UPDATES

ഇന്ത്യ

അംബേദ്കറെ കുറിച്ച് 10 കാര്യങ്ങള്‍: അറിയാന്‍ ഇടയുള്ളതും ഇല്ലാത്തതും

132ാം ജന്മവാര്‍ഷിക ദിനത്തില്‍ ഇന്ത്യയിലെ അധസ്ഥിത ജനവിഭാഗങ്ങളുടെ വിമോചന നായകനും വിപ്ലവകാരിയും ഭരണഘടനാശില്‍പ്പിയുമായ ഡോ.അംബേദ്കറെ സ്മരിക്കുമ്പോള്‍ അദ്ദേഹത്തെ കുറിച്ച് നമുക്ക് അറിയാവുന്നതും അത്രയേറെ അറിയാന്‍ ഇടയില്ലാത്തതുമായ കാര്യങ്ങളുണ്ട്

                       

132ാം ജന്മവാര്‍ഷിക ദിനത്തില്‍ ഇന്ത്യയിലെ അധസ്ഥിത ജനവിഭാഗങ്ങളുടെ വിമോചന നായകനും വിപ്ലവകാരിയും ഭരണഘടനാശില്‍പ്പിയുമായ ഡോ.അംബേദ്കറെ സ്മരിക്കുമ്പോള്‍ അദ്ദേഹത്തെ കുറിച്ച് നമുക്ക് അറിയാവുന്നതും അത്രയേറെ അറിയാന്‍ ഇടയില്ലാത്തതുമായ കാര്യങ്ങളുണ്ട്. അത്തരത്തില്‍ 10 കാര്യങ്ങളാണ് ഇവിടെ പറയുന്നത്.

1. അംബേദ്കറുടെ ശരിയായ പേര് അംബവദേക്കര്‍

ഭീം റാവു റാംജി സക്പാലിന് അംബവദേക്കര്‍ എന്ന പേര് ഒപ്പം കിട്ടിയത് അദ്ദേഹത്തിന്റെ സ്വദേശത്തിന്റെ പേരുമായി ബന്ധപ്പെട്ടാണ്. മഹാരാഷ്ട്രയിലെ രത്ന ഗിരി ജില്ലയിലുള്ള അംബവഡെ ഗ്രാമമാണ് അദ്ദേഹത്തിന്റെ സ്വദേശം. ജനിച്ചത് അന്ന് ബ്രിട്ടീഷ് ഇന്ത്യയിലെ സെന്‍ട്രല്‍ പ്രൊവിന്‍സ് അതായത് ഇന്നത്തെ മദ്ധ്യപ്രദേശിന്റെ ഭാഗമായ മഹോവിലായിരുന്നെങ്കിലും. സ്‌കൂളില്‍ ചേര്‍ത്തപ്പോള്‍ മഹാദേവ് അംബേദ്കര്‍ എന്ന അദ്ധ്യാപകനാണ് അംബവദേക്കറെ അംബേദ്കറാക്കിയത്.

2. വിദേശത്ത് നിന്ന് സാമ്പത്തിക ശാസ്ത്രത്തില്‍ ഡോക്ടറേറ്റ് നേടുന്ന ആദ്യ ഇന്ത്യക്കാരന്‍

വിദേശത്ത് പഠിച്ച് സാമ്പത്തിക ശാസ്ത്രത്തില്‍ ഡോക്ടറേറ്റ് നേടിയ ആദ്യ ഇന്ത്യക്കാരനാണ് അംബേദ്കര്‍. അമേരിക്കയിലെ കൊളംബിയ സര്‍വകലാശാലയില്‍ മൂന്ന് വര്‍ഷത്തെ പഠനത്തിനിടെ സാമ്പത്തികശാസ്ത്രത്തില്‍ 29, ചരിത്രത്തില്‍ 11, സാമൂഹിക ശാസ്ത്രത്തില്‍ ആറ്, തത്വചിന്തയില്‍ ഏഴ്, നരവംശ ശാസ്ത്രത്തില്‍ നാല്, രാഷ്ട്രമീമാംസയില്‍ മൂന്ന്, ഫ്രഞ്ചിലും ജര്‍മ്മനിലും ഓരോന്ന് എന്നിങ്ങനെ വീതം അദ്ദേഹം കോഴ്സുകള്‍ പഠിച്ചു.

3. 1935ല്‍ റിസര്‍വ് ബാങ്ക് രൂപീകരണത്തില്‍ നിര്‍ണായക പങ്ക്

ബ്രിട്ടീഷ് ഗവണ്‍മെന്റ് നിയോഗിച്ച ഹില്‍ട്ടണ്‍ യംഗ് കമ്മീഷന് മുന്നില്‍ കേന്ദ്ര ബാങ്കെന്ന ആശയം വരുന്നത് അംബേദ്കര്‍ മുന്നോട്ട് വച്ച മാര്‍ഗനിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തിലാണ്‌. ‘ദ പ്രോബ്ലം ഓഫ് ദ റുപ്പി ഇറ്റ്സ് ഒറിജിന്‍ ആന്‍ഡ് ഇറ്റ്സ് സൊലൂഷന്‍’ എന്ന പുസ്തകത്തിലാണ് അംബേദ്കര്‍ നിര്‍ദ്ദേശങ്ങള്‍ ആദ്യമായി മുന്നോട്ട് വച്ചത്. രൂപയുടെ പ്രശ്നം പണപ്പെരുപ്പവുമായി ബന്ധപ്പെട്ടിരിക്കുന്നതായി അംബേദ്കര്‍ ചൂണ്ടിക്കാട്ടി. ആളുകളുടെ വാങ്ങല്‍ ശേഷി സ്ഥിരപ്പെടാതെ രൂപ സ്ഥിരപ്പെടില്ലെന്ന് അംബേദ്കര്‍ പറഞ്ഞു.

4. മഹദ് സ്ത്യാഗ്രഹം അംബേദ്കറുടെ ആദ്യ ശ്രദ്ധേയ സമരം

ഡോ.അംബേദ്കറുടെ രാഷ്ട്രീയ ജീവിതത്തില്‍ നിര്‍ണായകമായിരുന്നു ദളിതുകള്‍ക്ക് തടാകത്തില്‍ നിന്ന് വെള്ളം കുടിക്കാനുള്ള അവകാശത്തിന് വേണ്ടിയുള്ള മഹദ് സത്യാഗ്രഹം. എംകെ ഗാന്ധി നടത്തിയ ഐതിഹാസികമായ ഉപ്പ് സത്യാഗ്രഹത്തിന് മൂന്ന് വര്‍ഷം മുമ്പായിരുന്നു ഇത്. മഹാരാഷ്ട്രയിലെ ഒരു ചെറു പട്ടണമായ മഹദിലാണ് ഇത് സംഘടിപ്പിക്കപ്പെട്ടത്. മഹദിലെ ചവാദര്‍ ടാങ്ക് എന്നറിയപ്പെട്ടിരുന്ന വലിയ ചിറയില്‍ നിന്ന് ദളിതുകള്‍ വെള്ളം കുടിക്കുന്നതും ശേഖരിക്കുന്നതും സവര്‍ണര്‍ വിലക്കിയിരുന്നു.

അംബേദ്കര്‍ ഒരു സംഘം അനുയായികളോടൊപ്പം ഇവിടെ എത്തി ചവാദര്‍ ടാങ്കില്‍ നിന്ന് വെള്ളം കുടിച്ചു. പൊതുജല സ്രോതസുകള്‍ ദളിതര്‍ക്ക് കൂടി അവകാശപ്പെട്ടതാണെന്ന് സ്ഥാപിക്കുന്നനൊപ്പം ദളിത് ശാക്തീകരണത്തിനും ഈ സംഭവത്തിലൂടെ അംബേദ്കര്‍ കരുത്ത് പകര്‍ന്നു. നമ്മള്‍ ഇവിടെ വെറുതെ വെള്ളം കുടിക്കാന്‍ മാത്രം വന്നതല്ല. എല്ലാ മനുഷ്യരേയും പോലെയാണ് നമ്മളെന്ന് കാണിച്ച് കൊടുക്കാന്‍ വേണ്ടി തന്നെ വന്നതാണ് അംബേദ്കര്‍ പറഞ്ഞു.

5. ഇന്ത്യയിലെ തൊഴില്‍ സമയം 12ല്‍ നിന്ന് എട്ട് മണിക്കൂറാക്കി ചുരുക്കിയതിന് പിന്നില്‍ അംബേദ്കര്‍

1942 മുതല്‍ 46 വരെ ബ്രിട്ടീഷ് ഇന്ത്യയിലെ വൈസ്രോയ് കൗണ്‍സിലില്‍ ലേബര്‍ പാര്‍ട്ടി അംഗമായിരുന്നു ഡോ.അംബേദ്കര്‍. നിരവധി തൊഴില്‍ നിയമ പരിഷ്‌കരണങ്ങള്‍ക്ക് പിന്നില്‍ അംബേദ്കറുടെ സംഭാവനയുണ്ടായിരുന്നു. അതിലൊന്നാണ് ഇന്ത്യയിലെ തൊഴില്‍ സമയം 12ല്‍ നിന്ന് എട്ടാക്കി ചുരുക്കി. 1942 നവംബറില്‍ ന്യൂഡല്‍ഹിയില്‍ ചേര്‍ന്ന ഇന്ത്യന്‍ ലേബര്‍ കോണ്‍ഫറന്‍സിലാണ് ഇത് അംഗീകരിക്കപ്പെട്ടത്. തൊഴിലാളികള്‍ക്ക് ഇന്‍ഷുറന്‍സ്, മെഡിക്കല്‍ ലീവ്, തുല്യജോലിക്ക് തുല്യ വേതനം, മിനിമം വേതനം, അവധി ആനുകൂല്യങ്ങള്‍ തുടങ്ങിയവയെല്ലാം അംബേദ്കറുടെ ശ്രമഫലമായി ഉറപ്പ് വരുത്തപ്പെട്ടു. എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകള്‍ സ്ഥാപിച്ചു. ട്രേഡ് യൂണിയനുകള്‍ ശക്തിപ്പെടുത്തി.

6. അംബേദ്കറുടെ ആത്മകഥ കൊളംബിയ സര്‍വകലാശാലയില്‍ പാഠപുസ്തകം

വെറും 20 പേജ് മാത്രമുള്ള ആത്മകഥാ സമാനമായ പുസ്തകം 1935-36 കാലത്ത് അംബേദ്കര്‍ തയ്യാറാക്കിയിരുന്നു. വെയ്റ്റിംഗ് ഫോര്‍ എ വിസ എന്ന പേരിലുള്ള അനുഭവക്കുറിപ്പുകള്‍ കുട്ടിക്കാലം മുതല്‍ താന്‍ നേരിട്ട കടുത്ത ജാതി വിവേചനത്തിന്റേയും പീഡനങ്ങളുടേയും അപമാനങ്ങളുടേയും വിവരണമായിരുന്നു. അംബേദ്കര്‍ പഠിച്ച കൊളംബിയ സര്‍വകലാശാല ഇത് പാഠ പുസ്തകമാക്കി.

7. ജമ്മുകാശ്മീരിന് പ്രത്യക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 അംബേദ്കര്‍ എതിര്‍ത്തു

ജമ്മു കാശ്മീരിന് പ്രത്യേക സ്വയംഭരണാവകാശങ്ങള്‍ നല്‍കുന്ന, ഭരണഘടനയിലെ ആര്‍ട്ടിക്കില്‍ 370നെ അംബേദകര്‍ ഡ്രാഫ്റ്റ് കമ്മിറ്റിയില്‍ ശക്തമായി എതിര്‍ത്തിരുന്നു. ഇത് ഡ്രാഫ്റ്റ് ചെയ്യാന്‍ അംബേദ്കര്‍ വിസമ്മതിച്ചു. ഇത് വിവേചനപരവും രാജ്യത്തിന്റെ അഖണ്ഡതയ്ക്കും ഐക്യത്തിനും എതിരുമാണെന്ന നിലപാടായിരുന്നു അംബേദ്കറിന്റേത്. കാശ്മീര്‍ രാജാവ് ഹരിസിംഗിന്റെ ദിവാനായിരുന്ന ഡ്രാഫ്റ്റ് കമ്മിറ്റി അംഗം ഗോപാല സ്വാമി അയ്യങ്കാരാണ് ഇത് ഡ്രാഫ്്റ്റ് ചെയ്തത്.

8. ഹിന്ദു കോഡ് ബില്ലിനായി അംബേദ്കര്‍ പോരാടിയത് മൂന്ന് വര്‍ഷം

ഹിന്ദു സമുദായങ്ങളിലെ സ്ത്രീകള്‍ക്ക് തുല്യനീതിയും അവകാശങ്ങളും ഉറപ്പാക്കാന്‍ ലക്ഷ്യമിട്ടുകൊണ്ടുള്ള ഹിന്ദു കോഡ് ബില്ലിനായി അംബേദ്കര്‍ പോരാടിയത് മൂന്ന് വര്‍ഷം. ഹിന്ദു കോഡ് ബില്ലിലുള്ള അഭിപ്രായ ഭിന്നതകള്‍ മൂലം നിയമ മന്ത്രിയായിരുന്ന അംബേദ്കര്‍ 1951ല്‍ നെഹ്രു മന്ത്രിസഭയില്‍ നി്ന്ന് രാജി വച്ചു. രണ്ട് പ്രധാന കാര്യങ്ങളാണ് അദ്ദേഹം ബില്ലിലൂടെ ലക്ഷ്യം വച്ചത്. തുല്യ അവകാശങ്ങള്‍ ഉറപ്പാക്കുന്നതിലൂടെ ഹിന്ദുസ്ത്രീകളുടെ സാമൂഹ്യജീവിതത്തിലെ സ്ഥാനം ഉയര്‍ത്തുക. ലിംഗ, ജാതി വിവേചനങ്ങള്‍ തടയുക.

സ്വത്തില്‍ തുല്യ അവകാശം, വിവാഹമോചനത്തിന് അനുമതി, വിധവകളും വിവാഹമോചിതരുമായ സ്ത്രീകള്‍ക്ക് പുനര്‍വിവാഹത്തിന് നിയമപരിരക്ഷ ഉറപ്പാക്കല്‍, മിശ്രവിവാഹങ്ങള്‍ക്കും ഏത് ജാതിയിലോ സമുദായത്തിലോ പെട്ട കുട്ടികളെ ദത്തെടുക്കുന്നതിനുമുള്ള അവകാശങ്ങള്‍ തുടങ്ങിയവയെല്ലാം മുന്നോട്ട് വച്ചു. സ്ത്രീകളുടെ പുരോഗതി എത്രത്തോളമുണ്ട് എന്നതിന്റെ അടിസ്ഥാനത്തിലാണ് സാമൂഹ്യ പുരോഗതി വിലയിരുത്തേണ്ടത് എന്ന് അംബേദ്കര്‍ അഭിപ്രായപ്പെട്ടു.

9. മദ്ധ്യപ്രദേശിനേയും ബിഹാറിനേയും വിഭജിക്കണമെന്ന് ആദ്യം നിര്‍ദ്ദേശിച്ചത് അംബേദ്കര്‍

മദ്ധ്യപ്രദേശിനെ വിഭജിച്ച് ഛത്തീസ്ഗഡും ബിഹാറിനെ വിഭജിച്ച് ഝാര്‍ഖണ്ഡും നിലവില്‍ വരുന്നത് 2000ത്തിലാണ്. എന്നാല്‍ 1955ല്‍ തന്നെ അംബേദ്കര്‍ ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു. ‘തോട്സ് ഓണ്‍ ലിംഗ്വിസ്റ്റിക് സ്റ്റേറ്റ്സ്’ എന്ന ഭാഷാ സംസ്ഥാനങ്ങളെ കുറിച്ചുള്ള പുസ്തകത്തിലാണ് (1995ലാണ് ഇത് പ്രസിദ്ധീകരിച്ചത്) അംബേദ്കര്‍ ഇത് സംബന്ധിച്ച് പറയുന്നത്. ഒരേ ഭാഷ സംസാരിക്കുന്ന ജനസമൂഹമുള്ള സംസ്ഥാനങ്ങളെ വിഭജിക്കുകയാണെങ്കില്‍ അത് ഭരണപരമായ ആവശ്യകതയും വിവിധ പ്രാദേശിക മേഖലകളുടെ വികാരങ്ങളും പരിഗണിച്ചായിരിക്കണം, ഭൂരിപക്ഷ ന്യൂനപക്ഷ സമുദായങ്ങളുടെ അനുപാതം കണക്കാക്കണമെന്നും അംബേദ്കര്‍ പറഞ്ഞു.

10. ദേശീയ ജല, വൈദ്യുതി നയങ്ങളുടെ രൂപീകരണത്തില്‍ നിര്‍ണായക പങ്ക്

ദാമോദര്‍ വാലി, ഭക്ര നംഗല്‍, സണ്‍ റിവര്‍ വാലി, ഹിരാക്കുഡ് തുടങ്ങിയ ജലവൈദ്യുത പദ്ധതികള്‍ ആരംഭിക്കുന്നതില്‍ പങ്ക് വഹിച്ചു. കേന്ദ്ര ജല കമ്മീഷന്‍ സെന്‍ട്രല്‍ ടെക്നിക്കല്‍ പവര്‍ ബോഡ്, സെന്‍ട്രല്‍ ഇലക്ട്രിസിറ്റി അതോറ്റി എന്നിവയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചു. ദേശീയ, സംസ്ഥാന തലങ്ങളില്‍ ജലസേചന, ജലവൈദ്യുത പദ്ധതികള്‍ക്കും താപനിലയങ്ങള്‍ക്കും തുടക്കം കുറിക്കുന്നതില്‍ സജീവ പങ്കാളിത്തം വഹിച്ചു. പവര്‍ഗ്രിഡ് വികസിപ്പിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് വ്യക്തമാക്കി.

പൊതുവിവരങ്ങള്‍

ഇന്ത്യയിലെ അധസ്ഥിത വിഭാഗങ്ങളുടെ വിമോചന നായകനും ഭരണഘടനാ ശില്‍പ്പിയുമായ ഡോ.അംബേദകര്‍ 1891 ഏപ്രില്‍ 14ന് ജനിച്ചു. നിലവില്‍ മദ്ധ്യപ്രദേശിന്റെ ഭാഗമായ അന്നത്തെ ബ്രിട്ടീഷ് ഇന്ത്യയിലെ സെന്‍ട്രല്‍ പ്രൊവിന്‍സില്‍ ഉള്‍പ്പെടുന്ന മഹോയിലാണ് ഭീം റാവു രാംജി അംബേദ്കറുടെ ജനനം. കരസേനയില്‍ സുബേദാര്‍ ആയിരുന്ന രാംജി സ്‌ക്പാലിന്റേയും ഭീമാബായ് സക്പാലിന്റേയും മകനായി. മഹാരാഷ്ട്രയിലെ രത്നഗിരി ജില്ലയില്‍ നിന്നുള്ളവരാണ് അംബേദ്കറിന്റെ മാതാപിതാക്കള്‍. ദളിത് വിഭാഗമായ മഹര്‍ ജാതിയില്‍ പെട്ടവര്‍. കുട്ടിക്കാലം മുതല്‍ ജാതി വിവേചനത്തിന്റെ തീവ്രാനുഭവങ്ങള്‍. രമാബായും (1906-1935) സവിതയുമായിരുന്നു (1948-56) ജീവിത പങ്കാളികള്‍.

ബോംബെയിലെ എല്‍ഫിന്‍സ്റ്റന്‍ കോളേജിലെ ബിരുദ പഠനത്തിന് ശേഷം അമേരിക്കയിലെ കൊളംബിയ സര്‍വകലാശാലയിലും ലണ്ടന്‍ സ്‌കൂള്‍ ഓഫ് എക്കണോമിക്സിലുമായി ഉപരിപഠനം. ബറോഡ, കോലാപ്പൂര്‍ നാട്ടുരാജ്യങ്ങളുടെ സാമ്പത്തിക സഹായത്തോടെയാണ് വിദേശത്ത് ഉപരിപഠനം നടത്തിയത്. 1916ല്‍ ദ കാസ്റ്റ്സ് ഇന്‍ ഇന്ത്യ ദെയര്‍ മെക്കാനിസം, ജെനസിസ്, ഡെവലപ്പ്മെന്റ് എന്ന ഗവേഷണ പ്രബന്ധം പ്രസിദ്ധീകരിക്കുന്നു. 1920ല്‍ മൂക്നായക് എന്ന മാഗസിന്‍ തുടങ്ങുന്നു. നാഗ്പൂരില്‍ ആദ്യത്തെ അഖിലേന്ത്യാ അധസ്ഥിത ജാതി സമ്മേളനം സംഘടിപ്പിക്കുന്നു. 1924ല്‍ ‘ബഹിഷ്‌കൃത് ഹിതകാരിണി’ സഭ സ്ഥാപിച്ചു. പഠിക്കുക, പോരാടുക, സംഘടിക്കുക എന്ന മുദ്രാവാക്യം മുന്നോട്ട് വച്ചു. 1926ല്‍ ബോംബെ ലെജിസ്ലേറ്റീവ് കൗണ്‍സിലിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു. 1927ല്‍ ‘ബഹിഷ്‌കൃത് ഭാരത്’ എന്ന പ്രസിദ്ധീകരണം തുടങ്ങി. അധസ്ഥിത ജാതിക്കാരുടെ മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കുന്നതിനായി മഹദ് സത്യാഗ്രഹം. ജാതിപീഡനങ്ങളുടെ നിയമസംഹിതയായ മനുസ്മൃതി 1927 ഡിസംബര്‍ 25ന് അംബേദ്കറുടെ നേതൃത്വത്തില്‍ പൊതുസ്ഥലത്ത് വച്ച് കത്തിച്ചു. ക്ഷേത്ര പ്രവേശന പ്രക്ഷോഭങ്ങള്‍ക്കും പൊതു ജലസ്രോതസുകളില്‍ നിന്ന് വെള്ളം കുടിക്കുന്നതിനും ശേഖരിക്കുന്നതിനുമുള്ള അധസ്ഥിത ജാതിക്കാരുടെ പ്രക്ഷോഭങ്ങള്‍ക്കും നേതൃത്വം നല്‍കി. അധസ്ഥിത ജാതിക്കാര്‍ക്ക് വിദ്യാഭ്യാസവും ഗവണ്‍മെന്റ് ജോലികളും ലഭിക്കാനുള്ള അവകാശം ഉയര്‍ത്തിക്കാട്ടി സൈമണ്‍ കമ്മീഷന് മെമ്മോറാണ്ടം നല്‍കി.

1931ല്‍ ബോംബെയില്‍ വച്ച് ദേശീയ പ്രസ്ഥാനത്തിന്റെ നേതാവായ എംകെ ഗാന്ധിയെ ആദ്യമായി കണ്ടുമുട്ടി. അതേവര്‍ഷം ലണ്ടനില്‍ നടന്ന രണ്ടാം വട്ടമേശ സമ്മേളനത്തില്‍ ഡോ.അംബേദ്കര്‍ പങ്കെടുത്തു. ഗാന്ധിയും അംബേദ്കറും തമ്മില്‍ വാഗ്വാദം. അംബേദ്കര്‍ മുന്നോട്ട് വച്ച് അധസ്ഥിതജാതിക്കാര്‍ക്ക് പ്രത്യേക മണ്ഡലം എന്ന ആശയത്തെ ഗാന്ധി എതിര്‍ത്തു. ഇതുമായി ബന്ധപ്പെട്ട് 1932ല്‍ പൂനെയിലെ യാര്‍വാദ ജയിലില്‍ ഗാന്ധി അനിശ്ചിതകാല നിരാഹാര സത്യാഗ്രഹം തുടങ്ങി. ഒത്തുതീര്‍പ്പുകളുടെ ഭാഗമായി അംബേദ്കര്‍ പൂന കരാറില്‍ ഒപ്പ് വയ്ക്കുന്നു. ”ഞാനൊരു ഹിന്ദുവായാണ് ജനിച്ചത്. ഒരിക്കലും ഒരു ഹിന്ദുവായി മരിക്കില്ല” എന്ന് 1935ല്‍ നാസികില്‍ വച്ച് അംബേദ്കര്‍ പ്രഖ്യാപിക്കുന്നു. 1936ല്‍ ലാഹോറില്‍ ജാത് പാത് തോഡക് മണ്ഡലില്‍ നടത്താനിരുന്ന പ്രസംഗം പിന്നീട് ‘അനിഹിലേഷന്‍ ഓഫ് കാസ്റ്റ്’ അഥവാ ‘ജാതി ഉന്മൂലനം’ എന്ന പേരില്‍ പുസ്തകരൂപത്തില്‍ വിഖ്യാതമായി. ഇന്ത്യയിലെ ജാതി വിരുദ്ധ പോരാട്ടങ്ങള്‍ക്ക് ആവേശം പകര്‍ന്ന ഗ്രന്ഥമായി അത് മാറി. ജാതി ഉന്മൂലനം എന്നാല്‍ ഹിന്ദു മതത്തെ ഇല്ലാതാക്കുക എന്ന് തന്നെയാണ് അര്‍ത്ഥമാക്കുന്നതെന്ന് അംബേദ്കര്‍ വ്യക്തമാക്കി. സംഘാടകര്‍ ഒഴിവാക്കിയതിനെ തുടര്‍ന്ന് അദ്ദേഹം ആ പരിപാടിയില്‍ പങ്കെടുത്തിരുന്നില്ല. 1936ല്‍ ഇന്‍ഡിപെന്റന്റ് ലേബര്‍ പാര്‍ട്ടി രൂപീകരിച്ചു. ആ വര്‍ഷം ബോംബെ നിയമസഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു.

1942ല്‍ വൈസ്രോയിയുടെ എക്സിക്യൂട്ടീവ് കൗണ്‍സിലില്‍ അംഗം. 1946ല്‍ കോണ്‍സ്റ്റിറ്റുവന്റ് അസംബ്ലിയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു. ‘ആരായിരുന്നു ശൂദ്രര്‍?’ എന്ന പുസ്തകം പ്രസിദ്ധീകരിച്ചു. 1947 ഓഗസ്റ്റ് 15ന് ശേഷം സ്വതന്ത്ര ഇന്ത്യയിലെ ആദ്യ നിയമ മന്ത്രി. ഭരണഘടനാ ഡ്രാഫ്റ്റ് കമ്മിറ്റിയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു. 1949 നവംബറില്‍ ഭരണഘടനാ കരടിന് അംഗീകാരം. 1950 ജനുവരി 26ന് ഇന്ത്യ റിപ്പബ്ലിക്കായി. അംബേദ്കര്‍ പിന്നീട് ബുദ്ധമത പഠനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. സ്ത്രീകള്‍ക്ക് തുല്യ നീതിയും അവകാശങ്ങളും ഉറപ്പാക്കുന്ന ഹിന്ദു കോഡ് ബില്ലിന് രൂപം നല്‍കാനുള്ള ശ്രമങ്ങളില്‍ ഏര്‍പ്പെട്ടു. അംബേദ്കറിനെതിരെ തീവ്ര ഹിന്ദുത്വവാദികളുടെ പ്രതിഷേധം. ഹിന്ദു കോഡ് ബില്‍ അടക്കമുള്ള വിഷയങ്ങളിലുള്ള അഭിപ്രായ ഭിന്നതകളെ തുടര്‍ന്ന് നെഹ്രു മന്ത്രിസഭയില്‍ നിന്ന് രാജി വച്ചു. 1951-52ലെ ആദ്യ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബോംബെ നോര്‍ത്ത് ഈസ്റ്റില്‍ നിന്ന് ജനവിധി തേടിയെങ്കിലും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയോട് പരാജയപ്പെട്ടു. രാജ്യസഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു. ബുദ്ധിസ്റ്റ് പഠനങ്ങളില്‍ മുഴുകി. 1956 ഒക്ടോബറില്‍ നാഗ്പൂരില്‍ അനുയായികള്‍ക്കൊപ്പം ബുദ്ധമതം സ്വീകരിച്ചു. ഡിസംബര്‍ ആറിന് അന്തരിച്ചു.

 

Share on

മറ്റുവാര്‍ത്തകള്‍