May 13, 2025 |
Share on

സിനിമയില്‍ ട്രേഡ് യൂണിയനുകള്‍ ഗുണമോ ദോഷമോ?

തൊഴിലാളി യൂണിയനുകള്‍ക്കും സിനിമ സംഘടനകള്‍ക്കും പറയാനുള്ളത്

മലയാള ചലച്ചിത്ര മേഖലയില്‍ ഒരു പുതിയ സംഘടന കൂടി രൂപം കൊള്ളുന്നതിനെ കുറിച്ചാണ് ഇപ്പോഴത്തെ ചര്‍ച്ചകള്‍. സംവിധായകന്‍ ആഷിഖ് അബുവിന്റെ നേതൃത്വത്തില്‍ ‘പ്രോഗ്രസ്സീവ് ഫിലിം മേക്കേഴ്സ് അസോസിയേഷന്‍’ എന്ന പേരിലാണ് സംഘടന പ്രഖ്യാപിച്ചിരിക്കുന്നത്. എഎംഎംഎ, ഫെഫ്ക, പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ എന്നിവയ്ക്ക ബദലായി, ജനാധിപത്യ ഉള്ളടക്കമുള്ള പുതിയ സംഘടനയാണ് വിഭാവനം ചെയ്യുന്നതെന്നാണ് ആഷിഖ് അബു പറയുന്നത്. പുതിയ ചര്‍ച്ചകളുടെ പശ്ചാത്തലത്തില്‍ അഴിമുഖം ആഷിഖ് അബുവുമായി നടത്തിയ സംഭാഷണത്തില്‍, ചില ഗൗരവമേറിയ പരാതികളും ആക്ഷേപങ്ങളും സംവിധായകന്‍ ഉന്നയിച്ചിരുന്നു. അതില്‍ ഒന്ന്, സിനിമ മേഖലയിലെ തൊഴിലാളികള്‍ക്ക് അംഗീകൃത തൊഴിലാളി യൂണിയനുകള്‍ക്ക് കീഴില്‍ പ്രവര്‍ത്തിക്കാന്‍ കഴിയുന്നില്ലെന്നതാണ്. ബിഎംഎസ് ഒഴികെയുള്ള അംഗീകൃത തൊഴിലാളി സംഘടനകള്‍-സിഐടിയു, എഐടിയുസി, ഐഎന്‍ടിയുസി- എന്നിവരൊന്നും സിനിമ മേഖലയില്‍ പ്രവര്‍ത്തിക്കുന്നില്ലെന്നാണ് ആഷിഖ് പറയുന്നത്. ബഹുരാഷ്ട്ര കുത്തക കമ്പനികളില്‍ വരെ തൊഴിലാളി യൂണിയന്‍ ആരംഭിക്കാന്‍ ധൈര്യവും ശേഷിയുള്ള സിഐടിയു അടക്കമുള്ള സംഘടനകള്‍ മലയാള സിനിമയില്‍ പ്രവേശിക്കാതിരിക്കുകയും, അതേസമയം ബിഎംഎസ് ഇവിടെ പ്രവര്‍ത്തിക്കുകയും ചെയ്യുന്നതിന് പിന്നിലെ താത്പര്യമെന്താണെന്ന ചോദ്യവും ആഷിഖിനുണ്ട്. ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണനെ പ്രതി കൂട്ടില്‍ നിര്‍ത്തിയാണ് ആഷിഖിന്റെ ആരോപണം. സിനിമ മേഖലയില്‍ അംഗീകൃത തൊഴിലാളി സംഘടനകള്‍ പ്രവര്‍ത്തിക്കുന്നതിന് തടസമായി നില്‍ക്കുന്നത് ബി ഉണ്ണികൃഷ്ണനെ പോലുള്ളവരാണെന്നാണ് അഴിമുഖം അഭിുമുഖത്തില്‍ ആഷിഖ് അബു പറയുന്നത്.(അഴിമുഖം അഭിമുഖം ഇവിടെ വായിക്കാം-ബദല്‍ സംഘടനയുടെ നേതൃത്വം ജനാധിപത്യപരമായി തീരുമാനിക്കും: ആഷിഖ് അബു)


ഒന്നുമറിയാത്തയാളാണോ ആഷിഖ് അബു?

അംഗീകൃത തൊഴിലാളി സംഘടനകള്‍ക്ക് കീഴില്‍ മലയാള സിനിമ മേഖലയിലെ തൊഴിലാളി സംഘടനകള്‍ പ്രവര്‍ത്തിക്കുന്നില്ല എന്ന ആഷിഖിന്റെ പരാതിയില്‍ ചില പ്രതികരണങ്ങള്‍ തേടുകയാണ്. ആഷിഖ് നേരിട്ട് തന്നെ പരാമര്‍ശിച്ച, ബി ഉണ്ണികൃഷ്ണനോട് ഇക്കാര്യം സംസാരിച്ചു. വസ്തുത അറിയാത്തതുകൊണ്ടോ, അറിഞ്ഞിട്ടും മറ്റെന്തെങ്കിലും ലക്ഷ്യം വച്ചുകൊണ്ടോ ഉള്ള അഭിപ്രായ പ്രകടനമാണ് ആഷിഖ് നടത്തിയിരിക്കുന്നതെന്നാണ് ഫെഫ്ക ജനറല്‍ സെക്രട്ടറി കൂടിയായ ഉണ്ണികൃഷ്ണന്‍ പറയുന്നത്. അദ്ദേഹം വിരല്‍ ചൂണ്ടുന്നത്, മാക്ടയിലേക്കാണ്. 2008 മുതല്‍ 2015 വരെ എഐടിയുസി എന്ന അംഗീകൃത, ഇന്ത്യയിലെ തന്നെ പ്രധാനപ്പെട്ടൊരു തൊഴിലാളി സംഘടനയുമായി അഫിലിയേറ്റ് ചെയ്താണ് മാക്ട പ്രവര്‍ത്തിച്ചിരുന്നതെന്ന കാര്യം അദ്ദേഹം ഓര്‍മിപ്പിക്കുന്നു. ഇത് കൂടാതെ ഐഎന്‍ടിയുസിക്ക് കീഴിലുള്ള സംഘടനയും സിനിമ മേഖലയിലുണ്ട്. ഇക്കാര്യങ്ങള്‍ അറിയാതെയാണോ ആഷിഖ് ഓരോന്നു പറയുന്നതെന്നാണ് ഫെഫ്ക ജനറല്‍ സെക്രട്ടറിയുടെ മറുചോദ്യം.

aashiq abu

16 വര്‍ഷം മുമ്പ്(2008) എഐടിയുസി പോലൊരു സംഘടന സിനിമ മേഖലയില്‍ പ്രവര്‍ത്തിച്ചു തുടങ്ങിയെന്ന കാര്യം ആഷിഖിന് അറിയാതെ പോയോ? സിപിഐ സംസ്ഥാന സെക്രട്ടറിയായിരുന്ന, അന്തരിച്ച കാനം രാജേന്ദ്രന്‍ പ്രസിഡന്റും, വിനയന്‍ ജനറല്‍ സെക്രട്ടറിയുമായി പ്രവര്‍ത്തിച്ചിരുന്ന സംഘടനയാണ് മാക്ട. പി കെ ഗുരുദാസന്‍ തൊഴില്‍ മന്ത്രിയായിരുന്ന കാലത്ത്, മന്ത്രിയുമായുള്ള ചര്‍ച്ചയില്‍ ഫെഫ്കയും മാക്ടയെ പ്രതിനിധീകരിച്ച് കാനവും പങ്കെടുത്ത കാര്യമൊക്കെ ആഷിഖ് അറിയാത്തതുകൊണ്ടാണോ? 2015 ആയപ്പോഴേക്കും മാക്ട തീര്‍ത്തും ശോഷിച്ചതോടെയാണ്, തൊട്ടടുത്ത വര്‍ഷം കാനം പ്രസിഡന്റ് സ്ഥാനത്ത് നിന്നും മാറിയതും, പകരം മുന്‍ മന്ത്രി കെ പി രാജേന്ദ്രന്‍ താത്കാലികമായി എത്തുന്നതും. വിനയന്‍ മാറി പകരം ബൈജു കൊട്ടാരക്കരയും വന്നു. പിന്നീട് ബൈജു കൊട്ടാരക്കരയും സിനിമയുമായി എന്തുബന്ധമുണ്ടെന്ന് അറിയാത്ത അജ്മല്‍ ശ്രീകണ്ഠാപുരം എന്നയാളും തലപ്പത്തെത്തുന്നു. കേസ് വരുന്നു, കോടതി റിസീവര്‍ ഭരണം ഏല്‍പ്പിക്കുന്നു; ഇതൊക്കെ ചരിത്ര വസ്തുതകളാണ്’.

ബിഎംഎസ്സിന്റെ നേതൃത്വത്തില്‍ കോഴിക്കോട് കേന്ദ്രീകരിച്ച് ‘ഭചസ്’ എന്ന സംഘടന സിനിമ മേഖലയില്‍ ഉണ്ടെന്നു പറയുന്നു. അവര്‍ ഒരിക്കല്‍ പ്രൊഡ്യൂസേഴ്സ് അസോസിയേഷനു മുന്നില്‍ ധര്‍ണയും സമരവുമൊക്കെ നടത്തിയിരുന്നു. അതില്‍ മുഴുവന്‍ ചീത്ത വിളിയും ബി ഉണ്ണികൃഷ്ണനും ഫെഫ്കയ്ക്കുമെതിരേയാണ്. എന്റെ രാഷ്ട്രീയം ഞാനൊരിടത്തും മൂടി വച്ചിട്ടില്ല. ബിഎംഎസ് എന്ന സംഘടനയോടൊക്കെ എടുത്തിട്ടുള്ള നിലപാട് എന്താണെന്ന് എല്ലാവര്‍ക്കും അറിയാവുന്നതുമാണ്. അങ്ങനെയുള്ള എന്നെ ബിഎംഎസുമായി ചേര്‍ത്ത് പറയുന്നതിലെ ഉദ്ദേശമെന്താണ്? അതുമാത്രമല്ല, സിഐടിയു, എഐടിയുസി, ഐഎന്‍ടിയുസി പോലുള്ള തൊഴിലാളി സംഘടനകളെ തടയാന്‍ മാത്രം ശക്തനാണ് ഞാനെന്നാണോ ആഷിഖ് പറയുന്നത്? ടാറ്റയ്ക്ക് പോലും തടയാന്‍ കഴിയാത്ത സിഐടിയുവിനെ ഉണ്ണികൃഷ്ണന് തടയാന്‍ കഴിയുമോ? ബി ഉണ്ണികൃഷ്ണന്റെ ചോദ്യമാണ്.

തൊഴിലാളി യൂണിയനുകള്‍ക്ക് പറയാനുള്ളത്
സംഘടന വിഷയത്തില്‍ ചൂണ്ടിക്കാണിക്കപ്പെടുന്ന മറ്റ് ചില സംഗതികളുണ്ട്. അത്, ഇതരഭാഷ ഇന്‍ഡസ്ട്രികളിലും അംഗീകൃത തൊഴിലാളി സംഘടനകളുമായി അഫിലിയേറ്റ് ചെയ്ത് സിനിമ സംഘടനകള്‍ പ്രവര്‍ത്തിക്കുന്നില്ലെന്നതാണ്. തമിഴിലോ, തെലുഗിലോ, ഏറ്റവും വലിയ ഇന്‍ഡസ്ട്രിയായ ബോളിവുഡിലോ, ഇടത് രാഷ്ട്രീയം ഏറ്റവും കരുത്തോടെ പ്രവര്‍ത്തിച്ചിരുന്ന ബംഗാളിലോ, സിനിമയുമായി ഏറെ ബന്ധം പുലര്‍ത്തുന്ന രാഷ്ട്രീയ സംഘടനകള്‍ മാറി മാറി ഭരിക്കുന്ന തമിഴ്നാട്ടിലോ പോലും രാഷ്ട്രീയ പാര്‍ട്ടികളുടെ തൊഴിലാളി സംഘടനകളുടെ കീഴില്‍ സിനിമ സംഘടനകള്‍ രൂപീകരിച്ചിട്ടില്ലെന്നാണ് മലയാള സിനിമ മേഖലയില്‍ നിന്നുള്ളവര്‍ ചൂണ്ടിക്കാണിക്കുന്നത്. സിനിമ സ്വതന്ത്രമായൊരു തൊഴില്‍ ഇടമായി നിലനില്‍ക്കാന്‍ അതാണ് നല്ലതെന്നാണ് അവരുടെ അഭിപ്രായം.

എന്നാല്‍, ഇതേ വിഷയം, സിഐടിയു, എഐടിയുസി, ഐഎന്‍ടിയുസി എന്നീ തൊഴിലാളി സംഘടനകളുമായി അഴിമുഖം പങ്കുവയ്ക്കുകയുണ്ടായി. അതാത് യൂണിയനുകളുടെ പ്രതിനിധികളുമായി സംസാരിച്ചതില്‍ നിന്ന് വ്യക്തമായത്, രാഷ്ട്രീയ പാര്‍ട്ടികളുടെ തൊഴിലാളി സംഘടനകള്‍ ചലച്ചിത്ര തൊഴില്‍ മേഖലയില്‍ സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ തയ്യാറാണെന്നാണ്. കടുത്ത തൊഴില്‍ ചൂഷണം ഈ മേഖലയില്‍ നടക്കുന്നുണ്ടെന്നാണ് ഒരേ സ്വരത്തില്‍ യൂണിയനുകള്‍ പറയുന്നത്.

citu image

ആഷിഖ് പറഞ്ഞിരുന്നു, ഞങ്ങത് ഗൗരവമായി എടുക്കുന്നു; സിഐടിയു
സിഐടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി എളമരം കരീം ഈ വിഷയത്തില്‍ അഴിമുഖത്തിനോട് നടത്തിയ പ്രതികരണം ഇങ്ങനെയാണ്;

‘ആഷിഖ് അബു ഇങ്ങനെയൊരു ആശയം പങ്കുവച്ചിരുന്നു. ഞങ്ങളതെക്കുറിച്ച് ഗൗരവപൂര്‍വം ആലോചിക്കാന്‍ പോവുകയാണ്.

എന്തുകൊണ്ട് സിനിമ തൊഴില്‍ മേഖലയിലേക്ക് സിഐടിയു കടന്നു ചെന്നില്ല എന്നൊരു ചോദ്യമുണ്ട്. അതിന് കാരണം, സിനിമ ഒരു കലാരൂപമായതുകൊണ്ടാണ്. അവിടെയുള്ളത് കലാകാരന്മാരാണ്, കലയുമായി ബന്ധപ്പെട്ട ജോലിയാണവര്‍ ചെയ്യുന്നത്. സാധാരണ ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനം എങ്ങനെ നടക്കുമെന്ന ആശയക്കുഴപ്പം ഉണ്ടായിരുന്നു.

തൊഴില്‍ സംരക്ഷണം എന്നൊരു പുതിയൊരു പ്രശ്‌നം ഇപ്പോള്‍ ഉയര്‍ന്നു വന്നിട്ടുണ്ട്. ജോലി ചെയ്യുന്നതിനു കിട്ടേണ്ട സംരക്ഷണം, അതിനെതിരേ വെല്ലുവിളി ഉയരുന്നുണ്ട്. അതുകൊണ്ടാണ് ആഷിഖ് അബു, ഇക്കാര്യത്തെക്കുറിച്ച് സംസാരിച്ചപ്പോള്‍ തന്നെ ഞങ്ങള്‍ അതേക്കുറിച്ച് ഗൗരവമായി ആലോചിക്കാന്‍ തുടങ്ങിയത്. സംഘടനയില്‍ ചര്‍ച്ച ചെയ്തിട്ട് ഉചിതമായ തീരുമാനമെടുക്കും.

സിനിമ തൊഴിലാളികള്‍ക്കൊപ്പം നില്‍ക്കേണ്ടത് അത്യാവശ്യമാണെന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം. നേരത്തെ ആലോചിക്കേണ്ടതായിരുന്നുവെന്നും തോന്നുന്നു. നേരത്തെ ഇതേക്കുറിച്ച് ആലോചിക്കാതിരുന്നതിന് കാരണം ഞാന്‍ മുമ്പ് പറഞ്ഞത് തന്നെയാണ്. സിനിമ കലാ-സാംസ്‌കാരിക മേഖലയാണ്, അവിടെ സാധാരണ ഒരു തൊഴിലാളി സംഘടന പ്രവര്‍ത്തനത്തിലേക്ക് പോയാല്‍ അതിന്റെയൊരു പ്രത്യാഘാതം എന്തായിരിക്കും? ഫിലിം ഇന്‍ഡസ്ട്രിയെ അതെങ്ങനെ ബാധിക്കും? തുടങ്ങി വ്യത്യസ്തമായ അഭിപ്രായങ്ങള്‍ ഉണ്ടായിരുന്നു. അകുകൊണ്ടാണ് ഒന്നു മടിച്ചു നിന്നത്.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലും അല്ലാതെയും പുറത്തു വരുന്നത് കടുത്ത രീതിയില്‍ തൊഴില്‍ ചൂഷണം ഈ മേഖലയില്‍ നടക്കുന്നുണ്ടെന്നാണ്. ആ പ്രശ്‌നത്തെ അഡ്രസ് ചെയ്യാതെ, കേവലം പൈങ്കിളിവത്കരണമാണ് ഇപ്പോള്‍ നടക്കുന്നത്. വ്യക്തിത്വത്തെ അപമാനിക്കുന്ന രീതിയിലുള്ള പെരുമാറ്റങ്ങള്‍ എല്ലാം ഗൗരവമായി എടുക്കേണ്ടതാണ്, അതിലൊന്നും സംശയമില്ല. അതിനെക്കാള്‍ ഉപരി, സമയനിഷ്ഠയില്ലാതെ ജോലിയെടുപ്പിക്കല്‍, ജോലി സ്ഥിരിത ഇല്ലായ്മ, വേതനം കൊടുക്കുന്നതില്‍ വ്യവസ്ഥയില്ലാത്തത്; ഇതിലൊക്കെ ഇടപെടല്‍ ആവശ്യമാണ്. അതുകൊണ്ട് തന്നെയാണ് ഇക്കാര്യങ്ങള്‍ സി ഐ ടി യു ഗൗരവമായി തന്നെ ആലോചിക്കുന്നത്.

aituc image

ഞങ്ങള്‍ പിന്മാറിയതല്ല, തൊഴിലാളികള്‍ സംഘടിച്ചാല്‍ ഒപ്പമുണ്ടാകും; എഐടിയുസി
മലയാള സിനിമ മേഖലയിലെ തൊഴിലാളി യൂണിയന്‍ ഉണ്ടാക്കിയ ആദ്യ സംഘടന എ ഐ ടി യു സി ആണ്. സിപി ഐയുടെ തൊഴിലാളി സംഘടനയുമായി സഹകരിച്ചാണ് മാക്ട യൂണിയന്‍ പ്രവര്‍ത്തിച്ചിരുന്നത്. പിന്നീട് അത് നിര്‍ജീവമായി പോയി. അതെന്തുകൊണ്ടാണെന്നും, നിലവിലെ സാഹചര്യങ്ങളില്‍ സംഘടന എങ്ങനെ പ്രതികരിക്കുമെന്നുമാണ് എ ഐ ടി യു സി സംസ്ഥാന പ്രസിഡന്റ് ടി ജെ ആഞ്ചലോസ് അഴിമുഖത്തോട് പറയുന്നത്.

‘എഐടിയുസി പിന്മാറിയതല്ല. മാക്ട എന്ന സംഘടന നിര്‍ജീവമായതുകൊണ്ട് സംഭവിച്ചതാണ്. കാനം രാജേന്ദ്രന്‍ പ്രസിഡന്റ് ആയി സംഘടന പ്രവര്‍ത്തനം ആരംഭിച്ചതാണ്. പക്ഷേ അത് അധികം മുന്നോട്ട് പോയില്ല അതിന് കാരണം, എ ഐ ടി യു സി പിന്മാറിയതുകൊണ്ടല്ല, മാക്ടയുടെ പ്രവര്‍ത്തനം സ്തംഭിച്ചതാണ്. ആ സംഘടനയിലെ അംഗങ്ങള്‍ക്ക് സിനിമയില്‍ ജോലി നിഷേധിക്കുന്ന സാഹചര്യം വന്നപ്പോഴാണ് അവരുടെ പ്രവര്‍ത്തനം നിലച്ചത്.

എഐടിയുസിക്ക് നേരിട്ട് സംഘടന രൂപീകരിക്കാന്‍ സാധിക്കില്ല. ട്രേഡ് യൂണിയന്‍ ഉണ്ടാക്കുക എന്നതിന് ആദ്യം വേണ്ടത്, ഒരു തൊഴില്‍ മേഖലയിലെ തൊഴിലാളികള്‍ അതിന് തയ്യാറാവുക എന്നതാണ്. എങ്കില്‍ മാത്രമാണ് ആ സംഘടനയ്ക്ക് ട്രേഡ് യൂണിയന്‍ ആക്ട് അനുസരിച്ചുള്ള അംഗീകാരം കിട്ടുക. ഇത്ര ശതമാനം തൊഴിലാളികള്‍ അംഗങ്ങളായിരിക്കണമെന്നും നിയമം അനുശാസിക്കുന്നുണ്ട്. ഏതൊരു തൊഴില്‍മേഖലയിലെ കാര്യമായാലും ഇതാണ് നിയമം. അങ്ങനെ തൊഴിലാളികള്‍ മുന്നോട്ടു വരുന്ന ഘട്ടങ്ങളിലാണ് നമ്മള്‍ ഇടപെടുന്നത്. മുമ്പ് ഇത്തരത്തില്‍ ചലച്ചിത്ര തൊഴിലാളികള്‍ തയ്യാറായി വന്നപ്പോളാണ് കാനം പ്രസിഡന്റായി യൂണിയന്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങിയത്. പിന്നീടത് നിലച്ചു പോവുകയായിരുന്നു.

സിനിമ മേഖലയിലെ തൊഴിലാളികള്‍ വീണ്ടും എഐടിയുസിയുടെ നേതൃത്വത്തില്‍ സംഘടിക്കാന്‍ തയ്യാറാണെങ്കില്‍ ഞങ്ങള്‍ അവര്‍ക്കൊപ്പം ഉണ്ടാകും.

മുമ്പും എഐടിയുസി ശ്രമിച്ചത് ചലച്ചിത്ര മേഖലയിലെ തൊഴില്‍ ചൂഷണം അവസാനിപ്പിക്കാനായിരുന്നു. ചെറിയ വേതനങ്ങള്‍ക്ക് ജോലി ചെയ്യുന്നവരും ജോലി സുരക്ഷിതത്വം ഇല്ലാത്തവരുമായവരുടെ അവകാശങ്ങള്‍ സംരക്ഷിക്കാനാണ് യൂണിയന്‍ ശ്രമിച്ചത്. പക്ഷേ, പിന്നീട് സംഭവിച്ചത്, യൂണിയനില്‍ അംഗത്വമുള്ളവര്‍ക്ക് ജോലി നിഷേധിക്കപ്പെട്ടു. അവര്‍ കാലങ്ങളായി ചെയ്തു വരുന്ന ജോലിയാണ്, അതാണവരുടെ വരുമാനം. അത് നിലയ്ക്കാന്‍ തുടങ്ങിയതോടെ കുടുംബം മുന്നോട്ടു കൊണ്ടു പോകാന്‍ പറ്റാത്ത അവസ്ഥയായി. അതോടെ തൊഴിലാളികള്‍ യൂണിയനില്‍ നിന്ന് പിന്മാറാന്‍ തുടങ്ങി. അങ്ങനെയാണ് യൂണിയന്‍ പ്രവര്‍ത്തനം നിലച്ചത്. അല്ലാതെ സ്വന്തം തീരുമാനപ്രകാരം എ ഐ ടി യു സി പിന്മാറിയതല്ല. ഇപ്പോഴത്തെ സാഹചര്യത്തില്‍ തൊഴിലാളികള്‍ വീണ്ടും സംഘടിക്കാന്‍ തീരുമാനിച്ച് നമ്മളെ സമീപിച്ചാല്‍, അവര്‍ക്കൊപ്പം തന്നെ എ ഐ ടി യു സി ശക്തമായി നിലകൊള്ളും, അക്കാര്യത്തില്‍ യാതൊരു സംശയവും വേണ്ട.

intuce image

എല്ലാവരെയും ഒരുമിച്ച് ചേര്‍ത്ത് ഞങ്ങളുണ്ടാകും; ഐഎന്‍ടിയുസി
നിലവില്‍ ഐഎന്‍ടിയുസിയുടെ പ്രാതിനിധ്യം മലയാള സിനിമ മേഖലയില്‍ ഉണ്ടെന്നാണ് യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് ആര്‍ ചന്ദ്രശേഖരന്‍ അഴിമുഖത്തോട് പറയുന്നത്. ഇപ്പോഴത്തെ സാഹചര്യത്തില്‍ കൂടുതല്‍ സജീവമാകാന്‍ പോവുകയാണെന്നും, അതിനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു കഴിഞ്ഞുമെന്നുമാണ് സംസ്ഥാന പ്രസിഡന്റ് അഴിമുഖത്തോട് പറഞ്ഞത്.

ഐഎന്‍ടിയുസി മലയാള സിനിമ മേഖലയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് സംസ്ഥാന പ്രസിഡന്റ് ആര്‍. ചന്ദ്രശേഖരന്‍ അഴിമുഖത്തോട് പ്രതികരിച്ചത്. മുന്‍ മന്ത്രിയും കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവും ചലച്ചിത്ര ഗാനരചയിതാവുമായ പന്തളം സുധാകരന്‍ പ്രസിഡന്റായി സംഘടന പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് ചന്ദ്രശേഖരന്‍ വ്യക്തമാക്കിയത്. മാക്ട ഫെഡറേഷന്‍ ഐഎന്‍ടിയുസിയുമായി യോജിച്ചു പോകാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും പ്രസിഡന്റ് പറയുന്നു. ‘ചലച്ചിത്ര-സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാനെ സന്ദര്‍ശിച്ച് നിവേദനം നല്‍കിയിട്ടുണ്ട്. സിനിമ സംബന്ധമായ എല്ലാ കമ്മിറ്റികളും തങ്ങളെയും ഉള്‍പ്പെടുത്തണമെന്ന് നിവേദനത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ സജീവമായി തന്നെ മുന്നോട്ടു പോവുകയാണ്. എറണാകുളം ടൗണ്‍ ഹാളില്‍ വിപുലമായൊരു കണ്‍വന്‍ഷന്‍ സംഘടിപ്പിക്കുന്നുണ്ട്, വിശദമായ വിവരങ്ങള്‍ മാധ്യമങ്ങളെ വിളിച്ചു ചേര്‍ത്ത് അറിയിക്കുന്നതായിരിക്കും. മലയാള സിനിമ മേഖലയില്‍ സജീവമായി ഇടപെട്ടുകൊണ്ട്, മികച്ച തൊഴില്‍ അന്തരീക്ഷം ഒരുക്കാനാണ് ഐഎന്‍ടിയുസി തയ്യാറെടുക്കുന്നത്. എല്ലാവരെയും ഉള്‍ക്കൊണ്ടു കൊണ്ടുള്ള പ്രവര്‍ത്തനമായിരിക്കും നടത്തുക’- ആര്‍ ചന്ദ്രശേഖരന്‍ പറയുന്നു.

രാഷ്ട്രീയം സിനിമയില്‍ വിപരീത ഫലം ചെയ്യുമോ?
രാഷ്ട്രീയ പാര്‍ട്ടികളുടെ കീഴില്‍ സംഘടനകള്‍ വരുന്നത് വിപരീത ഫലം ചെയ്യുമെന്നാണ് അഴിമുഖവുമായി സംസാരിച്ച ഫെഫ്ക പ്രതിനിധി കൂടിയായ സംവിധായകന്‍ അഭിപ്രായപ്പെടുന്നത്. അതിന് അദ്ദേഹം നിരത്തുന്ന കാരണങ്ങള്‍ ഇവയാണ്;

‘കേരളത്തിലെ ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുടെയോ സംഘടനകളുടെയോ പ്രാതിനിധ്യമോ മേല്‍ക്കോയ്മയോ ഇല്ലാതെ, എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും ആളുകളെയും കൂടി ഉള്‍ക്കൊണ്ടുകൊണ്ടാണ് ഫെഫ്ക പ്രവര്‍ത്തിക്കുന്നത്. ഇതൊരു തൊഴിലാളി സംഘടനയാണ്. ട്രേഡ് യൂണിയന്‍ നിയമപ്രകാരം രജിസ്റ്റര്‍ ചെയ്ത സംഘടന. അതുകൊണ്ടാണ് സര്‍ക്കാരുമായി കൂടിയാലോചനകള്‍ നടത്താനും കാര്യങ്ങള്‍ സാധിച്ചെടുക്കാനും കഴിയുന്നത്. പ്രൊഡ്യൂസേഴ്സ് അസോസിയേഷനും അമ്മ അസോസിയേഷനുമെല്ലാം ഫെഫ്കയെ ബഹുമാനിക്കാനും കാരണമിതാണ്’.

പുതിയ സംഘടനകള്‍ വരുന്നതിന് പിന്നില്‍ ന്യായമായ അടിസ്ഥാനങ്ങള്‍ ഉണ്ടോയെന്നാണ് ഫെഫ്ക പ്രതിനിധി ചോദിക്കുന്നത്. ഒരു പുതിയ സംഘടനയെ കുറിച്ച് ചിന്തിക്കുന്നത്, നിലവിലുള്ള സംഘടന പോരാ എന്നു തോന്നുമ്പോഴാണ്. എന്താണ് നിലവിലുള്ള സംഘടനയുടെ പോരായ്മ എന്നാണ് ആദ്യം പറയേണ്ടത്. അങ്ങനെ പോരായ്മ ഉണ്ടെങ്കില്‍, അതാദ്യം ഫെഫ്കയോടാണു പറയേണ്ടത്. ഒരു തൊഴിലാളി സംഘടനയെന്ന നിലയില്‍ ഫെഫ്കയത് നികത്താന്‍ തയ്യാറാകും. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ എല്ലാ സംഘടനകളോടും അഭിപ്രായം ആരാഞ്ഞിരുന്നു. ഫെഫ്കയുടെ കീഴിലുള്ള 22 യൂണിയനുകളുമായി സംസാരിച്ച്, അതിന്റെ സമഗ്രമായൊരു നിര്‍ദേശം ഫെഫ്ക സര്‍ക്കാരിന് കൊടുത്തിട്ടുണ്ട്. സര്‍ക്കാരിന്റെ ഇടപെടലും ഇനി തുടര്‍ന്നുണ്ടാകും. ഈയൊരു സാഹചര്യത്തില്‍ എന്താണ് പുതിയൊരു സംഘടനയുടെ പ്രസക്തി?- ഇതാണ് ഫെഫ്ക പ്രതിനിധിയുടെ ചോദ്യം.

fefka image

രാഷ്ട്രീയ പാര്‍ട്ടികളുടെ സംഘടനകള്‍ ഉണ്ടാകാതിരുന്നതെന്ന് എന്തുകൊണ്ടാണെന്ന ചോദ്യത്തിന് സ്വയം ചിന്തിച്ചിരുന്നുവെങ്കില്‍ ആഷിഖ് അബുവിന് തന്നെ ഉത്തരം കിട്ടുമായിരുന്നുവെന്നും, സിനിമ സംഘടനയെന്നത് കലാകാരന്മരുടെ സംഘടനയാണെന്നും സംവിധായകന്‍ ഓര്‍മിപ്പിക്കുന്നു.

സംവിധായകന്റെ വാക്കുകള്‍; ‘ഒരു പാര്‍ട്ടിയുടെ ആള്‍ക്കാര്‍ വരുമ്പോള്‍, വേറൊരു പാര്‍ട്ടിയുടെ ആളുകള്‍ അടുത്ത സംഘടനയുണ്ടാക്കും. സര്‍വത്ര സംഘടനകള്‍ വന്നാല്‍ അതിന്റെതായ കുഴപ്പങ്ങളുണ്ട്. വര്‍ക്കേഴ്സിന് ഇടയില്‍ ഒരു യോജിപ്പ് ഉണ്ടാകില്ല. കെഎസ്ആര്‍ടിസി ഉദ്ദാഹരണമെടുക്കുക. ആവശ്യം ഒന്നാണെങ്കിലും ഓരോ സംഘടനകളും പല തട്ടുകളിലാണ് നില്‍ക്കുന്നത്. വിഘടിച്ചു പോകുന്തോറും സംഘടനകളുടെ ശക്തി ക്ഷയിക്കും’.

അദ്ദേഹം തുടരുന്നു; ‘മാക്ട രാഷ്ട്രീയവത്കരിക്കാനുള്ള ശ്രമങ്ങളാണ് നടന്നത്. എന്നിട്ടു പോലും അതിലേക്ക് ആരും പോയില്ല. സിനിമ സിനിമയാണ്, രാഷ്ട്രീയമല്ല. സിനിമയ്ക്ക് അതിന്റെതായ എക്സിസ്റ്റന്‍സ് ഉണ്ട്, രാഷ്ട്രീയത്തിനുള്ളതുപോലെ. കാനം രാജേന്ദ്രനെ പോലുള്ള ആളുകള്‍ വന്നിട്ടു പോലും ബഹുഭൂരിപക്ഷം പേരും അങ്ങോട്ട് പോയില്ല എന്നത് തന്നെയാണ് അതിനുള്ള തെളിവ്. സംഘനകള്‍ രൂപീകരിച്ചതുകൊണ്ട് കാര്യമില്ലല്ലോ, അംഗങ്ങള്‍ വേണ്ടേ? രാഷ്ട്രീയ സംഘടനകള്‍ ഇല്ലാത്തതുകൊണ്ട് ഒരു സംഘടന ഉണ്ടാക്കുന്നുവെന്നാണോ ആഷിഖ് അബു പറയുന്നത്?’

നിലവിലെ സംഘടനകളില്‍ ജനാധിപത്യമില്ലെന്നും, തങ്ങള്‍ രൂപീകരിക്കുന്ന സംഘടനയില്‍ അതുണ്ടാകുമെന്നുള്ള ആഷിഖ് അബുവിന്റെ വാദത്തോടുള്ള ഫെഫ്ക പ്രതിനിധിയുടെ മറുപടി ഇങ്ങനെയാണ്;

‘ജനാധിപത്യം ഇല്ല, അത് എളുപ്പത്തില്‍ പറയാവുന്നൊരു മറുപടിയാണ്. എന്താണ് ജനാധിപത്യം കൊണ്ട് ഉദ്ദേശിക്കുന്നത്? ഫെഫ്കയില്‍ അഭിപ്രായ സ്വാതന്ത്ര്യമില്ലേ? തൊഴിലാളി എന്ന നിലയില്‍ നിങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിക്കപ്പെടുന്നില്ലേ? നിങ്ങളുടെ പ്രതിഫലം കിട്ടാതിരിക്കുമ്പോള്‍ സംഘടന ഇടപെട്ട് അത് വാങ്ങിച്ചു തരുന്നില്ലേ? സംഘടന ഇടപെട്ട് വാങ്ങിക്കൊടുത്ത പണത്തില്‍ നിന്ന് കമ്മീഷന്‍ വാങ്ങിയെന്നാണ് ആഷിഖ് നിരന്തരം ആരോപിക്കുന്നത്. അങ്ങനെയൊരു വിഹിതം വാങ്ങും, അത് നിര്‍ബന്ധമല്ല, ഓരോരുത്തരും മനസ് അറിഞ്ഞ് കൊടുക്കുന്നതാണ്. ആ പണം സംഘടനയുടെ തലപ്പത്തുള്ളവര്‍ ധൂര്‍ത്തടിക്കുകയല്ല. അത് ഉപയോഗിച്ചാണ് ആരോഗ്യ ഇന്‍ഷ്വറന്‍സും, ഭവന നിര്‍മാണവുമൊക്കെ നടത്തുന്നത്. അതാണ് സംഘടനയുടെ ഫണ്ട്. സംവിധായകര്‍ ലെവി നല്‍കാറുണ്ട്, അത് സംഘടനയ്ക്ക് വേണ്ടിയാണ്, ഒരുപാട് തൊഴിലാളികളുള്ള സംഘടനയാണിത്. എല്ലാ സഹായങ്ങളും വാങ്ങിച്ചെടുത്ത ശേഷമാണ്, സംഘടന ഗുണ്ട പിരിവ് നടത്തിയെന്ന് പറയുന്നത്. ആഷിഖ് എന്തിനാണ് സംഘടനയുടെ സഹായം തേടിയത്?

എന്ത് ജനാധിപത്യമാണ് ഫെഫ്കയില്‍ ഇല്ലാത്തതെന്നാണ് ആഷിഖ് അബുവിനോട് ചോദിക്കേണ്ടിയിരുന്നത്. അതിന് അയാള്‍ മറുപടി പറയട്ടേ, ആ മറുപടി കേട്ടിട്ട് ഫെഫ്ക പ്രതികരിക്കാം’.

b unnikrishnan

ബി ഉണ്ണിക്കൃഷ്ണന്‍ സംഘടന തലപ്പത്ത് തുടരുന്നതിനെതിരായ വിമര്‍ശനത്തിന്, ഫെഫ്ക പ്രതിനിധിക്ക് പറയാനുള്ളതിങ്ങനെയാണ്;

‘ഒരു സംഘടനയെ നയിക്കാന്‍ നേതൃത്വപാടവം ഉള്ളയാള്‍ക്കാണ് സാധിക്കുന്നത്. അതിന് പല ഗുണങ്ങളും ഉണ്ടായിരിക്കണം. ബി ഉണ്ണികൃഷ്ണന്‍ സംഘടനയുടെ തലപ്പത്ത് ഇരിക്കുന്നുണ്ടെങ്കില്‍, അത് അദ്ദേഹം സ്വയം തീരുമാനിച്ചില്ല. തെരഞ്ഞെടുപ്പിലൂടെയാണ്. അവിടെ കൃത്യമായി തെരഞ്ഞെടുപ്പ് നടക്കുന്നുണ്ട്. അത് ജനാധിപത്യമല്ലേ? എഐഎഫ്ഇസി ജനറല്‍ സെക്രട്ടറി കൂടിയാണ് ഉണ്ണികൃഷ്ണന്‍, അദ്ദേഹത്തിന് ഇപ്പോള്‍ സ്വന്തം സിനിമയില്‍ ശ്രദ്ധിക്കാന്‍ പോലുമാകാത്ത തിരക്കുണ്ട്. സിനിമ ചെയ്യണമെന്നതാണ് അദ്ദേഹത്തിന്റെ ആഗ്രഹം, സംഘടന തലപ്പത്ത് നിന്ന് മാറണമെന്ന് അദ്ദേഹത്തുനുണ്ട്. പക്ഷേ, ബാക്കിയുള്ളവര്‍ക്ക് ഉണ്ണികൃഷ്ണന്‍ അവിടെ തന്നെയിരിക്കണമെന്നാണ്’.

‘ ഭചസ്’ പറയുന്നത്
മലയാള സിനിമ മേഖലയില്‍ ബിഎംഎസുമായി അഫിലിയേറ്റ് ചെയ്ത് പ്രവര്‍ത്തിക്കുന്ന സംഘടനയാണ്, കോഴിക്കോട് ആസ്ഥാനമായുള്ള ‘ഭചസ്’. ഈ സംഘടനയുടെ പ്രതിനിധിയായ ബാബു അത്താണിയുമായി അഴിമുഖം സംസാരിച്ചിരുന്നു. സിനിമയിലെ സംഘടനകളുമായി ബന്ധപ്പെട്ട് ബാബുവിന് പറയാനുള്ള കാര്യങ്ങള്‍ ഇവയാണ്;

‘ബിഎംഎസ്സിന് കീഴില്‍ അഫിലിയേറ്റ് ചെയ്തു പ്രവര്‍ത്തിക്കുന്ന ഭചസ് സിനിമ മേഖലയിലെ എല്ലാ തൊഴിലാളികള്‍ക്കും വേണ്ടിയുള്ള ഒരു സംഘടനയാണ്. ഇതൊരു ബദല്‍ സംഘടനയല്ല. സിനിമ പ്രവര്‍ത്തകര്‍ക്ക് വേണ്ടിയുള്ളതാണ്, താത്പര്യമുള്ള ആര്‍ക്ക് വേണമെങ്കിലും സംഘടനയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കാം.

പുതിയ സംഘടനകള്‍ വരുന്നതിനോട് എതിര്‍പ്പില്ല, സംഘടനകള്‍ വരട്ടെ. ഏത് സംഘടന വന്നാലും സിനിമ പ്രവര്‍ത്തകരുടെ ഉന്നമനം ലക്ഷ്യമാക്കിയായിരിക്കണം പ്രവര്‍ത്തിക്കേണ്ടത്. വരുന്ന സംഘടനകള്‍ക്കെല്ലാം അതാണ് ലക്ഷ്യമെന്ന് അറിയില്ല. തുടക്കത്തില്‍ ഒരു ലക്ഷ്യവും, കുറച്ച് കഴിഞ്ഞ് മറ്റൊരു ലക്ഷ്യത്തിന് വേണ്ടിയും പ്രവര്‍ത്തിക്കുന്ന സംഘടനകളുമുണ്ടാകാം. അങ്ങനെ വരുമ്പോഴാണ്, ഒരു സംഘടന വിഘടിക്കുകയും പുതിയ സംഘടനകള്‍ രൂപീകരിക്കുകയും ചെയ്യുന്നത്.

ചില വ്യക്തികളുടെ, അല്ലെങ്കില്‍ സംഘടനകളുടെ കുത്തകയായിട്ടാണ് സിനിമ മേഖല പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നത്. സാധാരണക്കാരായ സിനിമ പ്രവര്‍ത്തകര്‍ക്ക്-ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍, മേക്കപ് ആര്‍ട്ടിസ്റ്റുകള്‍- തുടങ്ങിയവര്‍ക്കൊന്നും അമ്മ, ഫെഫ്ക, മാക്ട തുടങ്ങിയ സംഘടനകളിലേക്ക് വരാന്‍ സാധിക്കില്ല. കാരണം, ആ സംഘടനകളില്‍ അംഗത്വത്തിനുള്ള മാനദണ്ഡങ്ങള്‍ ഇവര്‍ക്കൊന്നും താങ്ങാന്‍ പറ്റില്ല. സാധാരണ സിനിമ പ്രവര്‍ത്തകര്‍ക്ക് നിലവില്‍ കടന്നു ചെല്ലാന്‍ പറ്റാത്തതാണ് നിലവിലുള്ള സംഘടനകള്‍. പക്ഷേ, ഭചസിനെ സംബന്ധിച്ച് വളരെ ചെറിയൊരു ഫീസ് മാത്രമാണ് ഈടാക്കുന്നത്. അതുകൊണ്ട് തന്നെ സിനിമ രംഗത്തേക്ക് വരുന്ന ഏതൊരു സാധാരണക്കാരനും ഈ സംഘടനയില്‍ അംഗത്വം എടുക്കാവുന്നതാണ്. എല്ലാ മേഖലകളില്‍ ഉള്ളവരെയും നമ്മള്‍ ഉള്‍പ്പെടുത്തും, ഡ്രൈവര്‍മാര്‍ക്ക് വരെ അംഗത്വം കൊടുക്കുന്നുണ്ട്. ഇത്തരക്കാരൊക്കെ സിനിമ രംഗത്ത് തിരസ്‌കരിക്കപ്പെടുന്നവരാണ്. ഇവരെയാരെയും മാക്ടയാണെങ്കിലും ഫെഫ്കയാണെങ്കിലും സിനിമാക്കാരായി അംഗീകരിക്കില്ല. അഞ്ച് വര്‍ഷമായി ഭചസ് പ്രവര്‍ത്തിച്ചു വരികയാണ്. ബിഎംഎസ്സിന് കീഴിലുള്ളതുകൊണ്ട് ഇതൊരു രാഷ്ട്രീയ ചായ്വുള്ള സംഘടനയായി പലരും കാണുന്നുണ്ട്. അതല്ല യാഥാര്‍ത്ഥ്യം. ഇപ്പോള്‍ പലരും ആ തെറ്റിദ്ധാരണ മാറി സംഘടനയിലേക്ക് വരുന്നുണ്ട്’.

ഐഎഫ്എംഎ പറയുന്ന കാര്യങ്ങള്‍
മലയാള ചലച്ചിത്ര മേഖലയില്‍ തന്നെ പ്രവര്‍ത്തിച്ചു വരുന്ന മറ്റൊരു സിനിമ സംഘടനയാണ് ഇന്ത്യന്‍ ഫിലിം മേക്കേഴ്സ് അസോസിയേഷന്‍ അഥവ ഐഎഫ്എംഎ. പ്രോഗ്സ്സീവ് ഫിലിം മേക്കേഴ്സ് അസോസിയേഷനെ സ്വാഗതം ചെയ്യുകയും, അതോടൊപ്പം ഫെഫ്ക നടത്തുന്നത് തൊഴിലാളി വിരുദ്ധ പ്രവര്‍ത്തികളാണെന്ന് കുറ്റപ്പെടുത്തുകയും ചെയ്യുകയാണ് ഐഎഫ്എംഎ. പുതിയ സംഘടനകള്‍ രൂപീകരിക്കപ്പെടുന്നതിന് കാരണമുണ്ടെന്നും ഐഎഫ്എംഎ പറയുന്നു.

ബിജെപിക്ക് കീഴിലുള്ള സംഘടനയായാണ് ഇന്ത്യന്‍ ഫിലിം മേക്കേഴ്സ് അസോസിയേഷനെക്കുറിച്ച് കേട്ടിരുന്നത്. എന്നാല്‍ അങ്ങനെയൊരു രാഷ്ട്രീയ ബന്ധം അവര്‍ നിഷേധിക്കുകയാണ്.

ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സംഘടനയല്ല ഇന്ത്യന്‍ ഫിലിം മേക്കേഴ്സ് അസോസിയേഷന്‍ എന്നാണ് സംഘടന ജോയിന്റ് സെക്രട്ടറി രാജേഷ് കെ ആനന്ദ് അഴിമുഖത്തോട് പറയുന്നത്. ഇതൊരു ദേശീയ സംഘടനയാണ്, അതിന്റെ കേരള ചാപ്റ്ററാണ് മലയാളത്തില്‍ പ്രവര്‍ത്തിക്കുന്നത്. കഴിഞ്ഞ രണ്ടു വര്‍ഷമായിട്ട് തങ്ങള്‍ സജീവമായിട്ടുണ്ട് എന്നും രാജേഷ് പറയുന്നു. ബിജെപിയുമായി അഫിലിയേഷന്‍ ഉണ്ടെന്ന വാര്‍ത്തകള്‍ അദ്ദേഹം തള്ളിക്കളയുന്നുണ്ട്. അത് ചില തെറ്റിദ്ധാരണകള്‍ മൂലമാണെന്നാണ് പറയുന്നത്. രാഷ്ട്രീയ പാര്‍ട്ടികളുടെ സംഘടനകളായാല്‍, പാര്‍ട്ടി തലപ്പത്തുള്ളവരുടെ നിര്‍ദേശത്തിന് അനുസരിച്ച് പ്രവര്‍ത്തിക്കേണ്ടി വരുമെന്നാണ് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നത്. അതുകൊണ്ട് സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്നൊരു പ്ലാറ്റ്ഫോമാണ് ഐഎഫ്എംഎ എന്നും ജോയിന്റ് സെക്രട്ടറി വ്യക്തമാക്കുന്നു.

പുതിയ സംഘടന വരുന്നുവെന്ന തീരുമാനത്തെ തങ്ങള്‍ സ്വാഗതം ചെയ്യുന്നുവെന്നും അവര്‍ക്ക് പിന്തുണ നല്‍കുമെന്നും രാജേഷ് കെ ആനന്ദ് പറയുന്നുണ്ട്. എന്തുകൊണ്ട് സിനിമ മേഖലയില്‍ ഒന്നിലധികം സംഘടനകള്‍ ഉണ്ടാകുന്നു എന്ന ചോദ്യത്തിന് അദ്ദേഹം മറുപടി പറയുന്നത് ഇപ്രകാരമാണ്; ‘ചെറിയ തൊഴില്‍ ചെയ്യുന്നവരും ചെറിയ ശമ്പളം വാങ്ങുന്നവരും സിനിമ മേഖലയിലുണ്ട്. അവര്‍ക്ക് മൂന്നും നാലും ലക്ഷം രൂപ നല്‍കി ഫെഫ്ക പോലുള്ള സംഘടനയില്‍ അംഗത്വം എടുക്കാന്‍ സാധിക്കില്ല. കിടപ്പാടം പണയം വച്ചായിരിക്കും ഓരോരുത്തരും പല കോഴ്സുകളും ചെയ്ത് സിനിമയിലേക്ക് വരുന്നത്, കോസ്റ്റിയൂം ഡിസൈനര്‍മാര്‍, മേക്കപ്പ് ആര്‍ട്ടിസ്റ്റുകള്‍, കൊറിയോഗ്രാഫര്‍മാര്‍ അങ്ങനെ പലരും. അവര്‍ക്ക് ഇവിടെ വന്ന് ഒരു സിനിമ ചെയ്യണമെങ്കില്‍ ലക്ഷങ്ങള്‍ നല്‍കി ഫെഫ്ക പോലുള്ള സംഘടനകളില്‍ അംഗത്വമെടുക്കണമെന്നു പറയുന്നത് പിടിച്ചു പറിക്കുന്നതിന് തുല്യമാണ്. അത്തരം കീഴ്വഴക്കങ്ങള്‍ ഇല്ലാതാക്കാനും, എല്ലാവര്‍ക്കും ഒരോപോലെ അംഗങ്ങളാകാനും സാധിക്കുന്നതിനുമാണ് ചെറിയ സംഘടനകള്‍ ഉണ്ടായി വരുന്നത്’.

ഫെഫ്കയിലെ ഉന്നതര്‍ തൊഴില്‍ മുടക്കാന്‍ ശ്രമിക്കുന്നുണ്ടെന്ന പരാതിയും ഐഎഫ്എംഎയുടെ പ്രതിനിധിക്കുണ്ട്. അത്തരമൊരു അനുഭവം എംപുരാന്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടയില്‍ ഉണ്ടായിട്ടുണ്ടെന്നും രാജേഷ് പറയുന്നു. തങ്ങള്‍ അതിനെ നിയമപരമായി തന്നെ നേരിട്ടു. ആരെയും അങ്ങോട്ട് ചെന്ന് ഉപദ്രവിക്കാന്‍ താത്പര്യമില്ല, എന്നാല്‍ തങ്ങളെ ഉപദ്രവിച്ചാല്‍ വെറുതെയിരിക്കില്ലെന്നും അദ്ദേഹം പറയുന്നു. ‘എല്ലാ സംഘടനകളും അസോസിയേഷന്‍ ആക്ട് പ്രകാരം ഗവണ്‍മെന്റില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളവയാണ്. ഫെഫ്ക പോലും. സിനിമ എങ്ങനെ പോകണം, ആരൊക്കെ സിനിമ ചെയ്യണം എന്നൊന്നും തീരുമാനിക്കാന്‍ അതുകൊണ്ട് തന്നെ ഫെഫ്കയ്ക്ക് അധികാരവുമില്ല. അത്തരമൊരു സംഘടനയുമല്ലത്’. ഇത്തരം അപ്രമാദിത്യ ചിന്തികള്‍ അവസാനിപ്പിക്കുകയെന്നതിനു കൂടിയാണ് പുതിയ സംഘടനകള്‍ വരുന്നതിനെ പിന്തുണയ്ക്കുന്നതെന്നും രാജേഷ് കെ ആനന്ദ് പറയുന്നു.

സിനിമ ഒരു പ്രധാന തൊഴില്‍ മേഖലയാണ്. അവിടെ നഗ്നമായ തൊഴില്‍ ചൂഷണങ്ങള്‍ നടക്കുന്നുണ്ടെന്ന കാര്യം, പഠന റിപ്പോര്‍ട്ടുകള്‍ പ്രകാരവും അല്ലാതെയും, പലതരം തുറന്നു പറച്ചിലുകളിലൂടെയും വ്യക്തമായിട്ടുള്ളതാണ്. സംഘടനകള്‍ക്കൊപ്പം സര്‍ക്കാരും കാര്യക്ഷമമായി ഇടപെട്ടാല്‍ മാത്രമാണ് ഈ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സാധിക്കുക. കലാമേഖല എന്നതിലുപരി, അതൊരു വ്യവസായ രംഗം കൂടിയായതിനാല്‍, തൊഴില്‍ സുരക്ഷതിത്വം, വേതന വ്യവസ്ഥ തുടങ്ങിയ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുക തന്നെ വേണം. അതിന് രാഷ്ട്രീയ സംഘടനകളുടെ ഇടപെടല്‍ അനിവാര്യമാണോ എന്നതാണ് മറ്റൊരു ചോദ്യം. ഈ ചോദ്യത്തിന് ഉത്തരം പറയേണ്ടത് സിനിമക്കാര്‍ തന്നെയാണ്.are politically affiliated organizations beneficial for the malayalam movie industry

Content Summary; are politically affiliated organizations beneficial for the malayalam movie industry?

രാകേഷ് സനല്‍

രാകേഷ് സനല്‍

ന്യൂസ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:
Facebook

Leave a Reply

Your email address will not be published. Required fields are marked *

×