വിവാദ പോസ്റ്റിന് പിന്നാലെ കേരള ഘടകത്തിന്റെ സോഷ്യൽ മീഡിയ വിങ്ങിന്റെ ചുമതല ഒഴിയാനൊരുങ്ങി വി. ടി ബൽറാം. കേന്ദ്രസർക്കാരിന്റെ ജി എസ്ടി പരിഷ്കാരത്തിന് പിന്നാലെ ബീഡിയിലും ബീഹാറിലും ബിയുണ്ടെന്ന് കേരളഘടകത്തിന്റെ സോഷ്യൽ മീഡിയ പോസ്റ്റ് വിവാദമായതോടെയാണ് രാജി.
സ്ഥാനമൊഴിയാനുള്ള സന്നദ്ധത ബൽറാം അറിയിച്ചതായി കെ പി സി സി പ്രസിഡന്റ് സണ്ണി ജോസഫ് അറിയിച്ചു. കോൺഗ്രസിന്റെ സോഷ്യൽ മീഡിയ വിങ് ഉടൻ പുനസംഘടിപ്പിക്കും. അതേ സമയം സോഷ്യൽ മീഡിയ വിഭാഗത്തിന്റെ ചുമതല ഒഴിയാൻ താൻ നേരത്തെ തീരുമാനിച്ചിരുന്നതായും ബീഹാർ-ബീഡി പോസ്റ്റുമായി ഇതിന് ബന്ധമില്ലെന്നും വി ടി ബൽറാം പറഞ്ഞു. ബിഹാറും ബീഡിയും തുടങ്ങുന്നത് ബിയിൽ ആണെന്നും ഒരു പാപമായി ഇനി കണക്കാക്കാൻ കഴിയില്ലെന്നും ആയിരുന്നു കോൺഗ്രസ് കേരള ഘടകത്തിന്റേതായ പോസ്റ്റിൽ പറഞ്ഞിരുന്നത്. ബീഡിയുടെ ജിഎസ്ടി 28 ശതമാനത്തിൽ നിന്ന് 18 ശതമാനമായാണ് കുറച്ചത്. പോസ്റ്റിന് പിന്നാലെ വൻവിമർശനമാണ് പാർട്ടിക്കുള്ളിലും ഇന്ത്യാസഖ്യത്തിലും ഉയർന്നത്. ബിഹാറിനെ കോൺഗ്രസ് അപമാനിച്ചെന്ന് ഉപമുഖ്യമന്ത്രി സാമ്രാട്ട് ചൌധരി വിമർശിച്ചു. എഐസിസിയും കടുത്ത എതിർപ്പാണ് സംസ്ഥാന നേതൃത്വത്തെ അറിയിച്ചത്. ഉചിതമായ പോസ്റ്റാണെന്ന് വിമർശിച്ചുക്കൊണ്ടായിരുന്നു കോൺഗ്രസ് രംഗത്തുവന്നത്.
വിവാദ പോസ്റ്റിൽ കെപിസിസി നേതൃത്വത്തോട് കേന്ദ്ര നേതൃത്വം വിശദീകരണം തേടിയിരുന്നു. ഡിജിറ്റൽ മീഡിയ വിഭാഗത്തിനെതിരെ നടപടി എടുക്കാനും കേന്ദ്ര നേതൃത്വം നിർദ്ദേശിച്ചിരുന്നു. രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ ശക്തമായ നിലപാട് സ്വീകരിച്ച നേതാക്കൾക്കെതിരെ ഡിജിറ്റൽ മീഡിയ വിഭാഗം സൈബർ ആക്രമണം നടത്തിയെന്ന് ആരോപണം ഉയർന്നിരുന്നു.
content summary: “Bihar Beedi post controversy: V.T. Balram to be relieved of his role as head of the social media wing