June 04, 2026 |
Share on

ഇ-ബുക്കുകളെ പരിചയപ്പെടുത്തി അബുദാബി അന്താരാഷ്ട്ര പുസ്തകോത്സവത്തിന് തുടക്കമായി

പ്രധാനപ്പെട്ട പുസ്തകങ്ങളെല്ലം ഓണ്‍ലൈനായി വായിക്കാന്‍ അവസരമൊരുക്കുന്ന ഓണ്‍ലൈന്‍ ആപ്ലിക്കേഷനുകളുടെ വിദഗ്ധരും സ്റ്റാളുകളുമായി സജീവമാണ്.

അബുദാബി അന്താരാഷ്ട്ര പുസ്തകോത്സവത്തിന് തുടക്കം കുറിച്ചു.ഒട്ടേറെ പ്രത്യേകതകളോടെയാണ് ഇത്തവണ പുസ്തകോത്സവം നടക്കുന്നത്.

വ്യത്യസ്ത വിഭാഗങ്ങളില്‍പ്പെടുന്ന അഞ്ച് ലക്ഷത്തോളം ശീര്‍ഷകങ്ങളുള്ള ബുക്കുകളാണ് ഇത്തവണ പുസ്തകോത്സവത്തില്‍ അവതരിപ്പിക്കുന്നത്. ലോകത്തിലെ പ്രധാനപ്പെട്ട എല്ലാ ഭാഷകളില്‍ നിന്നുള്ളവയും ഇതിലുള്‍പ്പെടും. സഹിഷ്ണുതാ വര്‍ഷാചരണത്തിന്റെ ഭാഗമായി യു.എ.ഇ. പുറത്തിറക്കിയ ലോഗോ ആലേഖനംചെയ്ത ചെറു ബാനറുകളേന്തിയ സ്‌കൂള്‍ വിദ്യാര്‍ഥികളാണ് പുസ്തകോത്സവത്തിനെത്തുന്നവരെ സ്വീകരിക്കുന്നത്.

ഇത്തവണത്തെ പ്രധാന പ്രത്യേകതകളില്‍ ഒന്നാണ് വോദിയിലെ ഇ-ബുക്കുകളെ പരിചയപ്പെടുത്തുന്ന സ്റ്റാളുകള്‍. പ്രധാനപ്പെട്ട പുസ്തകങ്ങളെല്ലം ഓണ്‍ലൈനായി വായിക്കാന്‍ അവസരമൊരുക്കുന്ന ഓണ്‍ലൈന്‍ ആപ്ലിക്കേഷനുകളുടെ വിദഗ്ധരും സ്റ്റാളുകളുമായി സജീവമാണ്. വായന ഒരുകാലത്തും ഇല്ലാതാവുന്നില്ല, എന്നാല്‍ വായിക്കുന്ന രീതികള്‍ക്ക് കാലഘട്ടത്തിന്റെതായ മാറ്റങ്ങള്‍ കാണാന്‍കഴിയും. അതാണ് ഇത്തരത്തിലുള്ള സംരംഭങ്ങള്‍ക്ക് കാരണമെന്ന് ഓണ്‍ലൈന്‍ ആപ്പ് സംഘാടകര്‍ വിശദമാക്കി. സിനിമാരംഗത്തെ പുതിയ സൃഷ്ടികള്‍ പരിചയപ്പെടുത്തുന്ന പ്രദര്‍ശനവും മറ്റൊരു പ്രത്യേകതയാണ്. ഇതിനായി പ്രത്യേകം തയ്യാറാക്കിയ തിയേറ്ററുണ്ട്. ഇവിടെ ഒന്നും രണ്ടും മിനിറ്റ് ദൈര്‍ഘ്യമുള്ള നിരവധി ഹ്രസ്വചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുന്നത്. യു.എ.ഇ.യിലെ സിനിമാ രംഗത്തെ മാറുന്ന കാഴ്ചകളാണ് ഇത് വ്യക്തമാക്കുന്നത്.

കുട്ടികളെ ആകര്‍ഷിക്കുന്നതിനായി കാര്‍ട്ടൂണുകളും ചിത്രങ്ങളും അടങ്ങുന്ന കോമിക്‌സ് ബുക്ക് പ്രസാധകരും മേളയില്‍ സജീവമാണ്. യു.എ.ഇ.യിലെ വിവിധ വിദ്യാലയങ്ങളില്‍ നിന്നുള്ള നൂറുകണക്കിന് കുട്ടികളാണ് ആദ്യദിനം തന്നെ ഫെസ്റ്റിനെത്തിയത് .പ്രിന്റിങ് സാങ്കേതിക വിദ്യയെക്കുറിച്ച് മനസ്സിലാക്കാനുള്ള സംവിധാനവും ഇവിടെയുണ്ട്. പഴയകാലത്തെ അച്ചടിരീതികള്‍, കയ്യെഴുത്ത് പ്രതികളുടെ നിര്‍മാണരീതികള്‍, അതിനുപയോഗിക്കുന്ന ഉപകരണങ്ങള്‍, ബൈന്‍ഡിങ് സാങ്കേതികവിദ്യകള്‍ എന്നിവയെക്കുറിച്ചെല്ലാം ഇവിടെ വിശദീകരിക്കും. വിവിധ ഭാഷകളിലെ എഴുത്ത് പരിശീലിപ്പിക്കുന്ന ശില്പശാലകളും ഇവിടെ സജീവമാണ്. ഏപ്രില്‍ 30 വരെ നീളുന്ന പുസ്തകോത്സവത്തിന്റെ പ്രദര്‍ശനം സൗജന്യമാണ്. രാവിലെ ഒന്‍പത് മണി മുതല്‍ രാത്രി പത്ത് വരെയും വെള്ളിയാഴ്ച വൈകീട്ട് നാലുമുതല്‍ രാത്രി പത്ത് വരെയുമാണ് പ്രദര്‍ശനം

Leave a Reply

Your email address will not be published. Required fields are marked *

×