UPDATES

ബ്ലോഗ്

വൈസ് ചാൻസിലറാകാന്‍ ഐന്‍സ്റ്റിനെ ക്ഷണിച്ചിരുന്നോ? സർ സിപിയെ വെള്ളപൂശാനുള്ള നുണക്കഥകൾ

വാസ്തവം മറിച്ചാണ്. സർവകലാശാല തുടങ്ങുന്നതിന് മുമ്പ് സർ.സി.പി തിരുവിതാംകാർ മഹാരാജാവിന് എഴുതിയ കത്ത് അത് വ്യക്തമാകും.

                       

തിരുവിതാംകൂർ സർവകലാശാല (കേരള സർവകലാശാലയുടെ ആദ്യ രൂപം) സ്ഥാപിക്കുന്ന ഘട്ടത്തിൽ അതിന്റെ വൈസ് ചാൻസലറാകാൻ ശാസ്ത്രജ്ഞൻ ആൽബർട്ട് ഐൻസ്റ്റിനെ ദിവാൻ സർ.സി.പി. രാമസ്വാമി അയ്യർ ക്ഷണിച്ചിരുന്നോ? ഉണ്ടെന്ന മട്ടിൽ, ഒരാധികാരിക തെളിവുമില്ലാത്ത പ്രചാരണം നടക്കുന്നുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിലും ആ പ്രചാരണം പലരൂപത്തിൽ കാണാം. സത്യത്തിൽ അങ്ങനെ ഒന്ന് സംഭവിച്ചതിന് ഒരു തെളിവില്ല. വൈസ് ചാൻസലർ പദവിയിലേക്ക് ഐൻസ്റ്റീന് പ്രതിമാസം 6000 രൂപ സർ സി.പി വാഗ്ദാനംചെയ്തിരുന്നുവെന്ന അനുബന്ധവാദം തെളിയിക്കുന്ന ഒരു രേഖയും ഇതുവരെ കണ്ടെത്തിയിട്ടില്ല. ചെന്നൈയിലെ സി.പി.രാമസ്വാമി അയ്യര്‍ ഫൗണ്ടേഷന്യന്റെ മറ്റും ധനസഹായത്തിൻ കീഴിൽ നടന്നുകൊണ്ടിരിക്കുന്ന, സർ.സി.പിയെ വെള്ളപൂശുന്നതിന്റെ വാഴ്ത്തിലിന്റെയും ഭാഗമാണ് ഊ തെറ്റായ പ്രചാരണം.

വാസ്തവം മറിച്ചാണ്. സർവകലാശാല തുടങ്ങുന്നതിന് മുമ്പ് സർ.സി.പി തിരുവിതാംകാർ മഹാരാജാവിന് എഴുതിയ കത്ത് അത് വ്യക്തമാകും. 1937 മെയ് 21 ന് സി.പി വിദേശത്തായിരുന്ന രാജാവിന് എഴുതിയ കത്ത് എ ശ്രീധരമേനോന്‍ തന്റെ പുസ്തകത്തില്‍ (സര്‍.സി.പി.യും സ്വതന്ത്ര തിരുവിതാംകൂറും-ചരിത്ര രേഖകളിലൂടെ, പ്രൊഫ.എ.ശ്രീധരമേനോന്‍, ഡി.സി.ബുക്സ്,കോട്ടയം,1999 )ഉദ്ധരിക്കുന്നുണ്ട്: ‘‘ മേല്‍നോട്ടത്തിനും അനാമത്തു ചെലവുകള്‍ക്കുമായി പണം നഷ്ടപ്പെടുത്താനേ പാടില്ലെന്ന് തിരുമനസ്സിനെ ഉപദേശിക്കാനാണ് എന്റെ സുചിന്തമായ തീരുമാനം. തിരുമനസ്സുകൊണ്ട് ചാന്‍സലറും അമ്മ മഹാറാണി പ്രോ-ചാന്‍സലറും ആയിരിക്കും. വൈസ് ചാന്‍സലറുടെ ചുമതല ഞാന്‍ ഏറ്റെടുക്കാം. യൂണിവേഴ്സിറ്റി നിലവില്‍ വരുമ്പേഴേക്കും അടുത്ത ബജറ്റിന്റെ പണി കഴിയുമെന്നതിനാല്‍ എനിക്ക് വലിയ ജോലിത്തിരക്കുണ്ടാവുകയില്ല… പ്രശസ്തനായൊരു വ്യക്തിയെ വൈസ്ചാന്‍സലറായി നിയമിച്ച് പ്രതിമാസം ആയിരത്തിഅഞ്ഞൂറോ രണ്ടായിരം രൂപയോ ശമ്പളം കൊടുക്കാതെ കഴിക്കാം..’’ (പേജ് 79). ഈ കത്ത് സ്വയം ചിലതെല്ലാം വെളിപ്പെടുത്തുന്നുണ്ട്. സി.പി 1945 ല്‍ ഐന്‍സ്റ്റീന് പ്രൊഫസര്‍ പദവി വാഗ്ദനം ചെയ്ത് കത്തെഴുതിയതായി രേഖയുണ്ട്. അതാണ് വൈസ് ചാന്‍സലര്‍ പദവി വാഗ്ദാനമായി പറഞ്ഞു പരത്തിയത്. ഒടുവിൽ സി.പിയുടെ മുന്‍കൈയില്‍ സര്‍വകലാശാല തുടങ്ങിയപ്പോള്‍ അതിന്റെ ചാന്‍സലറായി രാജാവിനെയും പ്രോ- ചാന്‍സലറായി അമ്മറാണിയെയും നിയമിച്ചു. വൈസ് ചാന്‍സലറായി സ്വയം അവരോധിക്കുകയും ചെയ്തു.

വൈസ് ചാന്‍സലര്‍ ആയി സ്വയം അവരോധിച്ച സി.പി. തിരുവിതാംകൂര്‍ സര്‍വകലാശാലക്ക് (പിന്നീട് കേരള സര്‍വകലാശാല) തന്നെ നാണക്കേടായ തെറ്റായ കീഴ്വഴക്കവും സൃഷ്ടിച്ചു. സര്‍വകലാശാലയുടെ ആദ്യത്തെ ബഹുമതി ബിരുദമായ ഡോക്ടര്‍ ഓഫ് ലോസ് (എല്‍.എല്‍.ഡി) 1939 നവംബര്‍ 11 ന് സ്വയം ഏറ്റുവാങ്ങി. ഒരു സര്‍വകലാശാലയുടെ ആദ്യ ബഹുമതി സ്വയം ഏറ്റുവാങ്ങിയ വൈസ് ചാന്‍സലര്‍മാര്‍ എത്രപേരുണ്ടാകും?! ഇത്തരം നൂറുകണക്കിന് അല്‍പത്തരങ്ങളിലും ധാര്‍ഷ്ട്യങ്ങളിലുമാണ് സി.പിയെന്ന ബിംബം നിര്‍മിക്കപ്പെട്ടത്.

Avatar

ബിജുരാജ് ആര്‍ കെ

മാധ്യമപ്രവര്‍ത്തകന്‍

More Posts

Share on

മറ്റുവാര്‍ത്തകള്‍