അമേരിക്കയും ഇറാനും തമ്മിലുള്ള വെടിനിര്‍ത്തലിന്റെ ഭാവി അനിശ്ചിതത്വത്തിലാക്കുന്നതാണ് ലബനനില്‍ ഇസ്രയേല്‍ തുടരുന്ന ആക്രമണങ്ങള്‍. മേഖലയെ വീണ്ടും യുദ്ധഭീതിയിലാഴ്ത്തുന്ന തരത്തിലാണ് ഇസ്രയേല്‍ ലെബനനെ ആക്രമിച്ചുകൊണ്ടിരിക്കുന്നത്. വെറും പത്ത് മിനിറ്റിനുള്ളില്‍ നൂറിലധികം ലക്ഷ്യസ്ഥാനങ്ങളില്‍ ഇസ്രയേല്‍ സൈന്യം നടത്തിയ ആക്രമണത്തില്‍ ഏകദേശം 250 പേര്‍ കൊല്ലപ്പെട്ടു. ഇതോടെ ഏറെ പ്രതീക്ഷയോടെ പ്രഖ്യാപിച്ച വെടിനിര്‍ത്തല്‍ കരാര്‍ അസ്ഥിരമായി. ഇസ്രയേലിന്റെ നടപടിയില്‍ പ്രതിഷേധിച്ച് ഇറാന്‍ ഹോര്‍മുസ് കടലിടുക്ക് വീണ്ടും അടച്ചതായാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ലബനനിലെ സൈനിക നീക്കങ്ങള്‍ അവസാനിപ്പിക്കുന്നത് കരാറിന്റെ ഭാഗമല്ലെന്നാണ് അമേരിക്കയുടെ വാദം.
പാകിസ്താന്റെ മധ്യസ്ഥതയില്‍ രൂപപ്പെട്ട ഈ കരാറില്‍ ലബനന്‍ ഉള്‍പ്പെടെയുള്ള എല്ലാ മേഖലകളിലും അടിയന്തര വെടിനിര്‍ത്തല്‍ ഉണ്ടാകുമെന്ന് പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഈ നിലപാട് തള്ളി. വെടിനിര്‍ത്തലിനെ തത്വത്തില്‍ പിന്തുണയ്ക്കുമ്പോഴും ലബനനിലെ ഹിസ്ബുള്ളയ്‌ക്കെതിരായ നീക്കം തുടരുമെന്നാണ് ഇസ്രയേലിന്റെ പക്ഷം. ഇറാന്റെ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ച്ചി ഇതിനോട് പ്രതികരിച്ചത്, ‘ഇനി പന്ത് അമേരിക്കയുടെ കോര്‍ട്ടിലാണെന്നും അവര്‍ വാഗ്ദാനങ്ങള്‍ പാലിക്കുമോ എന്ന് ലോകം ഉറ്റുനോക്കുകയാണെന്നുമാണ്.’
നെതന്യാഹു ഇത്രയധികം ശാഠ്യം പിടിക്കുന്നത് എന്തുകൊണ്ടാണെന്ന് പരിശോധിച്ചാല്‍, ഈ വെടിനിര്‍ത്തല്‍ കരാര്‍ അദ്ദേഹത്തിന് വ്യക്തിപരമായും രാഷ്ട്രീയമായും വലിയ തിരിച്ചടിയാണെന്ന് കാണാം. ഇറാന്റെ ആണവ പദ്ധതികള്‍ തടയുക, മിസൈല്‍ ശേഷി ഇല്ലാതാക്കുക, അവിടുത്തെ ഭരണകൂടത്തെ താഴെയിറക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് നെതന്യാഹു യുദ്ധം നയിച്ചത്. എന്നാല്‍ കരാര്‍ പ്രകാരം ഇറാന്റെ പക്കല്‍ ഇപ്പോഴും യുറേനിയം ശേഖരവും മിസൈലുകളും അവശേഷിക്കുന്നുണ്ട്. മാത്രമല്ല, ട്രംപും പുതിയ ഇറാന്‍ ഭരണകൂടവും നേരിട്ടാണ് ധാരണയിലെത്തിയത് എന്നതും നെതന്യാഹുവിനെ സംബന്ധിച്ച് വിനാശകരമാണ്. ഇസ്രയേലിനെ ഒരു തന്ത്രപ്രധാന സഖ്യകക്ഷിയായല്ല, മറിച്ച് വെറുമൊരു ‘പൊളിക്കല്‍ കരാറുകാരനായി’ മാത്രമാണ് അമേരിക്ക പരിഗണിച്ചതെന്ന് പ്രതിപക്ഷ നേതാവ് യെയര്‍ ലാപിഡ് പരിഹസിച്ചു.
ഈ വര്‍ഷം പകുതിയോടെ ഇസ്രയേലില്‍ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ, ലബനനില്‍ ഹിസ്ബുള്ളയ്‌ക്കെതിരെ ഒരു നിര്‍ണ്ണായക വിജയം നേടേണ്ടത് നെതന്യാഹുവിന്റെ നിലനില്‍പ്പിന് അത്യന്താപേക്ഷിതമാണ്. 1982 മുതല്‍ തുടരുന്ന ഇസ്രയേല്‍-ലബനന്‍ സംഘര്‍ഷത്തില്‍ പലതവണ ഹിസ്ബുള്ളയെ ഇല്ലാതാക്കാന്‍ ഇസ്രയേല്‍ ശ്രമിച്ചിട്ടുണ്ടെങ്കിലും അത് പൂര്‍ണ്ണമായി വിജയിച്ചിട്ടില്ല. ലിറ്റാനി നദി വരെയുള്ള ദക്ഷിണ ലബനന്‍ ഭാഗം കൈക്കലാക്കി ഒരു സുരക്ഷാ മേഖല സൃഷ്ടിക്കാനാണ് ഇസ്രയേല്‍ പ്രതിരോധ മന്ത്രി ഇപ്പോള്‍ ലക്ഷ്യമിടുന്നത്.
നിലവിലെ സാഹചര്യത്തില്‍ ആയിരത്തിലധികം സാധാരണക്കാര്‍ കൊല്ലപ്പെടുകയും പത്തുലക്ഷത്തിലധികം പേര്‍ പലായനം ചെയ്യുകയും ചെയ്തിട്ടുണ്ട്. ലബനനെ രണ്ടാമതൊരു ഗാസയാക്കാന്‍ അനുവദിക്കില്ലെന്ന് ഫ്രാന്‍സും ഇറ്റലിയും സ്‌പെയിനും മുന്നറിയിപ്പ് നല്‍കി കഴിഞ്ഞു. ട്രംപ് നേരിട്ട് ഇടപെട്ട് ഇസ്രയേലിനെ നിയന്ത്രിച്ചാല്‍ മാത്രമേ മേഖലയില്‍ സമാധാനം പുനഃസ്ഥാപിക്കപ്പെടാന്‍ സാധ്യതയുള്ളൂ എന്ന് രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നു.
Content Summary: Behind Israel’s ongoing strikes in Lebanon that are weakening the Middle East ceasefire deal. Middle East Crisis
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.