May 20, 2025 |
Share on

ആരാണ് ട്രംപ് നാടുകടത്താന്‍ ശ്രമിക്കുന്ന മഹ്‌മൂദ് ഖലീല്‍?

കൊളംബിയ യൂണിവേഴ്‌സിറ്റിയിലെ പലസ്തീന്‍ അനുകൂല വിദ്യാര്‍ത്ഥിയുടെ അറസ്റ്റിനെതിരെ അമേരിക്കയില്‍ വന്‍ പ്രതിഷേധം

കൊളംബിയ യൂണിവേഴ്‌സിറ്റിയില്‍ പലസ്തീന്‍ അനുകൂല പ്രക്ഷോഭത്തിന് നേതൃത്വം നല്‍കിയ മഹ്‌മൂദ് ഖലീലിൻ്റെ അറസ്റ്റിനെതിരെ അമേരിക്കയില്‍ വന്‍ പ്രതിഷേധം. മഹ്‌മൂദ് ഖലീലിൻ്റെ അറസ്റ്റ് നിയമവിരുദ്ധമാണെന്നും ട്രംപ് ഭരണകൂടത്തിന്റെ നടപടി അഭിപ്രായ സ്വാതന്ത്യത്തിന് മേലുള്ള ആക്രമണമാണെന്നും അമേരിക്കന്‍ സിവില്‍ ലിബര്‍ട്ടീസ് യൂണിയന്‍ വിമര്‍ശിച്ചു. ശനിയാഴ്ചയാണ് ഹമാസിനെ പിന്തുണച്ചുവെന്നാരോപിച്ച് ഖലീലിനെ അമേരിക്കന്‍ ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ അറസറ്റ് ചെയ്തത്.

ആരാണ് മഹ്‌മൂദ് ഖലീല്‍?

കൊളംബിയ യൂണിവേഴ്‌സിറ്റിയിലെ സ്‌കൂള്‍ ഓഫ് ഇന്റര്‍നാഷണല്‍ ആന്റ് പബ്ലിക് അഫേഴ്‌സിലെ വിദ്യാര്‍ത്ഥിയും ആക്ടിവിസ്റ്റുമാണ് മഹ്‌മൂദ് ഖലീല്‍. 1995ല്‍ സിറിയയില്‍ ജനിച്ച അള്‍ജീരിയന്‍ പൗരനായ മഹ്‌മൂദ് ഖലീല്‍ ക്യാമ്പസിലെ പലസ്തീന്‍ അനുകൂല ചര്‍ച്ചകളിലെ നിറ സാന്നിധ്യമായിരുന്നു. കൊളംബിയ യൂണിവേഴ്‌സിറ്റിയില്‍ പഠനത്തിന് ചേരുന്നതിന് മുന്‍പ് ബെയ്‌റൂട്ടില്‍ നിന്നാണ് ഖലീല്‍ തന്റെ ബിരുദം നേടിയത്. പലസ്തീന്‍ അഭയാര്‍ത്ഥികളെ പിന്തുണക്കുന്ന യുഎന്‍ ഏജന്‍സിയായ യുഎന്‍ആര്‍ഡബ്ലുഎയില്‍ (യുണൈറ്റഡ് നേഷന്‍സ് റിലീഫ് ആന്റ് വര്‍ക്ക് ഏജന്‍സി ) പൊളിറ്റിക്കല്‍ അഫേഴ്‌സ് ഉദ്യാഗസ്ഥനായി ജോലി ചെയ്തിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം കൊളംബിയ യൂണിവേഴ്‌സിറ്റിയില്‍ പലസ്തീന്‍ അനുകൂല പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കിയവരില്‍ പ്രധാനിയായിരുന്നു മഹ്‌മൂദ് ഖലീല്‍. ഒരു വര്‍ഷത്തിലേറെയായി ക്യാമ്പസിലെ ഗാസ ഐക്യദാര്‍ഢ്യ ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നതിലും ഇസ്രയേല്‍ വിരുദ്ധ പ്രക്ഷോഭങ്ങളിലും മുന്‍ നിരയില്‍ ഖലീലുമുണ്ടായിരുന്നു.

നിരന്തരമായി പ്രക്ഷോഭങ്ങളില്‍ പങ്കെടുത്തതിനെ തുടര്‍ന്ന് കഴിഞ്ഞ ഏപ്രിലില്‍ ഖലീലിനെ കൊളംബിയ യൂണിവേഴ്‌സിറ്റിയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തിരുന്നു. എന്നാല്‍ തെളിവുകളുടെ അഭാവത്തില്‍ സസ്‌പെന്‍ഷന്‍ റദ്ദാക്കുകയും ചെയ്തിരുന്നതായി അന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്തിരുന്നു. പല അഭിമുഖങ്ങളിലും വിദ്യാര്‍ത്ഥി ഗ്രൂപ്പുകളുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ഖലീല്‍
സംസാരിച്ചിരുന്നു.

ഖലീല്‍ വിവാഹിതനാണെന്നും എട്ട് മാസം ഗര്‍ഭിണിയായ ഭാര്യയോടൊപ്പമായിരുന്ന സമയത്താണ് ഐസിഇ ഇദ്ദേഹത്തെ അറസ്റ്റ് ചെയ്യുന്നതെന്നുമാണ് അന്താരാഷട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഖലീലിന്റെ അഭിഭാഷകന്‍ പറയുന്നതനുസരിച്ച് യുഎസിന്റെ ഗ്രീന്‍ കാര്‍ഡുള്ള ഒരു റസിഡന്റാണ് മഹ്‌മൂദ് ഖലീല്‍. എന്നാല്‍ ഖലീലിന്റെ അറസ്റ്റിന് പി്ന്നാലെ അഭിഭാഷകന്‍ ഉദ്യോഗസ്ഥരെ ബന്ധപ്പെട്ടപ്പോള്‍ അദ്ദേഹത്തിന്റെ ഗ്രീന്‍ കാര്‍ഡ് റദ്ദാക്കിയെന്നും ഖലീലിനെ നാടുകടത്താന്‍ പോവുകയാണെന്നുമാണ് അറിയിച്ചത്. തുടര്‍ന്ന് അഭിഭാഷകന്‍ ഹേബിയസ് കോര്‍പ്പസ് ഫയല്‍ ചെയ്യുകയായിരുന്നു. ഖലീലിന്റെ അറസ്റ്റില്‍ പ്രതിഷേധിച്ച് ആയിരങ്ങളാണ് ന്യൂയോര്‍ക്കിലും വാഷിങ്ടണിലും പ്ലക്കാര്‍ഡുകളുമായി തെരുവിലിറങ്ങിയത്.

അതേസമയം, ഖലീലിന്റെ അറസ്റ്റിനെ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ന്യായീകരിച്ചു. ഖലീല്‍ വിദേശ ഹമാസ് അനുകൂല വിദ്യാര്‍ഥിയാണെന്ന് വിശേഷിപ്പിച്ച ട്രംപ് വരാനിരിക്കുന്ന അറസ്റ്റുകളുടെ തുടക്കമാണിതെന്നും വ്യക്തമാക്കി. മാര്‍ച്ച് ഏഴിന് സെമിറ്റിക് വിരുദ്ധ പീഡനങ്ങളില്‍ നിന്ന് വിദ്യാര്‍ത്ഥികളെ സംരക്ഷിക്കുന്നതില്‍ ആവര്‍ത്തിച്ച് പരാജയപ്പെട്ടുവെന്ന് ആരോപിച്ച് കൊളംബിയ യൂണിവേഴ്സിറ്റിക്കുള്ള 400 മില്യണ്‍ ഡോളറിന്റെ ഫെഡറല്‍ ഗ്രാന്റുകളും കരാറുകളും ട്രംപ് ഭരണകൂടം റദ്ദാക്കിയിരുന്നു.

ഹമാസിന്റെ ഇസ്രയേല്‍ ആക്രമണവും, പിന്നാലെ ഇസ്രയേല്‍ തുടങ്ങിയ ഗാസ യുദ്ധവുമാണ് സര്‍വകലാശാലയെയും ബാധിച്ചത്. ഇസ്രയേല്‍ ഗാസയില്‍ നടത്തുന്ന യുദ്ധത്തിനെതിരേ കൊളംബിയ സര്‍വകലാശാലയില്‍ ഒരു വിഭാഗം വിദ്യാര്‍ത്ഥികള്‍ പ്രതിഷേധം നടത്തി. ഇതാണ് ജൂത വിദ്യാര്‍ത്ഥികള്‍ക്കെതിരായ സെമിറ്റിക് വിരുദ്ധ പീഡനമായി ചിത്രീകരിക്കപ്പെട്ടത്.

മഹ്‌മൂദ് ഖലീലിനെ നാടുകടത്തുന്നത് ഫെഡറല്‍ ജഡ്ജി താല്‍ക്കാലികമായി തടഞ്ഞിട്ടുണ്ടെങ്കിലും ലൂസിയാനയിലെ തടങ്കല്‍ കേന്ദ്രത്തില്‍ തടവില്‍ കഴിയുകയാണ്.

Content Summary: Arrest of Columbia University Pro-Palestinian Student;  Who is Mahmoud Khalil ?
Mahmoud Khalil Columbia University

Leave a Reply

Your email address will not be published. Required fields are marked *

×