്രൂപ്പിനൊപ്പം അധിക നാവിക യുദ്ധക്കപ്പലുകളും മറ്റു സജ്ജീകരണങ്ങളും മേഖലയില്‍ അമേരിക്കയുടെ സൈനിക സാന്നിധ്യമായി നിലനിര്‍ത്തിയിട്ടുണ്ട്. ഇതിനു പുറമെയായി ഏകദേശം 4,500 നാവികരും മറൈനുകളും ഉള്‍പ്പെടുന്ന വാസ്പ് ആംഫിബിയസ് റെഡി ഗ്രൂപ്പും (ARG) 24ാമത് മറൈന്‍ എക്സ്പെഡിഷണറി യൂണിറ്റും (MEU) മേഖലയിവല്‍ വിന്യസിച്ചിട്ടുണ്ട്. ഈ ഗ്രൂപ്പില്‍ USS Wasp (കടലില്‍ നിന്നും കരയില്‍ നിന്നും പ്രവര്‍ത്തിപ്പിക്കാവുന്ന ആക്രമണ കപ്പല്‍), യുഎസ്എസ് ന്യൂയോര്‍ക്ക് (കരയിലും കടലിലും പ്രവര്‍ത്തിപ്പിക്കാവുന്ന ഡോക്ക്), യുഎസ്എസ് ഓക്ക് ഹില്‍ (ഡോക്ക് ലാന്‍ഡിംഗ് കപ്പല്‍) എന്നിവയും ഉള്‍പ്പെടുന്നുണ്ട്. മറ്റൊരു സംവിധാനം എംഇയു-ആണ്. ഒരു പ്രാഥമിക പ്രതിസന്ധി പ്രതികരണ സേനയാണിത്. 2006-ല്‍ ലെബനനില്‍ നടത്തിയ ഒരു പ്രവര്‍ത്തനത്തിന് സമാനമായി, അമേരിക്കന്‍ പൗരന്മാര്‍ക്ക് വേണ്ടിയുള്ള നോണ്‍-കോംബാറ്റന്റ് ഒഴിപ്പിക്കല്‍ ഓപ്പറേഷനുകള്‍ക്കായാണ് എംഇയു-നെ ചുമതലപ്പെടുത്തിയിരിക്കുന്നത്.

ഒക്ടോബര്‍ ആദ്യം മുതല്‍, ARG MEU, USS Bulkeley, USS Cole, USS Arleigh Burke തുടങ്ങിയ ഡിസ്‌ട്രോയറുകളും(യുദ്ധക്കപ്പലുകള്‍) കിഴക്കന്‍ മെഡിറ്ററേനിയനിലും യുഎസ്എസ് മര്‍ഫി, യുഎസ്എസ് ഇന്‍ഡ്യാനപൊളിസ്, യുഎസ്എസ് സ്റ്റോക്ക്‌ഡെയ്ല്‍ എന്നിവ ചെങ്കടലിലുമായി എന്തിനും സജ്ജമായി നിലകൊള്ളുന്നുണ്ട്.

കൂടാതെ യുദ്ധവിമാനങ്ങള്‍, ഗതാഗത വിമാനങ്ങള്‍, ടാങ്കറുകള്‍ എന്നിവയുള്‍പ്പെടെ ഈ മേഖലയില്‍ യുഎസ് വ്യോമസേനയും അവരുടെതായ നിലയില്‍ ശക്തരായി നിലകൊള്ളുന്നുണ്ട്. എഫ്-22, എഫ്-16, എഫ്-15 ഇ, എ-10 വിമാനങ്ങളും ഒപ്പം സൈനികോദ്യോഗസ്ഥരെയും അടക്കമുള്ള കൂടുതല്‍ വ്യോമ പിന്തുണയും അധികമായി ആയിരം സൈനികരെയും മേഖലയില്‍ വിന്യസിക്കുമെന്ന് അടുത്തിടെ പെന്റഗണ്‍ പ്രഖ്യാപിച്ചിരുന്നു. ഒരു സ്‌ക്വാഡ്രണ്‍ ഇതിനകം എത്തിച്ചേര്‍ന്നിട്ടുണ്ടെന്നാണ് യു എസ് സെന്‍ട്രല്‍ കമാണ്ട് അറിയിച്ചിരിക്കുന്നത്. അടുത്ത മൂന്നു സംഘങ്ങള്‍ മേഖലയിലേക്ക് ഉടനെയെത്തും.

അതേസമയം, പാട്രിയറ്റ് മിസൈല്‍ സംവിധാനങ്ങള്‍, കൗണ്ടര്‍ ഡ്രോണ്‍ സാങ്കേതികവിദ്യകള്‍, ഹൈ മൊബിലിറ്റി ആര്‍ട്ടിലറി റോക്കറ്റ് സിസ്റ്റംസ് (എച്ച് ഐ എം എ ആര്‍ എസ്) എന്നിവയുള്‍പ്പെടെ വിവിധ വ്യോമ പ്രതിരോധ, പീരങ്കി സംവിധാനങ്ങളുള്ള ആയിരക്കണക്കിന് പരമ്പരാഗത സൈന്യത്തെ കരസേനയുടെ കീഴിലും ഒരുക്കി നിര്‍ത്തിയിട്ടുണ്ട്.  America strengthen its military posture in the Middle East amid unrest

Content Summary; America strengthen its military posture in the Middle East amid unrest

Leave a Reply

Your email address will not be published. Required fields are marked *

×