മുസ്ലീം രാജ്യങ്ങള്‍ക്കുള്ള ട്രംപിന്റെ വിലക്ക്: അസ്ഗര്‍ ഫര്‍ഹാദിക്ക് ഓസ്‌കാറിനെത്താനാവില്ല

മികച്ച വിദേശ ചിത്ര വിഭാഗത്തില്‍ നോമിനേറ്റഡ് ചെയ്യപ്പെട്ട ഇറാനിയന്‍ ചിത്രം ദ സേല്‍സ്മാന്റെ സംവിധായകനാണ് അസ്ഗര്‍ ഫര്‍ഹാദി. ഫെബ്രുവരി 26നാണ് ഓസ്‌കാര്‍ പുരസ്‌കാര ദാന ചടങ്ങ്.

ഇറാന്‍ അടക്കം ഏഴ് മുസ്ലീം രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാര്‍ക്ക് അമേരിക്കയില്‍ ഡൊണാള്‍ഡ് ട്രംപ് ഗവണ്‍മെന്റ് വിലക്കേര്‍പ്പെടുത്തിയ സാഹചര്യത്തില്‍, ഇറാനിയന്‍ സംവിധായകന്‍ അസ്ഗര്‍ ഫര്‍ഹാദിക്ക് ഇത്തവണ ഓസ്‌കാര്‍ പുരസ്‌കാരദാന ചടങ്ങിന് എത്താനാവില്ല. മികച്ച വിദേശ ചിത്ര വിഭാഗത്തില്‍ നോമിനേറ്റഡ് ചെയ്യപ്പെട്ട ഇറാനിയന്‍ ചിത്രം ദ സേല്‍സ്മാന്റെ സംവിധായകനാണ് അസ്ഗര്‍ ഫര്‍ഹാദി. ഫെബ്രുവരി 26നാണ് ഓസ്‌കാര്‍ പുരസ്‌കാര ദാന ചടങ്ങ്.

ഫര്‍ഹാദിയുടെ ദ സേല്‍സ്മാന്‍ മത്സരിക്കുന്നത് ലാന്‍ഡ് ഓഫ് മൈന്‍ (ഡെന്‍മാര്‍ക്്), ടോണി എര്‍ദ്്മാന്‍ (ജര്‍മ്മനി), എ മാന്‍ കോള്‍ഡ് ഓവ് (സ്വീഡന്‍), ടാന്ന (ഓസ്‌ട്രേലിയ) എന്നീ ചിത്രങ്ങളുമായാണ്. ഹൈസ്‌കൂള്‍ അദ്ധ്യാപകനും നാടക നടനുമായ എമാദ് (ഷഹാബ് ഹൊസൈനി) ഭാര്യ റാണയെ (തരണിയ അലിദോസ്തി) ആക്രമിക്കുന്ന വ്യക്തിയോട് പ്രതീകാരം ചെയ്യുന്ന കഥയാണ് സേല്‍സ്മാന്‍ പറയുന്നത്. വംശവെറിയോടെയുള്ള ട്രംപിന്റെ വിസാ നിഷേധത്തില്‍ പ്രതിഷേധിച്ച് റാണയെ അവതരിപ്പിക്കുന്ന തരണിയ അലിദോസ്തി ഓസ്‌കാര്‍ ചടങ്ങ് ബഹിഷ്‌കരിക്കുന്നതായി പ്രഖ്യാപിച്ചിട്ടുണ്ട്്. മാര്‍ച്ച് 31ന് ചിത്രം യുകെയിലെ തീയറ്ററുകളിലെത്തും. 2012ല്‍ ഫര്‍ഹാദിയുടെ എ സെപ്പറേഷന്‍ എന്ന ചിത്രം മികച്ച വിദേശചിത്രത്തിനുള്ള ഓസ്‌കാര്‍ നേടിയിരുന്നു. ഓസ്‌കാര്‍ നേടുന്ന ആദ്യ ഇറാനിയന്‍ ചിത്രമായിരുന്നു അത്്.

ഇറാന്‍, ഇറാഖ്, ലിബിയ, സൊമാലിയ, സുഡാന്‍, യെമന്‍, സിറിയ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. ഇതില്‍ സിറിയന്‍ പൗരന്മാര്‍ക്ക് അനിശ്ചിത കാലത്തേയ്ക്കും മറ്റ് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് 90 ദിവസത്തേയ്ക്കുമാണ് വിസ നിഷേധിക്കാന്‍ തീരുമാനം. എല്ലാ അഭയാര്‍ത്ഥികള്‍ക്കും നാല് മാസത്തേയ്ക്ക് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. ക്രിസ്ത്യാനികളോട് ഉദാര സമീപനം സ്വീകരിച്ചുകൊണ്ട്ും മുസ്ലീംങ്ങള്‍ക്ക് പരമാവധി പ്രവേശനം നിഷേധിക്കുന്നതുമായ നയമാണ് ട്രംപ് മുന്നോട്ട് വച്ചിരിക്കുന്നത്.

This post was last modified on January 29, 2017 6:41 pm

അഴിമുഖം ഡെസ്ക്:
Related Post
Leave a Comment